ഇലകൾ പറയുന്നത്

ഇലകൾ പറയുന്നത്

സഞ്ജയ് നാഥ്

മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു
മരങ്ങൾക്കിടയിലൂടൊരു തണുത്തകാറ്റ്
അവളെത്തൊട്ട് കടന്നു പോയി .
മഞ്ഞൊന്നും പറയുന്നില്ല കാറ്റും പറയുന്നില്ല
മഞ്ഞിലിളകുന്ന ഇലകൾ മാത്രം പറയുന്നുണ്ടായിരുന്നു.
അവൾ പോയ വഴികൾ ചൂണ്ടി
ചുവന്ന മഞ്ഞ് കാണണമെങ്കിൽ വരൂ
കുതിരകളെ ത്തിരഞ്ഞ് പോയൊരു
കുഞ്ഞ് കാലടികൾ കാണണമെങ്കിൽ വരൂ
വയലറ്റ് നിറമുള്ളൊരു ഫ്രോക്കിൽ നിന്ന്
കാട്ടു കടന്നലുകൾ പറക്കുന്നത് കാണണമെങ്കിൽ വരൂ
ഒരു നിലവിളിയിലൊരു ഹൃദയം മുറിയുന്നത് കാണണമെങ്കിൽ വരൂ .

രക്തം കൊണ്ട് നനഞ്ഞ ചുണ്ടുകൾ കോട്ടി
അവൾ അച്ഛൻ അമ്മ അനുജൻ
എന്ന് പറയുന്നുണ്ടായിരുന്നു.
തീവണ്ടികൾ പാഞ്ഞ് പോകുന്പോഴവൾ
വിറക്കുന്നുണ്ടായിരുന്നു.
അവളുടെ വേദനകൾ വളർന്ന് വളർന്ന് വലിയൊരു മറുക് പോലെയായിരുന്നു .
കടന്നലുകൾ കുത്തി വീർത്ത ശരീരവുമായി
അവളപ്പോൾ വെളുത്ത കുതിരകളെ സ്വപ്നം കണ്ടു .
കുതിരകൾ ചിനക്കുന്ന ശബ്ദത്തിൽ കൂട്ടം തെറ്റിയവ
മടങ്ങി വരികയാണെന്ന് കരുതിയിട്ടുണ്ടാവണം .

എത്ര പുതപ്പിച്ചാലും നഗ്നത മാറാത്ത ശരീരവുമായി
നീയിങ്ങനെ പൊള്ളിക്കിടക്കുന്പോൾ
ഏത് സമതലങ്ങൾ ഏത് താഴ് വാരങ്ങൾ
ഏത് കുന്നുകൾ
നിനക്കും നിന്റെ കുതിരകൾക്കും കളിക്കാൻ

അച്ഛാ ഇനി നമുക്കീ ഭൂമിയിലിടം വേണ്ട
ദൈവങ്ങളില്ലാത്ത ,മനുഷൃരില്ലാത്ത
എവിടേക്കെങ്കിലും എന്നെയൊന്നു കൊണ്ടു പോകൂ
എനിക്കു മെന്റെ കുതിരകൾക്കും കളിക്കാനിടം തരുന്ന
കുരുന്ന് നഗ്നതയിൽ കടന്നലുകൾ കുത്താത്ത
ഒരിടം തരുന്ന എവിടേക്കെങ്കിലും .
കാറ്റ് കരയുന്നുണ്ടായിരുന്നു ,മഞ്ഞും .
ഇലകൾ മാത്രം പറഞ്ഞ് കൊണ്ടേയിരുന്നു