അവസ്ഥാന്തരം

അവസ്ഥാന്തരം

മീരാകൃഷ്ണൻ

ഇപ്പോൾ തിരതൊടുമ്പോൾ
കൈ പൊള്ളുകയും
നിന്റെ ചിന്തകളുടെയഗ്നി
ചുടു കാറ്റായി
വീശുകയും ചെയ്യുന്നു
ഓരോ തിരിഞ്ഞു നോട്ടങ്ങളിലും
പൊഴിഞ്ഞു വീണിട്ടും
സുഗന്ധം പരത്തിയ
പേരറിയാപുഷ്പങ്ങൾ
തളർന്നു ചിരിക്കുന്നു.
കാഴ്ചയുടെ വസന്തങ്ങൾക്കപ്പുറം
കാതലിൽ അല്ലാതെ കൊത്തിയടങ്ങുന്ന ഒരു കിളി
കാതുകളെ ഇരമ്പിയടയ്ക്കുന്നു.
നട്ടുച്ചയിലെന്നപോലെ
വിയർത്തു തളർന്നു
ആളൊഴിഞ്ഞ ഒരു കുമ്പസാര
കൂട്ടിനുള്ളിൽ
മുട്ടിൻമേൽ നിൽക്കുന്ന
കൃശഗാത്രമേ……നിന്റെ നാൾവഴികളെണ്ണിത്തീർത്ത
ഗ്രീഷ്മങ്ങളിൽ വിരിഞ്ഞ പൂവിന്ന്
അന്ത്യശാസനത്തിന്റെ പത്രവുമായി കല്ലേൽക്കുവാൻ
കാത്തു നിൽപ്പാണ്.
ഇപ്പോൾ,
നോവുകളിൽ പടരുന്ന
നേർത്തൊരു കമ്പളമായി
എന്നെയുടൽ മൂടുന്നതും
പതിയെ തണുപ്പണിയുന്നതും
കിനാവു കണ്ടു നിൽപ്പാണ്.