അടിയെടാ … അടിപ്പീരേ

അടിയെടാ … അടിപ്പീരേ

മനോജ് ദേവരാജൻ

“അച്ഛാസ്…. ഞാൻ ഒളിച്ചേ…. “

പുറകിലാരോ തൊട്ടിട്ട് പാട്ടുപുരയുടെ മുൻപിലുള്ള വിളക്കുമാടവും കടന്ന് ചിരിച്ചു കൊണ്ടോടിയതുപോലെ കാളിക്കുറുപ്പിന് തോന്നി. “മോളെ പതിയെ… വീഴും…. ” എന്നറിയാതെ പറഞ്ഞശേഷം ശൂന്യതയിൽ നോക്കി ഒരുനിമിഷം നിന്നു. ചാണകം മെഴുകിയുറപ്പിച്ച കളത്തറയിൽ, പൊടിച്ച ഉമിക്കരിവിതറി അരിപ്പൊടികൊണ്ട് നീളവും വീതിയും വരച്ച്, പാദംതൊട്ട് വര തുടങ്ങുകയായിരുന്നു അയാൾ. മുടിയേറ്റിനുമുമ്പുള്ള കളംപൂജക്കുള്ള ഭഗവതിയുടെ രൂപം കുറുപ്പിൻ്റെ വിരലുകളിൽ പതിയെ വിടർന്നുവന്നു. പുറത്ത് നടയിലേയ്ക്കുള്ള താലപ്പൊലികൾ വരുന്നുണ്ട്. തറതൊട്ടുവണങ്ങി കളംവരച്ചുതുടങ്ങിയാൽ ചെണ്ടയുടെ ശബ്ദവും മറ്റു ബഹളങ്ങളും ശ്രദ്ധിക്കാറില്ല. സംസാരം പോലുമില്ല. പതിനാറുകൈകളും പുള്ളിപ്പട്ടും തിരുമുഖവും മറ്റും വരച്ച് അവസാനം തൃക്കണ്ണ് മിഴിപ്പിച്ച് എഴുന്നേൽക്കുന്നതുവരെ അത് തുടരും. ലക്ഷ്മി ചെറുതായിരുന്നപ്പോൾ അവൾ സമ്മതിക്കാറില്ലായിരുന്നു വാ നിറയെ വർത്തമാനം പറഞ്ഞ്, കളംവരെകാണാൻ വന്നിരിക്കുന്ന കുട്ടികളെ നിയന്ത്രിച്ച് അവളോടിനടക്കും. “അച്ഛാസ് വാകപ്പൊടിയെടുക്കെട്ടേ ? അബ്രം പൊടിക്കട്ടേ ? ” എന്നെല്ലാമുള്ള അവളുടെ ശബ്ദം ഇടയ്ക്കിടെ ഉയർന്നുകേൾക്കാം. അവസാനം പുഴയുടെയക്കരെ , ഇഞ്ചപ്പടർപ്പിൽ മീൻകൊത്തി ജീർണ്ണിച്ചുവീർത്ത അവളുടെ ശരീരം ഒരിക്കലേ നോക്കിയുള്ളു. പിളർന്നചുണ്ടുകൾ അപ്പോഴും “അച്ഛാസ് ” എന്നു വിളിക്കുന്നതുപോലെ തോന്നി.

വിളക്കുവച്ച് “ചെമ്പോന്നിൻ പുറവടി ” ചൊല്ലിവന്ദിച്ച് കളംപാട്ടു തുടങ്ങി. ഭഗവതിയെ കളത്തിലേക്ക് ആനയിച്ച് പൂജചെയ്ത് കളംമായ്ച്ചു. കളംപൊടി പ്രസാദമായി നല്കി ദക്ഷിണയും വാങ്ങി അണിയറയിലേക്ക് നീങ്ങി. മരുമകൻ ശങ്കുവും കൂട്ടുകാരും ഒരുമൂലയിൽ കൂടിയിട്ടുണ്ട്. സോഡ പൊട്ടിക്കുന്ന നേർത്തയൊച്ചയും ഗ്ലാസ്സുകളുടെ മുട്ടിയുരുമ്മലും പണ്ടും നടന്നിരുന്നു, പുറത്ത് രഹസ്യമായി മാത്രം. പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ അണിയറയിൽ തന്നെ വേണോയെന്ന് ഒരിക്കൽ ചോദിച്ചതാണ്. “മാമൻ മാമൻ്റെ പണിനോക്ക്, പിള്ളേരെ പിടിച്ചുനിർത്താൻ ഇതും ഇതിനപ്പുറം ചെയ്യേണ്ടിവരും ” എന്ന് മുഖത്തടിച്ചു പറഞ്ഞതോടെ നിർത്തി. അല്ലെങ്കിലും ഇപ്പോളിവനാണല്ലോ എല്ലാം നോക്കിനടത്തുന്നത്. നടയിൽ തൊഴുന്നതുപോലും കാണാറില്ല, കൂടാതെ പാർട്ടി പ്രവർത്തനവും. ദൈവവിശ്വാസമൊ ആചാരങ്ങളോ ഒന്നും പതിവില്ല. ഇത് വെറും കല, അരിക്കാശ് … അതാണവന്. ലക്ഷ്മിയുടെ മരണത്തെതുടർന്നുള്ള എല്ലാ പ്രശ്നങ്ങളും തീർത്തത് അവൻ്റെ ബന്ധങ്ങൾ കൊണ്ടാണ്. കൊച്ച് പോയതോടെ കാളിക്കുറുപ്പ് തീർന്നൂവെന്ന് നാട്ടുകാർ പറയുന്നതിലും ഒരു സത്യമില്ലേ? ഒരു ആചാരം പോലെയുള്ള കളംപൂജയും കാളികെട്ടലുമല്ലേ നടക്കുന്നത്. പണ്ട് ഇതായിരുന്നോ ? ഗണപതിയേ ധ്യാനിച്ച് നേദ്യവും വേതാളത്തിന് പൂജയും കഴിഞ്ഞ് മുഖത്ത് വിളക്കുമഷിതേച്ച് പായയിൽ കിടന്നു. വേണുക്കുട്ടൻ ചുട്ടികുത്തിത്തുടങ്ങി. ചുണ്ണാമ്പും അരിപ്പൊടിയും നന്നായടിച്ച് വസൂരിക്കുത്തുകൾ മുഖത്ത് വിരിയിച്ചു. വേണുക്കുട്ടൻ പുതിയയാളാണ്. ഒരുവർഷമേ ആയിട്ടുള്ളു കൂടെകൂടിയിട്ട് . ചുണ്ണാമ്പിൻ്റെ തണുപ്പും ചെറുപൊള്ളലും മുഖത്തുതൊട്ടുതുടങ്ങിയപ്പോൾ കുറുപ്പ് കണ്ണടച്ചുകിടന്നു.

അന്നും കെട്ടിപ്പിടിച്ച് ഉമ്മയും തന്നിട്ടാണ് ലക്ഷ്മി കോളേജിലേക്കിറങ്ങിയത്. തലേന്ന് കളിയുണ്ടായിരുന്നകാരണം ഉച്ചയ്ക്കുകിടന്നതേ ഉറങ്ങിപ്പോയി, വീട്ടുകാർ ആവർത്തിച്ചു
വിളിച്ചപ്പോഴാണ് എഴുന്നേറ്റത് സന്ധ്യയായിരിക്കുന്നു. അവസാന ബസ്സും വന്നുപോയി. മോൾ എത്തിയിട്ടില്ല. കിട്ടിയ ഷർട്ടുമിട്ട് പുറത്തേക്കിറങ്ങി. കൂട്ടുകാർ, ബന്ധുക്കൾ, അദ്ധ്യാപകർ…. ആർക്കുമറിയില്ല. അന്നവൾ കോളേജിൽ ചെന്നിട്ടുമില്ല. ശങ്കുവും കൂട്ടുകാരും പലവഴിയെ തിരക്കിപ്പോയി. പോലീസിലും അറിയിച്ചു. പുഴക്കരയിൽ ഒരു പയ്യൻ്റെകൂടെ കണ്ടതായി ആരോ പറഞ്ഞറിഞ്ഞു. ചില കൂട്ടുകാരിൽ നിന്ന് സമീർ എന്ന ഒരാളുമായുള്ള ബന്ധത്തെപ്പറ്റിയും അറിഞ്ഞു. ദേവിയുടെ തളകെട്ടി ചുവടുവയ്ക്കുന്ന കാലുകളെ പുതിയ അറിവുകൾ തളർത്തി. എവിടെയോ പിടിച്ചിരുന്നു. ഒന്നിനും വയ്യ. രണ്ടുദിവസം തുടർന്നൂ അന്വേഷണം. അവസാനം മൂന്നാം ദിവസം ഉച്ചക്ക് പോലീസ് ജീപ്പ് പടികടന്നുവന്നത് കണ്ടപ്പോഴേ എന്തോ അരുതായ്ക മണത്തു. കൂടെച്ചെന്നു. ഇഞ്ചപ്പടർപ്പിൽ തങ്ങിനില്ക്കുന്ന മോളുടെശരീരം ഒന്നേ നോക്കാൻ പറ്റിയുള്ളൂ. “അമ്മേ…. എന്നേ നീ ചതിച്ചല്ലോടീ…. ” എന്നു പറഞ്ഞ് പുറകോട്ടുമലച്ചതാണ്. പിന്നെ ആശുപത്രിയിൽ കണ്ണുതുറന്നപ്പോൾ എല്ലാം കഴിഞ്ഞിരുന്നു. ആദ്യം ആരുമൊന്നും പറഞ്ഞില്ല. പിന്നീട് എല്ലാമറിഞ്ഞു. അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവനുമുണ്ടായിരുന്നത്രേ.

സമീറിനെ പലരീതിയിലും ഒരുപാടന്വേഷിച്ചു. പരസ്പര വിരുദ്ധങ്ങളായ വിവരങ്ങളാണ് കിട്ടിയത്. മോളുടെ ഫോൺകോളുകളിൽ നിന്നു കിട്ടിയ നമ്പരിൽ നിന്ന് മരിച്ച ഒരു വ്യക്തിയുടെ വിലാസത്തിലെത്തി. കഴിഞ്ഞ ഒന്നരവർഷത്തോളമായി തിരച്ചിലുകൾ തുടരുന്നു. എന്തിനാണെന്നറിയാതെ ….

“മാമാ … ഉറങ്ങിയോ ?” ശങ്കു തട്ടിവിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അവൻ മുഖത്ത് ചായംതേച്ച് ദാരികനായി ഉടുത്തുകെട്ടിയിരിക്കുന്നു. “മാമൻ്റെ ക്ഷീണം മാറും ഒരെണ്ണം പിടിപ്പിക്ക് “. കള്ള് തന്ന ധൈര്യത്തിൽ ഗ്ലാസ്സ് നീട്ടുന്ന ഒരാൾ. പതിയെ കൈകുത്തിയെഴുന്നേറ്റ് അവനെ നോക്കി. നോട്ടത്തിൻ്റെ ചൂട് താങ്ങാനാവാതെ അവനെഴുന്നേറ്റ് പിറുപിറുത്ത്, പുറത്തേയ്ക്ക് പോയി. പണ്ടും അങ്ങനെയാണ്. ചുട്ടികുത്തിയാൽ പിന്നെ കാളിക്കുറുപ്പിൻ്റെ നേരെ നോക്കാൻ പറ്റില്ല. ഉള്ളു കിടുങ്ങും.

“മാമാ സുനിലു വന്നിട്ടില്ല. വിളിച്ചിട്ട് എടുക്കുന്നുമില്ല. ഭൂതം വേണുക്കുട്ടൻ കെട്ടും….” ശങ്കു തുടർന്നു

“അതിനവന് അറിയോ ?”

“അറിയാന്നാ പറഞ്ഞേ … കൂളിയല്ലേ അവനങ്ങ് ചെയ്തോളും “

“ഉം ശരി” എന്നുപറഞ്ഞ് കാളിക്കുറുപ്പ് എഴുന്നേറ്റു. അയാളുടെ ചുണ്ടിൽ ഒരു ചിരിവിടർന്നു. ആ ചിരി വേണുക്കുട്ടനിലേക്ക് പടർന്നത് ശങ്കു കണ്ടില്ല. അപ്പോൾ ദൂരെയെവിടെയോ കട്ടിലിൽ അർദ്ധബോധാവസ്ഥയിൽ മയങ്ങിക്കിടന്ന സുനിലിൻ്റെ ഫോണിൽ ഇരുപതോളം മിസ്കോളുകൾ കാണിക്കുന്നുണ്ടായിരുന്നു.

കളത്തിൽ മുറിയടന്ത മുറുകുന്നു
ശിവ- നാരദസംവാദം തുടങ്ങിയിട്ടേയുള്ളു. ഉടുത്തുകെട്ടിന് സമയമുണ്ട്. കുറുപ്പ് പുറത്തോട്ടിറങ്ങി. ഒരു വർഷം മുമ്പാണ് വേണുക്കുട്ടൻ സംഘത്തിൽ ചേർന്നത്. മുഖത്ത് ഉറയ്ക്കാത്ത കണ്ണ്. വിക്കിയുള്ള സംസാരം ആദ്യമേ കുറുപ്പിന് അവനെ ഇഷ്ടപ്പെട്ടില്ല. പന്തക്കാരനായും ചെണ്ടകൊട്ടാനും തിരശ്ശീല പിടിക്കാനും ക്രമേണ ശിവൻ കെട്ടാനും ചുട്ടികുത്താനുമെല്ലാം അവൻ കൂടിത്തുടങ്ങി. വേറെയേതോ സംഘത്തിൽ കുറച്ചുനാൾ ഉണ്ടായിരുന്നു. എങ്കിലും ബന്ധുക്കളാരുമില്ലായെന്ന പറച്ചിലും ഇടയ്ക്കുള്ള കാണാതാകലും കുറുപ്പ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്നൊരുദിവസം പട്ടണത്തിൽ ഒരു സുഹൃത്തിനെ കാണാൻ പോയതാണ് കുറുപ്പ്. തിരിച്ചു ബസ്സ് കാത്തുനിൽക്കുമ്പോൾ ജുമാകഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുന്നവരുടെയിടയിൽ ഒരു പരിചിതമുഖംപോലെ. എന്തോ പുറകെ പോകാൻ തോന്നി. നടന്നുനടന്ന് ആളുകൾ കുറഞ്ഞ വഴികളിൽ അവരെത്തി. ഒരു വളവിൽ മതിലിനുപുറകിൽ അവൻ മറഞ്ഞപ്പോൾ കുറുപ്പ് വേഗത്തിൽ ഓടിച്ചെന്നു. തിരിഞ്ഞപ്പോൾ മതിലിൽ ചാരി കുറുപ്പിനെ പ്രതീക്ഷിച്ച് വേണുക്കുട്ടൻ നിൽക്കുന്നു. അടുത്തുചെന്നപ്പോളവൻ വെളുത്തതൊപ്പിയൂരി. മുഖമടച്ച് ഒരടികൊടുത്തു കുറുപ്പ്. പൊട്ടിക്കരച്ചിലോടെ വേണുക്കുട്ടൻ കാൽക്കൽ വീണു. കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു ഞാൻ അമീറ്, സമീറിൻ്റെ ഇക്ക. നാടൻകലകളേക്കുറിച്ച് പ്രത്യേകിച്ച് മുടിയേറ്റിനേക്കുറിച്ച് ഗവേഷണം ചെയ്യുന്ന വിദ്ധ്യാർത്ഥി. തുടർന്ന് അവൻ പറഞ്ഞതെല്ലാം കേട്ട് കുറുപ്പ് വിറങ്ങലിച്ചുനിന്നു. തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഉറച്ച ചില തിരുമാനങ്ങൾ അവർ എടുത്തിരുന്നു.

പഞ്ചാരി അഞ്ചാം കാലത്തിൽ ദാരികൻ്റെ പുറപ്പാട് ജനത്തെ ഇളക്കിമറിക്കുന്നു. ശക്തമായ ചുവടുകളും നൃത്തവുമാണ് ശങ്കുവിൻ്റേത്. കാണികളുടെ ഇടയിൽ നിറഞ്ഞു കളിക്കുകയാണ്. കാളിയേക്കാളും നല്ലതായിരുന്നു ദാരികൻ എന്നു വരുത്തുവാനുള്ള ശ്രമങ്ങളാണ്. പൂർണ്ണ പിന്തുണയുമായി കൂട്ടുകാരും കൂടെയുണ്ട്. ഉടുത്തുകെട്ടിനായി അണിയറയിലേക്ക് കുറുപ്പ് നീങ്ങി. താറുടുത്ത് ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞു. വേണുക്കുട്ടൻ തുണയായുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ ആരും കാണാതെ ഇടതു കങ്കണത്തിനകത്ത് ചെറിയയൊരു കത്തി തിരുകിവച്ചു. രണ്ടാളും തമ്മിൽ ഒരു നിമിഷം നോക്കിനിന്നു.

“കിഴക്കോ… ഓ ഓഓഓഓ …
ഉദയനാപർവ്വതത്തിങ്കേ…. ഏ ഏഏ ഏഏ…
തകിലും മുരിശും വെണ്ണിപ്പറയും വീരമദ്ദളം…
അടിയെടാ ….. അടിപ്പീരേ……. ഏ…”

ദാരികൻ്റെ പോര് മുഴങ്ങിക്കേൾക്കാം …. അഹങ്കാരത്തിൻ്റെ കൊടുമുടികൾ കീഴടക്കിയവരുടെ അലർച്ച. അധികാരത്തിൻ്റെ തണലിൽപണിത നുണകളുടെ കോട്ടകൊത്തളങ്ങളിൽ സുരക്ഷയെന്ന അമിതആത്മവിശ്വാസത്തിൻ്റെ തിമിർപ്പ്…. പക്ഷേ പ്രതികാരത്തിൻ്റെ അഗ്നിയിൽ നിന്നുയർന്ന് മുടികൊണ്ട് സൂര്യനെമറച്ച് അവൻ്റെ വരവിനായി കാത്തുനില്ക്കുന്ന സത്യത്തെയവർ കാണുന്നില്ല.

നടയ്ക്കുനേരെ തൊഴുതുനിന്നപ്പോൾ സമസ്താപരാധങ്ങളും പൊറുക്കണേ എന്നൊരു പ്രാർത്ഥനയേ കുറുപ്പിനുണ്ടായിരുന്നുള്ളൂ. വലിയമുടി തലയിലേറ്റി മുടിയഴിച്ച് വിടർത്തിക്കഴിഞ്ഞതോടെ ചെവിയിലൊരു മൂളക്കം തുടങ്ങി. ഇനി കിരീടം പറിക്കുന്നവരെയിതുതുടരും. പൂജിച്ച പള്ളിവാൾ കയ്യിലേറ്റതോടെ ശംഖുവിളിഉയർന്നു. അമിട്ടുകൾ വാനിലേക്കുയർന്നു. ചെണ്ടയുടെ അസുരത ചുവടുകളിലേക്ക് പടർന്നു. മലക്കംമറിഞ്ഞു ,ചവിട്ടി പുറപ്പാട് തുടങ്ങി. പന്തങ്ങളെ തെളളികൾ തീഗോളങ്ങളാക്കി. ചെത്തിയും കുരുത്തോലക്കഷ്ണങ്ങളും ചുറ്റുംപറന്നു. കാളി കളംനിറഞ്ഞാടി. നാക്കു കടിച്ച് വിറപ്പിച്ച് ചുറ്റുമ്പോൾ കാണികൾ അറിയാതെതൊഴുതു. കളത്തിലെത്താൻ സമയമെടുത്തു. പലരുടേയും കണ്ണുകളിൽ അത്ഭുതം. സമീപനാളുകളിൽ കണ്ടിട്ടില്ലത്ത പോലത്തെ ഗംഭീരമായ പുറപ്പാട്. വിളക്കുപൂജ കഴിഞ്ഞ് ചെമ്പടുവല്ലിചവിട്ടി ദിഗ്‌വിജയവും കഴിഞ്ഞപ്പോൾ കോയിമ്പടാരെത്തി
മറുചൊല്ലുചൊല്ലുമ്പോൾ വേണുക്കുട്ടൻ്റെ വാക്കുകൾ പിന്നേയും ഓർമ്മവന്നു “കൊന്നതാ കുറുപ്പേട്ടാ രണ്ടിനേയും…”

അമീറും സമീറും യത്തീമുകളായിരുന്നു. അമീറിൻ്റെ ഗവേഷണത്തിനായി മുടിയേറ്റ് കാണുവാൻ വന്നപ്പോഴാണ് ലക്ഷ്മിയെ കാണുന്നതും , സമീറിൻ്റെ മനസ്സിൽ കയറിപ്പറ്റുന്നതും. പലപ്പോഴും സമീപിച്ചെങ്കിലും ലക്ഷ്മി തീരെഗൗനിച്ചില്ല. ദൂരെയാത്രകളിലായിരുന്ന അമീറിനോട് എല്ലാം അവൻ പറയുമായിരുന്നു. പിന്തിരിയാൻ അമീർ കുറേ ഉപദേശിച്ചു. പക്ഷേ സമീർ സമ്മതിച്ചില്ല. ശല്യമൊഴിവാക്കാനായിരിക്കും തനിക്ക് മറ്റൊരു ബന്ധമുള്ള കാര്യവും അവരുതമ്മിലുള്ള രഹസ്യസമാഗമങ്ങൾ പോലും ലക്ഷ്മി സമീറിനോട് പറഞ്ഞത്. അച്ഛൻ്റെ വലിയമ്മയുടെ മോളുടെ മകൻ ശങ്കുവായിരുന്നു അവളുടെ ഉള്ളിലുണ്ടായിരുന്നത്. പക്ഷേ സമീറിന് അവളെ മറക്കാൻ പറ്റുമായിരുന്നില്ല. അടുത്ത ദിവസം വിളിക്കുമ്പോൾ സമീർ ഒരുപാട് സന്തോഷവാനായിരുന്നു. ലക്ഷ്മി അവനെ വിളിച്ചിരുന്നു , നേരിൽ കാണാൻ വേണ്ടി….

“പിന്നെ കേൾക്കുന്നത് ലക്ഷ്മിയുടെ മരണവും സമീറിനെ പോലീസ് തിരക്കുന്ന വിവരവുമാണ്. വയറ്റിലുണ്ടായിരുന്നകുഞ്ഞ് ശങ്കുവിൻ്റെയാണ് കുറുപ്പേട്ടാ … അതൊഴിവാക്കാനും കുറ്റം സമീറിൻ്റ തലയിൽ വയ്ക്കാനുമുള്ള തന്ത്രമായിരുന്നു ആ വിളിച്ചുവരുത്തൽ. ശങ്കുവായിരുന്നു എല്ലാത്തിനും പിന്നിൽ. പുഴത്തീരത്തുള്ള ചതുപ്പുകളിലെവിടെയോ സമീറിനേയും അവർ….”

വേണുക്കുട്ടൻ്റെ കൂളിയും കൂടെ വന്നു കഴിഞ്ഞപ്പോൾ കൂടിയാട്ടത്തിൻ്റെ സമയമായി. ചെണ്ടകൾ ചുറ്റും നിരന്നു. പന്തങ്ങൾ… തെളളികൾ… ദാരിക ദാനവേന്ദ്രർ ഒരു വശത്തും കാളിയും കൂളിയും മറുഭാഗത്തും. ഇരുകാൽ മുറുക്കി പരിതിവച്ച് മലക്കം മറിഞ്ഞ് ചാടി വേഷങ്ങൾ ചുവടുവച്ചു. കടുന്തലയും ചുരികയും തമ്മിലുരസി തീപാറി.. പലപ്പോഴും കാളിക്കുറുപ്പിൻ്റെ വേഗതയിലുള്ള വെട്ടു തടയാനാവാതെ ശങ്കു ചുവടുപിഴച്ച് പുറകോട്ടോടി. ചില വെട്ടുകൾ കയറിക്കൊണ്ട് കൈകൾ മുറിഞ്ഞ് രക്തം ചീറ്റി. അവൻ അമ്പരപ്പോടെ നോക്കി. കാണികൾ ആർപ്പുവിളിച്ചു. പന്തക്കാർ ഇടയ്ക്കുകയറി തടയിടാൻ നോക്കിയെങ്കിലും കൂളി പന്തം മേടിച്ച് കാളിക്ക് തുണകൊടുത്തു. എവിടെയോ ഒരു പൊട്ടിത്തെറികേട്ടു. കളത്തിലെ വെളിച്ചമണഞ്ഞു. ആ നിമിഷത്തിനുവേണ്ടി കാത്തിരുന്ന കുറുപ്പ് കങ്കണത്തിനകത്തുനിന്നും കത്തിവലിച്ചൂരി കടുന്തലയോടൊപ്പം പിടിച്ച് ഉയർന്നുചാടിവീശി. തെളളി കത്തിയമർന്ന മഞ്ഞളിപ്പിൽ എന്തുസംഭവിച്ചുവെന്ന് ആരും കണ്ടില്ല. ഒരു ആർത്തനാദത്തോടെ ശങ്കു കളത്തിൽ വീണുപിടഞ്ഞു. പകുതിയറ്റയവൻ്റെ കഴുത്തിലൂടെ ചോരചീറ്റി. കലികൊണ്ട് പിന്നേയും പാഞ്ഞടുത്ത കുറുപ്പിൻ്റെ വലിയമുടി വേണുക്കുട്ടൻ പറിച്ചു. ആയുധം നിലത്തുകുത്തിച്ചു. കുറുപ്പു നിന്നു തുള്ളി. എന്നിട്ട് തളർന്നുവീണു…..

കുറച്ചുദിവസത്തിനുശേഷം ട്രെയിനിലെ ജനലിൻ്റെയരുകിൽ ഇരുന്നിരുന്ന യുവാവ് തൻ്റെ അമീർ ഹസൻ എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡ് കുനുകുനേ കീറി പുറത്തേക്ക് പറപ്പിച്ചു. കയ്യിലുള്ള കറുത്തബാഗ് കുറച്ചുകൂടി ചേർത്തുപിടിച്ചശേഷം കണ്ണടച്ച് പുറകോട്ടുചാഞ്ഞു . അടുത്ത ലക്ഷ്യത്തിലേക്ക് ട്രെയിൻ കുതിച്ചുപാഞ്ഞു.