കവിമൊഴി

കവിമൊഴി

മുരളീധരൻ പുന്നേക്കാട്

രാക്കിളി കുറുകുമ്പോൾ
നമുക്ക് തോന്നാം
ഇണയെ കാമിക്കാനുള്ള
ഒരുക്കമാണന്ന്.
ഭൂമിയിലെ പകൽ –
കാഴ്ചകളോർത്തുള്ള
നൊമ്പരപ്പെടലാണന്ന്
കവി.

മത്സ്യപ്പറ്റങ്ങൾ
ജലപ്പരപ്പിലെത്തി
ചുണ്ടനക്കാറില്ലേ .
നമ്മള് കരുതും
ശ്വാസമെടുക്കാനാണന്ന്.
അവരുടെ പാർപ്പിടം
കുടിച്ച് വറ്റിക്കരുതെയെന്ന്
വെയിലിനോട് പറയുകയാണന്ന്
കവി.

മഴ പെയ്യുമ്പോ
വെള്ളപ്പാച്ചില് കാണാറില്ലെ.
നമ്മള് കരുതും
ഭൂമിയുടെ ചരിവാണ്
കാരണമെന്ന് .
പരോളിലിറങ്ങിയ മഴത്തുള്ളികൾ
ആഹ്ലാദമോടെ തറവാട്ടിലേക്ക്
തിടുക്കപ്പെടുന്നതാണന്ന്
കവി.

കൊടുംചൂടിലിലയൂരി
നഗ്നരായ് നിൽക്കും
മരങ്ങളെ കാണാറില്ലെ .
നമ്മള് കരുതും
ഇലയെല്ലാം താനെ
പൊഴിഞ്ഞതാണന്ന്.
ഓരോ തുള്ളി വെള്ളവും
കരുതേണ്ടതെങ്ങനെയെന്ന്
അവർ സ്വയം നഗ്നരായ്
നമ്മെ പഠിപ്പിപ്പിക്കുകയാണന്ന്
കവി.