ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റ്

രമേശ് ആതവനാട്

‘നിന്റെയൊരു വളിച്ച കമന്റ്. നീയൊക്കെ എന്നെങ്കിലും അപ്പൂപ്പനാകും. കുട്ടികളെ മടിയിൽ വച്ച് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുമ്പോൾ ഞാൻ വരും. ആ കുട്ട്യോളെയും അപ്പൂപ്പനെയും കാണാൻ. ‘ അവൾ ഇതൊക്കെയാണ് മുഖപുസ്തകത്തിൽ അയാളെപ്പറ്റി കുറിച്ചത്.

ഒരു ദേഷ്യത്തോടെയുള്ള പോസ്റ്റായിരുന്നു അത്. അവൾ നല്ലൊരു സുഹൃത്തായിരുന്നു. ചിരിക്കുന്ന വട്ടമുഖം. നുണക്കുഴി കവിൾ ഇഷ്ടമായതിനാൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഊരും പേരും ഒക്കെ ശരിയെന്ന് ഉറപ്പു വരുത്തി. അങ്ങനെയാണ് എഫ്ബി സൗഹൃദം തളിരിട്ടത്. മകളോടൊപ്പം കണ്ട പോസ്റ്റിനുള്ള ചോദ്യത്തിനു മുത്തശ്ശിയെന്നാണ് അവൾ മറുപടി പറഞ്ഞത്. സത്യത്തിൽ അവൾ മുത്തശ്ശിയൊന്നുമല്ല. നല്ല തമാശയെന്ന് അയാൾ മറുപടിയും നൽകിയതാണ്. അത് രസിച്ചോ ഇല്ലയോ എന്നൊന്നും അറിയില്ല. മാനത്തെ മഴ മേഘങ്ങളുടെ ഗതിവിഗതികൾ കുളക്കടവിൽ ഇരുന്ന് ആസ്വദിക്കുന്ന ഒരു ചിത്രത്തിന് ആരൊക്കെയോ ലൈക്കടിച്ചു. കമൻറുകളും. അക്കൂട്ടത്തിലൊന്നും അവളുണ്ടായിരുന്നില്ല. പെണ്ണായാൽ മതി ലൈക്കുകളും കമന്റുകളും തുരുതരാ വരും. ചില പുരുഷന്മാർക്ക് അതൊരു ലഹരിയാണ്.

‘എന്തൊക്കെ വൃത്തികേടുകളാ ചിലർ എഴുതി പോസ്റ്റുന്നത്. അക്ഷരങ്ങൾ കണ്ടാൽ സ്കൂളിന്റെ നാല് അയലത്തു പോലും പോയ മട്ടില്ല.’ അയാൾ സ്വയം പറഞ്ഞു.

ചാരു കസേരയിൽ കിടന്ന് ഒരു ബീഡിക്ക് തിരികൊളുത്തി. മഴ പെയ്തതിനാൽ തീപ്പെട്ടിക്കമ്പുകൾക്ക് തണുപ്പിന്റെ ഗന്ധമായിരുന്നു. അവ ഇടയ്ക്കിടെ ഓരോന്നു വലിക്കണം. പുറത്തേക്കു വിടുന്ന ശ്വാസത്തിനു പുകച്ചുരുളുകൾ വേണം. കുട്ടിയായപ്പോൾ തുടങ്ങിയ ശീലമാണ്. പന്ത്രണ്ടാംതായം കളിയും മുച്ചീട്ടുകളിയുമായി നേരം പോക്കിയിരുന്നപ്പോൾ പുകച്ചുരുളുകൾ ഊതി വിടൽ ഒരു ഹരമായിരുന്നു. ഈ സോഷ്യൽ മീഡിയ വന്നതോടെയാണ് വലി കുറച്ചത്. വീട്ടിനകത്തുനിന്ന് പുറത്തിറങ്ങുന്നത് വല്ലപ്പോഴുമാണ്. സൗഹൃദങ്ങളെയെല്ലാം ഒറ്റ വലയത്തിലാക്കി. എന്തെങ്കിലും തോന്നിയാൽ ആരെപ്പറ്റിയെങ്കിലും അൽപം ദേഷ്യമുണ്ടെങ്കിൽ വിരൽ ചലിപ്പിക്കും. പിന്നെ വച്ചുനീട്ടും. മലയാളത്തിന്റെ സോഷ്യൽ മക്കൾക്കായി ഒരു പോസ്റ്റ്. അതിൽ നോക്കി ആനന്ദം കണ്ടെത്തുകയാണ് ഇപ്പോൾ പ്രധാന വിനോദം.

അവളും മകളും ഒരു കൊച്ചു കുട്ടിയും നിൽക്കുന്ന ചിത്രത്തിന് ‘മുത്തശ്ശിയും കുട്ട്യോളും ‘ എന്ന കമന്റ് ചെയ്തപ്പോഴാണ് അവളുടെ രൗദ്രഭാവം തെളിഞ്ഞത്. ‘ഒരു സ്ത്രീ ഭൂമിയോളം ക്ഷമിക്കണമെന്നാണ്. ‘ വിവരമുണ്ട് എന്നു പറയുന്നവർക്ക് തിരിച്ചറിവില്ല ‘എന്നത്രേ പുതിയ ചൊല്ല്. ‘മുത്തശ്ശിയായില്ല. ആകുമ്പോൾ മതി കമന്റ്. ‘ മുഖപുസ്തകത്തിലെ വരികൾ വീണ്ടും മനസ്സിൽ ഓടിയെത്തി. മുത്തച്ഛനും മുത്തശ്ശിയും എല്ലാവരും ആകും. തലനാരിഴയുടെ കറുപ്പിന്റെ അഴകും മുഖസൗന്ദര്യവും നോക്കിയിട്ടു കാര്യമില്ല. ജനന സർട്ടിഫിക്കറ്റെടുത്ത് കണ്ണട വച്ചു നോക്കിയാലറിയാം പ്രായം എത്രയെന്ന്. എത്ര പുതുമുഖങ്ങളാണ് മുഖപുസ്തകത്തിൽ?’ ഇന്നൊരു ഫ്രണ്ട്. നാളെ മറ്റൊന്ന്. ഇ – ചുമരുകളിൽ എഴുതപ്പെടുന്ന പ്രണയവാക്കുകൾക്കും മുഖംമിനുക്കി മുഖ പുസ്തകത്താളുകളിൽ ഇടം തേടുന്ന സുന്ദരികളും സുന്ദരന്മാരും ഇന്നലെ ആരുടെയൊക്കെയോ സുഹൃത്തുക്കളായിരുന്നു. ഇന്ന് വേറെ ആരുടേയൊക്കെയുമാണ്.

നാളെ ചിലപ്പോൾ … പെൺപടകളിൽ ഏതെങ്കിലും ഒരെണ്ണം പോസ്റ്റിട്ടാൽ ‘നൈസ് അല്ലെങ്കിൽ ഗുഡ് ‘ എന്നൊക്കെ പറഞ്ഞൊഴിഞ്ഞാൽ കുഴപ്പമില്ല. അല്ലെങ്കിൽ എഫ്ബി യിലെ പുതിയ അലങ്കാരവാക്കുകൾ ശരവേഗത്തിലെത്തും. മുഖത്ത് മീശയുണ്ടെന്നോ, കൈകൾക്ക് കരുത്തുണ്ടെന്നോ കാണിക്കുന്ന പ്രതീകങ്ങൾക്കൊന്നും സ്ഥാനമില്ല. രസിക്കാത്ത മറുപടിയാണെങ്കിൽ ആരും ചീത്ത വിളിച്ചു പോകുക സ്വാഭാവികം. സ്ത്രീകളോട് അൽപം സ്നേഹവും ബഹുമാനവും വേണമെന്ന ചിന്ത അയാൾക്ക് കുറഞ്ഞു വരികയാണ്‌. എന്താണെന്ന് അറിയില്ല. ഇപ്പോൾ ചില ‘ഇസ ‘ങ്ങളോടാണ് താൽപര്യം. ഫെമിനിസത്തിനു വിപരീതമായ ചില ഇസകൾ. ചില സാമൂഹിക ഇസങ്ങളും. കടന്നാക്രമണങ്ങളെ ചെറുക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ചിന്തകൾ മനസ്സിലേക്ക് പാഞ്ഞടുക്കുന്നത്. കാണാത്ത സൗഹൃദങ്ങളാണ്‌. കുറേ കള്ള നാണയങ്ങളുമുണ്ട്. ആര് എന്ത് പോസ്റ്റിട്ടാലും എന്തും വിളിച്ചു പറയാം. തെറിക്ക് ഒരു ക്ഷാമവുമില്ലാത്ത മേച്ചിൽ പുറമാണോ ഇ- ചുമർ. ആർക്കും ആരോടും ഒരു കടപ്പാടുമില്ല. സ്വന്തമെന്നോ ബന്ധമൊന്നോ ഇല്ല. അതിരുകളില്ലാത്ത ബന്ധങ്ങൾ. പരസ്പരം തിരിച്ചറിയാത്ത സ്നേഹം. ചിരിച്ചു നിൽക്കുന്ന പോസ്റ്റിനെക്കുറിച്ചുള്ള കമന്റാണ് പൊല്ലാപ്പായത്. കണ്ടവരൊക്കെ കാർക്കിച്ചു തുപ്പി.

വിഷമിപ്പിക്കുന്ന ഇത്തരം സൗഹൃദമെന്തിനാ?. ‘ ‘ മതി. നിർത്താം. ‘ ഈ എഫ്ബി ബന്ധം. അതിന് അധികം പണിയൊന്നുമില്ല. ഫ്രണ്ട് എന്നതിനു പകരം അൺ ഫ്രണ്ട് എന്നാക്കുക. ‘സിംപിൾ ലോജിക്ക്. ‘ അതേക്കുറിച്ച് അയാൾ ആലോചിച്ച് ഫോൺ എടുത്തതേയുള്ളൂ. അവളെക്കുറിച്ചു പറഞ്ഞ കമന്റ് കാണാനില്ല. എഫ് ബി ചികഞ്ഞുനോക്കി. അയാൾ അന്തംവിട്ടു. ഫോൺ മേശപ്പുറത്തു വച്ചു. ഒന്നുകൂടി നോക്കി. കറുത്ത അക്ഷരങ്ങൾ വീണ്ടും അയാൾ വായിച്ചു.

‘അൺ ഫ്രണ്ട് !!’