പൊടിപടലങ്ങൾ

പൊടിപടലങ്ങൾ

കിനാവ്

നീ പൈലിസാറിന്റെ വീട്ടിലേക്കു പോകുമ്പോൾ, നിന്റെ വീട്ടിലേക്കുപോകുമ്പോൾ, അങ്ങാടിയിലിറങ്ങി
ഓട്ടോ വിളിക്കാതെ സ്കൂട്ടറിൽ കയറാതെ നടന്നുപോകണം.

ട്രാൻസ്ഫോർമാർ എത്തിക്കഴിഞ്ഞാൽ അതു മൂളുന്നുണ്ടോയെന്നു നോക്കണം

അവിടെ കറന്റ് കട്ട് ചെയ്യാനുള്ള
ലിവറുണ്ട് അതിൽ പിടിച്ചൊന്നു
വലിക്കാൻ തോന്നിയാലും
വലിക്കാതെ മുന്നോട്ടുനടക്കണം

കൂർത്തകല്ലുകളും
വെള്ളമൊഴുകിപ്പോയതിന്റെ
ചാലുകളുമുള്ള മണ്ണിട്ട ചെമ്മൺപാതയിൽ ട്രാക്ടർ ഓടിത്തിമർത്തതിനാൽ
വെള്ളം പോലെ
കെട്ടിക്കിടക്കുന്ന പൊടിമണ്ണിൽ
ആരും കാണാതെ ചവിട്ടണം.
അപ്പോൾ നിന്റെ വെളുത്തകാലുകളിലുടെ മുട്ടോളം ഓടിക്കയറും, പാവാടയിലും, കാലിലും കുട്ടിക്കാലത്തിന്റെ അടയാളങ്ങൾ തീർത്തു മണ്ണുല്ലാസവതിയാകുന്നത് കാണാം.
പിന്നേയും മുന്നോട്ടുനടക്കുമ്പോൾ
കറുകറുത്ത, വയനാട്ടിൻ അവകാശികളായ, ചെമ്പനും വേരനും ചാത്തിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കളങ്കമെന്തന്നറിയാത്ത മനസ്സുകളുമായി നിനക്കെതിർവശം നടന്നുവരുന്നുണ്ടാകും. അപ്പോൾ അവരോട് നീ “ഉങ്കോൾക്ക് ചുകം താനേ?” എന്നു വെറുതെ ചോദ്യമെറിയണം.
“ചുകം ചുകം ആമക്കനേ” എന്നവർ ബഹുമാനത്തോടെ പറയുമ്പോൾ നീ ഒരുനിമിഷം നിന്നിട്ട് വെറുതെ ചിരിക്കണം.

അപ്പോഴവരുടെ ഹൃദയം തുളുമ്പുന്നതും പത്രക്കടലാസിൽ പൊതിഞ്ഞ മുറുക്കാൻപൊതിയും മുറുകെപ്പിടിച്ച് മുന്നോട്ടുനടക്കുന്നതും കാണാം.

കമ്മ്യൂണിസ്റ്റ് പച്ചയും അരിപ്പൂവും നിന്റെ നീളൻ മുടിയിഴകൾ കണ്ടിട്ടുള്ള ലോകങ്ങളെക്കുറിച്ചു സ്വകാര്യം പറയുമ്പോൾ നീയതു കേട്ടതായി ഭാവിക്കാതെ പോകരുത്. കമ്മ്യുണിസ്റ്റ് പച്ചയുടെ കവിളിൽ തലോടുകയും അരിപ്പൂവിലെ പഴുത്തുപാകമായ മണികൾ എടുത്തു കഴിക്കുകയും വേണം. അപ്പോൾ ഇരട്ടത്തലച്ചിയും പുള്ളും മുരിക്കുമരത്തിന്റെ കൊമ്പിൽനിന്നു നിന്റെ തലയിലേക്കെന്നോണം പാറി സീമകൊന്നയുടെ കമ്പിൽ ഇരിപ്പുറപ്പിക്കും.
അപ്പോൾ നീയവരോട് ഞാൻ ചോദിച്ചെന്നു പറയണം

വീണ്ടും വളവുതിരിയവേ മാറോടുചേർത്തുപിടിച്ച പുസ്തകങ്ങളും ചോറ്റുപാത്രങ്ങളുമായി മുടികൾ പിന്നിയിട്ട് നീലപ്പാവാടയും വെള്ളബ്ലൗസുമായി നമ്മുടെ സ്കൂളിലെ കുട്ടികൾ വരും . സ്നേഹവികാരങ്ങൾക്കപ്പുറം സീമകളില്ലാതെയവർ കണക്കിനെക്കുറിച്ചും പള്ളിപ്പെരുന്നാളിനെക്കുറിച്ചും സംസാരിക്കുന്നുണ്ടാകും. വെറുതെ അവരുടെ ഉടയാടകളിലേക്കും കുട്ടിത്തം വിട്ടുമാറാത്ത മുഖത്തേക്കും നോക്കണം. കുളിർമ്മയുള്ള നെൽ വയലേലകൾ നിനക്കു കാണാനാകുമപ്പോൾ അവരിലൂടെ.

കുണ്ടിലങ്ങാടി ഇറക്കത്തിലെത്തുമ്പോൾ നീ വലതുവശത്തെ കുന്നിലേക്കു നോക്കണം ഞാൻ ബാലരമയിൽ കഥാപാത്രങ്ങളുമായി സല്ലപിച്ച് ആട്ടിൻ കൂട്ടത്തിനൊപ്പം നില്പുണ്ടാകും. വീട്ടുമുറ്റത്ത് ഉപ്പയുണ്ടാകും നാട്ടുകാരുമായി സംസാരിക്കുന്നു. ഒന്നെത്തിനോക്കണം

മൂലയിലെ ആയിഷാത്തയുടെ വീടിനടുത്തുള്ള ഇടവഴിയിലൂടെ നീയൊന്നു ഇറങ്ങിനടക്കണം. മതിലുകളിൽ ചെറിയ ചെടികൾ മാത്രമല്ല ഗ്രാമീണതയുടെ കാല്പാടുകളും പ്രണയസല്ലാപങ്ങളുടെ മുറിഞ്ഞവാക്കുകളും മുളപൊട്ടിയിരിക്കുന്നതു നിനക്കവിടെക്കാണാം.

നിരപ്പിലെത്തുമ്പോൾ നിനക്കു ബെക്സിയുടെ പറങ്കിമാവിൻ തോപ്പുകൾ കാണാം. മടികൂടാതെ മഞ്ഞയിൽ ചുവന്നവരകളുള്ള പറങ്കിപ്പഴങ്ങൾ നീ കഴിക്കണം. നിന്റെ ചുവന്ന ബ്ലൗസിലേക്കു തുള്ളികൾ വീണുപോയാലും നീ കണ്ടില്ലെന്നു നടിച്ചേക്കുക. മുകളിലേക്കു നോക്കിയാൽ ഉടുതുണിയില്ലാഞ്ഞിട്ടും നാണമില്ലാതെ കാറ്റിലാടുന്ന പഴങ്ങൾ നിന്നേനോക്കിച്ചിരിക്കുന്നതു കാണാം.
കണ്ണിറുക്കി കാണിച്ചേക്കുക. ആരും കാണില്ല. അപ്പോൾ നിന്റെ മുന്നിലേക്കവൻ പിടിവിട്ടുവീഴും . മകരമാസത്തിലെ തണുപ്പിൽ അണ്ടിചുട്ടുതിന്നാൻ നല്ലരസമാണ്. ഒന്നെടുത്തു കൈയിൽ വച്ചോളൂ.

വീട്ടിലെത്തുമ്പോൾ പൈലിസാർ ഉമ്മറത്തെ കസേരയിൽ കാലുനിവർത്തിവച്ച് ദിനപത്രത്തിലെ വിശേഷങ്ങൾ തിരയുന്നുണ്ടാകും.

ചൂരലെവിടെയാണു ഒളിപ്പിച്ചിട്ടുള്ളതെന്നു നീ തഞ്ചത്തിൽ മനസ്സിലാക്കി എന്നോടു പറയണം . അച്ഛനുറങ്ങിക്കഴിയുമ്പോൾ ഞാൻ വരാം. എത്രപേരുടെ കണ്ണീരുണങ്ങിയ ചൂരലാണത്. അദ്ദേഹമുറങ്ങുമ്പോൾ നുള്ളിപ്പറിക്കുന്ന ആ കൈകളിൽ നല്ലൊരു അടിവച്ചുകൊടുക്കണം. നോവിന്റെ കടല്പെരുപ്പങ്ങൾ സാറുമൊന്നറിയട്ടേ…