ഭ്രാന്തുറക്കങ്ങൾ

ഭ്രാന്തുറക്കങ്ങൾ

കാക്കാമണി

നാട്ടിൽ നിന്ന് രാവിലെ 6നു പുറപ്പെടുന്ന നാരായണീയം ബസ്സിൽ തന്നെ ഞാൻ കയറിപ്പറ്റി. വയലുകൾ കീറിമുറിച്ചോടുന്ന താറിടാത്ത റോഡിന്റെ ഇരുവശങ്ങളിലും വേനലിന്റെ സ്വർണപ്പൊടികൾ പറന്നുയർന്നിറങ്ങി. തുരുമ്പിറങ്ങിയ എൻജിൻ പുറത്തേക്ക് നിശ്വസിച്ച കറുത്ത പുകപടലങ്ങൾക്ക് ഉള്ളിലേക്ക് ബസ്സുരുണ്ടു കയറി. വയൽ കടന്നു മലയിറങ്ങി വടകരയിലേക്കുള്ള പ്രധാന റോഡിൽ എത്തിയപ്പോൾ ഞാൻ എന്റെ തലയിലെ ചുവന്ന തോർത്ത് മുണ്ടഴിച്ചു മാറ്റി. തൊട്ടു പിറകിൽ ഉള്ള സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ എന്റെ കൂടെ ബസ്സിൽ കയറിയ ചാത്തുവും ഇറങ്ങിപ്പോയി. ഇനിയെന്നെ തിരിച്ചറിയാൻ ആരും ഉണ്ടാവില്ലെന്നുള്ളതെനിക്കൊരു ചിറകു മുളപ്പിച്ചപോലെ തോന്നിപ്പിച്ചു.

മനസ്സിൽ ഉറങ്ങിക്കിടന്ന ഇരുമ്പുകട്ടകൾ തെക്കൻ കാറ്റിന്റെ ചൂടിൽ അലിഞ്ഞപ്പൂപ്പൻ താടികൾ പോലെയായി. അത്രയേറെ ഗാഢമായ ചിതൽപ്പുറ്റുകളുടെ വളർച്ചകൊണ്ട് വരണ്ട കാട് വളർന്നുകിടക്കുന്നുണ്ട് മനസ്സിൽ. മൃതദേഹങ്ങൾ പോലും കുഴിച്ചിടാൻ വിസമ്മതിക്കുന്നത്ര നിഗൂഢമായ എന്റെ ഉള്ളത്തിന്റെ വന്യതയെ ഒരിക്കലെങ്കിലും തുറന്നു വിടേണ്ടിയിരിക്കുന്നു. വലകൾ പോലെ ഒരു കെട്ടിൽ ഒരായിരം സമചതുരങ്ങൾ തമ്മിൽ ബന്ധിച്ചു നിന്ന് ഊർജ്ജകൈമാറ്റങ്ങൾ നടത്തുന്ന എന്റെ കാട്ടുമരങ്ങൾ.

യാഥാർഥ്യത്തിന്റെ ചിത്രത്തോട് ചേർന്ന് നിന്ന് ശ്രദ്ധിച്ചാൽ എന്റെ ഭ്രാന്തിന്റെ ഉറക്കങ്ങളെ പറ്റി മനുഷ്യർക്ക് ബോധം വരേണ്ടതാണ്. പക്ഷെ സ്വയം ഏതു തരം ഭ്രാന്തിന്റെ മഹാമാരിയാണ് നമ്മളെ ബാധിച്ചതെന്നു അന്വേഷിച്ചോടി നടക്കുമ്പോഴേക്കും എണ്ണ തീർന്നു അണയാനിരിക്കുന്ന സന്ധ്യാ വിളക്കുകൾക്ക് സമം ഒടുങ്ങിത്തീരും നമ്മൾ ഓരോരുത്തരും.

നിരങ്ങി നീങ്ങുന്ന ചുവന്ന ചേരട്ട പോൽ നാരായണീയം വിതുമ്പി വിറച്ചു. ഒന്നിലേറെ സീറ്റുകൾ കാലിയായിട്ടുള്ള ബസ്സിലേക്ക് ആത്മനിർവൃതിയുടെ തിളക്കമുള്ള കണ്ണുകളും തുറന്നു പിടിച്ചാണ് ഒരു വൃദ്ധൻ നീണ്ട തേക്കിന്റെ ചെത്തിമിനുക്കിയ വടിയും എടുത്തു കയറിയത്. ബലമില്ലാത്ത കാലുകളെ ഊന്നൽ വടിയുടെ കരുത്തിലും പഴക്കത്തിലും ആവാഹിച്ചു വച്ചിരിക്കുന്നു. കാലപ്പഴക്കം ചെന്നതിനാൽ ആവാം , കറുത്ത മെഴുക്കിന്റെ ഒരു മൂടലുണ്ട് ഊന്നുവടിയിൽ. റോഡരികിലെ നീളൻ കെട്ടിടങ്ങൾക്കിടയിൽ പാതിവെന്ത സൂര്യവെളിച്ചം പുലർകാലേ ഊന്നുവടിയിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വാർദ്ധക്യം ഒരു തൂക്കുകയർ ആണ്. ജീവിതകാലം മുഴുവൻ ചെയ്തു കൂട്ടിയതിലെ ശാപങ്ങളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചുമുള്ള പിറുപിറുക്കലുകൾ ആണ് വാർദ്ധക്യം. ചുളിവ് വീണു വരണ്ട മേനിയിൽ വേര് ഉണങ്ങിപ്പോയ കാമത്തെയോർത്ത് വൃദ്ധൻ സങ്കടപ്പെടുന്നുണ്ടായിരിക്കാം. അയാളുടെ വളഞ്ഞ നടുവും വിറയൽ മാറാത്ത വലത്തേ കാലിലെ പെരുവിരലും കർമങ്ങളുടെ പ്രതിധ്വനികൾ ആയിരിക്കാം.

തിരക്കില്ലാത്ത ബസ് നിരത്തിൽ ഇടവേളകളിൽ മനുഷ്യരെ കയറ്റുവാൻ നിർത്തുകയും ചിലർ ഇറങ്ങിപ്പോവുകയും ചെയ്യുന്നു. സ്ഥിരമായ യാത്രക്കാർ എന്നതൊരു വിശ്വാസം മാത്രമാണ്. വിധികൾക്കും മീതെ നിശ്ചിതമായ മയിൽകുറ്റികൾ ഉണ്ട്. ജീവിതപദയാത്രകൾ ആരംഭിക്കാനും അവസാനിപ്പിക്കാനും ഉള്ള കാട്ടു ശീമക്കൊന്ന കുറ്റികൾ. വേനലിൽ വിടരുന്ന ഇളം വയലറ്റ് പൂക്കൾ.
തവളപ്പാറയും മീശമുക്കും കാറ്റാടിക്കുന്നും മുക്കുന്നു കഴിഞ്ഞു പൊടിമണ്ണ് പറന്നലിഞ്ഞു ചേർന്ന അന്തരീക്ഷങ്ങളോട് വിടനൽകി എന്റെ മനസ്സ്.

ചെളി പുരണ്ട വെള്ളനിറത്തിലുള്ള മുണ്ട് മാത്രമാണ് വൃദ്ധന്റെ നഗ്നതയുടെ മറവുകൾ. കഴുത്തിൽ ചുരുണ്ടു കൂടിയിരിക്കുന്ന കറുത്ത തുണി കാറ്റിൽ കരിഞ്ഞുണങ്ങിയ നീണ്ട മുറിവുപാടുകളെ കാണിച്ചു തന്നു. ചെരുപ്പ് തീണ്ടാത്ത കാൽപ്പാദങ്ങളിൽ ഒരുപാട് കീറലുകള് ഉണ്ട്. നടന്നുനീങ്ങിയ വഴികളിൽ നിന്ന് കയറിയ കല്ലും മുള്ളും മണ്ണും വിണ്ടുകീറലുകളിൽ പഴുപ്പ് പുളയ്‌ക്കാൻ കാരണമായിരിക്കാം. ആ പഴുപ്പ് തന്നെയാണ് ഊന്നുവടിയുടെ താങ്ങു കൊണ്ട് വലത്തേക്കാലിന്റെ വാർദ്ധക്യത്തെ അളന്നു മുറിച്ചത്.

കരിമണ്ണ് നിറഞ്ഞ പുകയാണ് വടകരയുടേത്. ശ്വാസകോശം പോലും അശുദ്ധവായുവിനെ തിരിച്ചു ശർദ്ധിക്കുന്ന അപൂർവ്വതകൾ. കണ്ണോടു കണ്ണ് നോക്കാതെ സംസാരിക്കുന്ന മനുഷ്യക്കോലങ്ങൾ.
റോഡരികിൽ ഏതോ വാഹനത്തിന്റെ ടയറിനടിയിൽ പെട്ടുപോയ കറുത്ത പൂച്ചയുടെ വെയിലുണക്കിയ രൂപം ഒട്ടിച്ചേർന്നു കിടക്കുന്നു. ദുർഗന്ധം വമിക്കുന്ന വഴിയരികുകളിൽ ഈച്ചയും പുഴുക്കളും പറന്നും ഇഴഞ്ഞും ഇറങ്ങുന്നു. പണ്ടെന്നോ കശാപ്പുചെയ്യപ്പെട്ട കാളയുടെ തലയോട്ടിയിലെ പൊട്ടിവീണ കൊമ്പുകൾ ഓടയിലെ മലിനജലത്തിനു കുറുകെ തടയിണ തീർത്തിരിക്കുന്നു. കൊതുകിന്റെയും മാക്രിയുടെയും ലാർവകൾ വാലാട്ടി വളരുന്നുണ്ട് അതിനുള്ളിൽ. നഗരങ്ങൾ നരകത്തിലേക്കും സ്വർഗ്ഗത്തിലേക്കും വാതിലുകൾ തുറന്നു വച്ചിരിക്കുന്നു. ഇവിടെ എന്റെ തീരുമാനങ്ങൾ സ്വർഗ്ഗവും നരകവുമില്ലാത്ത നരകത്തിന്റെ വാതിലിലേക്ക് എത്തിച്ചിരിക്കുന്നു.

അയാളുടെ വെള്ള കലങ്ങിയ ഇടത്തേക്കണ്ണിൽ ഞാൻ വിയർപ്പിൽ ഉരുകിയൊലിക്കുന്ന എന്നെത്തന്നെ കണ്ടു.

” തൊണ്ടാ , വല്ലതും കഴിച്ചതാണോ ?”

പുരികങ്ങളെ ഒട്ടിച്ചു വെള്ളക്കണ്ണു മറച്ചു അയാൾ എന്നെ നോക്കി. പിന്നെയൊരു നിഷ്കളങ്കമായ പുഞ്ചിരി തൂകി. വിശപ്പയാളുടെ മതമായ പോലെ ഹൃദയത്തിലോരോ കോണുകളിലും പൊള്ളിക്കിടക്കുന്നു. ഭ്രാന്തമായ അയാളുടെ വിശപ്പ് എന്റെ കാൽവിരലുകൾ തൊട്ടു ചവച്ചരച്ചു വിശപ്പകറ്റുന്ന പോലെ. ഞാൻ അത് തിരിച്ചറിയുകയായിരുന്നു . എന്നുള്ളിൽ ഒരു തുള്ളി ചുവന്ന രക്തമില്ല.

എന്റെ കയ്യിൽ ഉച്ചയ്ക്ക് കഴിക്കാൻ അമ്മയൊരു കൂട്ടം പൊതിഞ്ഞു തന്നിട്ടുണ്ടായിരുന്നു. ചൂടോടെ മൂത്ത നേന്ത്രൻ വാഴയിലയിൽ കെട്ടിവെച്ച ഉണ്ണിയപ്പത്തിനൊടുള്ള എന്റെ പ്രേമം അമ്മയ്ക്ക് മറക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ ഉള്ളിലൊളിച്ചു വെച്ച രുചിപ്രേമങ്ങൾ ഒന്നും സാധിക്കപ്പെടാത്ത സാമ്പത്തിക ഭദ്രതയായിരുന്നു എന്റെ കുടുംബത്തിന്റേത്. ഭക്ഷണപ്പൊതിക്കെട്ടു പൊളിച്ചു ഉണ്ണിയപ്പം എടുത്തു നീട്ടിയപ്പോൾ അയാൾ മടിക്കാതെ വാങ്ങി. വായിലേക്ക് വെളിച്ചെണ്ണയിൽ ചലിച്ച മധുരം അലിഞ്ഞപ്പോൾ ഒരു തുള്ളി കണ്ണുനീർ ഇടത്തെ അന്ധതയിൽ നിന്നൂറി വീണു.
കണ്ണടച്ചുറങ്ങാൻ കഴിയാത്ത നഗരങ്ങളെന്റെ ഉറക്കങ്ങളെ മോഷ്ടിച്ചെടുക്കുമ്പോൾ സമാധാനത്തിന്റെ കൂർക്കം വലികൾക്ക് വേണ്ടി മാനസികാശുപത്രി ചേക്കേറാൻ തോന്നിയ എന്റെ ബുദ്ധിയുടെ മുതുകിൽ തട്ടി ഞാൻ അഭിനന്ദിച്ചു.

            'ഭേഷ് , ബലേ ഭേഷ് '

മൂന്നോ നാലോ ഉണ്ണിയപ്പം വൃദ്ധന്റെ വയറിനു ആശ്വാസം ഏകിയിരുന്നു. ബാക്കി വന്നതും അയാളുടെ കയ്യിൽ തന്നെ വച്ചുകൊടുത്തു ഞാൻ എന്റെ വയറിനെ ഒന്ന് തലോടി. ഇന്നെനി പട്ടിണിയാണെന്ന തിരിച്ചറിവിൽ വയറു തിരിച്ചും മൂളി.

ആയുസ്സു മനുഷ്യമനസ്സിന്റെ ചിന്തകൾക്ക് തുല്യമാണ്. ചിന്തകൾ അവസാനിക്കുന്നില്ല. ഹരിക്കപ്പെട്ട ചിന്തകളിൽ ശിഷ്ടങ്ങൾ ശേഷിക്കുന്നുമില്ല. കൺചിമ്മലുകൾ പോൽ ആരോഹിക്കുന്ന ചിന്തകളുടെ തുടർച്ചയായ പ്രവാഹങ്ങൾക്ക് കൂടെ നിമിഷങ്ങൾ ഏറുന്നു.
നിമിഷങ്ങൾക്കൊപ്പം മനുഷ്യന്റെ വയസ്സും.

എന്റെ മനസ്സിനെ ബാധിച്ചെന്ന് ഞാൻ ഭയക്കുന്ന അകാലനരയ്ക്ക് ഒറ്റമൂലി തേടി ഞാൻ ഒരുപാട് നാൾ അലഞ്ഞിട്ടുണ്ട്. ദൈനം ദിന സമയക്രമങ്ങളും ഉത്തരവാദിത്തങ്ങളും നിയമങ്ങളും സംസകാരങ്ങളും അതിർത്തികളും സ്വാതന്ത്ര്യവും ചോദ്യങ്ങളും ഉത്തരങ്ങളും കാരണങ്ങൾ ആണെന്റെ മുടിക്കിടയിലെ വെള്ളി നിറങ്ങൾ. മേനി കുത്തിക്കീറുന്ന കമ്പിവേലികൾക്കിടയിൽ കുടുങ്ങാത്ത എന്റെ അതിജീവനകടങ്കഥകൾ എന്റെ ജീവിതോത്തരങ്ങൾ.

ബസ്സിന്റെ ലക്‌ഷ്യം രണ്ടിടങ്ങളിലേക്കാണ്. ഒന്ന് ഭ്രാന്തെന്നു നാം അലങ്കരിച്ചു കൊടുത്ത സ്വാതന്ത്ര്യം അണിയുന്ന ഭാഗ്യവാന്മാരിലേക്ക്. മറ്റൊന്ന് മരണമടുത്തെന്ന് പറഞ്ഞു ഒറ്റയ്ക്കാക്കപ്പെടുന്ന തൊണ്ടന്മാരുന്ടെയും തൊണ്ടിമാരുടെയും കൂട്ടത്തിലേക്ക്. അഞ്ചോ പത്തോ മിനുട്ടുകൾക്ക് ശേഷം അണയാൻ പോകുന്ന അസുലഭ ലക്ഷ്യങ്ങളെ ഓർത്തു ഞാനും തൊണ്ടനും പുളകം കൊണ്ടു.

   എനിക്ക് ഭ്രാന്താണ്. എന്റെ യാത്ര മാനസികാശുപത്രിയിലേക്കാണ്.

എന്റെ ഭ്രാന്തുറങ്ങുന്നതവിടെയാണ്. സ്വപ്‌നങ്ങൾ ഇല്ലാത്ത ഉറക്കങ്ങളെ ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. ഇരുട്ടിൽ ഉറങ്ങാൻ ഭയം ആയതുകൊണ്ട് വെയിലിന്റെ ഉദയത്തിനു വേണ്ടി ഞാൻ ഉണർന്നിരിക്കാറുണ്ട്. കാത്തിരിപ്പുകൾക്ക് വിരാമമേകി ഇനി ഞാൻ ഉറങ്ങും.

എന്റെ ഹൃദയം മിടിക്കുന്നതിവിടെ മാത്രമാണ്. എന്റെ ആത്മാവുണരുന്നതും ഇവിടെ തന്നെ. അങ്ങനെ എന്റെ ഭ്രാന്തുറങ്ങുന്നു. ഇവിടെ എനിക്കെന്നെ നിശ്വസിക്കാം.