ഒന്നാമൻ

ഒന്നാമൻ

മനോജ് ദേവരാജൻ

ഒരിടത്തൊരാനപ്പാപ്പാനുണ്ടായിരുന്നു. പാപ്പാനൊരാനയും മിടുക്കനായൊരു ശിഷ്യനും സുന്ദരിയായൊരു ഭാര്യയുമുണ്ടായിരുന്നു. ഒരു ദിവസം ആന പാപ്പാനോട് ചോദിച്ചു എന്തിനായെന്നെയിങ്ങനെ സ്നേഹിക്കുന്നേയെന്ന് ? ആനയേ കഴുകുന്ന ചകിരി ചെത്തിക്കൊടുത്ത് ആനപ്പണി തുടങ്ങുമ്പോൾ അനാഥനായിരുന്ന ശിഷ്യനും പാപ്പാനോട്  ചോദിച്ചു എന്തിനാ എന്നോടിത്ര കരുണയെന്ന് ? രാത്രിയിൽ അത്താഴംകഴിഞ്ഞ് വിളക്കണച്ച് കിടക്കുന്നതിനിടയിൽ പൊട്ടിയ യോടിൻ്റെയിടയിലൂടെ കാണുന്ന ചന്ദ്രനെ സാക്ഷിയാക്കി ഭാര്യചോദിച്ചു നിങ്ങൾക്കെന്നെ ഇത്രയ്ക്കിഷ്ടമെന്താണെന്ന് ?  പാപ്പാൻ എന്തോ ആലോചിച്ച് ചിരിച്ചു . ഒന്നും പറഞ്ഞില്ല.

കച്ചക്കയറിൽ കാലുടക്കി ചെറുകോലിൻ്റെ പകുതി കയറ്റിപ്പിടിച്ച് പാപ്പാൻ കേശവൻ പുഴിക്കണ്ണിൽ അടികൊള്ളിച്ചിട്ടും ആനയുടെ കറക്കം നിന്നില്ല. വടി മാറ്റി തോട്ടിയിട്ട്  “ഗോവിന്ദാ .. മോനെ ചതിക്കല്ലെടാ…..” യെന്നു പറഞ്ഞ് കണ്ണിനൊരു പിടുത്തം പിടിച്ചു. അവസാന കയ്യാണ്. ഒരിഞ്ച് മാറിയാൽ കണ്ണുപോകും. താഴെ കൊമ്പിനുതട്ടിയിട്ട സുര വീണയിടത്തുതന്നെ ഞെട്ടിക്കിടക്കുവാണ്. “ഉരുണ്ടുമാറ ടാ” എന്ന് ആശാൻ അലറിയത് വളരെ ദൂരേന്നുപോലെയവൻ കേൾക്കുന്നുണ്ട്. പക്ഷെ അനങ്ങാൻ പറ്റുന്നില്ല. മലർന്നു കിടക്കുമ്പോൾ കറുത്ത വലിയ തൂണുപോലുള്ള കാലുകളും അടുത്തുവരുന്ന  വെള്ളക്കൊമ്പുകളും അവ്യക്തമായി കാണുന്നുണ്ട്. പൊങ്ങിയകാലിലെ ചങ്ങല പതിയെ നെഞ്ചിൻകൂട്ടിൽ തൊട്ട് പിൻവലിഞ്ഞപോലെ. ഒരു നിമിഷത്തെ ഇടവേളയിൽ അവനുരുണ്ടു. കുറച്ചുമാറിയ ശേഷം എഴുന്നേറ്റ് ഓടി. പുറകേ ചങ്ങലയുടെ കിലുക്കം അടുത്തു വരുന്നതു പോലെ അവനു തോന്നി. വലിയൊരു കൽമതിലും കടന്ന് റോഡിലെത്തി സുര കിതച്ചു തിരിഞ്ഞു നോക്കിയപ്പോഴും കേശവനാശാൻ തോട്ടിയയച്ചിട്ടില്ല. മസ്തകം പൊക്കി കൂകിക്കൊണ്ട് നില്ക്കുകയാണ് ആന. അതിനിടയിൽ അടങ്ങി എരണ്ടമിട്ട് കണയിറക്കി മൂത്രമൊഴിച്ചു. ആശാൻ ചാടിയിറങ്ങി. ആനയുടെ തുമ്പിയിലും താടിയിലും തഴുകി ശാന്തനാക്കി. തോട്ടിക്കമ്പിറങ്ങിയ കണ്ണിൻ്റെ താഴത്തെഭാഗം പരിശോധിച്ചു. ചെറുതായി ചോര വരുന്നുണ്ട്. “കുഴപ്പമില്ലെടാ …. ഒന്നും പറ്റിയില്ലെടാ … പോട്ടെ” എന്നാശ്വസിപ്പിച്ചു. എന്നിട്ട് ഇടച്ചങ്ങലയിട്ട് മുറുക്കി കോല് ചാരിയശേഷം റോഡിലേയ്ക്കിറങ്ങി. സുരയുടെ വിറമാറിയിട്ടില്ല. ദേഹത്ത് പലയിടവും ഉരഞ്ഞ് നീറുന്നുണ്ട്. 

” ഞാൻ മോളിലിരിക്കുമ്പോ ആനയ്ക്ക് വിലങ്ങല്ലെന്ന് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ടെടാ ?”

“അത് ആശാനെ ഞാൻ പട്ട വെട്ടി….’

“അവൻ്റെമ്മേടെ പട്ട … ഇന്ന് തീരുമായിരുന്നു നിൻ്റെ വെട്ടും ഒരുക്കും”

തലകുനിച്ചു നിൽക്കുന്ന സുരയേക്കണ്ടപ്പോൾ ആശാൻ്റെ ദേഷ്യമിറങ്ങി

” ആ പോട്ട ടാ… നീ വാ ”

കാട്ടിക്കയറി ചില മരുന്നും കൂട്ടവും പറിച്ച് മറ്റു ചിലത് വാങ്ങാനായി സുരയേ അങ്ങാടിയിലേയ്ക്കും വിട്ടു. ഒറ്റയോട്ടത്തിന് തിരിച്ചുവന്ന് സാധനങ്ങൾ ആശാനെ ഏൽപ്പിക്കുമ്പോൾ വെള്ളം തൊടാതെയരച്ച പച്ചിലമരുന്നുകൾ കണ്ടു. അതിൽ അവൻ കൊണ്ടുവന്ന അങ്ങാടി മരുന്നുകൾ ചതച്ചു ചേർക്കുമ്പോൾ ആശാൻ പറഞ്ഞത് സുരയ്ക്ക് ഓർമ്മവന്നു. “ആനപ്പണിയാരും പഠിപ്പിക്കൂല വേണെ നോക്കിം കണ്ടും കൊണ്ടും പഠിച്ചോണം”

മരുന്നു കുഴച്ച് ഉരുട്ടി ആനേടെ കണ്ണിനടിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ സുര അടുത്തുണ്ട്. ആന ചെറുതായി കൂവി. തുമ്പിയിൽ തഴുകി ആശാൻ ആശ്വസിപ്പിച്ചപ്പോൾ സുര അവൻ്റെ കാലിൽ തട്ടി.  വിറപ്പിച്ച് പരതിതൊട്ട് ആന സ്നേഹം സ്വീകരിച്ചു.

“ഇന്നിനി പണിവേണ്ട. കൊണ്ടേ കെട്ടിയേരെ ” ആശാൻ തോട്ടീം വടിം സുരയേ ഏൽപ്പിച്ച് റോഡിലേയ്ക്കിറങ്ങി. സുര ആനയേയും കൊണ്ട് കെട്ടുതറിയിലേയ്ക്കു നീങ്ങി. ആന പാവമാണ് ഒറ്റച്ചട്ടമാണെങ്കിലും സുരയേയും അനുസരിക്കും. കേശവനാശാൻ മുകളിൽ ഇരിക്കുമ്പോൾ മുമ്പിലൂടെ വിലങ്ങരുതെന്ന് മാത്രം. കൈപ്പാങ്ങിനു കിട്ടിയാൽ തട്ടിയിട്ട് കുത്തുമെന്ന് കട്ടായം. സുര മറന്നതൊന്നുമല്ല. പരിചയമായി, ചട്ടമായിയെന്നൊരു അഹങ്കാരം. മനസ്സിലായി ഇവനെ വിശ്വസിക്കാൻ പറ്റില്ല. അതൊ മറ്റാനക്കാർ പറയുന്നതുപോലെ വിശ്വസിക്കാൻ പറ്റാത്തത് പുറത്തിരിക്കുന്ന ആശാൻ്റെ കച്ചക്കയറിനകത്തിരിക്കുന്ന കാലുകളുടെ പ്രയോഗങ്ങളെയോ?

ആനയേ കെട്ടി പട്ടവെട്ടി അടുത്തിട്ട് തൊട്ടിയിൽ വെള്ളവും നിറച്ച് സുര തിരിച്ചുനടന്നു. ആശാൻ എവിടെയായിരിക്കുമെന്ന് അവനറിയാം. പ്രതീക്ഷിച്ചപോലെ പകുതിതീർന്ന കുപ്പിയുടെ മുമ്പിൽ ഇരുപ്പുണ്ട്. അവനെക്കണ്ടതും കുപ്പി നീക്കിവച്ചു . ഗ്ലാസ്സും .സുര ഗ്ലാസ്സ് നിറക്കുമ്പൊളേക്കും ആശാൻ എഴുന്നേറ്റു. പോട്ടെടാ എന്നു പറഞ്ഞ് വീട്ടിലേയ്ക്ക് നടന്നു.

വീട്ടിൽ ചെന്നപ്പോൾ രാധേച്ചി അടുക്കളവശത്ത് പടിമേൽ ഇരിക്കുന്നുണ്ട്. പാത്രം കഴുകലാണ്. ചുറ്റും പരന്നൊഴുകുന്ന ചാരവും വെള്ളവും. ഒരു വശത്ത് കഴുകി കൂട്ടിയ പാത്രങ്ങൾ. കഞ്ഞിക്കലവും കൂട്ടത്തിലുണ്ട്. “ഒന്നും വച്ചില്യോടി?” ചാരംവാരി വൃത്തിയാക്കിയ അടുപ്പുകൾ ശൂന്യമായി കിടക്കുന്നു. തീ പൂട്ടിയ ലക്ഷണമില്ല. തേച്ചുവച്ച പാത്രം പിന്നെയുമെടുത്ത് തേയ്ക്കാൻ തുടങ്ങുന്നത് കണ്ട് കേശവന് കലി വന്നു.

” എന്തോന്ന് നട്ടപ്രാന്താ കാട്ടണെ ? എണീറ്റ് പോയി അരിയിടടീ”

” വെളുക്കുമ്പോഴേ തന്തപ്പടിക്ക് കഞ്ഞിവേണം. ഹോ ” 

പ്രാകി കൊണ്ട് രാധേച്ചി എഴുന്നേറ്റു. 

“വെളുപ്പാൻ കാലമോ? നട്ടുച്ചയായി 

ഇതിൻ്റെ ബോധവും പൊക്കണവും പോയോ?”

“അയ്യോ ഉച്ചയായോ.. ഞാനറിഞ്ഞില്ല” 

ധ്യതിയിൽ തീപിടിപ്പിച്ച് അരി കഴുകിയിടുന്നതിനിടയിൽ ചേച്ചി പറഞ്ഞു. അടുക്കളയിൽ നിന്ന് പുക വീടുമുഴുവൻ പരന്നു. ചുമച്ചു കൊണ്ട് കേശവൻ പുറത്തേയ്ക്ക് പോയി. മുറ്റത്ത് ഒതുക്കു കല്ലിലിരുന്നൊരു ബീഡി കത്തിച്ചു. 

പഴുത്തപ്ലാവിലകുത്തി കുമ്പിളാക്കി കഞ്ഞികോരി കുടിക്കുമ്പോൾ ആകെയുള്ള ചുട്ടപപ്പടത്തിൻ്റെ പാതിപൊട്ടിച്ച് രാധേച്ചിക്ക് കൊടുത്തുകൊണ്ട് കേശവനാശാൻ ചോദിച്ചു

“സാനം തീർന്നാൽ അബ്ദുവിൻ്റെ കടേന്ന് മേടിച്ചോളാൻ പറഞ്ഞിട്ടില്ലേ ? പിന്നെന്തിനാ ഈ പിശുക്ക് ?”

“ഉം ” മൂളിക്കോണ്ട് രാധേച്ചി ചോദിച്ചു ” ബാബു കഞ്ഞി കുടിക്കാൻ വര്യോ?”

“ബാബുവോ അതാരാ ? “

കുറച്ച് ആലോചിച്ച ശേഷം രാധേച്ചി തുടർന്നു 

“ആനേടെ കൂടെയുള്ള പയ്യനേ… ”

”സുരയെന്നാ ബാബുവായേ ? വരുവോ ? ആർക്കറിയാം ? കഞ്ഞിയിരിപ്പുണ്ടോ?”

എഴുന്നേറ്റു ഈർക്കിലൂരി പ്ലാവില കളഞ്ഞു കയ്യും വായും കഴുകി ഉമ്മറത്ത് പായവിരിച്ച് ഉച്ചയുറക്കത്തിൻ്റെ വട്ടംകൂട്ടുന്നതിനിടയിൽ രാധേച്ചിയേ ഒന്ന് തലപൊന്തിച്ചു നോക്കി ആശാൻ സ്വയം പറഞ്ഞു “ഇവൾക്കിത് എന്തു പറ്റിയാവോ? കുറച്ചു നാളായി തുടങ്ങിയിട്ട് ഈ മറവിയും ഇരിപ്പും …. കൂടിക്കൂടി വരുവാ…..”

ഒരു ദിവസം കെട്ടുതറിയിൽ ചെന്നപ്പോൾ ആനയെ പൊടിതട്ടി നിർത്തിയിട്ടുണ്ട് സുര. ഒരു എമണ്ടൻ മരമാണ് പിടിക്കേണ്ടത്. ചങ്ങല  വാരിയിട്ട് വഴിയടിച്ചുനടന്നു.  ഇന്നലെ വേറെയൊരാന പിടിച്ചിട്ട് ഇട്ടേച്ച് പോയ മൊതലാണ്. ചെന്ന് നോക്കി. വലുപ്പം മാത്രമല്ല വളവും പ്രശ്നമാണ്. വളവിൻ്റെ മൊഴതങ്ങി നില്ക്കും. പേണാത്തുളയിൽ വക്ക ഉടക്കി നീട്ടിയിട്ടു. വലിയുന്ന വശങ്ങളിൽ ഉരുളൻ തടിയിട്ടു. ആനയെ ചെരിച്ചു നിർത്തി കാല് മെല്ലെ ചലിപ്പിച്ചു. അർത്ഥം ആനക്കറിയാം. സാവധാനത്തിൽ വടംകടിച്ച് വലിച്ച് തടി ഉരുളൻ തടയിൽ കയറ്റാൻ ശ്രമിച്ചു. അനങ്ങുന്നില്ല. വടിക്കമ്പ് ഇടതു കുത്തി വലതുകാലിളക്കിക്കൊടുത്തു. ആശാൻ്റെ ഓരോ നീക്കവും കാലനക്കവും ശ്രദ്ധിച്ചു നോക്കുകയാണ് സുര. ഒരാനയ്ക്ക് പറ്റാത്ത തടിയാണ്. പക്ഷേ നല്ല ആനക്കാരൻ ആനയുടെ പകുതി ജോലി കുറയ്ക്കുമെന്നാണ് ശാസ്ത്രം.  “നോക്കിം കണ്ടും കൊണ്ടും പഠിച്ചോണം” ആശാൻ്റെ സ്വരം അവൻ്റെ കാതിൽ മുഴങ്ങി. ആന തലപൊക്കി മറിയ്ക്കാൻ നോക്കുന്നുണ്ട്. ചെരിച്ച് നിർത്തിയിരിക്കുന്നത് തടി ഉരുണ്ട് തട്ടാതിരിക്കാനാണ്. തട്ടിയാൽ ആന തീർന്നു. വലിച്ച് കുടലുമറിയാനും പാടില്ല. ആന വക്ക നിലത്തിട്ടു. ആശാൻ്റെ വടിയുടെ വീശല് പ്രതീക്ഷിച്ച് അവൻ നോക്കി. ഒന്നുമുണ്ടായില്ല. 

” ആ പോട്ടടാ വിട്ടേയ്ക്ക്. ആ മോഴകള് വല്ലതും പിടിച്ചിട്ടോളും. എൻ്റെ കാപ്പി കാശ് പൊക്കോട്ടേ. നിനക്കിതൊന്നും പറ്റൂല … കൊമ്പൂരി ഷാപ്പിലെ പട്ടിക്ക് കൊടുക്കാം. അവനാ ചേർച്ച “

പറഞ്ഞത് ആനയ്ക്ക് മനസ്സിലായോന്നറിയില്ല. വക്കയെടുത്ത് കടിച്ച് അവൻ അടുത്ത വിളിക്ക് കാത്തു.

“ആ ആൺകുട്ടി … രണ്ട് കുപ്പി പന എൻ്റെ വക… “

എന്നു പറഞ്ഞ് ആശാൻ മുന്നോട്ട് ആടി കാല് ചലിപ്പിച്ചു. ആന ഒരു വലി വലിച്ചു . കണ്ടു നിന്നവർ ഹു ഹു… എന്ന് വയ്ക്കുന്നതിനിടയിൽ തടി പൊങ്ങി ഉരുളനിൽ കയറി. ഇനി നിലം തൊടാതെ ലോറിയിൽ എത്തിക്കണം. ആനയുടെ മുമ്പിൽ വിലങ്ങാതെ, സുര ഉരുളൻ തടികൾ ക്രമത്തിൽ വച്ചു നീങ്ങി. പെട്ടെന്നാണ് ആശാൻ്റെ അയൽ പക്കത്തുള്ള രവി  സൈക്കിളിൽ വേഗത്തിൽ ചവിട്ടി വിയർത്തൊലിച്ചുവന്നത്. വന്നതേ ആശാനവനെ കണ്ടു. എന്താ ന്ന ചോദ്യത്തിന് അവന് താഴെത്തേയ്ക്ക് വിളിച്ചു. ആനയേ ഒതുക്കി ചാടിയിറങ്ങി. രവി എന്തെല്ലാമൊ ആശാൻ്റെ ചെവിയിൽ പറഞ്ഞു. ആശാൻ സുരയേ കൈകാട്ടി വിളിച്ചു. ഓടിയെത്തിയ സുരയ്ക്ക് തോട്ടിം വടിം നീട്ടി. 

“നീ കേറിക്കോ ആനേല് എനിക്ക് അത്യാവശ്യമായി വീടോളം പോണം രാധക്ക് എന്തോ വല്ലായ്മ” 

“എന്തു പറ്റി ചേച്ചിക്ക് ” എന്ന യവൻ്റെ ചോദ്യം ശ്രദ്ധിക്കാതെ ആനയേ നോക്കി ആശാൻ പറഞ്ഞു.

“ഗോവിന്ദാ … മരിയാദക്ക് നിന്നോണം ഇപ്പ വരാം” എന്നും പറഞ്ഞ് രവിയുടെ സൈക്കിളിൽ കയറി പാഞ്ഞു പോയി.

ചെന്നപ്പോൾ അബ്ദുവിൻ്റെ പീടികയുടെ അടുത്ത് ആളുകൂടി നില്ക്കുന്നു. തിണ്ണയിൽ കൂഞ്ഞിക്കൂടി രാധേച്ചിയിരിക്കുന്നുണ്ട്. അബ്ദുവിൻ്റെ ഉമ്മ അടുത്തു തന്നെയുണ്ട്. ഒരുതുണികൊണ്ട് പുതപ്പിച്ചിരിക്കുന്നു. അബ്ദു അടുത്തുവന്ന് പറഞ്ഞു

 “പിള്ളേര് കൂകിയാർക്കണതു കണ്ടാ നോക്കിയത്. മേത്ത് തുണികൊറവായിരുന്നു. കടേം കടന്ന് പോണ കണ്ടപ്പോ ഉമ്മയാ പൊതപ്പിച്ചിവിടെ ഇരുത്തിയത്.”

ആശാൻ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോഴും ചേച്ചിയുടെ കണ്ണുകൾ ശൂന്യതയിൽ എന്തോ തേടുന്നതുപോലെ തോന്നി.

ഒരാഴ്ചയോളമുണ്ടായിരുന്നു ആശുപത്രിയിൽ. തിരിച്ച് വീട്ടിലേയ്ക്ക് കയറുമ്പോൾ എന്ത് ചെയ്യണമെന്ന് ആശാന് ഒരു ധാരണയില്ലായിരുന്നു. ഇന്നലെ വരെ തൻ്റെ ഭാഗമായിരുന്നവൾ ഇന്ന് തന്നെ തിരിച്ചറിയുക കൂടിയില്ലയെന്നത് വിശ്വസിക്കുവാൻ ശ്രമിക്കുകയായിരുന്നു അയാൾ. ഡോക്ടർമാരുടെ ഉപദേശങ്ങളും പാലിക്കേണ്ട ശീലങ്ങളും രീതികളും പലതും അയാൾക്ക് മനസ്സിലായിട്ടില്ല. രാധേച്ചി കട്ടിലിൽ കമന്നു കിടക്കുന്നതു കണ്ട് ആശാൻ അടുക്കളയിലേയ്ക്ക് കയറി കുറച്ച് വെള്ളം ചൂടാക്കാൻ നോക്കി. സ്വകാര്യത നഷ്ടപ്പെട്ട കൂറകളും പല്ലികളും തലങ്ങും വിലങ്ങുമോടി. ഉയരുന്ന പുക കേറി  ആശാൻ പക്ഷേ ചുമച്ചില്ല. തെയിലയും പഞ്ചസാരയുമിട്ടളക്കി ഗ്ലാസ്സിൽ പകർന്ന് മുറിയിൽ ചെന്നപ്പോൾ കട്ടിലിനടിയിലൂടെ തറയിലേയ്ക്ക് ഒഴുകുന്ന മഞ്ഞ മൂത്രം. ഗ്ലാസ്സ് മാറ്റിവച്ച് വെള്ളവും ചൂലുമെടുത്ത് അയാൾ നിലത്തിരുന്നു.

ആനപ്പണി പൂർണ്ണമായും സുര യുടെ മേൽനോട്ടത്തിലായി. രാധേച്ചിയെ അകത്താക്കി വീടെല്ലാം പൂട്ടിപ്പോന്നാപ്പോലും പണിയിൽ പണ്ടത്തെപ്പോലെ ശ്രദ്ധിക്കാൻ ആശാന് പറ്റുന്നില്ല. കയ്യും കാലും കെട്ടി കട്ടിലിൽ കിടക്കുന്ന രൂപമായിരിക്കും മനസ്സിൽ. ചിലപ്പോൾ കെട്ടും പൊട്ടിച്ച് എങ്ങോട്ടെന്നില്ലാതെ ഒരു പോക്കുമുണ്ട്. എല്ലാ ദിവസവും ഒന്നാമനുള്ള കൂലി വീട്ടിലെത്തും. സുരയുടെ തീരുമാനമായിരുന്നു അത്. വൈകുന്നേരം കഞ്ഞി കുടിക്കാൻ മിക്ക ദിവസവും അവനുമുണ്ടാകും. പലപ്പോഴും കഴിക്കാതെ വെറുതെ വെരകിയിരിക്കുന്ന ആശാനോട് ചോദിക്കുമ്പോൾ ദഹിക്കുന്നില്ലടാ എന്നു പറഞ്ഞ് എഴുന്നേറ്റ് പോകും. പിന്നെ പിന്നെ അവൻ വരാതായി.

തടിപിടുത്തത്തിലാണ് പേരെങ്കിലും നാട്ടിലേയും അടുത്ത പ്രദേശങ്ങളിലെയും ഉത്സവത്തിൻ്റെ തിടമ്പാന ഗോവിന്ദനായിരുന്നു. രണ്ടാം മുണ്ടും തോളത്തിട്ട് കൊമ്പിൽ പിടിച്ച് കേശവനും പുറകിൽ സുരയും നടുക്ക് സദസ്സ് നിറഞ്ഞുവരുന്ന ഗോവിന്ദനും നാട്ടുകാർക്ക് ഒഴിവാക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു. ഉത്സവത്തലേന്ന് സുര വന്ന് ഓർമ്മിപ്പിച്ചിട്ട് പോയി. പിറ്റേന്ന് രാധേച്ചിക്ക് കാപ്പിയും കൊടുത്ത് കട്ടിലിൽ കെട്ടിയിട്ടശേഷം പുറത്തേയ്ക്കിറങ്ങി ഭിത്തിയിൽ തൂങ്ങുന്ന അയ്യപ്പൻ്റെ കലണ്ടറിൽ നോക്കി കണ്ണടച്ചു തൊഴുതു. ചെന്നപ്പോൾ പുഴയിൽ കഴുകി കുറിയും തൊടീച്ച് ഗോവിന്ദനെ നിർത്തിയിട്ടുണ്ട്. അവർ അമ്പലത്തിലേയ്ക്ക് നടന്നു.

മുകളിലേയ്ക്ക് ഉയർത്തിക്കൊടുത്ത നെറ്റിപ്പട്ടം സുര നന്നായി വിരിച്ച് ചെവി ചുറ്റി കെട്ടി. അവൻ്റെ നീണ്ട തുമ്പിയിൽ തിളങ്ങിക്കിടക്കുന്ന നെറ്റിപ്പട്ടം അല്പ്പം ചെരിഞ്ഞോയെന്ന് ആശാനു തോന്നി. മുമ്പിൽ കയറി വലിച്ചു നേരെയിട്ടു തിരിഞ്ഞപ്പോളാണ് ശക്തമായ ഒരു തട്ട് പുറകിൽ നിന്ന് കിട്ടിയത്. മുമ്പോട്ട് തെറിച്ച ആശാൻ വീണതേ ഇടത്തേക്കുരുണ്ടു. ഊക്കോടെ മണ്ണിൽകുത്തിയ കൊമ്പ് പറിക്കുന്നതിന് മുമ്പ് കറങ്ങിയെണീറ്റ ആശാൻ അരയിലെ എഴുന്നെള്ളിപ്പുകത്തിയൂരി ചറപറാ കുത്തി. കട്ടുറുമ്പ് കുത്തുന്ന കഴപ്പൻ വേദനയിൽ ആന ചൂളിച്ചുരുണ്ടു. അപ്പോഴേയ്ക്കും സുര ആനയെ വിലക്കിക്കഴിഞ്ഞു. ആളുകൾ കൂടി. ദേഹത്ത് പറ്റിയ മണ്ണ് തട്ടി ആശാൻ ആനയേ നോക്കി പിന്നെ മുകളിലിരിക്കുന്ന സുരയേയും. പിറുപിറുക്കുന്ന നാട്ടുകാരെ ശ്രദ്ധിക്കാതെ ആശാൻ വീട്ടിലേയ്ക്ക് നടന്നു.

വിയർത്ത് തളർന്ന് വീട്ടിലെത്തിയ ആശാൻ വാതിൽ തുറന്നതേ രൂക്ഷമായ ദുർഗന്ധം വന്നുമുഖത്തടിച്ചു. മുറിയിൽ ഭിത്തിയിലും നിലത്തും വാരിയെറിഞ്ഞിരിക്കുന്ന മലം. അതിനിടയിൽ കയ്യിലെ കെട്ടഴിഞ്ഞ് ചുരുണ്ടു കിടക്കുന്ന രാധേച്ചി. ആശാൻ്റെ കണ്ണിലൂടെ കണ്ണീരൊഴുകി. തല ഭിത്തിയിലടിച്ച് കുറച്ചു നേരം കരഞ്ഞു. പിന്നെ വെള്ളവും ചൂലുമായി മുറിയിലേയ്ക്ക് കയറി.

അമ്പലത്തിലെ ആറാട്ടു കഴിഞ്ഞു.  എട്ടു ദിവസവും ഗോവിന്ദൻ്റ കൂടെ സുര മാത്രമേ ഉണ്ടായിരുന്നുള്ളു. എത്ര നിർബന്ധിച്ചിട്ടും കേശവനാശാൻ വന്നില്ല. സുര പതിവിലും കൂടുതൽ അന്ന് കുടിച്ചു. ആനയെ കെട്ടിയ ശേഷം തുടങ്ങിയതാണ്. തിരിച്ച് കെട്ടുതറിയുടെ സമീപം വീണതോർമ്മയുണ്ട്. ഉറങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ആനയുടെ അസാധാരണമായ ചങ്ങല കിലുക്കം കേട്ടവൻ ഞെട്ടി എഴുന്നേറ്റു. പകുതിബോധത്തിൽ ആനയുടെ ചീറ്റൽ അവനറിഞ്ഞു. ആരോ മിന്നായം പോലെ ആനപ്പുറത്തു നിന്ന് മറിയുന്നതും കണ്ടു. കൂടെ നേർത്തയൊരു ഞെരക്കവും. ചാടിയെഴുന്നേറ്റയവൻ ആനയുടെ മുമ്പിൽ മണ്ണിൽ പൂണ്ട് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു രൂപത്തെക്കണ്ടു.  ഓടിച്ചെന്ന് നോക്കുമ്പോൾ അവൻ ഞെട്ടി. രാധേച്ചി …. 

രാധേച്ചിയുടെ അടക്കം കഴിഞ്ഞു. എല്ലാത്തിനും മുമ്പിൽ സുരയുണ്ടായിരുന്നു. കെട്ട് പൊട്ടിച്ച് അമ്പലപ്പറമ്പിലേക്ക് ഓടീതാ പാവം എന്നെല്ലാം പറഞ്ഞ് നാട്ടുകാർ കുടി നില്ക്കുന്നുണ്ട്. കേശവനാശാൻ ആകെ തളർന്ന് ഒതുക്കു കല്ലിലിരുന്ന് ബീഡി വലിച്ചുകൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞ് പോട്ടേ ആശാനേന്ന് പലരും പറഞ്ഞപ്പോഴും ഒരു മൂളലായിരുന്നു ഉത്തരം. പിറ്റേന്ന് രാവിലെ കൂപ്പിൽ പണിയുണ്ടായിരുന്നു. രാവിലെ നേരത്തെയെണീറ്റ് ഗോവിന്ദൻ്റയടുത്തുചെന്ന സുര കണ്ടത് പൊടിയടിക്കുന്ന ആശാനെയാണ്. ഒന്നും പറയാതെ അവനും കൂടി. കഴിഞ്ഞ് മേലേകയറിയ ആശാൻ ആ വടക്കയറെടുത്ത് മുമ്പിലേയ്ക്കിട്ടേടാന്ന് പറഞ്ഞപ്പോൾ മുമ്പിൽ വിലങ്ങാതെ ശ്രദ്ധിച്ച് വടം ആനയുടെ മുമ്പിലേക്ക് അവൻ നീക്കിയിട്ടു. എന്നിട്ടവർ വഴിയടിച്ച് പണിസ്ഥലത്തേയ്ക്ക് നടന്നു. ചെമ്മണ്ണുവഴിയിൽ അവരുണ്ടാക്കിയ കാൽപ്പാടുകൾ കാറ്റത്ത് പൊടിപാറി നികന്നുപോയി.