കെ സന്തോഷ്
അതെനിക്ക് തര്യോ?
മാലതി തിരിഞ്ഞു നോക്കി.
മുറ്റമടിക്കാൻ വരുന്ന തള്ളയുടെ ചെറുകളായിരുന്നു അത്.
ആറോ,ഏഴോ വയസ്സ് തോന്നിക്കുന്ന, തവിട്ടു നിറത്തിലുള്ള യാതൊരു പ്രത്യേകതയുമില്ലാത്ത ആ പെൺകുട്ടി തന്നെ.
അവൾ ധരിച്ചിരിക്കുന്നത് അവളേക്കാൾ വലുതും,നിറം മങ്ങിയതുമായ ഒരു മഞ്ഞ ഫ്രോക്കായിരുന്നു.അവളുടെ പേര് മുൻപ് തളള പറഞ്ഞത് മാലതി ഓർക്കാൻ ശ്രമിച്ചു.
മഹിമയെന്നോ,അനിതയെന്നോ മറ്റോ ഉളള ചെറിയ പേര്.
ആ ചൊമന്ന പൂ…
അതെനിക്ക് തര്യോ
യാചനാ ഭാവത്തിൽ ചുവന്ന റോസാ പൂവ് ചൂണ്ടി കുട്ടി വീണ്ടും ചോദിച്ചു.
മാലതി കുട്ടിയെ ശ്രദ്ധിക്കുന്നില്ല എന്ന നാട്യത്തിൽ ചട്ടിയിലെ മണ്ണിളക്കി അശ്രദ്ധമായി…
എന്തിനാ നശിപ്പിച്ചു കളയാനാ?
അല്ല
പിന്നെ എന്തിനാ നിന്റെ മുടിയിൽ ചൂടാനോ?
കുട്ടി വല്ലാതെ പരുങ്ങി, പിന്നെ പറഞ്ഞാൽ തെറ്റിപ്പോകുമെന്ന് ഉറപ്പുള്ള ഉത്തരം മനസ്സിലിട്ട് ഉരുട്ടി ശരിയാക്കിയ പോലെ
“സിസുദിനം”
ഉസ്ക്കൂളിൽ കൊടുക്കാനാ…
സിസുദിനം എന്ന് കേട്ടതും മാലതിയുടെ ഉള്ളിൽ ചിരി പൊട്ടി.നിഷ്ക്കളങ്കമായ ആ വാക്കുകൾ കേട്ടപ്പോൾ,കുട്ടിയെ കെട്ടിപ്പിടിച്ച് കവിളത്ത് ഒരുമ്മ കൊടുക്കാൻ മാലതിക്ക് തോന്നി, അവൾക്ക് അത്ര ഇഷ്ടമാണല്ലോ കുട്ടികളെ.എങ്കിലും ചിരി അമർത്തി,ഗൗരവം ചോർന്നു പോകാതെ, ബക്കറ്റിൽ നിന്നും ഒരു കപ്പ് വെള്ളമെടുത്ത് വാടി നിൽക്കുന്ന ചെണ്ടുമല്ലിയുടെ ചുവട്ടിൽ തളിച്ചു.
ചേച്ചി തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട് കുറച്ചു കൂടി ദയനീയതയോടെ കുട്ടി പറഞ്ഞു;
ഇല്ലെങ്കിൽ സാറ് തല്ലും,
അതെനിക്ക് തര്യോ?
മാലതി പണി മതിയാക്കി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.
പിന്നെന്താ,തരാലോ.
കുട്ടിയുടെ മുഖം അപ്പോൾ ആരും തൊടാത്ത വിശുദ്ധ സ്വർഗ്ഗീയ പുഷ്പത്തെ ഓർമ്മിപ്പിച്ചു.അപൂർവ്വ സുന്ദരമായ ഒരു ചിരി കുട്ടിയിൽ കളിയാടി.
കൈയ്യിൽ എത്ര രൂപയുണ്ട്?
അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല.
അവളുടെ പുഞ്ചിരി മാഞ്ഞു. കുട്ടിയുടെ ചങ്കിടിപ്പിന്റെ ശബ്ദം വ്യക്തമായ് മാലതി കേട്ടു.കുട്ടി കുറച്ചു നേരം ഒന്നും മിണ്ടാതെ നിലത്തു നോക്കി നിന്നു.അത് കാൺകെ മാലതിക്ക് അവളെ മാറോടു ചേർത്ത്,
എന്റെ കുട്ടീ…
നീ ഇത്ര സാധുവായാലെങ്ങനെ…
എന്തോ ഓർമ്മ വന്നതു പോലെ കുട്ടി ഞെട്ടിയുണർന്നു, എന്നിട്ട് ഫ്രോക്കിന്റെ കീശയിൽ തപ്പാൻ തുടങ്ങി.അവിടെ ഇല്ല എന്നുകണ്ട്, അടുത്ത കീശയിൽ കൈകടത്തി. അപ്പോൾ അവളുടെ ചുണ്ടിൽ പ്രതീക്ഷയുടെ ഒരു നേർത്ത…
കുട്ടി അഞ്ചു രൂപയുടെ ഒരു വെള്ളിനാണയം മാലതിയുടെ നേർക്ക് നീട്ടി.അവൾ പൈസ നൽകുമെന്ന് മാലതിയും കരുതിയില്ല.തവിട്ടുനിറമുളള കൈകളിൽ കിടന്ന് ആ വെള്ളി നാണയം വെട്ടിത്തിളങ്ങി.നാടകം തുടർന്നു പോകാൻ ഒരു കാരണം കിട്ടിയ സന്തോഷത്തിൽ മാലതി കുട്ടിയുടെ കൈയിൽ നിന്നും രൂപ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
ഇത് അഞ്ച് രൂപയല്ലേയുളളൂ…
ഇതിന് റോസാപ്പൂ കിട്ടില്ല, വേണമെങ്കിൽ നാല് മുല്ലപ്പൂ തരാം.
കുട്ടി വിശ്വസിക്കാനാവാതെ നിന്നു.
റോസാപ്പൂക്കൾക്ക് അൻപതു രൂപയാണ്,നീ ആയതുകൊണ്ട് മുപ്പത് രൂപ തന്നാൽ മതി.
മുപ്പത് രൂപയ്ക്ക് ഇനി എത്രകൂടി വേണമെന്ന് കുട്ടിക്ക് അറിയില്ലായിരുന്നു.അവൾക്ക് കണക്ക് മാഷിനെ പേടിയായിരുന്നല്ലോ.വീട്ടുകണക്ക് ചെയ്യാത്തത് കൊണ്ട് കഴിഞ്ഞ ദിവസം മാഷ് പിച്ചിയ പാട് അവളുടെ കൈത്തണ്ടയിൽ നിന്നും അപ്പോഴും മാഞ്ഞിരുന്നില്ല.
‘കൊണ്ടത്തരാം’
ഒരു വിധം ധൈര്യം വരുത്തി അവൾ പറഞ്ഞു.
എങ്ങനെ കൊണ്ടുവരും? നിനക്ക് എവുടുന്ന് പൈസ?കുടുക്ക പൊട്ടിക്കുമോ?
ചേച്ചിയുടെ ചോദ്യങ്ങൾക്ക് അവൾക്ക് മറുപടി ഇല്ലായിരുന്നു, കാരണം അവൾക്ക് പൈസ കൊടുക്കാൻ ആരുമില്ലായിരുന്നു.അവൾക്ക് കുടുക്കയും ഇല്ലായിരുന്നു.ഇതു തന്നെ…
കുട്ടിയുടെ കണ്ണുകൾ ജലാർദ്രമാവുന്നത് മാലതി കണ്ടു! അതവൾക്ക് സഹിക്കാൻ കഴിയില്ലല്ലോ.തന്റെ നാടകം കുറച്ചു കൂടിപ്പോയെന്ന് മാലതിക്ക് തോന്നി.അവൾ വേഗം തന്നെ പൂ കട്ട് ചെയ്യുന്നതിന് ഗാർഡനിൽ ഉണ്ടായിരുന്ന കത്രിക തിരയാൻ തുടങ്ങി.
നീ ഇവിടെ നിക്കുവാണോ?
എത്ര നേരായ് ഞാൻ തെരയണു, വാ പോകാം.
മാലതിയെ കണ്ടതും തളള ഒന്നു ചിരിച്ചു.
അവരുടെ അതിവിനയം അവളെ ചൊടിപ്പിച്ചു.മാലതി കത്രിക തിരയുന്നത് നിർത്തി.
പൂവ്…
കുട്ടി വിക്കി വിക്കി പറയാൻ ശ്രമിച്ചു.
മോള് ചോദിച്ചോ, ചേച്ചി എന്ത് വേണോലും തരും.നല്ല ചേച്ചിയാ…
തള്ളയുടെ അതിവിനയവും വഷളൻ ചിരിയും മാലതിയുടെ സമനില തെറ്റിച്ചു.ഇതുപോലെ താണും വണങ്ങിയുമല്ലെ ഇവർ കഴിഞ്ഞ ആഴ്ച…
പിന്നെ ഇവരെ ഇപ്പോഴാണ് കാണുന്നത്.തളളക്ക് പൈസ കൊടുത്തു എന്നറിഞ്ഞു അമ്മായി അമ്മ എന്ത് പുകിലായിരുന്നു.
ചോദിക്കണോർക്കെല്ലാം വാരി,വാരി…
എന്റെ മോൻ അവിടെ മരുഭൂമീ കെടന്ന്…
മാലതിയുടെ കണ്ണിൽ നിന്നും ചുവന്ന പൂവും കുട്ടിയും ശിശുദിനവും എല്ലാം മാഞ്ഞുപോയി.അവൾ ക്രുദ്ധയായി അലറി:
എവിടെ തള്ളെ എന്റെ നൂറു രൂപ? ഇപ്പൊ കൊണ്ടത്തരാം എന്നും പറഞ്ഞല്ലെ വാങ്ങിയത്? വാങ്ങിയാൽ തിരിച്ചു തരണമെന്നറിയില്ലെ?
തളള ആകെ വിരണ്ടു നിൽക്കുകയാണ്.കുട്ടിയും.
ചീറ്റപ്പുലിയെപ്പോലെ ചാടുന്ന മാലതിയുടെ മുന്നിൽ നിന്ന് എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നാണ് അവർക്ക്.
അത്.. ഞാൻ…
തളള പറയാൻ ശ്രമിച്ചു.
ഒന്നും പറയണ്ട,നാളെ എനിക്ക് പൈസ കിട്ടണം.ഇല്ലെങ്കിൽ…
മാലതി ക്ഷോഭം കൊണ്ട് വിറയ്ക്കുകയായിരുന്നു.പൈസ തരാമെന്നോ,ഇല്ലന്നോ പറയാതെ അവർ മടങ്ങി.
മാലതി ഗാർഡനിലെ സിമന്റ് ബെഞ്ചിൽ തളർന്നിരുന്നു.
തുറന്നുകിടന്ന
അടുക്കളയിലെ ജനാല വഴി അമ്മായി അമ്മ പുറത്ത് നടക്കുന്നതെല്ലാം കാണുന്നുണ്ടായിരുന്നു.
താൻ കരുതിയ പോലെ, മരുമകൾ തൊട്ടാവാടിയായ,ശുദ്ധ നാട്ടുമ്പുറത്തുകാരി പെണ്ണല്ലന്നും,അവൾ കാര്യ ഗൗരവമുള്ള മിടുക്കിയാണെന്നും അവർ മനസ്സിലാക്കി.അവർക്ക് സന്തോഷമായി.അഭിമാനവും.
ഒരു പെരുമഴ തോർന്ന പോലെ…
മാലതി തളർച്ച മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു.
ദേഷ്യം വന്നാൽ സ്വയം മറന്നുള്ള പെരുമാറ്റം നല്ലതല്ലന്നെ ഭർത്താവിന്റെ വാക്കുകൾ ഓർമ്മിച്ചു.
പെട്ടന്ന് തന്റെ കൈയ്യിൽ എന്തോ ഉണ്ടെന്ന് അവൾക്ക് തോന്നി.മാലതി കൈ തുറന്നു നോക്കി.അത് ആ പെൺകുട്ടി കൊടുത്ത അഞ്ച് രൂപയായിരുന്നു.
ഈശ്വരാ!..
അറിയാതെ തന്നെ മാലതിയുടെ ഉള്ളിൽ നിന്നും ഒരു നിലവിളി ഉയർന്നു.
അവൾ കുട്ടിയെ ഓർത്തു.
കരയുന്ന പോലെ,ചുവന്ന പൂ ചോദിച്ചു നിൽക്കുന്ന തവിട്ടു നിറമുള്ള പെൺകുട്ടിയെ.
ദൈവമേ ഞാൻ ആ കുട്ടിക്ക് പൂ കൊടുത്തില്ലെ?
അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
എന്തേ ഞാൻ ആ കുട്ടിക്ക് പൂ കൊടുത്തില്ല?…
അവൾ എത്ര ആഗ്രഹിച്ചു…
ആ കുട്ടിയുടെ സമ്പാദ്യമായ അഞ്ചു രൂപ പിടിച്ചുവാങ്ങിയിട്ട് …
പാപിയുടെ കൈയ്യിലെ പണം പോലെ അഞ്ചു രൂപയുടെ വെള്ളി നാണയം അവളെ വേദനിപ്പിച്ചു.
ദൈവമേ…
അവൾ ഈ രൂപ മറ്റെന്തെങ്കിലും വാങ്ങാൻ കരുതിയതാവുമോ.
ഞാൻ എത്ര വലിയ തെറ്റ് ചെയ്തു?
നൂറു രൂപ വാങ്ങിയ തള്ളയെ വഴക്കു പറയാൻ എനിക്ക് എന്ത് യോഗ്യത…
ഞാനാണ് കളളി, കടക്കാരി,ഒരു കൊച്ചു കുട്ടിയെ സങ്കടപ്പെടുത്തി സന്തോഷിച്ചവൾ.
അവളുടെ പൈസ പിടിച്ചു വാങ്ങിയവൾ.
മാലതിക്ക് തല പെരുക്കുന്നതുപോലെ തോന്നി.
അവൾ കത്രിക ഇല്ലാതെ തന്നെ റോസാപ്പൂക്കൾ പറിച്ചെടുത്തു.
ഒന്നല്ല,ഒരുപാട്.മാലതിയുടെ കൈയ്യിൽ നിന്നും ചോര പൊടിഞ്ഞു.അതൊന്നും ശ്രദ്ധിക്കാതെ അവൾ കൂറ്റൻ ഗേറ്റ് കടന്ന്…പാത മുറിച്ചു കടന്ന്… തെരുവ് ലക്ഷ്യമാക്കി ഓടി.
