നീലത്തിമിംഗലം

നീലത്തിമിംഗലം

മെഹബൂബ്.എം

ചുറ്റിലും ആരുമില്ലാതെ
ഞാനിവിടെ ഒറ്റക്കുനിൽക്കുമ്പോൾ
അഗാധ നിശബ്ദ സമുദ്രം മാത്രം
എൻറെ കണ്ണിലും കരളിലും;

ഒരുവിളി കേൾക്കുന്നു,
ചുറ്റിലും നോക്കി
ആരുമേയില്ലെവിടെയും
കനത്ത വിജനതമാത്രം ബാക്കി ;
ഞാനെന്നോടു ചോദിച്ചു
ഇത് തിരകളുടെ ശബ്ദമോ ,
എൻറെ ഭാവനതൻ പ്രതിധ്വനിയോ ,
എന്നാത്മാവിലാപമോ , ശാപമോ ?
കൂട്ടുകൂടാനില്ലാരും
കൂടേണ്ടവരുമില്ല
കൂടിയവരുമില്ല കൂടെ
ഞാനുമെന്നേകാന്ത തീരവും കൂടെ …!
ഇപ്പോഴും മുരളുന്നാശബ്ദം
എൻ കാതിൽ കൂടുതൽ കൂടുതൽ .!
പിറുപിറുത്താശബ്ദം
കടവിലെത്തി , പിന്നെ കരയിലെത്തി
അഗാധ നീലിമ ജലധിയിൽ നിന്നും
വൻ കരയിലെത്തി, എന്നരികിലെത്തി ;
പൊടുന്നനെ കൈവിട്ടെന്നേകാന്തത
മൊഴിയുന്നുണ്ടാശബ്ദം , ‘ഇപ്പോൾ
നീ ഒറ്റയ്ക്കല്ല , നീയെന്നൊപ്പമുണ്ട്
തൊട്ടനുഭവിക്കെന്നെ വേണ്ടുവോളം
വേണ്ടിയിരുന്നില്ലന്നറിയുവോളം ;
അദൃശ്യമജ്ഞാതം ഞാൻ നിനക്കെന്നാലും
ഇനിയില്ല നീയിനി ഈ കരയിലേകനായ് ;’
ഇപ്പോഴുമാ ശബ്ദം മുരളുന്നു വീണ്ടും
‘ഞാനില്ല നിന്നൊപ്പം ; നീയുമില്ല ,
നിൻ ശരീരവും; പിന്നെ ആത്മാവെങ്ങോ
മറഞ്ഞതെന്നാർക്കുമറിവീലെന്നാലും
എല്ലായിടവുമുണ്ടു നീ ചുറ്റിലും
ഏകാന്തത വെടിഞ്ഞീ കൂട്ടത്തിലും…!’

ഒടുവിലെന്നാത്മവിലാപം;
‘യന്ത്രിക​ച്ചുഴിയിൽപ്പെടുന്നോർ
അധിനിവേശത്തിൻ തിരകളിൽ
ഒഴുകിപ്പിടയുന്നോർ
ഒളിവിടങ്ങളിൽ ഒറ്റക്കുള്ളവർ
കണ്ടെത്തി ചേരുവതിവിടം ;
പതിയിടം ! നീലത്തിമിംഗലങ്ങൾ
നിത്യസമാധി കൊള്ളുവതിവിടം..!
അന്ധകാരച്ചുഴികളറിയുവാൻ
കൺതുറന്നിരിക്ക മർത്ത്യരേ……!’