ഈര്‍ച്ച

ഈര്‍ച്ച

അരുൺകുമാർ പൂക്കോം

ഞങ്ങള്‍
ഒന്നുമുതല്‍
തോറ്റും ജയിച്ചും
ഇരുന്നു മിനുക്കിയ
പഴയ സ്ക്കൂള്‍ മുറ്റത്തെ
വേരുള്ള മരം
മകള്‍ക്ക്
കല്യാണത്തിന്
കട്ടിലുതീര്‍ക്കാന്‍
മാനേജര്‍
മുറിച്ചു കൊണ്ടുപോയി.
കയറി കൊമ്പുകള്‍ മുറിച്ചതും
കയര്‍ കുരുത്തതും
വെട്ടി മറിച്ചിട്ടതും
അളവില്‍ മുറിച്ചതും
ടെമ്പോയില്‍ കയറ്റിയതും
ഞങ്ങള്‍ തന്നെ.
കോണ്‍വെന്റിലേക്കും
കോളേജിലേക്കുമൊക്കെ
പോകുന്ന നേരത്തും
മടങ്ങുന്ന നേരത്തും
സ്റോപ്പിനടുത്തുള്ള
കലുങ്കിലിരുന്നു
ഞങ്ങളവളെ
നോക്കാറുണ്ട്.
താഴെ ഒഴുകുന്ന
തോട്ടിലേക്ക്
ഞങ്ങള്‍
ഇടക്കൊന്ന് തുപ്പും.
പരലുകള്‍
ഓടിപ്പുളഞ്ഞെത്തി
ഉമിനീര്
തിന്നു തീര്‍ക്കും.
ഒരിക്കലും കൊത്തില്ല
കണ്ണുകളാല്‍
പക്ഷേ അവള്‍.
അവള്‍ വളര്‍ന്നത്
ഞങ്ങളുടെ കണ്ണുകള്‍
അളവെടുത്തിട്ടുണ്ട്.
ഇനിയിപ്പോള്‍
അവളെ
ഈര്‍ച്ചമില്ലില്‍
ഈര്‍ന്നുകളയുമല്ലോ
ഏതോ
ശുങ്കനൊരുവന്‍.