ദേവതാരു

ദേവതാരു

ജയറാം സ്വാമി

ഇപ്പോൾ ഇറങ്ങിയാൽ മൂന്നു മണിക്കൂർ ഡ്രൈവ്. എട്ടരയ്ക്ക് എസ്റ്റേറ്റിൽ എത്താം. ഒരു ചായ കുടിച്ച് ഒൻപതിന് ഓഫീസിൽ ചെന്ന് രാവിലേ തന്നെ ജോലി തുടങ്ങാം.

ജയന്ത് ഇടതുകൈ നെഞ്ചിന് സമാന്തരമായി ഉയർത്തി സമയം നോക്കി. എത്രയോകാലത്തെ ശീലമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ മാത്രമാണ് വാച്ച് അഴിച്ചു വയ്ക്കുക. രണ്ട് ദശാബ്ദം മുൻപ് മുത്തശ്ശൻ വാങ്ങി തന്നതാണ് എച്ച്എംടിയുടെ ജനതാ മോഡൽ റിസ്റ്റ് വാച്ച്. ഇളയച്ഛന്റെ മകൻ അമലിന് കഴിഞ്ഞ ദിവസം അത് സമ്മാനമായി കൊടുത്തു. അവന് പുതിയതൊന്ന് വാങ്ങിക്കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല. പാരമ്പര്യത്തിന്റെ ഒരു ചിമിഴ് അടുത്ത തലമുറയിലെ ഒരാൾക്ക് കൈമാറിയ ചാരിതാർഥ്യത്തോടെയാണ് ജയന്ത് അങ്ങനെ ചെയ്തത്. കോളജ് വിദ്യാർത്ഥിയായ അമലിനെ കൂടെ നിർത്തി പഠിപ്പിക്കാൻ കൂട്ടികൊണ്ടു വന്നതാണ്.

വസ്ത്രങ്ങൾ മടക്കി വച്ച ബാഗിനുള്ളിലേക്ക് ബിഭൂതിഭൂഷൻ ബന്ദ്യോപാദ്ധ്യായയുടെ ആരണ്യകം എന്ന നോവൽ എടുത്തു വച്ചുകൊടുത്തു ചാരുലത. ജയന്ത് വായിച്ചു പൂർത്തിയാക്കാത്ത പുസ്തകമാണത്. വനത്തിനുള്ളിലെ പൂർണ്ണ എസ്റ്റേറ്റിൽ ജോലിയാവശ്യത്തിനു പോകുന്ന കഥാനായകൻ കാടിന്റെ വിശ്രാന്തി തിരിച്ചറിഞ്ഞ് ജീവിതത്തെ മറ്റൊരു തലത്തിൽ കാണാൻ തുടങ്ങുന്നതാണ് ഇതിവൃത്തം. വായിച്ചിടത്തോളം പേജുകളിൽ ചിലയിടത്തൊക്കെ ഇഷ്ടപ്പെട്ട വരികൾ പേനകൊണ്ട് അടിവരയിട്ടുവച്ചിട്ടുമുണ്ട്. ജയന്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് ഈ യാത്രയ്ക്കിടയിൽ അത്‌ വായിച്ചു തീർക്കുന്നത് നല്ലതാണെന്ന് ചാരുലത കരുതി.

‘വായിക്കാനൊന്നും സമയം ഉണ്ടാകില്ല’ എന്ന് പറഞ്ഞുകൊണ്ട് ജയന്ത് ഭാര്യയുടെ കൈയിൽ നിന്ന് ബാഗ് വാങ്ങി അതിലേക്ക് കൈയിലിരുന്ന ഓഫീസ് ഫയൽ തിരുകിക്കയറ്റി. പുതിയ ലക്കം ‘ഷരോരുഹ’ കൂടി എടുത്തുവയ്ക്കണമെന്ന് ചാരുലത ഒരുവേള കരുതിയതായിരുന്നു. പക്ഷെ അതുവേണ്ട എന്നുവച്ചതു മറ്റൊരു കാരണത്താലാണ്.

‘നോക്ക് ചാരൂ, വൈകിട്ട് ശർമിള ചേച്ചിയെ കൂട്ടിനു വിളിച്ച് നിർത്തിക്കോ. അവരുടെ അമ്മാവൻ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ മാനേജർ ആയ ആദ്യ കൽക്കട്ടക്കാരൻ ആണെന്ന കഥയൊക്കെ വീണ്ടും കേൾക്കേണ്ടി വരും. എന്നാലും രാത്രി മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരു കൂട്ടാകുമല്ലോ. അമലിനും ആ വീരസ്യമൊക്കെ കേൾക്കുന്നത് രസമാകും.’ ഷൂ കെട്ടുന്നതിനിടയിൽ ജയന്ത് പറഞ്ഞു. ‘ഒറ്റ ദിവസം കൊണ്ട് പണി തീർത്തു വരാൻ പറ്റില്ലെന്നുറപ്പാ. ആറ് മാസത്തെ കണക്കുകൾ ചെക്ക് ചെയ്യണം. നാളെ ഉച്ചകഴിഞ്ഞ് അവിടെ നിന്ന് തിരിക്കാനായേക്കും.’

കൈയിലിരുന്ന ‘ഷരോരുഹ’ യിൽ അമലിന്റെ ലേഖനം വന്ന പേജുകൾക്കു നടുവിലെ വെട്ടിലൂടെ വെറുതെ വിരൽ ഉരസിക്കൊണ്ടു നിൽക്കുകയായിരുന്നു ചാരുലത. ഇതിനോടകം മൂന്നു തവണ അവൾ അത് വായിച്ചു കഴിഞ്ഞു. ഇത്ര പ്രസിദ്ധമായ സാഹിത്യ മാസികയിൽ എഴുതുന്ന ആളെന്ന ഗമയിൽ നടക്കുകയാണ് ചെക്കൻ എന്ന്, കുസൃതി കലർന്നൊരു രഹസ്യചിരിയോടെ അവൾ മനസിലോർത്തു.

‘ചെന്നിട്ടു എന്തെങ്കിലും കഴിക്കണേ. രാവിലേ തന്നെ റവ കാച്ചിയിട്ട് മുഴുവൻ കുടിച്ചില്ലല്ലോ’ എന്ന് ചാരുലത പറഞ്ഞത് ശ്രദ്ധിക്കാത്തതുപോലെ ജയന്ത് കിടപ്പുമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

ചുമരിലെ ക്ളോക്കിൽ അഞ്ച് ഇരുപത്താതായി സമയം. പുറത്ത് കിളികളുണർന്ന് ചിലച്ചു തുടങ്ങി.

ഹാളിൽ ദുർഗ്ഗാ ദേവിയുടെ ചിത്രം അലങ്കരിച്ചു വച്ചിരിക്കുന്നതിനു മുന്നിലേക്ക് ചെന്നുനിന്ന് ജയന്ത് പ്രാർത്ഥിച്ചു. പതിയെ കണ്ണ് തുറന്ന് ലേശം ഇടതു വശത്തായി ഭിത്തിയിൽ തൂക്കിയിരിക്കുന്ന മറ്റൊരു ചിത്രത്തിലേക്കും അയാൾ നോക്കി.

ആറു വയസുള്ള ഒരു സുന്ദരി പെൺകുട്ടിയുടെ ചിത്രമാണത്.

ജയന്തിന്റെ പിന്നിലായി ഹാളിലേക്കുള്ള വാതിൽപ്പടിയിൽ ചാരിനിന്ന് ഭർത്താവിനെയും ഭിത്തിയിലെ ചിത്രത്തെയും ഒരു നിമിഷം നോക്കിയതിനു ശേഷം ചാരുലത മുറിക്കുള്ളിലേക്ക് തിരികെപ്പോയി. ഒരു കൈയ്യിൽ ബാഗും മറുകയ്യിൽ മടക്കിയിയിട്ട സ്ലീവ്ലെസ് കോട്ടുമായി യാത്ര പറയാനൊന്നും നിൽക്കാതെ ജയന്ത് പുറത്തേക്ക് ഇറങ്ങി.

പട്ടാബോങ്ങ് ഇപ്പോൾ കോടമഞ്ഞിൽ പുതഞ്ഞു കിടക്കുകയാകും. പത്തു മണിയാകാതെ വെയിൽ വീഴില്ല. ബ്രിട്ടീഷുകാർ വെട്ടിത്തെളിച്ച് തേയിലത്തോട്ടമാക്കിയെടുത്ത കുന്നുകളാണ് പട്ടാബോങ്ങ്. എത്ര ദൂരം കാറോടിക്കുന്നതും മടുപ്പില്ലാതെ കാര്യമാണ് ജയന്തിന്. പട്ടണത്തിൽ തിരക്ക് തുടങ്ങിയിട്ടില്ല. തന്റെ പുത്തൻ മാർക്ക് ത്രീ അംബാസിഡറിന്റെ ഡ്രൈവിങ്ങ് കംഫർട്ട് ആസ്വദിച്ച് അയാൾ വണ്ടിയോടിച്ചു. ഒപ്പം രവീന്ദ്രനാഥ ടാഗോറിന്റെ ഖുമീർ പൂടി…. ആശ് ച്ചി യൂടി… എന്ന താരാട്ടിന്റെ ഈരടികൾ മനസിൽ പാടി.

മഞ്ഞു കാലം തുടങ്ങും മുൻപ്, ഗ്രീഷമത്തിൽ ഇലകളൊക്കെ പൂ നിറമാകും. അങ്ങനെയുള്ള മരങ്ങൾ നിറഞ്ഞ വീട്, അവൾ തിരിച്ചു വരുന്നതും കാത്തിരിപ്പാണ് എന്ന വരികൾക്കൊപ്പം ജയന്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അടുത്തിടെയായി ഇങ്ങനെയാണ്. ഓർമ്മകൾ വല്ലാതെ അയാളുടെ ഉള്ളുലയ്ക്കാറുണ്ട്. മകളെ കുറിച്ചുള്ള ചിന്തവന്നാൽ കണ്ണുനിറയും. ആറുവയസുവരെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ഒരു ദിനം കാണാതാവുകയെന്നാൽ….

മരിക്കുകയാണെങ്കിൽ ക്രമേണ മനസ് അത് അംഗീകരിക്കും. യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടല്ലേ പറ്റൂ. എത്രയോ അച്ഛനമ്മമാരുണ്ട് കുട്ടികൾ ചെറുപ്രായത്തിൽ മരിച്ചുപോയവരായി. ഇതങ്ങനെയാണോ. ഓടിക്കളിച്ചു നടന്ന കുട്ടി അങ്ങനേ അങ്ങ് അപ്രത്യക്ഷമായത് ഇനിയും വിശ്വസിക്കാനായിട്ടില്ല. കുർത്തയ്‌ക്കു മേലെ കമ്പളി പുതപ്പുചുറ്റി അഫ്ഗാനിത്തൊപ്പിയും വച്ച് വന്ന കാബൂളിവാല പിടിച്ചുകൊണ്ടു പോയെന്നു വിശ്വസിക്കാൻ ഇതെന്താ പഴങ്കഥയോ.

ആക്‌സിലറേറ്ററിൽ നിന്ന് ഇടയ്ക്കെപ്പോഴെങ്കിലും കാലെടുത്ത് ബ്രേക്കിലൊന്ന് പതിയെ ചവിട്ടേണ്ടി വരുന്നതും സ്റ്റിയറിങ്ങ് മെല്ലെ അങ്ങോട്ടോ ഇങ്ങോട്ടോ തിരിക്കേണ്ടി വരുന്നതും ജയന്ത് അറിയുകപോലും ചെയ്യുന്നില്ല എന്നുതോന്നും. കാർ സ്വയം അയാളെയും വഹിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് പോകും പോലെയുണ്ട്.

വീടിനുള്ളിലെ ഹാളിലെ തടി സോഫയിലെ തുണികൊണ്ട് ഉണ്ടാക്കിയ കുഷ്യനിൽ കാലു നീട്ടി ഇരിക്കുന്നതുപോലെയാണ് ജയന്തിന് തോന്നിയത്. ഇൻസർട്ട് ചെയ്ത ഷർട്ടിനും ലിനൻ പാൻസിനും പകരം വീട്ടിലിടുന്ന അയഞ്ഞ പരുത്തി കാൽസറായിയും അരക്കയ്യൻ ബനിയനുമാണ് വേഷം. മടിയിൽ കിടക്കുകയാണ് ആറ് വയസുകാരി മകൾ. കൈയിലിരിക്കുന്ന ടാഗോറിന്റെ ‘കാബൂളിവാല’ എന്ന പുസ്തകം വായിച്ചു വിശദമായി പറഞ്ഞു കൊടുക്കുകയാണ് ജയന്ത്. സോഫയ്ക്ക് പിന്നിലൂടെ വന്ന് ജയന്തിന്റെ കൈയിൽ നിന്ന് മുകളിലേക്ക് പുസ്തകം വലിച്ചു പൊക്കിയെടുത്തു ചാരുലത.

കഥ കേൾക്കൽ തടസപ്പെട്ടതിൽ പരിഭവിച്ചു ചാടി എഴുനേറ്റ കുട്ടി സോഫയ്ക്ക് അപ്പുറത്തേക്ക് ചെല്ലുമ്പോൾ ഇടതു കൈകൊണ്ടു പുസ്തകം പിന്നിൽ ഒളിപ്പിച്ച് സ്റ്റീൽ ഗ്ലാസിലെ പാൽ മുന്നിലേക്ക് നീട്ടികൊടുത്തു ചാരുലത. പാൽ കുടിച്ചെങ്കിലേ ബാക്കി കഥയുള്ളൂ എന്ന മുഖഭാവത്തോടെ സാരിത്തലപ്പ് അരയിലൂടെ ചുറ്റിപിടിച്ച് ഇളിയിൽ തിരിക്കിവച്ചു.

പാൽ വാങ്ങി കുടിച്ചു കൊണ്ട് ഗ്ലാസിന് മുകളിൽ കൂടി കണ്ണുയർത്തി അമ്മയെ നോക്കിയ മകൾ ചുണ്ട് തുടച്ചുകൊണ്ട് ബാക്കി കഥപറയ് എന്നാവശ്യപ്പെട്ട്‌ അച്ഛന്റെ മടിയിലേക്ക് ചാടിക്കയറി.

ഓർമ്മയെ കുലുക്കിക്കൊണ്ട് പിന്നിൽ നിന്നും ആരോ ശക്തമായി തുടരെ തുടരെ ഹോൺ മുഴക്കി. കാറിന്റെ ഡ്രൈവിങ് സീറ്റിൽ മറ്റൊരു ലോകത്ത് ഇരിക്കുകയായിരുന്നു ജയന്ത്. സിഗ്നൽ ലൈറ്റ് തെളിഞ്ഞിട്ടും വണ്ടി മുന്നോട്ടെടുക്കാതെ കണ്ണുകൾ നിറഞ്ഞൊഴുകി ഒരു നിമിഷം അങ്ങനെയിരുന്നുപോയി. സിഗ്നൽ പോസ്റ്റിലെ പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങൾ മഴ നനഞ്ഞ ചില്ലിലൂടെ എന്നപോലെയാണ് കാണപ്പെട്ടത്. പിന്നിൽ നിന്നുള്ള ഹോണടികളുടെ ബഹളത്തിൽ സ്വബോധം വീണ്ടെടുത്ത് ജയന്ത് വീണ്ടും കാർ മുന്നോട്ടു എടുത്തു.

ഇനിയും എത്രയോ മൈലുകൾ താണ്ടാനുണ്ട്. പക്ഷെ ഡ്രൈവിങ്ങ് ജയന്തിന് ഒരു ബുദ്ധിമുട്ടായി തോന്നീട്ടേയില്ല. പണ്ട് കൽക്കട്ടയിലെ പരസ്യ കമ്പനിയിൽ ജോലിചെയ്യുന്ന കാലത്ത് ബീഹാറിലേക്ക് തനിച്ച് കാറോടിച്ചു പോയിട്ടുണ്ട്. കുട്ടിയായിരുന്നപ്പോൾ അവിടെ മോൺ ഗീറിൽ അച്ഛനോടൊപ്പം ഉണ്ടായിരുന്ന കാലത്തെ സുഹൃത്ത് പ്രമോദ് കത്തയച്ചു വിളിച്ചതനുസരിച്ചായിരുന്നു ആ യാത്ര. കൽക്കത്തയിൽ എത്തിയതിൽ പിന്നെ സർദാർ ശങ്കർ റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സമയത്തെ വാരാന്ത്യങ്ങൾ യാത്രകൾക്കുള്ളതായിരുന്നു. ഒറ്റയ്ക്ക് അപരിചിതമായ സ്ഥലങ്ങളിലേക്ക് പോവുക ഒരു ഹരം തന്നെയാണ്. ഡംഡം റോഡിലൂടെ ഡയമണ്ട് ഹാർബറിലേക്കും കാനിങ്ങ് പോർട്ട്, ഹസനബാദ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സഞ്ചാരങ്ങൾ ജീവിതത്തെ ഉന്മേഷഭരിതമാക്കിയിരുന്നു. ഇന്നിപ്പോൾ ജീവിതം തികച്ചും യാന്ത്രികമായ ഒരു ചര്യപോലെയായിരുന്നു.

ആലോചനയുടെ വേഗത്തിലാണ് കാർ സഞ്ചരിച്ചത് എന്ന് തോന്നുമാറ് ജയന്ത് എസ്റ്റേറ്റ് ബഗ്ലാവിലെത്തി. കരുതിയിരുന്നതിലും പതിനഞ്ചു മിനിറ്റു നേരത്തെതന്നെ.

ജയന്തിന്റെ വരവ് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്ന കാവൽക്കാരൻ തൊഴുതു വണങ്ങി. മലമുകളിലെ അന്തരീക്ഷം തണുത്തു മരവിച്ചുതന്നെ നിൽപ്പാണ്. മൂടൽമഞ്ഞ് ഒഴിഞ്ഞ് സൂര്യപ്രകാശം പരന്നിട്ടുണ്ട്. എങ്കിലും വെയിൽ തെളിഞ്ഞിട്ടില്ല. ജയന്ത് കാറിൽ നിന്നിറങ്ങി വിൽസ് പാക്കറ്റ് എടുത്ത് സിഗററ്റ് കത്തിച്ചു വലിച്ചു തുടണ്ടി. തടിച്ചു മധ്യവയസ്ക്കനായ കാവൽക്കാരൻ എന്താണ് ചെയേണ്ടതെന്ന ജയന്തിന്റെ നിർദേശം കാത്തു മീശയും തടവി നിന്നു. സാധാരണ നാടൻ ബംഗാളി രീതിയായ നീല ലുങ്കിയും അരക്കയ്യൻ ബനിയനുമാണ് അയാളുടെ വേഷം.

‘സുഖൻ റാം.’ അയാൾ സ്വയം പരിചപ്പെടുത്തുമാറ് പേര് പറഞ്ഞു. പണ്ടൊരു യാത്രയിൽ ദൂംകയിൽ എത്തുംമുൻപ് വഴിയിൽ പെട്ടുപോയ രാത്രിയാണ് ഓർമ്മവന്നത്. അന്ന് തങ്ങിയ പഴയ ബംഗ്ലാവിന്റെ കാവൽക്കാരന്റെ പേരുതന്നെയല്ലേ ഇത്. അന്ന് അയാൾ റൊട്ടിയും പരിപ്പുകറിയും ഉണ്ടാക്കി തന്നതും ഓർമ്മവന്നു.

‘പാചകം ചെയ്യില്ലേ.’ ജയന്ത് ചോദിച്ചു.

‘ഉവ്വ്. ഉള്ളതൊക്കെ കൊണ്ട് പറയുന്നത് പോലെ ചെയ്യാം സാബ്.’ സുഖൻ റാം ഭവ്യതയോടെ പറഞ്ഞു.

കൊളോണിയൽ രീതിയിലുള്ള ബംഗ്ലാവിന്റെ അകത്തളത്തിലേക്ക് കയറിയിരുന്നു ജയന്ത്. വിസ്താരമേറിയ മുറികളും തൂക്കിയിട്ടിരിക്കുന്ന വൈദ്യുതി ദീപങ്ങളും ബ്രിട്ടീഷുകാരുടെ രീതിക്കുണ്ടാക്കിയതാണ്. കിഴക്കോട്ടു നീണ്ട വരാന്തയും അതിനു എതിർവശത്തായി പൂന്തോട്ടവും. ജയന്തിന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ ഇതേ പശ്ചാത്തലത്തിൽ ഉള്ളതാണ്. ആറു വയസുള്ളപ്പോൾ അച്ഛനും അമ്മയുമൊത്ത് ഒഴിവു ദിവസം ആഘോഷിക്കാൻ വന്നു താമസിച്ച ‘ബൂന്ദി’യിലെ സർക്യൂട്ട് ഹൗസ് തന്നെയാണ് ഇതെന്നു തോന്നി പോകുന്നു. പിന്നീട് മുപ്പത്തിയൊന്നു വർഷങ്ങൾക്കു ശേഷം സുഹൃത്ത് ശങ്കറുമൊത്ത് വന്നു താമസിച്ചിട്ടുമുണ്ട് അതേയിടത്ത്. കൃത്യതയുള്ള ഓർമകൾ ജയന്തിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

സുഖൻ റാം ചായയും ബിസ്‌ക്കറ്റുമായി എത്തി. നിലാവർ എന്ന് പേരുള്ള ഒരു പാചകക്കാരൻ പണ്ട് സർക്യൂട്ട് ഹൗസിൽ ഉണ്ടായിരുന്നുവെന്ന കാര്യം ഓർത്തു കൊണ്ടാണ് ജയന്ത് ചായ കുടിച്ചത്. പുറത്തെ പൂന്തോട്ടത്തിനു പിന്നിൽ ഇടതൂർന്നു നിൽക്കുന്ന വലിയ മരങ്ങൾ. അവയിലൊക്കെ കിളികൾ. മയിലുകളുടെ ശബ്ദം ദൂരെനിന്നു കേൾക്കാം.

പുറത്ത് മരങ്ങൾ നിക്കുന്നിടത്തേക്കു നോക്കികൊണ്ട്‌ ‘ഇവിടെയൊരു ദേവതാരു വൃക്ഷം ഉണ്ടാകണമല്ലോ’ എന്ന് ജയന്ത് ആത്മഗതമെന്നോണം പറഞ്ഞു.

ഇദ്ദേഹത്തിനിതൊക്കെ എങ്ങനെ അറിയാം. അല്ലെങ്കിൽ ഇതൊക്കെയറിഞ്ഞിട്ട് എന്ത് വേണം എന്നെല്ലാം ചേർന്ന മട്ടിൽ ജയന്തിനെ നോക്കികൊണ്ട് മുറ്റത്തെ വൃക്ഷം ചൂണ്ടികാണിച്ച് സുഖൻ റാം പറഞ്ഞു, ‘ഉണ്ട് സാബ്. ദേ അതാണ്.’

തനിക്കിതിലൊന്നുമല്ല താല്പര്യം. ഉച്ചക്കത്തേക്കു കഴിക്കാൻ എന്താവേണ്ടത് എന്നു പറഞ്ഞാൽ തയ്യാറാക്കാമായിരുന്നു എന്നാണ് സുഖൻ റാമിന് അറിയേണ്ടത്.

‘ഉച്ചക്ക് ഞാൻ ഓഫീസിലായിരിക്കും. രാത്രി ചൂട് റൊട്ടിയും ഫൂൽഗോപി ദാൽ മസാലയും വേണം. പിന്നെ ഇതുപോലത്തെ സ്ട്രോങ്ങ് ടീ.’ ചായ ആസ്വദിച്ചു കുടിക്കുന്നതിനിടയിൽ അയാളെ മുഖമുയർത്തി നോക്കി നല്ല ചായയുടെ പേരിൽ അഭിനന്ദിക്കുന്നത് പോലെയാണ് ജയന്ത് പറഞ്ഞത്.

എന്നാൽ അത് കേട്ട സുഖൻ റാമിന്റെ മുഖഭാവം മാറുകയാണുണ്ടായത്. ജയന്ത് എന്തോ അരുതായ്കയാണ് പറഞ്ഞത് എന്ന പോലെയാണ് അയാൾ മറുപടി നൽകിയത്.

‘ക്ഷമിക്കണം സാബ്. ഇപ്പോൾ ഇവിടെ രാത്രി ആരും തങ്ങാറില്ല.’ പേടിപുരണ്ട ശബ്ദത്തിലാണ് സുഖൻ റാം തുടർന്നത്. ‘രാത്രി ഇവിടെ പ്രേതമുണ്ട് സാബ്. ഒന്നല്ല. രണ്ട്.’

‘ഓഹോ. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പേടിയുള്ള പ്രേതമായിരിക്കും. അതാ കൂട്ടിന് ഒപ്പമൊരാൾ കൂടി.’ കപ്പും മേശയും തമ്മിൽ സ്പർശിക്കുന്ന നേർത്തൊരു ശബ്ദം പോലും കേൾപ്പിക്കാത്ത തരത്തിൽ സൂക്ഷ്മതയോടെ ജയന്ത് ചായക്കപ്പ്‌ മേശപ്പുറത്തു വച്ചു. ബാഗിൽ നിന്ന് ഫയലുമെടുത്ത് പുറത്തെ വരാന്തയിലേക്ക് ഇറങ്ങി. പിന്നാലെ സുഖൻ റാമും.

‘സാബ്, അലോഹ്യമൊന്നും തോന്നരുത്. വൈകിട്ട് ആറു വരെ മാത്രമേ ഞാൻ ഇവിടെ കാണൂ. പോകുമ്പോൾ താക്കോൽ ദാ ഇവിടെ വച്ചിട്ടാണ് പോകുന്നത്. രാവിലെ ആറിന് തിരിച്ചെത്തും.’ ചെങ്കൽ നിറമുള്ള ക്രോട്ടൺ ചെടി വളർത്തിയിരുന്ന ചൈനാക്ലേ കൊണ്ടുള്ള വലിയ ചട്ടിയുടെ ചുവട്ടിലേക്ക് ചൂണ്ടിക്കൊണ്ട് സുഖൻ റാം പറയുന്നത് ശ്രദ്ധിക്കാതെ ജയന്ത് കാറിലേക്ക് കയറി. കയറി.

‘സാബ് രാത്രി പുറത്തെ ക്ലബിലോ മറ്റോ തങ്ങൂ. ഞാൻ നാളെ രാവിലെ വന്ന് ആലു കച്ചോരിയും പാൽക്കാപ്പിയും ഉണ്ടാക്കി വയ്ക്കാം. നവരാത്രിയല്ലേ.’

വെറുതെ ഒന്ന് ചിരിച്ചുകൊണ്ട് ജയന്ത് കാർ മുന്നോട്ടെടുത്തു. ഇദ്ദേഹത്തിന് കാര്യമായെന്തോ സംഭവിക്കാനിരിക്കുന്നു എന്നാണ് സുഖൻ റാമിന് തോന്നിയത്‌.

കല്ലുപാകിയ വഴിയിലൂടെ സാവധാനം താഴേക്കിറങ്ങി ചപ്പാത്തു കടന്ന് വീണ്ടും പ്രധാന പാതയിലേക്ക് കയറിയ കാർ വലിയ ലോറികൾക്ക് പോകാൻ തക്ക വീതിയുള്ള റോഡിലൂടെ തേയില ചെടികൾക്കിടയിലെ ചെമ്മൺ പാതയിയിലെത്തി കുന്നിൻ ചരുവിലെ പ്ലാന്റേഷൻ ഓഫീസിന് മുന്നിൽ ചെന്നു നിന്നു. ചക്രബർത്തി പ്ലാന്റേഷൻസ് ആൻഡ് എക്സ്സ്‌പോർട്ടസ്സ് എന്ന് വലുതായി ബംഗാളിയിലും താഴെ ചെറുതായി ഇംഗ്ലീഷിലും എഴുതിയ ബോഡും വഹിച്ചു നിൽക്കുന്ന തകര ഷീറ്റ് മേൽക്കൂരയുള്ള ചെറിയ കെട്ടിടം. ഓഫീസിനു ചുറ്റും തേയിലത്തോട്ടമാണ്. പഴയ കസേരകളും മേശകളും അലമാരയുമൊക്കെയുള്ള നീളത്തിലുള്ള ഹാളും നാലഞ്ചാൾക്കാർക്ക് മീറ്റിംഗിനുള്ള സൗകര്യമുള്ള മാനേജറുടെ മുറിയുമാണുള്ളത്.

‘ലോക്കൽ മാർക്കറ്റിലേക്കുള്ള സപ്ലെ കുറയ്ക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ലണ്ടനിലുള്ള അഹമ്മദ് ടീ കമ്പനിയുമായി പുതിയ കരാർ ആയിക്കഴിഞ്ഞു. യൂറോപ്പിലാകെ നമ്മുടെ തേയില ഇനി എത്തിക്കേണ്ടതുണ്ട്.’ ജയന്ത് കമ്പനിയുടെ പുതിയ ബിസിനസ് പോളിസി ഓഫീസിലുള്ളവരോട് വ്യക്തമാക്കി. അർദ്ധവാർഷിക കണക്കുകൾ പരിശോധിക്കാൻ ഏരിയ മാനേജർ സഹായത്തിനുണ്ട്.

അതേസമയം വീട്ടിൽ ചാരുലത അലസമായ ഒരു പകൽ ആസ്വദിക്കുകയായിരുന്നു. ഡിഗ്രിക്ക് മൂന്നാം വർഷമായതിനാൽ പഠിക്കാൻ ഏറെയുണ്ടായിട്ടും അമൽ കോളജിൽ പോയതുമില്ല. വീടിനു മുന്നിൽ ഒരു പൂന്തോട്ടം ഉണ്ടാക്കാനുള്ള പ്ലാൻ വരപ്പും ചിലവ് കണക്കുകൂട്ടലുമൊക്കെയായി ഇരുവരും കളിച്ചും ചിരിച്ചും കഴിഞ്ഞുകൂടി. ഇതൊന്നും ജയന്ത് അറിയുകയേ ചെയ്യരുതെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.

ഓഫീസിൽ കുറേ നേരമായി ഒറ്റയിരിപ്പിന് ഇരുന്ന് പണി ചെയ്തതിന്റെ മടിപ്പിൽ ജയന്ത് സീറ്റിൽ നിന്ന് എഴുനേറ്റ് പുറത്തെ വരാന്തയിലേക്ക് ഇറങ്ങി.

‘ജയന്ത് സാർ.’ പിന്നാലെ എത്തിയ ഏരിയ മാനേജർ ധാതുരിയയുടെ വിളിയിൽ എന്തോ ഒരു ആശങ്കയുടെ ധ്വനിയാണ് മുഴങ്ങിയത്.

സിഗരറ്റ് കത്തിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയ ജയന്തിനോട് അയാൾ ഉപദേശ സ്വരത്തിൽ, ‘ആ ചൗക്കീദാർ സുഖൻ റാം പറഞ്ഞത് ശരിയാണ് സാർ’ എന്ന് പറഞ്ഞു.

വെറും നിസാരമായ എന്തോ കാര്യം കേൾക്കുന്ന ലാഘവത്തോടെ ജയന്ത് സിഗരറ്റു കൂട് അയാൾക്ക്‌ നേരെ നീട്ടി. അയാൾ അതിൽ നിന്ന് ഒരെണ്ണമെടുത്തു കൊണ്ട് ‘കുറെ പ്രായമുള്ളൊരു വൃദ്ധനും ഒരു ചെറിയ പെൺകുട്ടിയും… അടുത്തിടെ രാത്രി ഒന്നാഘോഷിക്കാൻ എത്തിയ നമ്മുടെ സോണൽ മാനേജരും രണ്ട് കൂട്ടുകാരും രായ്ക്ക് രാമാനം അവിടെ നിന്നും രക്ഷപെട്ടോടിപ്പോയി. അതുപോലെ പലരും കണ്ടതായി പറയുന്നുണ്ട്.’

ഇതുപോലെയുള്ള കഥകൾ എത്രയെത്ര കേൾക്കുന്നതാണ് പലയിടത്തും എന്ന ഭാവത്തിൽ ‘കണ്ടതായി പറയുന്നതല്ലേ ഉളളൂ. നമുക്ക് നോക്കാമെടോ. താൻ കൂടുന്നോ ഇന്ന് അവിടെ എന്റെ കൂടെ.’ ജയന്ത് ചോദിച്ചു.

‘സോറി സാർ. വൈഫിന് സുഖമില്ലാതിരിക്കുകയാണ്. ഞാൻ…’ ധാതുരിയ പറഞ്ഞൊഴിഞ്ഞു.

വൈകുന്നേരത്തോടെ തണുപ്പ് കൂടിയതിനാൽ ഓഫീസിലുള്ളവർ അരമണിക്കൂർ നേരത്തെ പോയി. ജയന്തും സഹായിയും ഇരുട്ടുവോളം ഇരുന്നിട്ടാണ് ഇറങ്ങിയത്.

തിരികെ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് എത്തിയ ജയന്ത് സുഖൻ റാം പറഞ്ഞിടത്ത് നോക്കിയെങ്കിലും താക്കോൽ കിട്ടിയില്ല. ഇതെന്തു പറ്റി എന്ന ഭാവത്തോടെ അയാൾ പ്രധാന വാതിൽ ഒന്നു തള്ളിയതും അത് മെല്ലെ തുറന്നു.

അകത്തേക്ക് നോക്കി കൊണ്ട് ‘സുഖൻ റാം, കഴിക്കാൻ എടുത്തു വയ്ക്കൂ. സ്‌ട്രോങ്ങ് ചായയും വേണം’ എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഫയലുകൾ മേശപ്പുറത്തു വച്ചു.

ചെറു ചൂടു വെള്ളത്തിൽ കുളിച്ചതോടെ പകലിന്റെ ക്ഷീണമാകെ മാറിയത് പോലെ. പൈജാമയും കോട്ടൻ ബനിയനും അരക്കയ്യൻ കമ്പളിയുടുപ്പും ധരിച്ച് ജയന്ത് പഴയ തൂക്കുവിളക്കുകളുടെ നരച്ച വെളിച്ചമുള്ള ഊണുമുറിയിലേക്ക് വന്നിരുന്നു. മുന്നിൽ അടച്ചു വച്ചിരിക്കുന്ന പാത്രങ്ങളിൽ ആവിപറക്കുന്ന ഫൂൽഗോപി ഡാൽ മസാലയും റൊട്ടിയും. ഗ്ലാസ്സിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളം ഒരു കവിൾ കുടിച്ചു. ടംപ്ലെറിന്റെ മൂടി തുറന്ന് മറ്റൊരു ഗ്ലാസിലേക്ക് ആവി പറക്കുന്ന ചായ പകർന്നു വച്ച ശേഷം ജയന്ത് റൊട്ടി കഴിച്ചു തുടങ്ങി. ഒപ്പം ഖുമീർ പൂടി…. ആശ് ച്ചി യൂടി… എന്ന താരാട്ടിന്റെ ഈരടികൾ മനസിൽ ആലപിച്ചു.

പണ്ട് വീടിനുള്ളിൽ മകളെ തോളിലിട്ട് നടന്ന് പതിയെ പാടുന്ന താരാട്ടു പാട്ടാണ്. ഉറക്കമായെന്ന് മനസിലാകുമ്പോൾ ചാരുലത കുട്ടിയെ വാങ്ങി കട്ടിലിൽ കിടത്തും. തെല്ലു നേരം അത് നിർനിമേഷനായി നോക്കി നിൽക്കുന്ന ജയന്ത് കിടപ്പുമുറിക്കു പുറത്തെ മേശക്കരുകിൽ ചെന്നിരുന്ന് ഓഫിസിൽ ബാക്കിയായ പണികൾ പാതിരാവോളം ചെയ്തു തീർക്കും.

ആ ഓർമ്മകളെ മുറിച്ചുകൊണ്ട് പുറത്താരോ ആരോ ‘ഖുമീർ പൂടി’ ആലപിക്കുന്നതായി ജയന്തിന് തോന്നി. ഇവിടെ മലമുകളിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ഈ തണുത്ത രാത്രിയിൽ ആരാകുമത്. സുഖൻ റാമായിരിക്കും.

വാഷ് ബേസിനിൽ കൈകഴുകി തിരിച്ചു ഹാളിലേക്ക് നടന്ന ജയന്ത് ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ടിൽ വ്യാപിച്ചു കഴിഞ്ഞ കോടമഞ്ഞിന്റെ കണങ്ങൾ ജാലകച്ചില്ലിൽ നനവ് പടർത്തിയിട്ടുണ്ട്. എങ്കിലും മുറിക്ക് പുറത്തെ തോട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുന്ന ദേവതാരുവിന്റെ ചുവട്ടിൽ ഒരാൾ ഇരിക്കുന്നത് കാണാം. അയാളാണ് പാടുന്നത്.

ഈ തണുപ്പത്ത് ഈ സുഖൻ റാമിനിതെന്തു വട്ടാണ്. എങ്കിലും പാടാൻ വലിയ പ്രാവീണ്യമൊന്നുമില്ലാത്ത തന്റെ മൂളിപ്പാട്ട് ഇയാൾ എത്ര മനോഹരമായാണ് ആലപിക്കുന്നത്. പാടാനുള്ള കഴിവ് ഒരു വരദാനം തന്നെയാണ്. അമലിനും അതുണ്ട്. ചാരുലത വീട്ടിൽ അലസയായി ഊഞ്ഞാലിലിരുന്ന് ആടുമ്പോൾ അമലിനെ കൊണ്ട് ടാഗോറിന്റെ ‘മോമെ ചിത്ത്യെ’ പാടിപ്പിച്ചു രസിക്കുന്നത് തനിക്കറിയാവുന്നതാണ്.

ജയന്ത് വരാന്തയിൽ നിന്ന് ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഇറങ്ങി നിന്നു. ദേവതാരുവിന്റെ ചുവട്ടിലിരുന്ന് പാടുന്നത് പൈജാമയും തൊപ്പിയും ധരിച്ച് കമ്പിളി ചുറ്റിയ വൃദ്ധനായ ഒരു നരച്ച താടിക്കാരനാണ്. അത് സുഖൻ റാമല്ലെന്ന് വ്യക്തം. ജയന്ത് കണ്ണുകൾ പതിയെ അടച്ചു പാട്ടിൽ ലയിച്ചു ഓർമ്മകളിൽ മുങ്ങി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി. പാട്ടുകാരനായ വൃദ്ധൻ ഒരു നിമിഷം ജയന്തിന്റെ കണ്ണുകളിലേക്ക് നോക്കി. അപ്പോഴാണ് ജയന്ത് അയാളുടെ മുഖം കാണുന്നത്. എത്രയോ തവണ വായിച്ചു കഥപറഞ്ഞു കൊടുത്തിട്ടും മകൾക്ക് മതിയായിട്ടില്ലാത്ത പുസ്തകത്തിന്റെ പുറംചട്ടയിലെ അതേ വൃദ്ധൻ. കാബൂളിവാല. അടിമുടി ഒരുത്തരിപ്പ് ബാധിച്ചു നിന്നുപോയ ജയന്തിന് മുന്നിലൂടെ ആ വൃദ്ധൻ എഴുനേറ്റ് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. കമ്പിളി പുതപ്പിനടിയിൽ അയാളുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഒരു ആറു വയസുകാരിയുടെ പിഞ്ചു പാദങ്ങൾ പുറത്തു കാണാമായിരുന്നു.

രാത്രി കൂടുതൽ തണുത്തുറഞ്ഞു. അനാകാതെ നിന്ന മരങ്ങൾ പോലും പിറ്റേന്ന് നേരം വെളുത്ത ശേഷം വീശിയ കാറ്റിലാണ് ഉണർന്നത് എന്ന് തോന്നും.

പതിവു പോലെ രാവിലെ ആറ് മണിക്ക് സൈക്കിളും ചവിട്ടി സുഖൻ റാം ബംഗ്ലാവിലെത്തി. വന്നിറങ്ങിയുടൻ ഉടുപ്പ് ഊരി തോളിലിട്ടുകൊണ്ട് സ്ഥിരമായി വയ്ക്കുന്നിടത്തു നിന്ന് താക്കോൽ കൈയ്യിലെടുത്തു. അപ്പോഴാണ് പോർച്ചിനുള്ളിൽ ജയന്തിന്റെ കാർ കിടക്കുന്നത് അയാൾ കണ്ടത്. തെല്ലൊരു അന്ധാളിപ്പോടെ സാബ് ഇന്നലെ പോയില്ലായിരുന്നോ എന്ന ആത്മഗത്തോടെ കൈയിലിരിക്കുന്ന താക്കോലിലേക്ക് വീണ്ടും നോക്കി. ധൃതിയിൽ വാതിൽ തുറന്ന് അകത്തുകയറി.

ആകെ പരിഭ്രമിച്ച സുഖൻ റാം മുറികളിലൊക്കെ പരതി നോക്കി. ഒരു കിടപ്പു മുറിയുടെ വാതിൽ തള്ളി തുറന്നതും കട്ടിലിൽ സുഖമായി പുതച്ചുമൂടിക്കിടന്നുറങ്ങുന്നു ജയന്ത്. അപ്പോഴാണ് സുഖൻ റാമിനു ശ്വാസം നേരെ വീണത്. എത്രയോ കാലമായി ഇവിടെയാരും രാത്രി തങ്ങാറില്ല. ‘ഈ സാബ് ഇതാളുകൊള്ളാമല്ലോ’ എന്നോർത്ത് അയാൾ അടുക്കളയിലേക്കു പോയി.

അതിനിടെ ഉണർന്നെഴുന്നേറ്റ ജയന്ത് ബംഗ്ലാവിന്റെ വരാന്തയിലേക്ക് വന്നിരുന്നു. സുഖൻ റാം കൊണ്ടുകൊടുത്ത ആവി പറക്കുന്ന ചായ മൊത്തികുടിച്ചു കൊണ്ട് ഏതോ സുഖാലസ്യത്തിൽ അയാൾ മുഴുകിയിരുന്നു. എത്രയോ കാലത്തിനു ശേഷം മനസ്സിനൊരു ഭാരമില്ലായ്‌മ അനുഭവപ്പെട്ടത് പോലെ. തോട്ടത്തിൽ നിന്ന് വീശിയ കാറ്റിൽ ഏതോ പൂവിന്റെ മണം.

മുറ്റത്തെ ദേവദാരുവിന്റെ ചുവട്ടിൽ കൊഴിഞ്ഞു കിടക്കുന്ന ഒരു ചെറുതും ഒരു വലുതുമായ രണ്ട് പൂക്കൾ ആ കാറ്റിൽ പരസ്പരം തൊട്ടു.