എന്റെ ഭാര്യയും അയ്യായിരവും

എന്റെ ഭാര്യയും അയ്യായിരവും

സുനിത വിൽ‌സൺ

കൊറോണക്കാലം ലോക്ക് ഡൗൺ എട്ടാം ദിവസമായിരുന്നു. രാവിലെ ആറര. ജനലിലൂടെ ആകാശം കണ്ടു. വെളുത്ത അന്ധകാരം കാഴ്ചയെ മറച്ചു. കണ്ണുകൾ പുളിച്ചു പോയി. അധികനേരം നോക്കാനായില്ല.താഴെ വയലിൽ കൊയ്ത്ത് കഴിഞ്ഞിരിക്കുന്നു. പ്രസവം കഴിഞ്ഞാലും, ഉടയാത്ത ശരീരമുള്ള സ്ത്രീയെ പോലെ വയലുകൾ സുന്ദര യൗവ്വനം നേടിയിരുന്നു. കിഴക്കൻ വെയിൽ വയൽ വരമ്പുകളെ സൗമ്യമായി തലോടികൊണ്ടിരിക്കുന്നു

മാര കേളി കഴിഞ്ഞ ചന്ദ്രൻ പിന്മാറിയപ്പോൾ, പ്രണയാലസ്യം വെടിയാത്ത പ്രഭാതം സ്ഥാനം മാറി പോയ സൂര്യനെന്നെ പൊട്ടിനെ വീണ്ടും തൊട്ടിരിക്കുന്നു.

ഉറങ്ങുന്ന ഭാര്യയെ നോക്കി. ഇന്ന് പുലർച്ച രണ്ട് വരെ സിനിമ കാണുകയായിരുന്നു. ചെറിയ എഴുത്തും കയ്യിലുണ്ട്. അല്പം കഴിഞ്ഞ് വിളിക്കാം. ഏതായാലും ലോക്ക് ഡൗൺ അല്ലെ . പുറത്തിറങ്ങാൻ പറ്റില്ല. പിന്നെന്തിന് വെറുതെ .

പത്രം നിവർത്തി. ഭാഗ്യം . ഭാര്യയും ഭർത്താവും പരസ്പരം വെട്ടിക്കൊല്ലുന്ന വാർത്തകളൊന്നും കണ്ടില്ല. കഥകൾ മനസ്സിൽ നിറയുമ്പോൾ അവളെന്നോട് നിരന്തരം കലഹിക്കുമായിരുന്നു. അവളെ മനസ്സിലാക്കിയിരുന്ന താൻ ഒഴിഞ്ഞ് മാറും. ഞായറാഴ്ച ഇറച്ചിക്കറി കഴിക്കുമ്പോൾ ഇഞ്ചിയും പച്ചമുളകും പച്ചയായി കിടക്കുന്നതു കണ്ടപ്പോ ൾ ചോദിച്ചു.

കറി അടുപ്പത്ത് വയ്ക്കുമ്പോൾ ഇഞ്ചിയും പച്ചമുളകും ചേർത്തില്ലെ ?
ഇല്ല. ക്രൗര്യത്തോടെ ചീറ്റി.

ഒഴിഞ്ഞ് മാറാൻ ശ്രമിച്ച തന്നെ വിടാൻ അവൾ തയ്യാറായില്ല.
അതെ . ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങൾ ഇറച്ചിക്കറിയിലെ ഇഞ്ചിയും പച്ചമുളകും തിന്നാറുണ്ടോ?
ഇല്ല.
അതൊക്കെ എന്ത് ചെയ്യും ?
കളയും.
കളയുന്ന സാധനങ്ങൾ എന്തിനാണ് ചേട്ടാ വേവിക്കുന്നത്? അതങ്ങ് കളഞ്ഞൂടെ അല്ല പിന്നെ

വാസ്തവത്തിൽ അവൾ ഇഞ്ചിയും പച്ചമുളകും കറി വയക്കുമ്പോൾ ചേർക്കാൻ മറന്നതാണ്. എന്നിട്ടും പിറുപിറുത്തു.
ഹോട്ടലിൽ പോയി പണം കൊടുത്ത് പച്ചയ്ക്ക് മുളകും സവാളയും തിന്നാം.
പക്ഷെ വീട്ടിലാണെങ്കിൽ കുറ്റം.

ഒന്നും ചോദിക്കാൻ പോയില്ല. എന്തെങ്കിലും പറഞ്ഞാൽ ഒരു അയ്യായിരം രൂപയുടെ കണക്കിട്ട് തരും.
അതേയ് മുപ്പതു വർഷങ്ങൾക്കു മുൻപ് നിങ്ങടെ അച്ഛന്റെ കയ്യിൽ നിന്നും അയ്യായിരം രൂപയ്ക്കു വാങ്ങിയിട്ടാണ് എന്റെ അച്ഛൻ എനിക്ക് നിങ്ങളെ തന്നത്. പണം കൊടുത്ത് വാങ്ങിയതിനാൽ നിങ്ങൾ എന്നെ അനുസരിക്കണം.

ശരിയാണ്. വളരെ പാവപ്പെട്ട കുടുംബത്തിലെ അവളെ അയ്യായിരം രൂപ സ്ത്രീധനം വാങ്ങിയാണ് ഞാൻ വിവാഹം കഴിച്ചത്. മുപ്പത് വർഷം കഴിഞ്ഞിട്ടും ഉണങ്ങാത്ത ചോര കിനിയുന്ന ഒരു മുറിവ് .

ലോക്ക്ഡൗൺ ലംഘിച്ചുകൊണ്ട് അയൽ വീട്ടിലെ കോഴികൾ എല്ലാ വീടിനും മുന്നിലൂടെ നടക്കുന്നു. കോഴികൾ പതിവു പോലെ ഗേറ്റിന് മുന്നിൽ തന്നെ കാഷ്ഠിച്ചു. കോഴികളെ ആട്ടിക്കളയാൻ അവൾ സമ്മതിക്കാറില്ല. അവയെ നോക്കൂ. എന്തു ഭംഗിയാണ്. ഓമനത്വമുള്ള മുഖങ്ങൾ.

അതെങ്ങന്യാ. എന്നെപ്പോലെ തന്നെ മറ്റുള്ള ഒന്നിന്റെയും മുഖം നോക്കാറില്ലല്ലൊ . എന്തു ചെയ്യാം അയ്യായിരം രൂപയ്ക്ക് വാങ്ങി പോയി. ഇനി കളയാനൊക്കത്തില്ല . പിന്നെയ് മുപ്പത് വർഷങ്ങൾക്ക് മുൻപ് അയ്യായിരം വലിയ സംഖ്യയാണ് കേട്ടോ.

അവൾ പറഞ്ഞതു പോലെ കോഴികളുടെ മുഖത്ത് നോക്കി. ശരിയ്ക്കും സുന്ദരികളും സുന്ദരൻമാരുമായിരുന്നു അവ.
ഭക്ഷണം കഴിച്ച പാത്രങ്ങൾ അവരവർതന്നെ കഴുകണമെന്ന് അവൾ പറഞ്ഞിരുന്നു. ഒരിക്കൽ അത് തെറ്റിച്ച തന്നെ നിരുപാധികം വിട്ടയയ്ക്കാൻ ഒരുക്കമായിരുന്നില്ല.
ഇതൊന്നും പഠിപ്പിക്കാതെയാണ് നിങ്ങളുടെ അമ്മ ഞങ്ങളെ അയ്യായിരം രൂപയ്ക്ക് പറ്റിച്ചത്. അല്ലെ?.
അവളുടെ ശമ്പളം കൃത്യമായി ചോദിക്കാതെ തന്നെ എന്റെ കയ്യിൽ എത്തുന്നു. വേറെ കുടുംബ കാര്യങ്ങളിൽ തലയിടാനൊന്നും അവൾക്ക് താല്പപര്യമില്ല.

മാസത്തിൽ രണ്ട് ദിവസം കൂടെ താമസിച്ച്, അവളുടെ കുറവുകൾ മാത്രം പരത്തി പറയുന്ന അമ്മയോട് വളരെ ക്ഷമയോടെ പെരുമാറി. പ്രതികരിയ്ക്കാനുള്ള ശത്രുവിനെ കിട്ടാതെ അമ്മ തിരിച്ചു പോകും.
അമ്മ പോയാൽ അവളൊരു ഭദ്രകാളിയാകും. നോക്കൂ. അമ്മ പറയുന്ന നുണകൾ എനിക്കിഷ്ടമല്ല. നല്ല ഭക്ഷണമുണ്ടാക്കി ഭർത്താവിന്റെ മനസ്സിൽ കയറാനാവില്ല.മറിച്ച് ഭർത്താവിനെ പ്രണയിയ്ക്കു കയാണ് വേണ്ടത്
ഏതോ പൂച്ച പതിവായി വരാറുണ്ട് അവളതിന് ഭക്ഷണം കൊടുക്കാറുണ്ട്.

ഈ പൂച്ച കട്ടുതിന്നും. നീയില്ലാത്ത സമയം ഇവനൊരിക്കൽ അടുക്കളയിൽ കയറി.
അത് കക്കാനല്ല . എന്നെ കാണാൻ വന്നതാ. കാണാതായപ്പോൾ എന്നെ തിരക്കി വന്നതാണ് ആ പാവം. പൂച്ചയ്ക്ക് നിങ്ങളെ ക്കാൾ സ്നേഹമുണ്ട് എന്നോട്.
പലമുഖങ്ങളുള്ള എന്റെ യഥാർത്ഥ മനസ്സ് അവൾ പഠിച്ചിരുന്നു. സത്യത്തിന് മേലെ ചരണാവരണങ്ങളുടെ ആവശ്യമില്ല എന്നവൾ എന്നെ പഠിപ്പിച്ചു. പ്രതിസന്ധികളിൽ ഒരു നീറ്റുകക്കെയെ പോലെ പുകയുമ്പോഴും , സൗമ്യവും ഭീഷണ വുമായ താക്കീതുകളിൽ ഞാനടിയറവ് പറഞ്ഞു.
പ്രാരാബ്ധങ്ങളുടെ ചുമടുകൾ ചുമലിൽ വെച്ച് തരുമ്പോഴും ഒരു കൈ ത്താങ്ങ് പോലെ വീട്ടുസാധനങ്ങൾ ചിലവഴിയ്ക്കുന്നതിൽ ഒരു പിശുക്കിയാണ്.

ചുവരിലെ പല്ലികളെ അടിച്ച് കൊല്ലാനൊരുങ്ങിയാൽ തടയുന്നു. നമ്മുടെ പേരക്കുട്ടി ഉടുപ്പില്ലാതെ കമഴ്ന്ന് കിടക്കുന്നതു പോലെയാണ് പല്ലികളെന്ന് പറയുന്നു. അവളില്ലാത്തപ്പോൾപല്ലി കളെ കൊല്ലാൻ (ശമിക്കുമ്പോൾ, പേരക്കുട്ടിയെ ഓർമ്മ വരികയും, താൻ പല്ലികളെ കൊല്ലുന്നതിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.
പ്രണയാർദ്രതകളിലും, ജീവിത പോരാട്ടങ്ങളിലും എന്നോട് ചേർന്നു നിന്നു… ഉറങ്ങുന്നതിന് മുൻപ് ദേഷ്യപ്പെടുന്നതിനെക്കുറിച്ചു മാപ്പ് പറയുന്നതിനും , ഒരു ചുംബനം തരുന്നതിനും യാതൊരു മടിയും കാണിച്ചിരുന്നില്ല.

ഞങ്ങളുടെ കിടപ്പറയിൽ നല്ല കണ്ണാടികളില്ലായിരുന്നു. എങ്കിലും ചുവരിൽ കാണുന്ന ഉടലുകൾ പിരിഞ്ഞുള്ള വക്ര സൗന്ദര്യത്തിന്റെ നിഴലുകൾ ചൂണ്ടിക്കാട്ടി അവളെന്റെ രതിജീവിതത്തിന് പുത്തൻ സംവേദതലങ്ങൾ തീർക്കുന്നു. മൗനം കൊണ്ടും വാക്കു കൊണ്ടും ചുംബിയ്ക്കുന്നു.മനസ്സിടറുമ്പോൾ കൈവെള്ളയിൽ മണിമുത്തം നല്കി ആശ്വസിപ്പിക്കുന്നു.
ദാമ്പത്യത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളുടെ അവശിഷ്ടങ്ങളിൽ ചവിട്ടി നടക്കാതിരിയ്ക്കാനായി അവളെന്നോട് നിരന്തരം കലഹിച്ചു.

അടുത്ത വീട്ടിലെ അലക്കു യന്ത്രത്തിന്റെ മുരൾച്ച കേട്ടപ്പോഴാണ് സമയത്തെ കുറിച്ചോർത്തത്. കിടപ്പുമുറിയിലെത്തി. അവൾ ഉണർന്നിരുന്നു.
ചേട്ടൻ എന്താണ് എന്നെ വിളിക്കാതിരുന്നത് ?.
അവളുടെ അടുത്തായിരുന്നു. കൈകൾ അവളുടെ തോളിൽ വെച്ചു..
ഞാനോർക്കുകയായിരുന്നു.
എന്ത് ?
എന്റെ ഭാര്യയെ

അവൾ ആശ്ചര്യത്തോടെ എന്റെ മുഖത്ത് നോക്കി.പതിയെ ആ ചുണ്ടുകളിൽ വിരിഞ്ഞ ഗൂഢസമിതം എന്റെ വാക്കുകളിലെ കാപട്യം തിരിച്ചറിയാൻ കഴിവുള്ളതായിരുന്നു.