കളിക്കൂട്

കളിക്കൂട്

മുയ്യം രാജന്‍

പറന്നിരിക്കാന്‍ ചില്ലകളില്ലാത്ത പറവയ്ക്ക്
നെഞ്ചകത്തൊരു കൂട് പണിത് കൊടുക്കും
രോമക്കാടുകള്‍ മരച്ചില്ലയാണെന്ന്
നേരായി ചൊല്ലിക്കൊടുക്കും
നെഞ്ചിലെ വിയര്‍പ്പു ചാലവള്‍ക്ക്
ദാഹനീരാക്കും
നിത്യവും നീറിപ്പുകയുന്ന
നെരിപ്പോടാണോ
മനുഷ്യമാനസമെന്ന്
കിളി കൂവിയാര്‍ക്കും നേരത്ത്
എന്നിണക്കിളിയായെന്നും
കൂടെ നില്‍ക്കാമോയെന്ന്
സ്വകാര്യം ചോദിക്കും
ഒരു നീല രാവില്‍
ആരോരുമറിയാതെ
പടിയിറങ്ങിപ്പോയ
കിളിക്കൂട്ടിലേക്ക് നോക്കി
ഇനിയൊരിക്കലും വേളിയുടെ
പാതിവ്രത്യത്തെക്കുറിച്ചോര്‍ത്ത്
പരിതപിക്കില്ലെന്ന്
മൌനവ്രതം പാലിക്കും.