അഡ്വ. മുരളി. സി. എസ്
ഡിഗ്രി കഴിഞ്ഞ് ട്യൂഷൻ പഠിപ്പിച്ചു നടന്ന കാലം. അപ്പോഴാണ് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ ക്ലാർക്കായി നിയമനം കിട്ടുന്നത്. ഓർഡർ കിട്ടിയതിന്റെ പിറ്റേന്ന് തന്നെ പോയി ജോയിൻ ചെയ്തു. കിഴക്കേകോട്ടയിലെ ട്രാൻസ്പോർട്ട് ഭവനിലുള്ള മൂന്നാമത്ത നിലയിലെ വിശാലമായ ഹാളിൽ ഏകദേശം മദ്ധ്യഭാഗത്തായിരുന്നു എന്റെ സീറ്റ്. നൂറിന് പുറത്ത് സ്റ്റാഫ് ഉണ്ട് . ഇടക്ക് മറയൊന്നും ഇല്ലാതെ എല്ലാവക്കും എല്ലാവരെയും കാണാവുന്ന വിധമായിരുന്നു സീറ്റിങ്ങ് . ഒരു മാസമെടുത്തു ജോലിയുമായും സഹപ്രവർത്തകരുമായും ഇണങ്ങിച്ചേരുവാൻ.
അങ്ങിനെയിരിക്കെ രണ്ടാമത്തെ ശമ്പള ദിനം ആകാറായി. രണ്ട് ദിവസം കൂടിയുള്ളു. ഉച്ചയൂണ് കഴിഞ്ഞ് കസേരയിൽ വെറുതെ ഇരുന്ന നേരം ഹാളിലെ ഏറ്റവും പുറകിലെ നിരയിലുള്ള ദയാപരൻ എന്ന ക്ലർക്ക് എന്റെ അടുത്തെത്തി പരിചയം പുതുക്കി കുശലാന്വേഷണം നടത്തി. പുള്ളി സ്വന്തം സീറ്റിലേക്ക് പോകുവാൻ തുനിയവെ ഒരഭ്യർത്ഥന നടത്തി. “കാശുണ്ടെങ്കിൽ ഒരു അമ്പതു രൂപ തന്നാൽ വലിയ ഉപകാരമായിരുന്നു. മോൾക്ക് മുടങ്ങാതെ കഴിക്കേണ്ട മരുന്ന് തീർന്നു പോയി. നൂറ്റിയൻ പത് രൂപ വേണം മരുന്നിന്. നൂറ് എന്റെ കയ്യിലുണ്ട്. 50 രൂപ തന്നാൽ മറ്റന്നാൾ ശമ്പളം വാങ്ങുമ്പോൾ തിരിച്ചു തന്നേക്കാം.
ഞാൻ പഴ്സ് എടുത്ത് നോക്കി. ഇരുനൂറ്റി അൻപത് രൂപയുണ്ട്. ഇന്ന് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ല. ദയാപരന്റെ കയ്യിൽ അൻപത് രൂപ വച്ച് കൊടുക്കുമ്പോൾ ഉള്ളിൽ എവിടെ നിന്നോ ഒരു നിർവൃതി വന്ന് നിറഞ്ഞു. ദയാപരൻ നന്ദി സൂചിപ്പിച്ചു കൊണ്ട് സ്വന്തം സീറ്റിലേക്ക് നീങ്ങി. ഫയലുകൾ നോക്കിത്തുടങ്ങാമെന്ന് കരുതി ഒരെണ്ണം എടുത്തപ്പോഴാണ് സൂപ്രണ്ട് വന്ന് സീറ്റിലിരുന്നു കൊണ്ട് ദയാപരൻ എന്തിനാ വന്നത് എന്ന് ചോദിച്ചത്. ഞാൻ കാര്യങ്ങളെല്ലാം വിശദമാക്കി. സൂപ്രണ്ട് ഒരു ദീർഘശ്വാസമെടുത്ത് മേശയിൽ കൈമുട്ടുകൾ അമർത്തി മുന്നോട്ടാഞ്ഞ് ഇരുന്ന് ചില കാര്യങ്ങൾ വെളിപ്പെടുത്തി.
ദയാപരൻ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുമില്ല. ഇങ്ങനെ കുറച്ചുപേർ ഈ ഓഫീസിലുണ്ട്. അവർ പലരോടും കടം വാങ്ങും. തിരിച്ച് കൊടുക്കുകയില്ല. പുതിയതായി ആരെങ്കിലും ജോയിൻ ചെയ്താൽ ഇവർ ഇരയെ കണ്ണു വച്ച് അവസരം നോക്കി മുതലെടുക്കും. അതുകൊണ്ട് ആ കൊടുത്ത പൈസ പോയി എന്ന് കണക്കാക്കാം. പക്ഷെ ഇനി ഇത്തരം അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി. സൂപ്രണ്ട് എന്നെ സമാധാനിപ്പിച്ചു. ഒപ്പം ഒരു ഉപദേശവും കൂടി തന്നു. ലോൺ എടുക്കുന്നതിനായി കഴിയുന്നതും ഇവർക്ക് ആർക്കും ജാമ്യം നിൽക്കാതിരിക്കുക. കാരണം ഇവർ കെണി ഒരുക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തവരാണ്. ഞാൻ എന്റെ നിരയിൽത്തന്നെയുള്ള മൂന്ന് സഹപ്രവർത്തകരോട് ഇക്കാര്യം പങ്കു വച്ചു. സൂപ്രണ്ട് പറഞ്ഞത് പൂർണ്ണമായും ശരിയാണെന്ന് അവരും ശരിവച്ചു.
അങ്ങിനെ ശമ്പള ദിനം വന്നു ചേർന്നു. ഒരു തരത്തിൽ പറഞ്ഞാൽ ആദ്യമായി ഞാൻ പൂർണ്ണ ശമ്പളം വാങ്ങുന്നു. എന്റെ സീറ്റിലിരുന്നാൽ ശമ്പളം നൽകുന്നത് എനിക്ക് കാണാം. ഞാൻ ശമ്പളം വാങ്ങി സീറ്റിൽ വന്നിരുന്ന് ഓരോരുത്തർ വാങ്ങിക്കുന്നത് നോക്കിയിരുന്നു. ഏറെത്താമസിയാതെ ദയാപരനും ശമ്പളം വാങ്ങി നോട്ട് എണ്ണി ക്കൊണ്ട് എന്റെ സമീപത്തുകൂടെ കടന്നുപോയി. അന്ന് ഞാൻ ഒരു പാഠം പഠിച്ചു. കെമിസ്ട്രിയിൽ ബിരുദമെടുത്തതല്ല പഠനം, ആളുകളെയാണ് , ലോകത്തെയാണ് പഠിക്കേണ്ടത്.
നാളുകൾ പല പുതിയ അനുഭവങ്ങളും പാഠങ്ങളും തന്നു കൊണ്ടേയിരുന്നു. ജോലി കിട്ടിയിട്ട് ആറു മാസം ആകുന്നു. കടം വാങ്ങിയ ആൾ പറഞ്ഞ സമയത്തിന് തിരിച്ച് തരാൻ പറ്റാത്ത അവസ്ഥയിൽ ചുരുങ്ങിയ പക്ഷം ” ഞാൻ മറന്നിട്ടില്ല, തീർച്ചയായും ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ” എന്ന് എന്നെ ആശ്വസിപ്പിക്കണമെന്ന ചിന്താഗതി എന്നിട്ടും എന്നിൽ നിന്ന് പൂർണ്ണമായും മാറിയില്ല. കടം കൊടുത്ത എന്റെ പൈസ തിരിച്ച് വാങ്ങേണ്ട ബാധ്യത എന്റേത് മാത്രമാണെന്നും കാണുമ്പോഴെല്ലാം ചോദിക്കുക എന്നത് അതിനുള്ള ഒരു രീതിയാണെന്നും ‘തിരിച്ച് കൊടുക്കേണ്ട ബാദ്ധ്യത’ എന്നതും ‘ തിരിച്ച് ലഭിക്കുവാനുള്ള അവകാശം’ എന്നതും ഒരു വിഡ്ഢി സങ്കൽപമാണെന്നും ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി.
അങ്ങിനെയിരിക്കെ ഒരു നാൾ ഉച്ചക്ക് ശേഷം ഞാൻ സീറ്റിൽ കുനിഞ്ഞിരുന്ന് ഫയൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ വലതു തോളിൽ ഒരു കര സ്പർശം. തലചരിച്ച് നോക്കിയപ്പോൾ ദയാപരനാണ്. പുള്ളി അന്നത്തെപ്പോലെ വിനയാന്വിതനായി ഒപ്പം ദയനീയമായിത്തന്നെ ഇപ്പോഴും അമ്പത് രൂപ കടം ചോദിക്കുകയാണ്. ഇരുന്നൂറ് രൂപയുടെ ആവശ്യമാണ്, മരുന്നിനാണ്, പക്ഷെ കയ്യിൽ നൂറ്റിയൻപതേ ഉള്ളൂ എന്നെല്ലാം എന്നോട് സൂചിപ്പിച്ചു. പുള്ളി പണ്ട് എന്നോട് വാങ്ങിച്ച 50 രൂപയുടെ കാര്യം ഓർമ്മിപ്പിച്ചു. അടുത്തയാഴ്ച രണ്ടും കൂടി ചേർത്ത് തിരിച്ച് തരാമെന്ന് പുള്ളി ആണയിട്ട് തറപ്പിച്ചു പറഞ്ഞു. വീണ്ടും കുഴിയിൽ വീഴണോ വേണ്ടയോ? ഞാൻ ആശയക്കുഴപ്പത്തിലായി. സൂപ്രണ്ടിന്റെ വാക്കുകൾ എന്നിലോടിയെത്തി.
ഞാൻ ഭവ്യതയോടെ പറഞ്ഞു ” എന്റെ കയ്യിൽ അമ്പതിന്റെ നോട്ടില്ലല്ലോ സാറേ, നൂറിന്റെയാണ് ഉള്ളത്.” ഉടനെ പുള്ളി “അത് സാരമില്ല, ഞാൻ അമ്പത് അങ്ങോട്ട് തരാം , സർ നൂറ് തന്നോളൂ” എന്നായി. ഞാൻ പുള്ളി തന്ന അമ്പത് രൂപ വാങ്ങി പോക്കറ്റിൽ നിന്ന് പഴ്സ് എടുത്ത് അതിൽ വച്ച് പഴ്സ് അടച്ച് പോക്കറ്റിൽത്തന്നെ വച്ചു. ഞാൻ നൂറ് രൂപ നോട്ട് കൊടുക്കുമെന്ന കണക്കുകൂട്ടലിൽ നിന്ന ദയാപരന് അക്കിടി മനസ്സിലാവാൻ രണ്ട് മൂന്ന് നിമിഷങ്ങൾ വേണ്ടി വന്നു. ” ദയാപരൻ സാറേ , ഇപ്പോൾ ഇതുവരെയുള്ളതെല്ലാം ക്ലിയർ ആയിട്ടുണ്ട്.” ഞാൻ ഫയലിലേക്ക് മുഖം തിരിച്ചു. കെണി പണിയാൻ വന്ന് സ്വയം കെണിയിൽ പെട്ടു പോയതിന്റെ ഷോക്കിൽ രണ്ട് നിമിഷം സ്തബ്ധനായി നിന്നിട്ട് ദയാപരൻ സാവധാനം നടന്ന് നീങ്ങി.