കലി

കലി

നിഷാനാരായണന്‍

കുടിക്ക വേണ്ടയീ
കിണറ്റുവെള്ള-
മതിരട്ടി കയ്പ്പയ്ക്ക
ചവച്ചരച്ച പോല്‍.

കിളിയെ,യെണ്ണണ്ടി-
നി വരില്ലവ
തൊടിയിലെത്തോപ്പി-
ലിരുളു വീണുപോയ്.

ചിറക് നീട്ടുമാ
സുഭഗ വാനമോ,
പകുതിയായിന്നൊ-
തുങ്ങിച്ചതുരമായ്..

ഇസങ്ങളൊക്കെയോ
കിടക്കയാണി-
ന്നുറക്കു പൂണ്ടോരോ
തുരുമ്പിടങ്ങളില്‍.

കരമൊരുക്കേണ്ടു-
യര്‍ത്തേണ്ടൊരിക്കലും,
കൊടികള്‍ മങ്ങി-
ഗ്ഗുണം കെട്ടുപോയെടോ.

കനവിലിട്ടിട്ട്
കരുണ കേറ്റിയ,
കഥകള്‍ പാതിയും
പനി തിന്നു തീര്‍ന്നുപോയ്..

പിറന്ന കുഞ്ഞിന്‍റെ
കരള് നീറുന്നി-
ടവഴികളില്‍
ചതി മണക്കുന്നു,
കതിര് കാണാതെ
വിതുമ്പുന്ന നെല്ലി-
ന്നിരുപുറംകാറ്റിന്‍
പദമിടറുന്നു.

എവിടെ രക്ഷയിനി
വ്യഥിതവാനമേ,
കടലെടുക്കാന്‍
തുടങ്ങുന്ന തീരമേ..

മിഴിയടയ്ക്കയാ-
ണിനി വേണ്ട കാഴ്ചകള്‍,
ഇരുളിലിഴുകി-
ക്കരിയായിടും വരെ..