ഡോ.ഡെയ്സൻ പാണേങ്ങാടൻ
എന്റെ മുഖമിടക്കിടെ നോക്കികാണാൻ
എൻകയ്യിലെനിക്കുണ്ടൊരു സൂത്രക്കണ്ണാടി
ഞാൻ ചിരിക്കുന്ന, സന്തോഷിക്കുന്ന
മുഖമിടക്കിടെ പ്രദർശിപ്പിക്കാറുള്ളയിടം
എന്നെ ആനന്ദ നിർവൃതിയിലാറാടിക്കുമിടം
സെൽഫിയും ഗ്രൂപ്പ്ഫിയുമിട്ടാറാടിക്കുമിടം
പൊള്ളയായെന്നെ വീരശൂരനാക്കുന്നയിടം
നുണകൊണ്ടിടിയ്ക്കിടെ ചരിത്രമെഴുതിന്നിടം
എൻ സ്വാർത്ഥതതൻ നെറ്റിപ്പട്ടമേന്തി
ഞാൻ അഭിമന്യുവായ് വിരാജിക്കുന്നിടം
സങ്കൽപ്പത്തിൽ വിവ്രജനത്തിലേറി
ഞാനെന്നെ തന്നെ വലുതാക്കുന്നയിടം
ഈ മുഖ പുസ്തകത്തിൻ നീലിമയിൽ
വിരാജിച്ചഭ്രപാളിയിൽ മറഞ്ഞവരെത്രയോ
മരണമെന്നഭ്രപാളി തൻ മുഖമറിയാതെ
സുഹൃത്താഭ്യർത്ഥനയായ് മുന്നേറവരുണ്ട്.
പൊട്ടിച്ചെറിയുകയീ സൂത്രക്കണ്ണാടികളെ
മുഖപുസ്തകമൊരുക്കും മായിക ലോകത്തെ
സങ്കൽപ്പാതീതമാം തലകീഴായ മിഥ്യയെ
മുന്നേറാം യഥാർത്ഥ്യത്തിൻ മുഖങ്ങളുമായ്