കുഞ്ഞാബി (ആബിദ് എം )
‘പുഞ്ചിരി കൊണ്ട് അതിക്രൂരമായി നോക്കാൻ കഴിയുന്നവരെ നീ കണ്ടിട്ടുണ്ടോ?’
പ്രിയ സുഹൃത്തിന്റെ അധരങ്ങളിലൂടെയാണാ ചോദ്യം എന്റെ കാതുകളിലേക്ക് ഒഴുകിയതെന്നറിഞ്ഞപ്പോൾ ഒരു തരം വല്ലാത്തൊരനുഭൂതിയാണ് ഉണ്ടായത്.
‘വിരോധാഭാസമല്ലേ നീയീ പറഞ്ഞത്! എങ്ങനെയാ ഒരാൾക്ക് ചിരിച്ചു കൊണ്ട് അങ്ങനെ നോക്കാൻ കഴിയുന്നത്’.
‘നീ ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ മതി’
‘കണ്ടിട്ടില്ല’
നേരം പോക്ക് സംസാരങ്ങളിൽ പോലും അവന്റെ മുന്നിൽ വാക്കുകൾ കൊണ്ട് കള്ളക്കസർത്ത് കാണിച്ചിട്ടാണെങ്കിലും തോറ്റുകൊടുക്കാത്തവനെന്ന ആത്മാഭിമാനം ഒരു നിമിഷം നിലംപരിശായി എന്ന് വേണം പറയാൻ.
‘എന്നാൽ നീ വാ. അങ്ങനെ ചില അത്ഭുത സൃഷ്ടികളെ ഞാൻ കാണിച്ചു തരാം’
തോളിലൂടെ കൈയ്യിട്ട് എന്നെയും കൂട്ടി അവനാ നാലുവരി പാത മുറിച്ചു കടന്നു.
ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ എന്നത്തേയും പോലെ മനസ്സിലേക്ക് ഉരുണ്ടു വന്ന കിനാവായിരുന്നു അവൾ. ആരാരുമില്ലാത്ത ഒരു അനാഥ കുട്ടി. കാലുകൾ തളർന്ന് കിടപ്പിലായൊരു സുന്ദരിപ്പെണ്ണ്. ഒറ്റമുറി വീട്ടിൽ ദുരിതമെന്ന പായയിൽ ഏകാന്തയായി സന്തോഷത്തോടെ ജീവിക്കുന്ന അവളെ ഞാൻ കണ്ടത്, അന്നൊരു ദിവസം ദാഹം തൊണ്ടക്കുഴിയിലിരുന്ന് നിലവിളിച്ചപ്പോൾ നിൽക്കപ്പൊറുതിയില്ലാതെ ഒരു തുള്ളി വെള്ളം ചോദിച്ച് കയറി ചെന്നപ്പോഴായിരുന്നു.
‘ഇവിടെ ആരുമില്ലേ?’
രണ്ട്, മൂന്ന് തവണ പാതി തുറന്ന മുൻ വാതിലിൽ തട്ടിയെന്റെ വാക്കുകൾ മാത്രം തിരിച്ചു വന്നു എന്നല്ലാതെ ഒരു മറുപടിയും കിട്ടിയില്ല. വേറെ നിവർത്തിയില്ലാതെ അനുവാദത്തിന് കാതോർക്കാതെയാ വാതിൽ പൂർണ്ണമായും തള്ളി തുറന്നു. സഹിക്കാനാവാത്ത കുറ്റബോധം കൊണ്ട് എന്റെ ഹൃദയം ആദ്യമായ് വെന്ത് വെണ്ണീറായതപ്പോഴായിരുന്നു. നിലത്തിലൂടെ എന്നരുകിലേക്ക് നീന്തിവരുന്ന അവൾ പെട്ടെന്ന് എന്നെ കണ്ടപ്പോൾ പേടിച്ചരണ്ട് നിശ്ചലയായി. കുറച്ച് നിമിഷങ്ങൾ കൂടി പുറത്ത് ക്ഷമയില്ലാതെ പോയ എന്റെ മനസ്സിനോട് എന്തെന്നില്ലാത്തൊരു തരം വലിയ അമർഷം തോന്നി. ആരാ? അവൾ ചോദിച്ചു. ഞാൻ… നീ ആരെന്ന് പരിചയപ്പെടുത്താനാണോ ഇവിടെ വന്നത്! കൊരവള്ളിയിൽ മുറുക്കി പിടിച്ചിരുന്ന ദാഹം കൂടുതൽ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു. ‘കുടിക്കാൻ കുറച്ചു വെള്ളം തരുമോ?’
എന്റെ ആർത്തി പൂണ്ടുള്ള സംസാരം കേട്ട് അവളൊന്ന് പുഞ്ചിരിച്ചു.
‘ഉം…ഞാനിപ്പോൾ കൊണ്ടു തരാം, അവിടെ നിക്ക്’.
സംശയത്തോടെയാണോയെന്നറിയില്ല, എന്റെ കണ്ണുകളിലേക്ക് ഭീതിയിൽ വിരിഞ്ഞ സുന്ദരമായൊരു നോട്ടമെറിഞ്ഞു കൊണ്ട് അവൾ വെള്ളമെടുക്കാൻ പോയി.
‘നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ തന്നെ പോയി എടുത്തോളാം’. അവളെ ബുദ്ധിമുട്ടിച്ചതിൽ ഖേദം തോന്നി. പക്ഷെ, യാതൊരു പ്രയാസവും തനിക്കില്ല എന്ന ഭാവത്തിൽ ഒന്നും പറയാതെ അവൾ നിരങ്ങി നിരങ്ങി ഒരു മൊന്ത നിറയെ വെള്ളവുമായി തിരികെ വന്നു. ഞാനിന്നേ വരെ കുടിച്ചതിൽ ഏറ്റവും രുചിയുള്ള വെള്ളമതായിരുന്നു. ഒരു തുള്ളി ബാക്കിയാക്കാതെ മുഴുവനും വറ്റിച്ച് കുടിച്ചു. നന്ദിപൂർവ്വം അവളോട് യാത്ര പറഞ്ഞിറങ്ങിയത് മുതൽ പിന്നീടുള്ള ഓരോ ദിവസവും ഞാനവളെ കാണാൻ പോകും. ഒത്തിരി കാര്യങ്ങൾ സംസാരിക്കും. കുറെ നേരം പൊട്ടിച്ചിരിക്കും. ചിലപ്പോഴൊക്കെ അവളുടെ സങ്കടങ്ങൾ കേട്ട് എന്റെ മിഴികൾ തോരാതെ പെയ്യും. ഇന്നലെയും ഞാൻ കുറെ കരഞ്ഞു.
ഇന്ന് അവന്റെ ഉച്ചത്തിലുള്ള അലപ്പും ബഹളവും കേട്ടാണ് ഉണർന്നത്. നട്ടുച്ചയോട് മത്സരിച്ചു കൊണ്ടിരിക്കുന്ന ഉറക്കത്തിന് മുന്നിൽ അവനൊരു തടസ്സമായി വന്നില്ലായിരുന്നെങ്കിൽ ഞാനെങ്ങാനും ഇനി മരിച്ചു കാണുമെന്ന് വിചാരിച്ച് ഉമ്മ സങ്കടപെടുമായിരുന്നു.
എന്നെ കളിയാക്കി കൊണ്ട് അവൻ തന്നെ പറഞ്ഞതാണ്
‘എടാ… ഒന്ന് കണ്ണ് തുറന്ന് നോക്കിയേ… നീ മരിച്ചോന്ന് നിന്റെ ഉമ്മാക്കൊരു വേവലാതി’. ‘എനിക്ക്’ നേരം പുലരുമ്പോൾ അവനടുത്തുണ്ടെങ്കിൽ മിക്കവാറും ഞാൻ ചിരിച്ച് കൊണ്ടായിരിക്കും കണ്ണ് തുറക്കുക. എന്റെ സുന്ദരമായ കിനാവിലെ സന്തോഷവും സങ്കടവും ഒരു പുള്ളി വിടാതെ അവനോട് പറയും. അങ്ങനെ തുടങ്ങിയതാണ് അവളെ പോലെയുള്ള ഒരു വികലാംക പെണ്ണിനെ വിവാഹം കഴിക്കണമെന്ന അതിമോഹം. കനവിൽ മൊട്ടിട്ട കിനാവ് എന്റെ ജീവിതത്തിൽ വിരിഞ്ഞ് കാണാൻ എന്നെ പോലെ കൊതിയുള്ളത് അവന് മാത്രമായിരുന്നു. പാവപ്പെട്ടവർക്കിടയിലെ സഹായ മനസ്കനായ പിതാവിനോട് എന്റെ ആഗ്രഹത്തെ കുറിച്ച് ചെറുതായൊന്ന് സൂചിപ്പിച്ചപ്പോൾ കാതടപ്പിക്കും ഭീഷണിയുടെ സ്വരം മുഴങ്ങി കേട്ടു. അവനെന്ന തണൽ വിട്ടിറങ്ങിയാൽ പിന്നെയുള്ളവരെല്ലാം ചുട്ട്പൊള്ളിക്കുന്ന കൊടും മരുഭൂമികൾ മാത്രമാണ്.
‘എടാ ഇന്നൊരിടം വരെ നമുക്ക് പോകണം’.
ചൂടുള്ള ചോറും ചിക്കൻ കറിയും കൂടിച്ചേർന്നുണ്ടായ രുചിയൂറും ആവി ആവുവോളം മൂക്കിലേക്ക് വലിച്ച് കയറ്റുമ്പോഴാണവനത് പറഞ്ഞത്. ‘എത് നരകത്തിലേക്കാണെങ്കിലും നിന്റെ കൂടെയാണെങ്കിലും ഞാനുണ്ട്’
ഭരണ തന്ത്രങ്ങളുടെ ഭാഗമായി വന്ന എണ്ണ വിലയുടെ കുതിപ്പിനൊരറുതി വരുവോളം ഇനി യാത്ര മുഴുവൻ കാൽനടയായോ ബസിലോ മതിയെന്ന എന്റെ കുടില ചിന്തക്ക് കീഴടങ്ങേണ്ടി വന്ന നേർ ചിത്രമായിരുന്നു അവൻ. കേട്ട് പരിചയം പോലുമില്ലാത്തൊരു നാട്ടിൽ ബസിറങ്ങുമ്പോൾ ‘നീ ഇതെന്തിനുള്ള പുറപ്പാടാണെന്ന്’ അവനോട് ചോദിച്ചു പോയി.ഒന്നും പറയാതെ അവൻ നടന്ന് പോകുന്നതും നോക്കി നിൽക്കുമ്പോൾ തിരിഞ്ഞു നോക്കി കൊണ്ടവൻ പറഞ്ഞു ‘എന്തിനാണ് വന്നതെന്ന് ഞാൻ പറയാം, നീ ഒന്ന് വേഗം നടക്ക്’.
സ്നേഹപൂർവ്വം അനാഥ അഗതി മന്ദിരം. കറുപ്പ് പൂശിയ വലിയ കമാനത്തിൽ വെളുത്ത നിറം കൊണ്ടെഴുതിയത് പലയാവർത്തി വായിച്ചു. ‘നിന്റെ കിനാവ് പൂക്കാൻ ഈ ദുനിയാവിൽ ഇതിനേക്കാൾ നല്ലൊരു ഇടം കണ്ടെത്താൻ എനിക്കാകില്ലാന്ന്’ അവൻ പറഞ്ഞപ്പോൾ ഒരു തരം ഭീതിയാണുള്ളിൽ പടർന്നത്. അതിനുള്ളിൽ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും മൗനം പുൽകിയ ഇളം തെന്നലുകൾ മാത്രമാണവിടെ പരന്നൊഴുകുന്നത്. ഞങ്ങളെ കണ്ട നേരം അൽപ്പം പ്രായം ചെന്ന ഒരാൾ ഓടിവന്നു.
‘പെണ്ണ് കാണാൻ വന്നവരാണോ…ഇതിലൂടെ വരൂ’.
വളരെ സന്തോഷത്തിൽ ഞങ്ങളെയും കൂട്ടി അയാൾ മുന്നോട്ട് നടന്നു. എന്താണിവിടെ സംഭവിക്കുന്നതെന്നറിയാൻ ഒരു നിമിഷം ഞാൻ അവനെ പിടിച്ച് നിർത്തി.
‘എടാ… ഇന്നിവിടെ കല്യാണ പ്രായമെത്തിയ അനാഥരെയും വികലാംഗരെയും വിവാഹം ചെയ്യാൻ താല്പര്യമുള്ളവർക്ക് സന്ദർശനം നടത്താനുള്ള ദിവസമാണ്.
‘നീ കനവിൽ കണ്ട കിസ്മത്തൊത്ത ഒരു പെണ്ണ് ഇവിടെ ഉണ്ടാകുമെന്ന് എന്റെ മനസ്സ് പറയുന്നു’. അവനത് പറഞ്ഞപ്പോൾ ഒരു തരം കുളിര് എന്നുള്ളിലൂടെ തഴുകി. അന്നേരം ഇരു കണ്ണുകളുമടച്ച് ഞാനവളെ കണ്ടു. എത്ര ശ്രമിച്ചിട്ടും ഓളം തട്ടിയ വെള്ളത്തിൽ കാണുന്ന പോലെ അവ്യക്തമായിരുന്നു അവളുടെ മുഖം. മനധാരിൽ അവളോടുള്ള അനുരാഗം മുറിവായി തുടങ്ങി. ഒരു വിങ്ങൽ… അവൾ കൂടുതൽ അവ്യക്തമായിക്കൊണ്ടിരുന്നു.
‘മോനേ… ഈ കുട്ടിയെ ഇഷ്ടമായോ..?’
കുറച്ച് നേരമായി ഏതോ ഒരു ലോകത്ത് പ്രണയിനിയെ തേടി അലയുകയായിരുന്നു ഞാൻ. പക്ഷെ, അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ മുഖത്തേക്ക് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നത് കണ്ടിട്ടാവണം അയാളങ്ങനെ ചോദിച്ചത്. ‘ആ, ഇഷ്ടമായി’.
അവളരാണെന്ന് അറിയും മുന്നേ ഞാനതിന് മറുപടി പറഞ്ഞു. ഉപ്പയും ഉമ്മയും ആരെന്നറിയാതെ വഴിയരികിൽ നിന്നും കിട്ടിയവർ ഇവിടെ കൊണ്ട് വന്ന് ഏൽപ്പിച്ചതാണീ കുട്ടിയേ, അവൾ നന്നായി പഠിച്ചിട്ടുണ്ട്, ജോലിയും കിട്ടും’.
അതും പറഞ്ഞ് അയാൾ ഒന്ന് കൂടി കാതോരം ചേർന്ന് ചോദിച്ചു.
‘മോന് ഈ കുട്ടിയെ ഇഷ്ടമായോ?’
ഇത്തവണ മറുപടി പറഞ്ഞത് അവനാണ്. ‘ബാക്കിയുള്ളവരേയും കൂടി കാണട്ടെ’.
സത്യം പറഞ്ഞാൽ ആ പെണ്ണിന്റെ നിഷ്കളങ്കമായ നോട്ടത്തിൽ നിന്നും സഹന കഥകൾ കേട്ടും ഒരു നിമിഷം സങ്കടം തോന്നിയെങ്കിലും മതിയെന്ന് സമ്മതം മൂളാൻ മനസ്സനുവദിച്ചിരുന്നില്ല. ഇഷ്ടമായില്ല എന്ന് മുഖത്ത് നോക്കിയോ അല്ലാതെയോ പറയാനുള്ള മനക്കരുത്തും എനിക്കില്ലായിരുന്നു. അവന്റെ ഇടപെടലുകളെപ്പോഴും കൃത്യസമയത്തായിരിക്കും. പിന്നെയും മുന്നോട്ട് നടന്ന് ഒരുപാട് പേരെ കണ്ടു. ഓരോരുത്തരെ കാണുമ്പോഴും ഹൃദയത്തിലൊരായിരം ചുവന്ന പൂക്കൾ അവർക്കായി വിരിഞ്ഞുവെങ്കിലും ഒരാളെ തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ പരാജിതനായിരുന്നു. വേദനയുടെ ചോറ്റുപാത്രത്തിലേക്ക് പൊഴിഞ്ഞു വീണ കണ്ണുനീർ തുള്ളികൾ പെറുക്കി തിന്നുന്ന പാവങ്ങളായിരുന്നു അവരെല്ലാവരും. അതിലേറെയും നടക്കാൻ കഴിയാതെ വീലചെയറിൽ സഞ്ചരിക്കുന്നവരായിരുന്നു. ചിലരെങ്കിലും പോളിയോ ബാധിച്ച് അങ്ങേയറ്റം കഷ്ടത അനുഭവിക്കുന്നവരാണ്. ഓരോരുത്തരിലേക്ക് നോക്കുമ്പോഴും ഹൃദയം കൂടുതൽ വേദനിച്ചു. സംസാരിക്കാനും കേൾക്കാനുമാകാത്തവരുണ്ട്. മാനസിക വിഭ്രാന്തിയിൽ ജീവിതം ദൈവത്തിന് മുന്നിൽ സ്വയം അടിയറവ് വെക്കാൻ ശ്രമിച്ചവർ വരെ അവിടെയുണ്ടെന്ന് കേട്ടപ്പോൾ ഞാൻ കണ്ട കിനാവ് ഈ രീതിയിൽ പൂക്കുകയാണെങ്കിൽ തളിരിടുന്ന നിമിഷം പൊഴിഞ്ഞു വീണ് എന്നെന്നേക്കുമായി ഇല്ലാതായി പോകുമെന്ന് വരെ തോന്നി. അവർക്ക് വേണ്ടുവോളം സന്തോഷം സമ്മതിക്കാനായില്ലെങ്കിലോ എന്ന ചിന്തയാകും അതിന് കാരണം.
ഓരോ പെണ്ണിന്റെ അടുത്തെത്തുമ്പോഴും അയാൾ ചോദിക്കും… ‘ഈ കുട്ടിയെ ഇഷ്ടമായോ’
‘ഇഷ്ടമായി’ വേദനയുള്ള ഒരു ചിരി വരുത്തി കൊണ്ട് ഞാൻ പറയും. ബാക്കിയുള്ളവരെ കൂടി കാണാം എന്നും പറഞ്ഞ് അവനെന്റെ കൈയ്യും പിടിച്ച് പിന്നെയും മുന്നോട്ട് നടക്കും.
‘അതേയ്… ഇനി ഒരു കുട്ടിയെ കൂടിയേ കാണാനുള്ളൂ’ അയാൾ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. ‘അവളെയും നിങ്ങൾക്കിഷ്ടമാകും… ഇവരെല്ലാവരെയും കൂടി കല്യാണം കഴിക്കാനാണ് മോഹമെങ്കിൽ നടപ്പുള്ള കാര്യമില്ല’
ചെറിയൊരു നീരസം കലർന്ന സ്വരത്തിൽ അയാൾ പിറു പിറുത്തു.
‘എടാ… നിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. ഇവരെ ആരെയും സ്വീകരിക്കാൻ വിമ്മിഷ്ടം കാണിക്കുന്ന മനസ്സുമായി നമുക്ക് തിരിച്ച് പോകാം. നിനക്ക് വീണ്ടും ആ കിനാവിലെ സുന്ദരിപ്പെണ്ണുമായി രാത്രികൾ കഴിച്ചു കൂട്ടാം. കിനാവുകളൊരിക്കലും പൂക്കാറില്ല. അങ്ങനെ സംഭവിച്ചാലോ വിചാരിക്കുന്നത്ര ഭംഗിയും ഉണ്ടാവൂല’
അവനിങ്ങനെ പറയുമ്പോൾ എന്നേക്കാൾ കൂടുതൽ മാനസികമായി തളർന്നത് അവനാണെന്ന് തോന്നി. അവസാനത്തെ ആളെ കൂടി കണ്ടിട്ട് പോകാമെന്ന് പറഞ്ഞപ്പോൾ നിന്റെ ഹൃദയത്തെ സ്വാധീനിക്കാൻ മാത്രം വികലയും സുന്ദരിയുമായൊരു പെണ്ണ് കിനാവുകളിൾ മാത്രമേ ഉണ്ടാകൂ എന്നാണ് തിരികെ പോകാൻ ധൃതി കൂട്ടുന്നതിനിടയിലവൻ പറഞ്ഞത്. എന്റെ നിർബന്ധം അവനെന്നോടൊപ്പം വന്നു.
‘മോളെ….’
അയാളുടെ വിളികേട്ട് അകത്ത് നിന്നും സുന്ദരമായൊരു പൈങ്കിളി നാദം കാറ്റിലൂടെ ഒഴുകി വന്നു.
‘ആ… ദാ വരുന്നു…’
കുറച്ച് കാത്തിരുന്നിട്ടാണെങ്കിലും മന്ദം മന്ദം നടന്ന് അവൾ വന്നപ്പോൾ അയാൾ പറഞ്ഞു.
‘മോളേ.. ഇവർ നിന്നെ പെണ്ണ് കാണാൻ വന്നതാണ്’.
‘ആ…’ അത്ര മാത്രം മൂളിക്കൊണ്ട് അവളൊന്ന് പുഞ്ചിരിച്ചു. ബസിറങ്ങി ആ നാല് വരി പാത മുറിച്ച് കടക്കും മുന്നെ അവൻ പറഞ്ഞത് സത്യമായും ഞാനപ്പോൾ കണ്ടു. ഹൃദയം പടപടാന്നിടിക്കാൻ തുടങ്ങിയിരുന്നു. പുഞ്ചിരിച്ചു കൊണ്ട് അവളെന്നെ അതിക്രൂരമായി നോക്കി. ആ നോട്ടത്തിൽ ദഹിച്ച് ഞാൻ ചാരമായി. ഒരു സുന്ദരിപ്പെണ്ണ്. അവളുടെ സൗന്ദര്യം ശരീരത്തിന്റെ ആകാരവടിവിലോ, തൊലി നിറത്തിലോ, മധുരമൂറുന്ന സ്വരത്തിലോ അല്ലായിരുന്നു.
ഈ മോൾക്ക് കണ്ണ് കാണില്ല, ചികിത്സിക്കാനൊക്കെ ഒരുപാട് നോക്കിയെങ്കിലും മരുന്നില്ലാത്ത രോഗമാണെന്ന് പറഞ്ഞ് എല്ലാവരും കൈയ്യൊഴിഞ്ഞു. ഉപ്പയില്ലാതെ വളർന്ന കുട്ടിയാണ്. അത് കേട്ടെന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ കരഞ്ഞു. അപ്പോഴും എന്നെ അതിക്രൂരമായി നോക്കി കൊണ്ടവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
‘കുടിക്കാൻ കുറച്ച് വെള്ളം തരുമോ?’
ഞാനവളോട് ചോദിച്ചു. എന്നാത്മാവിനപ്പോൾ വല്ലാത്ത ദാഹം തോന്നി. ചുറ്റുമിരുട്ടാണെങ്കിലും വെളിച്ചത്തിലൂടെയെന്ന പോലെ മെല്ലെ മെല്ലെ ഒരു ഗ്ലാസ് വെള്ളവുമായി അവളെന്നരികിലേക്ക് വന്ന് ചേർന്നു.
‘എടാ…’
‘ഊo’
‘എന്തെന്നില്ലാത്തൊരു നറുമണം വീശുന്നുന്നുണ്ട്…’
‘എന്തിന്റെ..?’
‘എന്റെ കിനാവ് പൂത്തതിന്റെ…’ അവൻ ചിരിച്ചു.