ചങ്ങല മുറുകുമ്പോൾ

ചങ്ങല മുറുകുമ്പോൾ

ദീപാ റാണി

പോലീസ് സ്റ്റേഷനിൽ സി.ഐ യുടെ റൂമിൽ ഞാനും അദ്ദേഹവും മാത്രം.

വേറാരും അറിയരുതേന്ന എന്റെ അഭ്യർത്ഥന മാനിച്ചാകണം ഞങ്ങൾ രണ്ടാളും മാത്രമായത്. അദ്ദേഹത്തിന്റെ മേശപ്പുറത്തിരിക്കുന്ന കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ എന്റെ കണ്ണുകളുടക്കി. അതേസമയം ഓഫീസറുടെ കണ്ണുകൾ എന്നെ അളക്കുകയായിരുന്നു ……

. ആദ്യമായാണ് ഇങ്ങനെ ഒരവസ്ഥയിൽ ഒരു സർക്കിൾ ഇൻസ്പെക്ടറുടെ മുമ്പിൽ …..ഞാനാകെ വിയർക്കുന്നുണ്ടായിരുന്നു കറുപ്പ് തേച്ച എന്റെ മുടികൾ കാറ്റിൽ അനുസരണയില്ലാതെ പാറിപ്പറക്കുന്നുണ്ടായിരുന്നു. അദ്‌ദേഹത്തിന്റെ മെലിഞ്ഞ മുഖത്തിന് ഒട്ടും യോജിക്കാത്ത വലിയ കണ്ണടയിലൂടെ ഞാൻ നീട്ടിയ കടലാസിലെ അക്ഷരങ്ങൾ ചലിച്ചു കൊണ്ടിരുന്നു.

“മാഡം, നിങ്ങൾ നിങ്ങളുടെ കൈപ്പടയിൽ എഴുതി തന്ന പരാതി ഞാൻ സ്വീകരിച്ചിരിക്കുന്നു. അന്വേഷിച്ച് വേണ്ടത് ചെയ്യാം. പക്ഷേ ….. ചില സംശയങ്ങൾ എന്നിൽ അവശേഷിക്കുന്നു. അത് ക്ലിയർ ചെയ്താൽ മാത്രമേ കേസന്വേഷണം നടക്കൂ””

ഓഫീസറുടെശബ്ദത്തിന് നല്ല ഗാംഭീര്യം …. കണ്ണുകൾ എന്റെ കണ്ണുകളിലേയ്ക്ക് പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു

“നിങ്ങൾ സത്യം പറയണം ….. സത്യം മാത്രമേ പറയാവൂ ….”

” തീർച്ചയായും …. സാറിനെന്നെ വിശ്വസിക്കാം”

അങ്ങനെ പറയുമ്പോൾ എന്റെ ശമ്പദം പതറിയിരുന്നു …. ഇടറിയിരുന്നു

” എന്നാൽ പറയു …..അവൻ ആരാണ്??

എന്താണ് സംഭവിച്ചത്?”

ഞാനൊന്നു നിവർന്നിരുന്നു. സാരിയൊക്കെ ഒന്നുകൂടി ഒതുക്കി വച്ചു.

“മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു സർ കേസിനാസ്പദമായ സംഭവം ആരംഭിക്കന്നത്….. രണ്ടാമത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം. ……ഫോണിൽ fb യിലെ ഫ്രണ്ട് ലിസ്റ്റിലുള്ളവർ മെസേജ് അയയ്ക്കുന്നുവെന്ന നോട്ടിഫിക്കേഷൻ എപ്പഴും വരുമായിരുന്നു.. ഒരു ദിവസം കൗതുകത്തിന് വേണ്ടി മെസഞ്ചർ ഇൻസ്റ്റാൾ ചെയ്തു. അതിനെ തുടർന്നുണ്ടായ പൊല്ലാപ്പുകളാണിതെല്ലാം”

“ഹും എന്നിട്ട് …..എന്താ സംഭവിച്ചത്?”

ഞാനൊന്ന് ചൊതുങ്ങി. സാരിയൊന്നു കൂടി ഒതുക്കി … പറക്കുന്ന തലമുടി തടവിയമർത്തി. ജനാലച്ചില്ലിലൂടെ വെളിയിലേയ്ക്ക് നോക്കി.

അവിടെ പകൽ കത്തിജ്ജ്വലിക്കുന്നുണ്ട്. ചെടികളുടെ തലപ്പെല്ലാം കുമ്പിട്ട നിലയിലാണ്.

എവിടെ നിന്നോ ഒരു പാറ്റ എന്റെ പാദത്തിനു പുറത്തൂടി ഓടി ….. അതിനെ കുടഞ്ഞ് കളഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു …

” എല്ലാം ഹായ് ഗുഡ് മോർണിങ്ങ് … ഹായ് ചേച്ചീ…. ഇങ്ങനെയൊക്കെ പതിവ് ഇരപിടിക്കൽ തന്ത്രങ്ങളായിരുന്നു. സത്യം പറഞ്ഞാൽ എനിക്കതിലൊന്നും താല്പര്യം തോന്നിയില്ല. പക്ഷേ ഒന്നിൽ എന്റെ കണ്ണുടക്കി …..എന്റെ എഴുത്തിനെക്കുറിച്ച് വളരെ ഭംഗിയായി ഒരാൾ കമന്റ് ചെയ്തിരിക്കുന്നു”

” ഓ നിങ്ങൾ എഴുത്തുകാരിയാണോ?”

അയാൾ ഇടയ്ക്ക് കയറി ചോദിച്ചു. ഞാൻ വല്ലാതെ ചമ്മി.

‘അങ്ങനെയൊന്നുമില്ല …. ചെറിയ ചെറിയ കഥകളൊക്കെ എഴുതി fb യിൽ പോസ്റ്റ് ചെയ്യും ….”

“ആ എന്നിട്ട് അവൻ നിങ്ങളുടെ പേര് ചോദിച്ചു നിങ്ങളുടെ കഥകൾ ലോക ക്ലാസിക്കുകളോട് കിടപിടിക്കുന്നതാണെന്നും നിങ്ങൾ വല്ലാതെ സുന്ദരിയാണെന്നും പറഞ്ഞു ….പിന്നെ നിങ്ങളുടെ നമ്പർ ചോദിച്ചു എന്താ അങ്ങനെയല്ലേ കാര്യങ്ങൾ നീങ്ങിയത്?”

ഞാൻ അത്ഭുതത്തോടെ നോക്കി

“സാറിതൊക്കെ എങ്ങനെ അറിയുന്നു?”

പക്ഷേ സർ …. ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ് ഉണ്ട്. “

” ടിസ്റ്റോ??? ആഹാ …..എന്താദ് കേൾക്കട്ടെ”

ഒരു പോലീസ് ഓഫീസറിൽ നിന്ന് അദ്ദേഹം ഒരു സുഹൃത്തായതു പോലെ എനിക്ക് തോന്നി. അതെനിക്ക് നൽകിയ ഊർജം ചെറുതൊന്നുമല്ല. ഞാൻ തുടർന്നു

” Fb യിൽ കഥകൾക്ക് കമന്റു ചെയ്താണ് ഞങ്ങൾ പരിചയപ്പെട്ടതെങ്കിലും …. പരിചയം പുതുക്കിയെന്ന് പറയുന്നതാവും കൂടുതൽ ശരി …. കാരണം വളരെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ഒരു ബന്ധു ശരിക്കു പറഞ്ഞാൽ എന്റെ വല്യമ്മയും മകനും നാട് വിട്ടു പോയിരുന്നു. ഞങ്ങൾ തൊട്ടടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നത്. അവർ നാട് ഉപേക്ഷിച്ച് പോയതിന് ശേഷംതിരിച്ചു വന്നിട്ടേയില്ല. എവിടെയാണെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. എന്റെ കുഞ്ഞിലേയുള്ള ചില ഫോട്ടോകൾ Fb യിൽപോസ്റ്റ് ചെയ്തിരുന്നു. അതു കണ്ടിട്ടാണ് അയാളെനിക്ക് മെസേജ് ചെയ്തത് ….. സത്യത്തിൽ എനിക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരാളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു!!”

“നിങ്ങൾ എന്തടിസ്ഥാനത്തിലാണ് ഇവൻ അയാളാണെന്ന് ഉറപ്പിച്ചത്??

നിങ്ങൾ വെറുതെ സംഭവം നിങ്ങളുടെ ഭാവനയിൽ പറയുകയാണ്. എഴുത്തുകാരിയല്ലേ? ഭാവന കൂടും”

പെട്ടെന്ന് അദ്ദേഹം പോലീസ്കാരനായി. മുഖത്ത് സ്വതസിദ്ധമായ ഗൗരവം … ഞാൻ വീണ്ടും ചൊതുങ്ങി. സാരിത്തുമ്പുകൊണ്ടു മുഖം തുടച്ചു. നാക്ക് ഒരിറ്റ് വെള്ളത്തിനു വേണ്ടി അലയാൻ തുടങ്ങി ചുണ്ടുകൾ നനവിനായി കൊതിച്ചു. അത് മനസിലാക്കീട്ടെന്നോണം ഒരു ഗ്ലാസ് എന്റെ നേർക്ക് നീണ്ടു വന്നു.. അത് വാങ്ങി ദാഹനീര് ഞാനെന്റെ ശരീരത്തിന്റെ ഭാഗമാക്കി. ചുണ്ടിനും നാവിനും ജീവൻ വച്ചു.

“അല്ല സർ ഒരിക്കലും അല്ല …. ഞാൻ പറഞ്ഞത് സത്യമാണ്. എന്റെ അമ്മയുടെ വീട്ടിലുള്ളവർ മാത്രം പണ്ട് വിളിച്ചിരുന്ന ഇപ്പോൾ വംശനാശം സംഭവിച്ച എന്റെ പഴയ പേരിട്ട് അയാളെന്നെ വിളിച്ചു. എന്റെ അമ്മയെപ്പറ്റി …. അച്ഛനെപ്പറ്റി …. നാട്ടിലുള്ളവരെപ്പറ്റി … അങ്ങനെ പറയുന്നൊരാളെ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ??””

ഞാൻ പറയുന്നത് ഓഫീസർ വിശ്വസിക്കുന്നുവെന്ന് ആ മുഖത്ത് നിന്നും ഞാനൂഹിച്ചു. ഞാൻ തുടർന്നു.

” സത്യത്തിൽ വീട്ടിലേറെക്കുറെ ഒറ്റപ്പെട്ട് പോയ എനിക്ക് അയാൾ വല്യ ആശ്വാസമായിരുന്നു. ഭർത്താവും മക്കളും അവരുടെ ലോകത്തേയ്ക്ക് മാറിയപ്പോൾ തനിച്ചായിപ്പോയ എനിക്ക് അയാൾ ആരൊക്കെയോ ആയി. ഞങ്ങൾ ഒരു പാട് വിഷയങ്ങൾ സംസാരിച്ചു. വായിച്ച പുസ്തകങ്ങളെപ്പറ്റി …. വിശ്വസിച്ച പ്രസ്ഥാനത്തെപ്പറ്റി …… പ്രസ്ഥാനത്തിന്റെ സ്വത്വംനഷ്ടപ്പെട്ടതിനെപ്പറ്റി …..അങ്ങനെയങ്ങനെ പലതും””

” എന്നിട്ട് അവനെപ്പറ്റി നിങ്ങളൊന്നും ചോദിച്ചില്ലേ …..അവന്റെ ജോലി….. കുടുംബം ….. അങ്ങനെയൊന്നും”

” ചോദിച്ചു. വിവാഹം കഴിച്ചിട്ടില്ലെന്നും പട്ടാളത്തിൽ ക്യാപ്റ്റനായിരുന്നുവെന്നും ആ ഫോട്ടോയാണ് പ്രൊഫൈലായി ഇട്ടിരിക്കുന്നതെന്നും അമ്മ മാത്രമേ കൂടെയുള്ളൂവെന്നും അമ്മയ്ക്ക് വേണ്ടിയാണിനി ജീവിക്കുന്നതെന്നും പറഞ്ഞു””

” അതിൽ തന്നെ ദുരൂഹത തോന്നീല്ലേ നിങ്ങൾക്ക് …..നിങ്ങൾ സത്യത്തിൽ ഒരു വിസ്സിയാണോ അതോ ….!!”

ഓഫീസർ പാതിയിൽ നിർത്തി

” വിവാഹം കഴിക്കാത്തതിന്റെ കാര്യം നിങ്ങൾ അന്വേഷില്ലേ??”

ഓഫീസറുടെ ശബ്ദം ഉയർന്നു. ഞാൻ ഭയത്തോടെ വെളിയിലേയ്ക്ക് നോക്കി. അവിടെ ഊഴം കാത്തിരിക്കുന്നവർ: അവരെങ്ങാനും ഇത് കേൾക്കുമോ അവരിൽ എന്നെ അറിയാവുന്നവർ ആരെങ്കിലും ഉണ്ടാവുമോ …… ഉറങ്ങാത്ത രാത്രികളിൽ എത്രയോ പുനർവിചിന്തനങ്ങൾ നടത്തിയിരിക്കുന്നു. തൊട്ടടുത്തു കിടന്നുറങ്ങുന്ന ഭർത്താവിനോട് പോലും പായാനാവാതെ … ആയിരമായിരം ചോദ്യങ്ങൾ സ്വയമെറിഞ്ഞ് ….. ഇരുട്ടിലെവിടെയും തുറിച്ച കണ്ണുകൾ …… പറ്റിക്കപ്പെടുമ്പോൾ മാത്രം തിരിച്ചറിയപ്പെടുന്ന പറ്റിക്കലിന്റെ രസതന്ത്രം …..

ഇല്ല ..എന്നെ അറിയാവുന്നവർ ആരും ഇക്കൂട്ടത്തിലില്ല …..അഥവാ ഉണ്ടെങ്കിൽ അവരറിയുന്നത് എന്നെയല്ല.’

” പറയു …. മിസിസ് രേവതി രാജശേഖരൻ”

വിവാഹം എന്ന പ്രക്രിയയിലൂടെ രേവതി വർമ്മ രേവതി രാജശേഖരനായി …….മാറ്റം പെട്ടെന്ന് ഉണ്ടാവുന്നതാണ് അല്ലേ …. ….

“ഉവ്വ് …. അന്വേഷിച്ചു ….അയാളാരെയോ സ്നേഹിച്ചിരുന്നുവെന്നും …. കല്യാണത്തിന് കുറച്ചു ദിവസം മുമ്പ് അവൾ മരിച്ചു പോയെന്നും ആ ആഘാതത്തിൽ വിവാഹം വേണ്ടെന്ന് വച്ചെന്നും പറഞ്ഞു.

നോക്കൂ സർ ….അയാൾ പറഞ്ഞ ഓരോ കാര്യങ്ങളും എന്നിൽ വിസ്മയം ഉണ്ടാക്കുന്നതായിരുന്നു. വയസായ അമ്മയ്ക്കു വേണ്ടി ജീവിക്കുന്ന ഒരാൾ ….. സ്നേഹിച്ച പെണ്ണിന് വേണ്ടി വിവാഹം വേണ്ടെന്ന് വച്ച ഒരാൾ ….അയാളെ ഞാൻ വിശ്വസിച്ചതിൽ എങ്ങനെ എന്നെ കുറ്റപ്പെടുത്താനാകും സർ ….??”

അത്രയും പറഞ്ഞപ്പോൾ ആ മുഖ ത്തിലൊരാർദ്രത ഞാൻ ശ്രദ്ധിച്ചു …എന്നോട് മനസിന്റെ കോണിലെവിടെയോ ഒരു സഹതാപം …. പുതിയ ബോധ്യപ്പെടലിന്റെ ഉത്സാഹത്തിൽ ഞാൻ തുടർന്നു

“സാറിനറിയോ…. ഞങ്ങൾ തമ്മിൽ എട്ട് വയസുകളുടെ വ്യത്യാസം ഉണ്ടായിരുന്നു. അയാൾ വല്യമ്മയോടൊപ്പം രായ്ക്കുരാമാനം നാടുവിട്ടപ്പോൾ തകർന്നത് എന്റെ ഹൃദയമാണ് … നിലച്ചത് നല്ല സൗഹ്യദമായിരുന്നു …. അവസാനിച്ചത് എന്റെ ബാല്യ കൗമാര സന്തോഷങ്ങളായിരുന്നു …. ഈ മധ്യവയസ്ക്കതയിൽ അതൊക്കെ തിരിച്ചു കിട്ടുമ്പോൾ ഞാനെങ്ങനെ അത് വേണ്ടെന്ന് വയ്ക്കും. ?? എന്റെ സൗഹൃദ വല്ലികൾ തളിരിടുകയായിരുന്നു …. പുഷ്പിക്കുകയായിരുന്നു ….എന്റെ ബാല്യകാലം പുനർജനിക്കുകയായിരുന്നു ……”

ഞാനാകെ വികാരാധീനയായി. കരഞ്ഞു പോകും എന്നു പോലും തോന്നിപ്പോയി

അത് മനസിലാക്കിയിട്ടെന്നോണം അദ്ദേഹം പറഞ്ഞു

“മാഡം, നിങ്ങൾ സാഹിത്യകാരിയായിരിക്കാം. അത് പറയേണ്ട അവസരമല്ലിത്…. എനിക്ക് കേൾക്കാനുള്ള സമയമില്ല …… അതുകൊണ്ട് കാര്യത്തിലേയ്ക്ക് വരൂ ….. പരാതിയ്ക്കടിസ്ഥാനമായ സംഗതികളാണ് അറിയേണ്ടത്…. അത് പറയൂ …”

അയാൾ വീണ്ടും ഗൗരവംപൂണ്ടു. അടക്കി വച്ച വികാരങ്ങൾ ഒരു ദീർഘ നിശ്വാസമായി എന്നിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചു’ ഞാനൊന്നെണീറ്റു. വായിൽ നിറഞ്ഞ ഉമിനീര് കുടിച്ചിറക്കി …… വീണ്ടുമിരുന്ന് പറയാൻ തുടങ്ങി

“സർ അയാളെന്നെ വിളിച്ചു തുടങ്ങിയപ്പോൾ തന്നെ ടൗണിലുള്ള അയാളുടെ പേരിലുള്ള ഒരു പ്രോപ്പർട്ടിയെക്കുറിച്ച് പറയുമായിരുന്നു.

അത് ഏകദേശം 3 കോടിയുടെ സ്വത്തുണ്ടെന്നും അത് വിൽക്കാനിട്ടിരിക്കുകയാണെന്നും പക്ഷേ ആരോ അതിന്റെ പേരിൽ അയാൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ കോടതിയിൽ 25 ലക്ഷം രൂപ കെട്ടിവച്ചെങ്കിൽ മാത്രമേ കോടതി വിധി അയാൾക്ക് അനുകൂലമാകുമെന്നും പറഞ്ഞു.”

എന്നെ സംബന്ധിച്ച് , പറഞ്ഞത് സത്യമാണെങ്കിലും പറഞ്ഞപ്പോൾ എനിക്ക് തന്നെ പൊരുത്തക്കേട് തോന്നി. ഓഫീസറുടെ മുഖത്ത് മിന്നിമറഞ്ഞ ചിരി ഞാൻ ശ്രദ്ധിച്ചു എങ്കിലും ഗൗരവം വരുത്തി അദ്ദേഹം ചോദിച്ചു

” ആ,…..എന്നിട്ട് ….. പിന്നീടെന്ത് സംഭവിച്ചു ….അത് പറയൂ”

” കെട്ടിവയ്ക്കാൻ 25 ലക്ഷം രൂപ തൽക്കാലം അയാളുടെ കൈയിൽ ഇല്ലെന്നും . തുക മറിക്കാനുള്ള ഓട്ടത്തിലാണെന്നും പറഞ്ഞു.”

അതു കേട്ടതും ഓഫീസർ ഉറക്കെ ചിരിച്ചു കോടികളുടെ ആസ്തിയുള്ള ഒരാൾക്ക് അതും ആർമിയിൽ ക്യാപ്റ്റനായിരുന്ന ഒരാൾ … അയാളാണോ ഇങ്ങനെ ഓടുന്നത്? എന്നോർത്താവാം ആ ചിരി

“സർ. ഞാൻ ചോദിച്ചു പെൻഷൻ പറ്റിയ പൈസയെവിടെയെന്ന് …. വീട് വച്ചു. കുറെ പുരയിടം വാങ്ങി … ചില്ലറ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ഉണ്ടാരുന്നു അതുകൊണ്ട് തൽക്കാലം പൈസയില്ല എന്ന് പറഞ്ഞു”

ഓഫീസർ വീണ്ടും ചിരിച്ചു

” അതും ഞാൻ ചോദിച്ചു. വീടോ പുരയിടമോ ഈട് വച്ച് തുക കണ്ടെത്തിക്കൂടേന്ന് …. അപ്പോൾ അയാൾ ലോക്ക് ഡൗണായതു കൊണ്ട് ഒന്നും നടക്കില്ലാന്ന് പറഞ്ഞു’

ഓഫീസറുടെ മുഖത്ത് അപ്പോഴും ചിരി തന്നെ

“ശരി ശരി നിങ്ങൾ കൺക്ലൂഡ് ചെയ്യു”

” ഓരോ ദിവസവും വിളിക്കുമ്പോൾ, കണ്ടെത്തിയ തുകയുടെ കണക്ക് പറയുമായിരുന്നു. പൈസയ്ക്കു വേണ്ടിയുള്ള അയാളുടെ അലച്ചിൽ എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി. എനിക്ക് അയാളെ സഹായിക്കാൻ പറ്റുന്നില്ലല്ലോന്ന വിഷമം പല പ്രാവശ്യം ഞാനത് പറയുകയും ചെയ്തു. അപ്പോഴൊക്കെ വളരെ വളരെ സ്നേഹത്തോടെ അയാൾ പ്രതികരിക്കുമായിരുന്നു. നിനക്കതിനുള്ള മനസ്സുണ്ടെല്ലോ …. അത് തന്നെ വല്യ കാര്യം …. പക്ഷേ നിന്റെ പരിമിതികൾ എനിക്കറിയാം. ഞാൻ കാരണം നിനക്കൊരു കുഴപ്പവും വരരുത് . പ്രത്യേകിച്ച് നിന്റെ കുടുംബജീവിതത്തിന് …. അയാളുടെ കരുതൽ എന്നെ വിസ്മയിപ്പിച്ചു.

“എന്നിട്ട് ….എന്തുണ്ടായി?”” ഓഫീസർക്ക് വീണ്ടും ആകാംക്ഷയായി

“സർ… ഒരു ദിവസം അയാളെന്നെ വിളിച്ചിട്ട് പറഞ്ഞു …. രണ്ടു ദിവസം കഴിഞ്ഞ് കേസ് വിളിക്കുകയാണ്. 22 ലക്ഷം വരെ എനിക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞു. ഇനി 3 കൂടി വേണം. ഞാനെത്ര ഓടീട്ടും കിട്ടുന്നില്ല. പൈസ അടച്ചില്ലെങ്കിൽ കേസ് വീണ്ടും നീട്ടിവയ്ക്കും അങ്ങനെ നീണ്ടു നീണ്ടു പോകും

മോളേ നീ വിചാരിച്ചാൽ എന്നെ സഹായിക്കാൻ പറ്റുമോ …. നിവ്യത്തി കേടു കൊണ്ടാ ഞാനിങ്ങനെ ആവശ്യപ്പെടുന്നത്?”

ഞാനാകെ പരുങ്ങലിലായി. വീട്ടിലുള്ളവർ അറിയാതെ ഇത്രയും രൂപ ഞാനെങ്ങനെ കൊടുക്കും’ മാത്രമല്ല അയാൾ മലപ്പുറത്തും ഞാനിങ്ങ് തിരുവനന്തപുരത്തും.

അതിനും അയാൾ തന്നെ പരിഹാരം പറഞ്ഞു. ആഭരണങ്ങൾ ഉണ്ടെങ്കിൽ ….ഒരാഴ്ച കൂടിപ്പോയാൽ … അതിനകം തിരിച്ചു തരാം എന്നുറപ്പ് പറഞ്ഞു.

തരുമോ …. ഞാനൊരിക്കലും നിർബ ന്ധിക്കില്ല. നിന്റെ സന്തോഷവും സമാധാനവും എനിക്ക് പ്രധാനമാണ്…. എന്ന് അയാൾ ആവർത്തിച്ചു. സമ്മതമാണെങ്കിൽ ഞാനിപ്പോൾ തന്നെ ഒരു ടാക്സിയിൽ യാത്ര തിരിക്കാം. അവിടെ വന്ന് സാധനവും വാങ്ങി തിരികെ എറണാകുളത്ത് വരികയും ചെയ്യാം.

സത്യത്തിൽ ഞാനാകെ ധർമസങ്കടത്തിലായി. എങ്ങനെ കൊടുക്കും? കൊടുക്കാതിരിക്കുന്നതും ശരിയല്ല. ആവശ്യത്തിൽ സഹായിക്കേണ്ടത് കടമയല്ലേ

ഭർത്താവിനെ അറിയിക്കാമെന്ന് വച്ചാൽ പിന്നെ നൂറ് ചോദ്യങ്ങളാവും …..അങ്ങനെ ചിന്തകൾക്കൊടുവിൽ ആരുമറിയാതെ അയാൾക്ക് ഞാനെന്റെ ആഭരണങ്ങൾ കൈമാറാൻ തീരുമാനിച്ചു.. ഗൂഗിൾ മാപ്പ് അയച്ചു കൊടുത്തു അയാൾ വന്നു. എന്റെ മനസിലെ പതിനെട്ട് കാരന്റെ മുഖവും അയാളെയും താരതമ്യം ചെയ്യാൻ വല്ലാതെ പണിപ്പെട്ടു. പ്രൊഫൈലിലെ ഫോട്ടോയോട് പോലും താദാത്മ്യം പ്രാപിക്കാൻ കഴിയുന്നില്ല.

എന്റെ മനസിലെവിടെയോ ഒരു സംശയം നാമ്പെടുത്തിരുന്നു. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷവും ഒന്നും ഒരു റിട്ടേർഡ് ക്യാപ്റ്റനോട് നീതി പുലർത്തുന്നതായിരുന്നില്ല.

“മോളെന്താ അന്തംവിട്ട് നോക്കുന്നത്??

ഞാൻ യാത്ര കഴിഞ്ഞ് വന്നതല്ലേ?? ഇന്നലെ ഉറങ്ങിയതുമില്ലല്ലോ”

ശബ്ദം ഫോണിൽ കേട്ടത് തന്നെ …. തിരികെ നടക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരാളെ സഹായിച്ച ചാരിതാര്ഥ്യമായിരുന്നു എനിക്ക്

” പിന്നെ … യീ പരാതിയുടെ അടിസ്ഥാനം??”

ഓഫീസർ വീണ്ടും ഗൗരവത്തിലായി.

ഞാൻ വീണ്ടും ഉമിനീര് കുടിച്ചിറക്കി : ഇത്രയും പറഞ്ഞത് ആരും കേട്ടില്ലല്ലോന്ന് ഉറപ്പ് വരുത്തി

“സർ….. ആദിവസത്തിന് ശേഷം അയാളെന്നെ വിളിച്ചിട്ടില്ല … മെസേജ് പോലുമില്ല. ഞാൻ വിളിച്ചു പല പ്രാവശ്യം : ആദ്യമൊക്കെ ബെൽ ഉണ്ടായിരുന്നു …എന്തെങ്കിലും തിരക്കാവും എന്ന് കരുതി. ഒരാഴ്ച കഴിഞ്ഞിട്ടും മാറ്റം ഒന്നുമുണ്ടായില്ല. വേറെ ഫോണിൽ നിന്നും വിളിച്ചു നോക്കി. അപ്പോൾ എടുക്കും ഞാനാണെന്നറിയുമ്പോൾ പിന്നെ വിളിക്കാം എന്നു പറഞ്ഞ് കട്ട് ചെയ്യും. എനിക്ക് വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ …. ഞാൻ വിളിച്ചു കൊണ്ടേയിരുന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ നമ്പർ നിലവിലില്ലെന്ന പ്രതികരണം കിട്ടി.

ഞാനാകെ തളർന്നു പോയി സർ …. ഞാനെങ്ങനെ എന്റെ ഭർത്താവിനോട് പറയും മക്കളോട് പറയും ….എന്റെ രഹസ്യ ബന്ധങ്ങളെ അവർ സംശയിക്കില്ലേ??

ആഭരണം പോട്ടെ എന്ന് വിചാരിക്കാമെന്ന് വച്ചാൽ അവരത് അന്വേഷിക്കുമ്പോൾ എന്തു പറയും??

വിശ്വാസത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിൽപ്പെട്ട് ഞാൻ ഞെരുങ്ങിയമരുകയായിരുന്നു. ഒരാളോടും പറയാൻ പറ്റാത്ത അവസ്ഥ!!

പറ്റിക്കപ്പെട്ട സ്ത്രീയെ ഈ ലോകം എങ്ങനെയാവും നോക്കിക്കാണു ക???

മോഷണമോ പിടിച്ചു പറിയോ ആണെങ്കിൽ ധൈര്യമായി പരാതിപ്പെടാം …. ഇതങ്ങനെയല്ലല്ലോ!!

പോലീസിൽ പരാതിപ്പെടാം എന്നു ചിന്തിച്ചപ്പോഴും എങ്ങനെയായാലും പുറം ലോകം അറിയുമെന്ന് ഞാൻ പേടിച്ചു.

“പിന്നെ ഇപ്പോൾ പരാതിപ്പെടാം എന്ന് തീരുമാനിക്കാൻ കാരണം???”

“അതിന് പല കാരണങ്ങളുണ്ട് സർ ….. രഹസ്യമായി അന്വേഷിക്കാം എന്ന് സർ ഉറപ്പ് തന്നതാണ് ഒന്നാമത്തെത് … പിന്നെ എന്നെപ്പോലുള്ളവർ പരാതിപ്പെടില്ലാന്ന് അവനെപ്പോലുള്ളവർക്ക് അറിയാം …. ഇനിയൊരാൾക്കും ഈ ഗതി വരരുതെന്ന ആഗ്രഹം””

” നിങ്ങൾ ആഭരണം കൈമാറിയതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ??

വല്ല പേപ്പറും എഴുതി വാങ്ങീട്ടുണ്ടോ??

എന്തെങ്കിലും ഫോട്ടോഗ്രാഫ്സ് ….. മെസേജസ് ….. കോൾ റെക്കോർഡ്സ് …..അങ്ങനെയെന്തെങ്കിലും???

“ഇല്ല സർ ….. മെസേജസ് delete ചെയ്തിരുന്നു…… ഒന്നുമില്ല: സർ ഒരു തെളിവും ഇല്ല. പിന്നെ അയാൾ അയാളുടെ പാസ്ബുക്കിന്റെയും പാൻ കാർഡിന്റെയും ആധാറിന്റെയുമൊക്കെ ഫോട്ടോ അയച്ചിരുന്നു.””

“ഓകെ…. നിങ്ങൾ തന്ന നമ്പരും fb അക്കൗണ്ടും മറ്റ് ഡോക്യംമെന്റസും വച്ച് ഞാനൊന്ന് അന്വേഷിക്കട്ടെ … നിങ്ങൾ ഒരിക്കൽ കൂടി വരേണ്ടിവരും …..””

” ശരിസർ എന്നാലിറങ്ങട്ടെ ഞാൻ”

“ശരി …. ഒന്നു കൂടി ചോദിച്ചോട്ടെ …..”

ഓഫീസറുടെ ചോദ്യത്തിന് എന്താ എന്ന ഭാവത്തിൽ ഞാൻ നോക്കി

“ഇയാളന്ന് നാടു വിട്ടോടിയതെന്തിനായിരുന്നു??”

“അത് ഞാനിപ്പോൾ അമ്മയോട് ചോദിച്ചറിഞ്ഞിരുന്നു

എന്തിനാന്ന് വച്ചാൽ അമ്പലത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നു പണം അപഹരിച്ചതിന് …. പിടിക്കപ്പെടുമെന്നായപ്പോൾ മുങ്ങിയതായിരുന്നു!!?”

“ഹലോ…. മാഡം …. നിങ്ങളെ സാർ വിളിക്കുന്നു …. നിങ്ങളല്ലേ സാറിനെ കാണാൻ വരുമെന്നു പറഞ്ഞ ഒരു രേവതി രാജശേഖരൻ?”

അപ്പോഴാണ് ഒരു മണിക്കൂറായി ഞാൻ സ്റ്റേഷന്റെ വരാന്തയിൽ ഊഴം കാത്തിരിക്കുകയാണെന്ന ബോധം എനിക്കുണ്ടായത്

” സാഗിനെ കാണാനാണെങ്കിൽ വേഗം ചെല്ലൂ സാറിന് തിരക്കുണ്ട്.”

ഞാൻ പതുക്കെ എഴുന്നേറ്റു .

സ്റ്റേഷന്റെ പടിയിറങ്ങാൻ ഭാവിച്ചപ്പോൾ വീണ്ടും പോലീസ് കാരന്റെ ചോദ്യം വന്നു.

“എന്താ …. നിങ്ങൾക്ക് സാറിനെ കാണണ്ടേ??

“വേണ്ട …. ഞാൻ …… പോയിട്ട് …. നാളെ വരാം”

” ഇതൊക്കെ എവിടുന്ന് കേറി വരുന്നു മനുഷ്യനെ മെനെക്കെടുത്താൻ ……”

എന്ന് പോലീസ്കാരൻ ആത്മഗതം ചെയ്തതും കേട്ട് ഞാനിറങ്ങി നടന്നു.

“നിങ്ങളല്ലേ ആ രേവതീ രാജശേഖരൻ??

നിങ്ങളല്ലേ സ്വന്തം ഭർത്താവിനെയും മക്കളെയും പറ്റിച്ചവൾ??

നിങ്ങളല്ലേ പുതു സൗഹൃദങ്ങൾ തേടിയവൾ??

നിങ്ങൾക്ക് വെറും സൗഹ്യദ മായിരുന്നോ ലക്ഷ്യം??

അയാളുടെ സ്ഥാനത്ത് …ഒരു സ്ത്രീയായിരുന്നെങ്കിൽ നിങ്ങൾ അവരെ വിശ്വസിക്കുമായിരുന്നോ??

നിങ്ങൾക്ക് അയാളോട് പ്രണയമായിരുന്നില്ലേ

കടുത്ത പ്രണയം ….””‘

ചുറ്റിലും എണ്ണമറ്റ ചൂണ്ടുവിരലുകൾ ….. അവയെല്ലാം തന്റെ നേർക്കാണ് ……

ഇല്ല …… ഞാൻ …..എന്നെ മനസിലാക്കാൻ ആരുണ്ട് ….?? ആരെങ്കിലും . ഒരാൾ??

കയ്യിലിരുന്ന പരാതിക്കടലാസ് ഞാൻ ചന്നംപിന്നം കീറിയെറിഞ്ഞു.

രേവതി രാജശേഖരനെ ആരും പറ്റിച്ചിട്ടില്ല : ആർക്കുമതിന് കഴിയില്ല.

വെയിൽ മങ്ങിയിട്ടുണ്ടായിരുന്നില്ല. ലൈൻ കമ്പിയിൽ നിന്നും ഷോക്കടിച്ച ഒരു കാക്ക മുന്നിൽ വീണു ചത്തു ……

ഷോക്കടിച്ച് ചാകാൻ വിധിക്കപ്പെട്ട കാക്കകളെ പുച്ഛത്തോടെ നോക്കി കൈകൾ നീട്ടി ഞാനാഞ്ഞു നടന്നു ….