അഴലുടൽ

അഴലുടൽ

സുഭാഷ്. എം കുഞ്ഞ്കുഞ്ഞ്

കുത്തിനിർത്തിയ
വേലി കടന്നൊരു
വണ്ടിയെത്തുമ്പോൾ
ഒരു നിഴൽ അഴൽ
അലക്കി തേച്ചു
പൂമുഖത്തേക്കൊരു
പ്രദർശനത്തിനൊരുങ്ങുന്നു
പതിവ് സൽക്കാരങ്ങൾക്കും
ചോദ്യങ്ങൾക്കൊടുവിൽ
തിരിഞ്ഞ് അകം പൂകുന്നു
അറിയിക്കാമെന്നൊരു
വാക്കിന്റെ മുനമ്പിൽ
പ്രതീക്ഷകൾ കനം വയ്ക്കുന്നു…
കാത്തിരിപ്പിനൊടുവിൽ ഒരു
കാലൻകുട വക്രിച്ച മുഖവുമായി
അടുത്ത ചായക്കാശിന്
ഒരു ചിരി കോർക്കുന്നു
അകമുറിയിലെ കണ്ണാടിക്കുള്ളിൽ
ഒരു കറുത്ത നിഴൽ ചരിഞ്ഞൊന്നു
നോക്കി വിതുമ്പലൊതുക്കുന്നു
പുറത്തൊരു ഊന്നുവടി
നിശ്ശബ്ദമായ് നിഴലും കടന്ന്
മുഖമൊളിപ്പിച്ച് വളഞ്ഞ്
ചായ്പ്പിലേക്ക് ഒതുങ്ങുന്നു..
നിലാവുള്ള രാത്രിയിൽ
നെടുവീർപ്പ് നീലിച്ച്
ആകാശമേറുമ്പോൾ
രണ്ടു നക്ഷത്രങ്ങൾ അരുമയായി
“ന്റെ ചുന്ദരി മോൾ”
എന്ന് കൊഞ്ചിക്കുന്നു…
പട്ടുദാവണി ചുറ്റിയൊരു വെളുത്ത പുഞ്ചിരി
‘വഴിമുടക്കി’ യെന്നു പറഞ്ഞ്
കാർമേഘമുഖവുമായി
വെട്ടിയൊഴിഞ്ഞ് പുറത്തേക്ക്‌…
നിറമുള്ള സ്വപ്നങ്ങൾ
കറുപ്പിൽ ഉരുകിയൊരു
കാർമേഘം പെയ്യാതെ
പെയ്തകം നിറയുന്നു…..