തെരുപ്പിറവി

തെരുപ്പിറവി

ഷാലു ജോമോൻ

ഒരിക്കലെങ്കിലും എനിക്ക്
തെരുവിന്റെ ഇരുളോരത്ത്
ഒന്ന് കിടന്നുറങ്ങണം!

നിറം മങ്ങിയ മേലുടുപ്പുരിഞ്ഞ്
തിളങ്ങുന്ന ഇരുട്ടിനെയുടുക്കുമ്പോൾ
വഴിയതിരുകൾ
എന്റെ കിടപ്പാടത്തിലേക്ക്
ഇഴഞ്ഞടുക്കുമായിരിക്കും!

ഒരൊറ്റ ദംശനത്തിൽ
ചത്തുമലച്ച വഴിക്കണ്ണുകളെ കുറിച്ച്
ഇരുട്ടിൽ ഋതുഭേദങ്ങൾ
എങ്ങനെയുണ്ടാവുമെന്ന്
നിലാവിനെക്കൊണ്ട്
അപ്പോൾ ഞാൻ കുറിച്ച് വയ്പ്പിക്കും !

തെരുവിലൊരു കവിത
ധൈര്യത്തോടെ
നൃത്തം ചെയ്യുന്നുവെന്ന്
നക്ഷത്രങ്ങൾ
സാക്ഷി പറയും !

നഗ്നതയുടെ വെളിച്ചക്കീറിനെ,
വാക്കിന്റെ അഗ്നി തുപ്പുന്ന
ഇടിമിന്നലിനെ,
പകലിന്റെ നിഴലിരുട്ടിലിരുന്ന്
ആരെക്കെയോ
ഭയക്കുന്നു!

അതേയിരുളിന്റെ
മറവിൽ നിന്നവർ
എന്റെ ഇടനെഞ്ചിലിരിക്കുന്ന
മിന്നാമിനുങ്ങിന് നേരെ
കാഞ്ചി വലിക്കും!

അപ്പോൾ ഞാൻ
തെരുവിന്റെ ഒരോരത്ത്
ഉറക്കമുണരുകയും
ഒരായിരം
മിന്നാമിനുങ്ങുകൾ
തെരുവിന്റെ
ആകാശത്തേക്ക്
പറന്നുയരുകയും ചെയ്യും!!