നിഷ
ഒരു പക്ഷെ കാട്ടിയോട് പറഞ്ഞാൽ
കാര്യം നടക്കും കുഞ്ഞച്ചാ.
കുമാരൻ കടയിൽ നിന്നും പുറത്തേക്കിറങ്ങി..
…കാട്ടിയോ ? കാട്ടിയെ എന്തിനാണ് വിളിക്കുന്നത്?കുമാരൻ എന്താണ് ഉദ്ദേശിക്കുന്നത്? എനിക്ക് പിടി കിട്ടുന്നില്ല.
…അല്ല കുഞ്ഞച്ചാ… ഇനി എവിടെയാന്ന് വെച്ചാ അന്വോഷിക്കുവാ.. ദെവസം ഇപ്പോ
രണ്ടാവാൻ പോണു….. ഇനി ഈ പൊഴേലെ പാറക്കെട്ടിലെങ്ങാനും?!!
കുമാരാ…… മതി. നിർത്ത്.
കുഞ്ഞച്ചന് സ്വരം തൊണ്ടയിൽ തടഞ്ഞു പുറത്തേയ്ക്ക് വന്നില്ല.
കുഞ്ഞച്ചാ…. വെഷമിച്ചിട്ട് ഇനി എന്നാ കാര്യം?
ഇന്നലത്തെ മഴയ്ക്കു മുന്നേ പൊരേന്ന് എറങ്ങീതല്ലെ സുകുമാരൻ… ഇതു വരെം തിരിച്ചെത്തിട്ടില്ല. നമ്മളെന്നാ കരുതണ്ടെ?ഈ മലവെളളപ്പാച്ചിലിൽ അവനല്ലാതെ ആരേലും പൊഴയ്ക്കക്കരെ പണിക്ക് പോവ്വോ?
…..ജീവിക്കണ്ടെ കുമാരാ…. എത്ര ദിവസമാ പട്ടിണി കെട്ക്കുവാ… രോഗോം ദുരിതോം വേറെ.. അവൻ പോയീന്ന് വിശ്വസിക്കാൻ വയ്യ.എന്റെ ചെവീലിപ്പഴും സുകുമാരന്റെ കുഞ്ഞച്ചാന്നുള്ള വിളിയുണ്ട്.ഞാൻ അന്വോഷിക്കുന്നത്
ജീവനുള്ള സുകുമാരനെയാ….
മരിച്ച സുകുമാരനെ
പുഴയിൽ തപ്പാൻ എനിക്ക് വയ്യ.
നാട്ടുകാർ അതുമിതുമൊക്കെ പറയുന്നു കുഞ്ഞച്ചാ….,
എന്ത്?
,,അല്ല …..സുകുമാരന് പാർട്ടീല് വല്ല്യ പിടിയൊന്നും ഇല്ലല്ലോ? അതുകൊണ്ടാത്രെ കൂട്ടുകാരനായ കുഞ്ഞച്ചൻ പോലും മെനക്കെട്ട് അന്വോഷണത്തിന് എറങ്ങാത്തത് എന്ന്?
മണ്ണിൽ തിരി വെക്കാനെങ്കിലും ഒരു തരി കൊണ്ടത്താന്ന് പറഞ്ഞൊള്ള അമ്മിണീടെ നെലോളി ഇനി കേക്കാമ്പറ്റൂല കുഞ്ഞച്ചാ…..ഈ മണ്ണില് ഇനി എവിടെ തപ്പാനാ… ഞാൻ നോക്കീട്ട് ഇനി നമ്മുടെ പൊഴയെ ബാക്കിയുള്ളൂ തപ്പാൻ..
ഫയർ ഫോഴ്സുകാരെക്കാട്ടും നമ്മടെ
പൊഴേടെ , കുഴീം ചുഴീം അറിയാവുന്നത് കാട്ടിക്കാ….അവനെം കൂട്ടി കുഞ്ഞച്ചൻ പൊഴേൽ ഒന്ന് തപ്പി നോക്കണംന്നാ
എന്റെ അഭിപ്രായം
കക്കയംകാരൻ കുമാരൻ പൊറത്ത് പെയ്യുന്ന മഴയെ നോക്കിനിന്നിരുന്ന കുഞ്ഞച്ചനോടായി പറഞ്ഞു.
നോക്കാം കുമാരാ.... നോക്കാം
കുഞ്ഞച്ചൻ ബീഡി ആഞ്ഞു വലിച്ചു.
കുഞ്ഞച്ചന്റെ ചുണ്ടിലെ അവസാനത്തെ ബീഡിയുടെ അവസാനത്തെ പുക ആയിരുന്നു അത്.മലയ്ക്കു താഴെ പടർന്നു നിന്നിരുന്ന
വെളുത്ത കോട മഞ്ഞിൽ ആ പുക അലിഞ്ഞു ചേർന്നു. അയാൾ എടുത്ത തീരുമാനവും ആ പുകയെപ്പോലെ അവസാനത്തെ ആയിരുന്നു എന്ന് തോന്നി. മഴയുടെ സാന്ദ്രത കൂടുന്നതിനോടൊപ്പം മഴ തൊടാത്ത കുമാരന്റെ കടയിലെ ബീഡീ കെട്ടുകൾക്കും
തിരക്ക് കൂടി .മഴ കാണാനെത്തുന്നവരെയും
പുഴ കാണാനെത്തുന്നവരെയും മഴ എടുത്ത നാട് കാണാനെത്തുന്നവരെയും കൊണ്ട് കക്കയത്തിന്റെ നെഞ്ച് നിറഞ്ഞു.
കക്കയം പത്രത്താളിലും ചാനലുകളിലും നിറയുമ്പോൾ ക്യാമറക്കാരന്റെ കയ്യിലെ കുന്ത്രാണ്ടത്തിന്റെ മുന്നിൽ ദുരിതാശ്വാസ ക്കാരനെ ആശ്വസിപ്പിക്കുന്ന മനുഷ്യാവകാശക്കാരുടെയും രാഷ്ട്രീയക്കാരുടെയും എണ്ണം കൂടി….
മഴ എടുത്ത മണ്ണിനടിയിൽ
ജീവനില്ലാത്ത മനുഷ്യർ അവർ
ബാക്കി വച്ചിരുന്ന
സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും താലോലിച്ച് ഉറങ്ങി. മണ്ണിന് മുകളിലുള്ള നരച്ച ജീവിതത്തേക്കാൾ നല്ലതാണ് മണ്ണിന് അടിയിലുള്ള ജീവിതം എന്ന് അവർക്ക് തോന്നി.അവരാരും
ഒരിക്കലും ഉണരാൻ ആഗ്രഹിച്ചതേയില്ല.
ഉണർന്നു കഴിഞ്ഞാൽ അനുഭവിക്കാനിടയുള്ള സാമ്പത്തിക ,സാമൂഹിക ദുരന്തങ്ങൾ താങ്ങാൻ അവർക്ക് വയ്യായിരുന്നു.
സർക്കാരുദ്യോഗസ്ഥന് വിശ്രമം സമ്മാനിക്കുന്ന
മഴ, കൃഷിക്കാരന് നല്കുന്ന പനിയും
പട്ടിണിയും താങ്ങാൻ
ആവാതെയാണ് സുകുമാരൻ പൊഴയ്ക്കക്കരെ പണിക്ക് പോയത്.
മഴ തുടങ്ങിയ അന്നു മുതൽ പണിക്ക് ബുദ്ധിമുട്ടാണ് .ഇന്നലെ പുലർച്ചെ പോയതാണ് സുകുമാരൻ. ഇന്നുച്ചയായിട്ടും എത്തിച്ചേർന്നിട്ടില്ല.അമ്മിണി നെഞ്ചത്തടിച്ച് നെലോളിക്കാൻ തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞിരിക്കുന്നു.
നാട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു.
കെട്ടിയവനെ കാണാൻ വേണ്ടി
മാത്രം അമ്മിണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.പ്രാണൻ അടർത്തിയെടുത്തോണ്ട് പോയ മഴയെ നോക്കി അവൾ അലമുറയിട്ടു.
കൈയും കാലുമൊക്കെ അറ്റുപോയെങ്കിലും
പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങൾ അങ്ങു ദൂരെ മഴ ബാക്കി വച്ച മണ്ണിൽ അവർ മറവു ചെയ്തു.
,,,സുകുമാരനെ മലവെള്ളപ്പാച്ചിലിൽ കാണാതെപോയ അന്നു മുതൽ
കൂട്ടുകാരനായ കുഞ്ഞച്ചൻ കൂട്ടുകാരനെ തേടി ഓട്ടമാണ്.
മലബാറിലേക്ക് കുടിയേറി പാർത്തതു മുതൽ ഇരു മെയ്യും മനമൊന്നും എന്ന നിലേലായിരുന്നു…. എന്തിനും ഏതിനും തുണയായിരുന്നു സുകുമാരൻ. അയാൾ മരിച്ചുവെന്ന് മാത്രം കുഞ്ഞച്ചന് വിശ്വസിക്കാമ്പറ്റുന്നില്ല.
പക്ഷെ ഇപ്പോ…… സുകുമാരന്റെ തിരിച്ചുവരവ് വൈകുന്തോറും ദുരൂഹതകൾ കൂടുന്നു…
സുകുമാരന്റെ ശവമെങ്കിലും കണ്ടെത്താനായില്ലെങ്കിൽ ….
അമ്മിണിയുടെ നിലവിളി കാതുകളിലല്ല നെഞ്ചിലോട്ടാണ് വീഴുന്നത്. പശ്മിമ ഘട്ടത്തിൽ താഴ്‌വാരത്തിൽ അലയടിക്കുന്ന അവളുടെ നിലവിളിക്ക് ഉത്തരം തേടി അലയാൻ താൻ മാത്രമെ ഉള്ളൂ.അമ്മിണിയുടെ സങ്കടം മനസ്സിലാക്കാം. പക്ഷെ നാട്ടുകാർ എന്തിനാണ് പിറുപിറുക്കുന്നത്. ആസ്മയുടെ അസഹ്യതയുള്ള സുകുമാരന് പാർട്ടി പ്രവർത്തനം കുറവായിരുന്നു.. എന്നാൽ താൻ നേരെ തിരിച്ചായിരുന്നു. ഏതു പ്രവർത്തനത്തിനും താൻ മുന്നിലായിരുന്നു.
മലവെളളത്തിൽ കാണാതെയായ സുകുമാരന് വേണ്ടി താൻ തെരച്ചിൽ നടത്താത്തത് പാർട്ടി തന്നെ വിലക്കിയത് കൊണ്ടാണന്ന അയലോക്കം കാരനായ സംഗീതരന്റെയും നാണുവിന്റെയും കണ്ടെത്തൽ കുഞ്ഞച്ചനെ വേദനിപ്പിച്ചു.
കുഞ്ഞച്ചൻ ആലോചന തുടർന്നു.
ഇനി ആശ്രയിക്കാൻ ഈ നാട്ടിൽ, കാട്ടി എന്ന
ചെറുപ്പക്കാരനെ ഉള്ളൂ…. പത്ത്, മുപ്പത് വയസ്സ് കാണും… ചിലപ്പോ കണ്ടാ ഒരു പൊട്ടന്റെ മട്ടാണ്.. സംസാരം കുറവ്.അവനെ പെറ്റിട്ടത് തന്നെ പൊഴേലാണെന്നാണ് ജനസംസാരം. അഞ്ചാറ് വർഷം മുമ്പ് നടന്ന കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സംശയിക്കുന്ന ഒരു കേസിൽ പോലീസും ഫയർഫോഴ്സും പുഴയിലിറങ്ങി ശവം തപ്പുമ്പോൾ ഒപ്പം കാട്ടിയും ഇറങ്ങി.ഏറ്റവും ഒടുവിൽ കാട്ടിയുടെ കൈകൾ പുഴയുടെ ആഴത്തിലെ പാറമടകളിൽ നിന്നും ശവത്തെ വലിച്ചു പുറത്തിടുകയായിരുന്നു.
അതോടെ കാട്ടിക്ക്, ശവംകാട്ടി , എന്നൊരു മറുപേരും വീണു.
കുഞ്ഞച്ചാ ... ദേ ഫയർഫോഴ്സിന്റെ വണ്ടി എത്തീട്ടുണ്ടത്രെ... ഒന്ന് പെട്ടെന്ന് വന്നേ...
കുമാരന്റെ ഉച്ചത്തിലുള്ള വിളി കേട്ടു
മുന്നോട്ട് നടക്കുമ്പോഴാണ് ദൂരെ പുഴ കൊണ്ടുവന്ന ഒരു വലിയ കല്ലിൽ കുത്തിയിരുന്ന് ബീഡി വലിക്കുന്ന കാട്ടിയെ കണ്ടത്.
കാട്ടിയേ…. പൂയ്..
കുഞ്ഞച്ചായൻ വിളിച്ചോ?
കാട്ടി… ഒരാവശ്യമുണ്ട്…നീ പൊഴേലൊന്ന് എറങ്ങണം.
നമ്മുടെ സുകുമാരന്റെ കാര്യത്തിൽ മാത്രം ഇതുവരെ ഒരറിവും കിട്ടീട്ടില്ല.ഫയർ ഫോഴ്സ് പൊഴേല് എറങ്ങുന്ന കൂട്ടത്തില് നീയും ഒന്ന് ഇറങ്ങോ? പൊഴേല് ഉണ്ടാവൊന്നും ഇല്ല.
എന്നാലും നാട്ടുകാരുടെ ഒരാശ്വാസത്തിന് …..
കുഞ്ഞച്ചായാ.... അത്... മഴയല്ലെ.
എനിക്ക് പേടീണ്ട്….
എടാ…. ഞാനും ഇറങ്ങാം … പിന്നെ ഫയർഫോഴ്സില്ലെ. നീ പേടിക്കാതെ..
പുഴയുടെ തീരത്തേക്ക് ഒലിച്ചെത്തിയ കല്ലുകളെ വകഞ്ഞു മാറ്റി കാട്ടിയും കുഞ്ഞച്ചനും നടന്നു. ചെളി പിടിച്ച മണ്ണ് അവരുടെ കാലുകളെ ഭൂമിയുടെ ഉള്ളിലേക്ക് ആകർഷിക്കുന്നതായി തോന്നി.
,, കുഞ്ഞച്ചോ… ഇയ്യ് കാട്ട്യേം കൂട്ടി മാണ്ടാത്ത പണിക്ക് നിക്കണ്ട. ഓനല്ലെ തന്നെ ലേശം കൊറവുള്ളതാ…. ഓന്റെ കാലെങ്ങാനും വയ്തിയാല് ഇയ്യ് എടങ്ങാറിലാവൂട്ടോ…
,, നിങ്ങള് മിണ്ടാതിരി ഹാജിയാരെ….
ഷർട്ടഴിച്ച് ഹാജിയാരുടെ നേർക്ക് എറിഞ്ഞ ശേഷം
കാട്ടിയും കുഞ്ഞച്ചനും ഒരുമിച്ച്
പൊഴേല്ക്ക് ഊളിയിട്ടു.
ഒന്നു മുങ്ങി നിവർന്നപ്പോൾ കരയ്ക്കു കൂടി
നിന്ന ജനത്തിന്റെ കണ്ണിലെ ആകാംക്ഷയ്ക്ക്
ഭൂഗോളത്തിന്റെ അത്ര വലിപ്പം തോന്നി.
,, മരിച്ചെന്ന് സങ്കൽപ്പിക്കുന്ന ആൾക്കുവേണ്ടി കാത്തുനിൽക്കുന്ന ജനത്തിന്റെ തിരക്കും ആവലാതീം കുഞ്ഞച്ചനെ അമ്പരപ്പിച്ചു……
ജീവിച്ചിരിക്കുന്ന സുകുമാരനെക്കാളും ആവശ്യം മരിച്ച സുകുമാരനെയാണോ?
എന്തിനാണ് സുകുമാരാ
നിന്റെ ശവം നാട്ടുകാർക്ക്?
ശേഷക്രിയകൾ നടത്താനോ?
എന്തിനാണ് ശേഷക്രിയകൾ?
ആത്മാവിന് ശാന്തി കിട്ടാനോ?
ശരീരമില്ലാത്ത ആത്മാവിന്
എന്തു ശാന്തി കിട്ടാനാണ്.
ഇപ്പോൾ എനിക്കാണ് ശാന്തി വേണ്ടത് സുകുമാരാ…
അമ്മിണിയുടെ കണ്ണുനീർ, സംഗീതരന്റെയും , നാണുവിന്റെയും പിറുപിറുക്കലുകൾ…
എന്റെ ശാന്തിയെ നശിപ്പിക്കുന്നു.
പുഴ തെളിഞ്ഞിട്ടില്ല.
ഒഴുക്കും കുറഞ്ഞിട്ടില്ല…
പുഴ സുകുമാരനെയും കൊണ്ടൊഴുകുകയാണോ?
ഫയർഫോഴ്സുകാരുടെ മഞ്ഞതൊപ്പികൾ അവിടവിടെയായി കാണാം.
രണ്ടു ദിവസമായി താൻ മഴയിലാണ്.
ശരീരം മരച്ചിരിക്കുന്നു.
ഇനി വയ്യ….
……..കുഞ്ഞച്ചായോ……….
എനിക്ക് കിട്ടിയേ…… ഞാൻ കണ്ടേ…
ഞാൻ കണ്ടേ… ദേണ്ടേ …സുകുമാരട്ടേൻ…
എനിക്ക് കിട്ടിയേ….
കുഞ്ഞച്ചൻ ഞെട്ടി.
കാട്ടി സന്തോഷം കൊണ്ട്
തുള്ളുകയാണ്..
അലറുകയാണ്.
ഓണത്തിന് കോടി മുണ്ടും സദ്യവട്ടവുമായി
തിരിച്ചെത്തിയ സുകുമാരനെ കണ്ടിട്ടല്ല ഈ സന്തോഷം.. മരിച്ച് ,മരവിച്ച
കൈയ്യും കാലുമുള്ള മണ്ണിലേക്കുറങ്ങാൻ പോകുന്ന സുകുമാരനെ കണ്ടിട്ടാണ്.
മനുഷ്യന്റ സന്തോഷത്തിന്റെ വൈരുദ്ധ്യതയെക്കുറിച്ചോർത്ത് കുഞ്ഞച്ചന് അത്ഭുതം തോന്നി. ചില നേരങ്ങളിൽ ചില സന്തോഷങ്ങൾ ശവപ്പെട്ടിക്കാരന്റെ ലാഭകച്ചവടം പോലെയാണ്.സുകുമാരന്റെ ശവം കണ്ടെടുത്ത ,കാട്ടി ,വീണ്ടും നാട്ടിൽ സ്റ്റാർ ആയിരിക്കുന്നു.
കാട്ടിയുടെ ഒരു കൈ മാത്രം വെള്ളത്തിൽ ഉയർന്നു കണ്ടു. ഫയർഫോഴ്സിന്റെ മഞ്ഞതൊപ്പികൾ കാട്ടിയെ
ലക്ഷ്യമാക്കി നീന്തുന്നു.
കുഞ്ഞച്ചൻ കരയിലേക്ക് നോക്കി.
ഭൂഗോളത്തിന്റെ ആകാംക്ഷ സന്തോഷമായി മാറിയിരിക്കുന്നു. താനിപ്പോൾ നേരിടുന്നത് ശവം കിട്ടിയതിൽ സന്തോഷം അനുഭവിക്കുന്ന ജനത്തെയാണ്.
ദുരിതക്കെടുതിയിലെ സന്തോഷം..
മനുഷ്യൻ അങ്ങനെയാണ്.
ചില നേരങ്ങളിൽ ചില സന്തോഷം ശവത്തിന്റെ രൂപത്തിൽ പോലും മുന്നിലവതരിക്കുന്നു….
ശവം കണ്ടെത്തിയതിൽ
കാട്ടിയെ അഭിനന്ദിക്കുന്ന നാട്ടുകാർക്കിടയിൽ കൂടി അയാൾ മുന്നോട്ട് നടന്നു തുടങ്ങി….
കുമാരന്റെ കടയിലേക്ക്….
വെളുത്ത മഞ്ഞിലേക്ക് പുക തുപ്പുന്ന
ചുരുട്ടു ബീഡിക്കായ്….