പി രഘുനാഥ്
നിലത്ത് കൈമോശം വന്നതെന്തോ പരതിക്കൊണ്ടിരുന്ന രാജപ്പനോട് വിജയൻ മേനോൻ ചോദിച്ചു:
“എന്താ താൻ നോക്കണേ..?”
“വായിൽ നിന്നൊരു പല്ലു തെറിച്ചുപോയിട്ടുണ്ടായിരുന്നു, അത് നോക്ക്വണ്..”
“ഈ കിടക്കുന്നതല്ലേ അത്..”
മേനോൻ ചൂണ്ടിക്കാണിച്ചയിടത്തേക്ക് രാജപ്പൻ നോക്കിയപ്പോൾ പല്ല് അവിടെയുണ്ട്. സമയം കളയാതെ തിരിച്ചുപോയിടത്ത് അതുപോലെ തന്നെ ശ്രദ്ധയോടെ അമർത്തി തിരുകിവെച്ച് മേനോനെ നോക്കി. സംഭവം ഇങ്ങനെയാണ്:
പലതരം ജോലികളുമായി കറങ്ങി നടക്കുന്ന രാജപ്പൻ ആഴ്ചയിൽ ഒരിക്കലെങ്കിലും മേനോൻറെ വീട്ടിൽ വരും. മിക്കവാറും വരിക മൂന്നു മൂന്നര മണി കഴിഞ്ഞിട്ടാണ്. ആ സമയത്ത് അവിടെ എത്തിയാൽ നല്ല പശുവിൻപാലിൽ വെള്ളം ഒട്ടും ചേർക്കാതെയുള്ള, വെട്ടിയാ മുറിയാത്ത ചായ കിട്ടും. മറ്റെവിടെനിന്നും, എന്തിനു വീട്ടിൽ നിന്നുപോലും അങ്ങനെ ചായ കിട്ടില്ല. അതും കുടിച്ചു ഉമ്മറത്തുള്ള നീളൻ വിശ്രമകസേരയിൽ നിവർന്നു കിടന്ന് മേനോന് സമനിലക്കാരനായി നിന്ന് എന്തും പറയുകയും കേൾക്കുകയും ചെയ്യാം. അതങ്ങനെ ആറുമണി വരെ ഉണ്ടാകും. ആകാശത്തിനുകീഴിലുള്ള എല്ലാ വർത്തമാനങ്ങളും അവിടെ കയറിയിറങ്ങി പോകും. സന്ദർഭത്തിനനുസരിച്ചു മേനോന്റെ വീരകഥകൾ മേനോനും രാജപ്പന്റെത് രാജപ്പനും പറയും. അതിനും നിയന്ത്രണമൊന്നുമില്ല. അങ്ങനെ പറഞ്ഞ ഒരു നടന്ന സംഭവമാണ് മേനോൻ വായിൽനിന്ന് രാജപ്പൻ കേട്ടത്.
മേനോന്റെ കയ്യിൽ മുത്തശ്ശിമരുന്നും ഒറ്റമൂലികളും ചെപ്പടിവിദ്യകളുമൊക്കെയുണ്ട്, അത്യാവശ്യം രണ്ടുമൂന്നു വെടിക്കുള്ളത്. പണ്ട് പലപ്പോഴും മേനോൻ പല മരുന്നുകളും സ്വന്തമായി ഉണ്ടാക്കി പേറ്റന്റ് എടുത്ത് വിപണിയിൽ എത്തിച്ച കാര്യവും ശേഷം മർക്കറ്റിങ്ങിലെ അപാകതയും പോരായ്മയും നിമിത്തം അവയൊന്നും സക്‌സസ് ആകാത്തതിന്റെ കഥകളും പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് സ്വന്തമായി ഇറക്കിയിരുന്നു വീര്യം എന്ന മരുന്നിനെക്കുറിച്ചു വിഷാദത്തോടെ പറഞ്ഞു തുടങ്ങിയത്:
“വീര്യം ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൾട്ട് ആയിരുന്നു. പലരും എന്നെ ഫോണിൽവിളിച്ചു അഭിനന്ദിക്കുകയും തങ്ങളുടെയെല്ലാം ജീവിതം സന്തോഷപ്രദമാക്കിയതിനു നന്ദി പറയുകയും ചെയ്തു.”
“എന്തിനുള്ള മരുന്നായിരുന്നു അത്?” രജപ്പനിലെ ഉൽക്കണ്ഠ ഉണർന്നു.
“കിടപ്പറയിലെ ഉഷാറിനും കരുത്തിനും വീര്യത്തിനും..”
“ഓ, നമ്മുടെ വയാഗ്ര പോലെ…”
“വയാഗ്രയോക്കെ എന്ത്. വീര്യത്തിൽ നിന്നൊരു തുള്ളി ഡ്രോയറിന്റെ വള്ളിയിൽ വീണാൽ മതി, വള്ളി പോലും ദാ ഇങ്ങനെ എഴുന്നേറ്റു നിൽക്കും…”
മേനോൻ ചൂണ്ടുവിരൽ നിവർത്തിക്കാണിച്ചു. രാജപ്പൻ രോമാഞ്ചത്തോടെ നോക്കിയിരുന്നു. ഡ്രോയറിന്റെ വള്ളി എഴുന്നേൽക്കുന്ന കാര്യം കേട്ടപ്പോൾ വായക്കകത്ത് ചെറിയൊരു അനക്കം. വെള്ളം ഊറിയതെന്നെ രാജപ്പൻ കരുതിയുള്ളൂ.
“എന്നിട്ടെന്താ വീര്യം നില്ക്കാൻ കാരണം…”
“വിചാരിച്ചപോലെ സ്റ്റോക്കെത്തിക്കാൻ കഴിഞ്ഞില്ല. വില്പന കുതിച്ചുയർന്നു. പിന്നെ അതിനുള്ള ചെടി നാട്ടുംപ്രദേശത്തുനിന്നും കിട്ടാതായി..”
രാജപ്പൻ നിരാശയോടെ കഷ്ടം വെച്ചിരുന്നു.
” അതൊന്നുമല്ല പ്രധാനം. അതിനേക്കാളുമൊക്കെ വല്യേ ഒരു കുഴപ്പം ഉണ്ടായി..”
വീര്യം ഇനി ഒന്ന് പരീക്ഷിക്കാനായി തനിക്ക് കിട്ടില്ലല്ലോ എന്ന നിരാശ ഉണ്ടായിരുന്നെങ്കിലും രാജപ്പൻ ഇടപെടൽ കുറച്ചില്ല.
“എന്താത്?”
മേനോൻ ചുറ്റും നോക്കി. സംസാരത്തിൽ ഗൗരവം കൊണ്ടുവന്ന് പറയാൻപോകുന്ന കാര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശബ്ദം ഒന്ന് താഴ്ത്തി പറഞ്ഞു:
“സെന്റ് മേരീസ് കോളേജിലെ വിമൻസ് ഹോസ്റ്റലിൽ ചില പെമ്പിള്ളേർ വീര്യം വാങ്ങിയൊന്നു പരീക്ഷിച്ചു. വീര്യം പ്രവർത്തനം തുടങ്ങി. അന്നാണ് ആ പാൽക്കാരൻ പയ്യനെ പിടിച്ച് അവരൊക്കെ ചേർന്ന് പീഡിപ്പിച്ചത്…കോളിളക്കം സൃഷ്ടിച്ച ആ കേസില്ലേ, അതിന്റെ മൂലം എന്റെ വീര്യം ആയിരുന്നൂന്ന് ഓർക്കുമ്പോഴുള്ള വിഷമം ഇപ്പഴും തീർന്നിട്ടില്ല്യ…..”
അത്രേം താങ്ങാനുള്ള ത്രാണിയും കരുത്തും വീര്യവുമൊന്നും രാജപ്പന്റെ പല്ലിനുണ്ടായിരുന്നില്ല. അതും അണപ്പല്ല്. വേരറ്റ പല്ല് തുറന്നിരുന്ന രാജപ്പന്റെ വായിൽ നിന്നും പുറത്തേക്ക് തെറിച്ചു. ആ പല്ലാണ് മേനോൻ ചൂണ്ടിക്കാണിച്ചതിൻ പ്രകാരം രാജപ്പൻ നിലത്തു നിന്ന് എടുത്ത് മോണയിൽ തന്നെ അമർത്തി വെച്ചത്.