അമ്മ മഴയുടെ കുളിരരികില്‍

അമ്മ മഴയുടെ കുളിരരികില്‍

ശ്രീകുമാര്‍ ചേര്‍ത്തല

തണുത്ത കാറ്റിന്‍റെ കൈപിടിച്ചു രാമഴ
മുറ്റമെത്തി നിന്നാര്‍ത്തു ചിരിക്കുന്നു.
നീര്‍ത്തുള്ളികള്‍ തന്‍റെ നടനത്തിലി-
ത്തൊടിയിലെ നിഴല്‍ മാവുകള്‍ തലയാട്ടി രസിക്കുന്നു.
ഉമ്മറപ്പടിയിലെന്നമ്മയങ്കണത്തിലെ
ഇരുള്‍ മഴയിലേക്കു കണ്ണു നട്ടിരിക്കുന്നു.
തെന്നലിന്‍ കുസൃതിക്കൈകളമ്മ വെള്ളി മുടിയിറമ്പില്‍ വിരലോടിക്കേ,
ഒറ്റക്കമ്മയങ്ങനിരിക്കെ, യടുത്തു ഞാന്‍
ചെന്നിരിക്കുന്നു അരുമക്കുട്ടിയെന്ന പോല്‍.
എന്‍റെ തിരക്കുകള്‍, മത്സര ജീവിതം ,
വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യങ്ങള്‍, ഒക്കെ ഞാന്‍ മറക്കുന്നു.
” നിന്‍റെ മുടിയും നരച്ചുവോ ” ശിരസ്സില്‍ തലോടിയെന്നമ്മ ചോദിക്കുന്നു .
അമ്മയുടെ കൈകള്‍ പരുക്കനായ് തീര്‍ന്നുപോയ്,
തൊലിയില്‍ ഞൊറിവുകള്‍, തിണര്‍ത്ത ഞരമ്പുകള്‍.
അമ്മ വിളിക്കുമ്പോളോടിയരികിലെത്തി കെട്ടിപ്പുണരുമൊരോമനക്കുരുന്നായ് ഞാന്‍ മാറുന്നു.
അമ്മ തന്‍ സാരിയില്‍ കൈചേര്‍ത്തു നടക്കും കൊഞ്ചും പൈതലാകുന്നു ഞാന്‍.
അമ്മ തന്‍ വിരലില്‍ പിഞ്ചുവിരല്‍ ചേര്‍ത്തക്ഷരങ്ങള്‍ കൗതുകത്തോടു കുറിക്കുമുണ്ണിയായ് തീരുന്നു.
അമ്മയുരുട്ടിയോരുരുളകള്‍ ചൊരിവായില്‍ വാങ്ങിക്കഥ കേള്‍ക്കും കുട്ടനാകുന്നു ഞാന്‍.
അമ്മ തന്‍ എളിയില്‍, തോളത്തു തൂങ്ങി, ആനമേലേറിയ വീരനാകുന്നു ഞാന്‍.
കുട്ടിക്കാലത്തു ഞാന്‍ കാട്ടിയ വികൃതികള്‍ ഓരോന്നോരോന്നായമ്മ
പറയുന്നു .
അമ്മ തന്‍ ഓര്‍മ്മകള്‍ മങ്ങാത്ത തെളിച്ചിത്രങ്ങള്‍,
തന്‍ മകന്‍ തീര്‍ത്തൊരാനന്ദ നിറക്കാഴ്ചകള്‍.
അമ്മ തന്‍ കണ്‍കളില്‍ പെരുമഴയുതിരുന്നതു ഞാന്‍ കാണുന്നു .
മുറ്റത്തു മഴ കനക്കുന്നു , ആര്‍ദ്രരായ്
അമ്മയും ഞാനുമതു കണ്ടു നിശ്വസിക്കുന്നു..