നിഷ ആൻറണി
കാർ തലശ്ശേരി കടൽ പാലത്തിനു ഇടതുഭാഗത്തെ റോഡിലേയ്ക്ക് കയറിയപ്പോഴേയ്ക്കും തിരയുടെ വിങ്ങൽ തീരത്തിലേയ്ക്ക് എന്ന പോലെ അയാളുടെ നെഞ്ചിലേയ്ക്കും അടിച്ചു കയറി.
അച്ഛാ….
ഡു യു ഫീൽ എനി റിമമ്പറൻസ് എബൗട്ട് നിരൻ…
ഉം..
കാറ്റിൻ്റെ ഇഴകളിൽ കടലിൻ്റെ മണം.
അവൻ അന്ന് അവസാനമായി
പറഞ്ഞത് അപ്പയ്ക്ക് ഇപ്പോഴും മറക്കാൻ
സാധിച്ചിട്ടില്ല മനു.അപ്പോളവൻ്റെ കണ്ണുകൾ സന്തോഷം കൊണ്ടാണോ ,
സങ്കടം കൊണ്ടാണോ എന്നറിയില്ല ,നിറഞ്ഞൊഴുകിയിരുന്നു…..
എന്താണച്ഛാ നിരൻ പറഞ്ഞത്?
സേതുനാഥ് പുറത്തേയ്ക്ക് നോക്കി….
കാഴ്ചകൾക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പാലവും, പാലത്തിനു പുറകിൽ കോട്ടയും ,ചുറ്റും പള്ളികളും തലശ്ശേരിയുടെ പ്രൗഢിയെ ജീർണിപ്പിക്കാതെ പ്രദർശിപ്പിക്കുന്നു. വെളുപ്പിനിറങ്ങിയ മുക്കുവൻ്റെ അടയാളങ്ങൾ കൊരുത്തിട്ട കടൽത്തീരം.വണ്ടി കോട്ടയ്ക്കടുത്തുള്ള പാരിസ് ഹോട്ടലിനു മുന്നിലേയ്ക്ക് പ്രവേശിച്ചു.
അച്ഛാ…
മെമ്മറീസ് വിൽ ബി കം ബാക്ക് റ്റുഡേ…
ഉം..
അഛാ. റിസപ്ഷൻ രാത്രി എട്ടു മണിയ്ക്ക് അല്ലെ. നമുക്ക് നിരനെക്കുറിച്ച് ഒന്നന്വേഷിച്ചാലോ…
ഏയ്,എവിടുന്നറിയാൻ.
ഇപ്പോൾ പത്ത് വർഷം കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തമ്മിൽ കണ്ട് രണ്ട്
വർഷത്തോളം അവൻ തുടർച്ചയായ് വിളിച്ചിരുന്നു.ഇടയ്ക്കെപ്പോഴോ ,
അവൻ ഇവിടെ വല്ല്യ പാലം വരാൻ പോകയാ സാർ.ഞാൻ ചെലപ്പോ എങ്ങോട്ടെങ്കിലും പോകുമെന്നൊക്കെ പറഞ്ഞു. അവസാനം വിളിച്ചത് ഒരു ക്രിസ്മസിൻ്റെ തലേന്നാണ്.
പിന്നീട് വിളിച്ചിട്ടേയില്ല?
ഇല്ല. അന്നവൻ ഫോണിൽ കൂടി ഒരുപാട് കരഞ്ഞു. കുറെ സംസാരിച്ചു.അവൻ ബിരിയാണി കഴിച്ചപ്പോ ഞാൻ കട്ടൻ ചായ മാത്രം കുടിച്ചത് അവൻ്റെ കുഞ്ഞു മനസ്സിലെവിടെയോ മുറിഞ്ഞു. അതിനെക്കുറിച്ച് അന്ന് വീണ്ടും പറഞ്ഞ് കരഞ്ഞു. ഇനിയൊരിക്കലും ഞാൻ മറ്റുള്ളവരെ പറ്റിച്ച് ഭക്ഷണം കഴിക്കില്ല സാർ, എന്നെങ്കിലുമൊരിക്കൽ ഞാൻ സാറിന് ഒരു ദം ബിരിയാണി വാങ്ങിച്ചു തരുമെന്നൊക്കെ പറഞ്ഞിട്ടാണ് ഫോൺ അവസാനിപ്പിച്ചത്.
അതിരിക്കട്ടെ അച്ഛാ.
നിങ്ങൾ തമ്മിലാദ്യമായ് കണ്ടപ്പോ എന്തൊക്കെയാ നിരൻ അച്ഛയോട് പറഞ്ഞത്?
നമുക്കാദ്യം ഫുഡ് ഓർഡർ ചെയ്യാം മനു. എന്നിട്ട് സംസാരിക്കാം.നീ പറ എന്താണ് വേണ്ടതെന്ന്?
അച്ഛൻ നിരന് വാങ്ങി കൊടുത്തത് തന്നെ..
ഒരു തലശ്ശേരി ദം ബിരിയാണി.
പുറത്ത് ചില്ലുജാലകങ്ങൾക്ക് ഉള്ളിൽക്കൂടി കടൽവെയിൽ എത്തി നോക്കിക്കൊണ്ടിരുന്നു…
മുറിവേറ്റ ഒരു ചിരിയോട് കൂടി സേതുനാഥ് മനുവിൻ്റെ മുഖത്തേയ്ക്ക് നോക്കി.
അച്ഛൻ പറയൂ?
നിരൻ അന്ന് എന്താണ് പറഞ്ഞത്?
മനു ആകാംക്ഷയോടെ ഉറ്റുനോക്കി.
വിശപ്പാണ് സാർ ഏറ്റവും വലിയ വേദന എന്ന്.എനിക്കത് കേട്ടപ്പോൾ നിൻ്റെ കുഞ്ഞുമുഖം ഓർമ വന്നു. അന്ന് ഞാൻ കോഴിക്കോടും, സീത വയനാട്ടിലും. നീ തനിച്ച് തറവാട്ടില്,ഏകദേശം നിൻ്റെ അതേ പ്രായമായിരുന്നു അവനും. അവൻ്റെ മുഖത്തെ ദൈന്യത എന്നെ വേദനിപ്പിച്ചു. അതുകൊണ്ടായിരുന്നു അന്നെൻ്റെ കയ്യിൽ കാശ് ഇല്ലാതിരുന്നിട്ടും ഞാൻ അതവന് വാങ്ങി കൊടുത്തത്.
മനൂ..
അനാഥത്വം എന്നു പറയുന്നത് ചികിൽസിച്ചു മാറ്റാൻ പറ്റാത്ത ഒരു വൈകല്യം ആണ് മോനെ.അതു സമ്മാനിക്കുന്ന വേദനകളിൽ ഒന്നാണ് വിശപ്പ്. അതു മാറ്റാൻ ഡോക്ടേഴ്സിനു സാധിക്കില്ല. അതിനു നമ്മളെപ്പോലുള്ളവർ വിചാരിക്കണം. ആരൊക്കെയോ വലിച്ചു കീറി കാറ്റിൽ പറത്തിയ ശരീരങ്ങൾ പോലെ അനാഥർ അങ്ങനെ പറന്നു നടക്കും. അന്ന് ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോൾ തലശ്ശേരിയുടെ ചരിത്രം തന്നെ അവൻ എൻ്റെ മുമ്പിലിരുന്ന് വിളമ്പി.
സാറിനറിയ്യോ സാറെ…
ഈ തലശ്ശേരില് പതിനൊന്ന് പന്ത്രണ്ട് മണിയാവുമ്പോഴേയ്ക്കും
ബിരിയാണീൻ്റെ മണം കൊണ്ട് നിക്കാമ്പറ്റൂല്ല. ഈടെയുള്ള ഹോട്ടലുകാര് പതിനൊന്നര മണിയ്ക്കാ ദം പൊട്ടിയ്ക്കാ. പിന്നൊരു ബിരിയാണീൻ്റെ ലോകാ. പണ്ട് ടിപ്പു സുൽത്താൻ തലശ്ശേരി കോട്ടേൻ്റൊപ്പം ബീരിയാണീൻ്റെ രുചീം ഈടെ തന്നിറ്റ് പോയിന്നാ എനക്ക് തോന്നുന്നെ. തലശ്ശേരിലെ കൊമ്പനാണ് സാർ ഈ ഹോട്ടൽ.തിന്വാണെങ്കില് ഈ പാരിസ് ഹോട്ടലിലെ ബിരിയാണി തന്നെ തിന്നണം സാറെ.അതാ അയിൻ്റൊരു രുചി. അതും കഴിഞ്ഞ് മാവിലായ് പാലത്തിമ്മേ പോയിരുന്ന് കാറ്റും കൊള്ളണം. അതൊരു വല്ലാത്ത സുഖാണ്. ഇന്നെ പോല്ള്ളോര്ടെ വെഷമോക്കെ ആ കാറ്റ് കൊണ്ടോവും.ഒരു ബിരിയാണി ചോയ്ച്ച് തോന ആൾടെ പൊറകെ നടന്നിറ്റുണ്ട് ഞാൻ,
വെശക്കുമ്പഴാ സർ ഏറ്റവും കൂടുതൽ അഛനേം, അമ്മനേം ഓർക്ക്വാ..
എനിക്കാദ്യായ്റ്റ സാർ ഒരാൾ ഇത്ര സ്നേഹത്തോടെ ബിരിയാണി വാങ്ങിത്തരുന്നത്. അതു പറഞ്ഞ് കഴിഞ്ഞതും അവൻ്റെ കണ്ണ് നിറഞ്ഞൊഴുകി.
എന്തിനാ കരയുന്നത്?
സന്തോഷം തോന്നീറ്റാ സാർ…
മെലിഞ്ഞ ഉദരത്തിലേയ്ക്ക് ആഹാരത്തിൻ്റെ കാലുകൾ ഇഴഞ്ഞിറങ്ങി ചെല്ലുന്ന സുഖവും സംതൃപ്തിയും ഒപ്പം അനാഥത്വവും അന്നവൻ്റെ മുഖത്ത് കണ്ടു.
സേതുനാഥ് നിരൻ്റെ ചിന്തയിൽ നിന്നും വീണ്ടും മനുവിലേയ്ക്കെത്തി.
തൊണ്ടയിലെ വരൾച്ചയേയും, നെഞ്ചിലെ പ്രകമ്പനത്തേയും കീഴടക്കി അയാൾ മുന്നിലെ ദം ബിരിയാണി നിരനെ ഓർത്ത് കഴിച്ചു.അവനിപ്പോൾ വളർന്ന് യുവാവായിക്കാണും മനുവിനെപ്പോലെ…
അച്ഛാ…
കാറിൻ്റെ ഡോർ തുറന്നു അകത്ത് കയറിയപ്പോൾ മനു വീണ്ടും നിർബന്ധിച്ചു തുടങ്ങി.
അച്ഛാ… രഘു മാമൻ്റെ റിസപ്ഷൻ എട്ടു മണിക്കാണ് തുടങ്ങുന്നത്. ഇനിയും ആറ് മണിക്കൂർ ബാക്കി. നമുക്ക് റൂം എടുത്ത് വിശ്രമിക്കുന്നതിന് പകരം അച്ഛയുടെ നിരനെ തപ്പിയാലോ.പ്ലീസ് അച്ഛാ…
ഓ.കെ.പക്ഷെ എവിടുന്ന് തുടങ്ങും?
അച്ഛൻ നിരനെ കണ്ട സ്ഥലത്തു നിന്നു തന്നെ തുടങ്ങാം. വണ്ടി ബസ് സ്റ്റാൻഡിലേയ്ക്ക് പോകട്ടെ. അന്നത്തെ കൊയിൻ ബോക്സ് എവിടെയൊക്കെ ഉണ്ടായിരുന്നു എന്ന് ആദ്യം അന്വേഷിക്കണം. പിന്നെ അതിനു ചുറ്റുമുള്ള മിൽമ ബൂത്തുകൾ, ഏതെങ്കിലും ചെറിയ കടകൾ,ഹോട്ടൽ ,അന്നു കടകളിലുണ്ടായിരുന്ന ,പ്രായമായ ആരിലെങ്കിലും നിന്ന് നമുക്ക് ചിലപ്പോൾ എന്തെങ്കിലും വിവരം കിട്ടിയാലോ.
നഗരം വരാൻ പോകുന്ന തിരക്കിലേയ്ക്ക് പ്രവേശിക്കുകയാണ്.ബസ്സ്റ്റാൻഡിൽ നിന്നും വലത്തേക്ക് മാറി കുറച്ച് കടകൾ കണ്ടു.അന്ന് താനിവിടെ ബസ്കാത്തുനിന്നപ്പോഴാണ് ‘
നിരൻ ഓടി വന്നത്.
ഇന്ന് ആകെ മാറിയിരിക്കുന്നു.
പാൻപരാഗ് ചവച്ചു തുപ്പുന്ന ചില അന്യസംസ്ഥാനക്കാർ,നഗരത്തിൻ്റെ ഗന്ധം ഉൾക്കൊളളുന്ന ചില ചെറിയ പലഹാരകടകൾ, സ്റ്റാൻഡിൻ്റെ ഉള്ളിൽ നിലത്തിരുന്ന് കളിപ്പാട്ടങ്ങൾ വിൽക്കുന്നവർ, ഇഞ്ചി മിഠായിയും, പുൽത്തൈലവും കൈയ്യിലേന്തി നടക്കുന്നവർ.
ആരോട് ചോദിയ്ക്കും?
വലത് ഭാഗത്ത് കാലങ്ങളായി അഴുക്കിൻ്റെയും ,കരിയുടെയും പൊറ്റകൾ കൂടുകൂട്ടിയ ഒരു ചെറിയ ചായക്കട കണ്ടു.അന്നീ ചായക്കട ഉണ്ടായിരുന്നോ? മുന്നിലിട്ടിരിക്കുന്ന ബെഞ്ചിൽ ടിബറ്റൻ സന്യാസിമാരെപ്പോലെ ഒരാളിരിക്കുന്നു.
അവർ അങ്ങോട്ടേയ്ക്ക് നടന്നു.
ഒരു ചായക്ക് ഓർഡർ ചെയ്തു.
ഇവിടെ പണ്ടൊരു കൊയിൻ ബോക്സ് വച്ചിരുന്ന കടയില്ലെ. അതിപ്പോ എവിടെയാണെന്ന് വല്ലതും.?
സാറിന് ഫോൺ വിളിക്കാനാണെങ്കിൽ ഇൻ്റെ മൊബൈൽ എടുത്തോളി.ഈടെണ്ടായിരുന്ന
കടേം എസ്.റ്റി.ഡി ബൂത്തൊക്കെ പൊളിച്ചു മാറ്റി.ഇപ്പോ എല്ലാർക്കും മൊബൈലായില്ലെ.
എനിക്ക് ,പണ്ട് ഇവിടെ പതിവായി കൊയിൻ ബോക്സിൽ ഫോൺ ചെയ്യാൻ വരുന്ന കുറച്ച് കുട്ടികളെക്കുറിച്ചറിയാനായിരുന്നു….
എനക്ക് തിരിഞ്ഞിക്കില്ല സാർ?
സാർ ഏട്ന്നാ? ചൈൽഡീന്നാറ്റം ആണോ.? തോനക്കൊല്ലം മുന്നത്തെ കാര്യങ്ങളൊന്നും
എനക്കറിഞ്ഞൂട സാർ.ഇങ്ങള് അച്ഛനോട് ചോയിക്ക്….
ചായക്കടയ്ക്കുള്ളിലിരുന്ന സ്ത്രീ
മുന്നിലിരുന്ന കാഷായവസ്ത്രധാരിയെ ചൂണ്ടി പറഞ്ഞു.
ഒരു അതിപുരാതന ജീവി എന്നോണം കടലിൻ്റെ വിഷാദത്തിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന ഒരു മനുഷ്യൻ…
അച്ഛാ..ഓര് ഇങ്ങളോട് എന്തല്ലോ ചോദിക്കാൻ വന്നിന്.ഇങ്ങക്ക് അറിയുന്ന കാര്യങ്ങളെല്ലാം പറഞ്ഞോളി….
പൂവരശുകൾ പൂത്തപോലെ മഞ്ഞ നിറമുള്ള നീണ്ട തലമുടിയിഴകളെ തലോടി വ്യദ്ധൻ എന്തോ ഒന്ന് പറയാൻ ആരംഭിച്ചു.
തോനെക്കൊല്ലം മുമ്പ് ഈടെ റെയിൽവേയ്ക്കടുത്ത് ഒരു ചേരി ഇണ്ടേനും.
അച്ചേരിലുള്ള കുട്ട്യോളിൽ ചിലർക്ക് തന്തേം തള്ളേം ഒന്നൂല്ല.പകല് തീർത്തും അയ്റ്റിങ്ങള് ഈടെ കറങ്ങിത്തിരിയും .
കുട്ട്യോൾക്ക് പയ്ക്കുമ്പോ ഞാൻ തന്നെ ഇള്ളതൊക്കെ നുള്ളി പെറുക്കി കൊടുക്കും. രാത്രീല് ചേരിലെ ഏതേലും പൊരേല് കേരി കെടന്നൊറങ്ങും. ഇങ്ങള് ചോയ്ക്കുന്ന നിരൻ എനക്കറിയുന്ന നരേന്ദ്രൻ ആന്ന് തോന്നുന്ന്. എട്ടു പത്ത് കൊല്ലം മുമ്പ് ആളോള് കൊട്ടിയൂർക്കും കൂത്തറമ്പിനും ഒക്കെ പൂവാൻ റയിലിൻ്റെ മുന്നിലങ്ങനെ കാത്തു നിക്കണേനും. അക്കാലത്ത് തലശ്ശേരില് മേൽപ്പാലം ഇണ്ടാക്കുന്ന പ്രശ്നത്തില് ചേരീലിണ്ടായിരുന്ന
വീടെല്ലാം പൊളിച്ചു മാറ്റീന്. അന്നത്തെ സമരത്തില് കൊറെ കുട്ട്യോളെ ശിശുക്ഷേമ വകുപ്പാര് കൊണ്ടോയിന്. കൊറേ കുട്ട്യോള് ഇൻ്റെ കടേല് ഒളിച്ചിനേനും.അഞ്ച് കുട്ട്യോളുണ്ടായിരുന്നു.അന്നെനിക്കിത്ര കച്ചോടൊന്നുല്ല.എത്ര ദെവസാന്ന് വച്ചാ പോറ്റ്വാ.?ഈടെയുള്ള ഓട്ടല്
മുതലാളിയോട് സങ്കടം പറഞ്ഞപ്പോ
ഓര് ആ അഞ്ചെണ്ണത്തിനേം കൊണ്ടോയി… അതിലീ നരേന്ദ്രനും ഇണ്ടേനും .ഇങ്ങള് ആടെച്ചെന്ന് അന്വേഷിക്ക്….
മൺകുടം നെറുകയിലേക്ക് മഞ്ഞു തുള്ളികളെ വീഴ്ത്തുന്നു.കടൽമഞ്ഞിൽ നിന്നും നിലാവൊളി പരക്കുന്നു. പൂമരം കുലുങ്ങി മണ്ണിനെ പുൽകുന്നു.
എങ്ങും വസന്തം.
എത്ര പെട്ടെന്നാണ് നിരൻ തൻ്റെ കൺമുന്നിലേക്കെത്തുന്നത്…
ഏത് ഹോട്ടൽ ആണെന്നറിയുമോ?
മനു ആണ് ചോദിച്ചത്?
കോട്ടയ്ക്കടുത്തുള്ള പഴേ പാരിസ് ഹോട്ടൽ.
ഇങ്ങള് പോയി ചോയ്ച്ചോളി.പക്ഷെ ഇങ്ങളന്വേഷിക്കുന്ന നിരൻ ആണ് ഈ നരേന്ദ്രനെങ്കിൽ ഓൻ ശനിയാഴ്ച ഈടെ കാണൂല…
പിന്നെ….?
കോഴിക്കോട് കല്ലുത്താൻകടവില് കോളനീല് കൊറെ കുട്ട്യോളുണ്ട് ഓന്. ആട്ത്തേയ്ക്ക് എല്ലാ ശനിയാഴ്ച വൈകുന്നേരോം ഒരു പോക്കുണ്ട് . ഇന്നെപ്പോലന്നെ പയ്പ്പുള്ള
കുട്ട്യോള് അക്കോളനീലും തോനേണ്ടന്നാ ഓൻ പറേല്.
പത്ത് വർഷം മുമ്പ് നിരന് അനുഭവപ്പെട്ട അതേ വിശപ്പ് തനിക്കും അനുഭവപ്പെടുന്നു.പക്ഷെ ആമാശയത്തിനല്ല. നെഞ്ചിലാണ് ആളൽ.
വർഷങ്ങളായി സംസ്ക്കരിക്കപ്പെട്ട ഓർമകൾ പുനർജനിക്കുന്നു.
പിന്നീട് വണ്ടി ഡ്രൈവ് ചെയ്തത് മനുവായിരുന്നു.
വേഗതയില്ലാത്ത സമയങ്ങൾ. വർത്തമാനകാലം പത്ത് വർഷത്തെ നീണ്ട ശൂന്യതയെയും, വിരഹത്തെയും തട്ടിയകറ്റാൻ പോകുന്നു.
സേതുനാഥ് പാരീസ് ഹോട്ടലിൻ്റെ ലോബിയിൽ ഇരുന്നു.മനുവും ഹോട്ടലുടമയും തമ്മിലുള്ള സംസാരം തനിക്ക് കാണാം.അല്പനേരം കഴിഞ്ഞപ്പോൾ അവർ നടന്നു വരുന്നത് കണ്ടു.
എന്തായിരിക്കും അയാൾക്ക് പറയാനുള്ളത്?
സാർ.
നിങ്ങളന്വേഷിക്കുന്ന നിരൻ ,നരേന്ദ്രൻ തന്നെയായിരിക്കാനാണ് സാധ്യത. പണ്ട് ഇവിടെ ബാക്കി വരുന്ന ഭക്ഷണമൊക്കെ ചേരിയിലെ കുട്ടികൾക്കായിരുന്നു കൊടുത്തിരുന്നത്.തലശ്ശേരില് ഫ്ലൈഓവർ പണിയുന്ന സമയത്ത് ആ ചേരിയൊക്കെ പൊളിച്ചു മാറ്റീപ്പം അച്ഛൻ കുറച്ചു കുട്ടികളെ ദത്തെടുത്തു പഠിപ്പിച്ചു. അതിൽ നരേന്ദ്രനും ഉണ്ട്. മൂന്നു നേരം ബിരിയാണി കിട്ട്യാലും ഓന് മടുക്കൂല. അങ്ങനത്തൊരു ചെക്കനാ, പഠിക്കാനും മിടുക്കനാ. വിശ്വസ്തനായതു കൊണ്ട് എന്തു ജോലിയും ഏൽപ്പിക്കാം കെടപ്പും ഈടെത്തന്നെ ആണ്.
ഒരു വട്ടമല്ല പല വട്ടം അവനെന്നോട് ഈ കഥ പറഞ്ഞിട്ടുണ്ട്. ആദ്യമായും അവസാനമായും കോഴിക്കോടുള്ള ഒരു സാറാണ് അവന് ബിരിയാണി വാങ്ങി കൊടുത്തതെന്ന്..
ഒന്നു കാണാൻ…..
ക്ഷമിക്കണം’കുറച്ചു വൈകിപ്പോയി സാർ . ബിൽ നമ്പർ നോക്കീട്ട് നിങ്ങളുടെ ഓർഡർ എടുത്തതും ,നിങ്ങൾക്ക് ഫുഡ് തന്നതും അവനായിരുന്നു എന്നാണ് തോന്നുന്നത്.ഇപ്പോൾ നിരൻ കോഴിക്കോട്ടേയ്ക്ക് ട്രെയിൻ കയറിക്കാണും. ഇനി നാളെ രാത്രിയിൽ പ്രതീക്ഷിച്ചാൽ മതി.
ഏകദേശം രണ്ടു മണിക്കൂർ മുമ്പ് ഒരു പയ്യൻ അടുത്തുവന്നതും ഭവ്യതയോടെ സാർ എന്നു വിളിച്ചതും തലക്കുള്ളിൽ മുഴങ്ങി. മനുവുമായുള്ള ചർച്ചയിൽ തനിക്കരികിൽ വന്ന തൻ്റെ നിരനെ ഒന്നു നോക്കുവാൻ കൂടി തോന്നിയില്ല.
ഒരു നിമിഷത്തെ നഷ്ടം.
പത്ത് വർഷത്തെ കാത്തിരിപ്പ്.
പ്രതീക്ഷിക്കാതെ തിരികെ കിട്ടിയ നിധിക്കു വേണ്ടി രണ്ടു ദിവസം ഇനിയും കാത്തിരിക്കാനാവില്ല.മനുവിൻ്റെ കൈ പിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ രഘു മാമൻ്റെ റിസ്പ്ഷൻ പ്ലെയ്സ് പെട്ടെന്ന് അകലങ്ങളിലേയ്ക്ക് മാറ്റപ്പെട്ടു. കാർ തലശ്ശേരിയിൽ നിന്നും കോഴിക്കോട്, കല്ലുത്താൻ കടവ് കോളനിയെ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി.