മുള്ളുകൾക്കിടയിലെ റോസാപ്പൂ

മുള്ളുകൾക്കിടയിലെ റോസാപ്പൂ

അൻഫസ് കൊണ്ടോട്ടി

കാർമേഘങ്ങൾ നീങ്ങിയിരിക്കുന്നു.
ഇനിയും പാതിയായി പെയ്തേക്കാം.തല്ക്കാലത്തേക്ക് മഴ നിന്നിരിക്കുന്നു.പതിവില്ലാതെയുള്ള ഇരുട്ടിനൊപ്പം ഇടയ്ക്കിടെ ആബിദ് ഗേറ്റിനടുത്തേക്ക് ചെന്നുനോക്കുന്നുണ്ട്.അവനൊരു പേടിത്തൊണ്ടനൊന്നുമായിരുന്നില്ല.എന്നിരുന്നാലും വാപ്പാനേം ഉമ്മാനേം കാണാതെ അവനല്പം വെഷമം തോന്നുന്നുണ്ട്.
ഇന്ന് കളികഴിഞ്ഞ് വന്നപ്പൊഴാണ് വീട് കാലിയായിരിക്കുന്നത് കണ്ടത്.അസർ കഴിഞ്ഞുടനെ ഉമ്മാനോട് സലാം ചൊല്ലിയിറങ്ങിയ ആബിദിന്റെ തലയിലും ഇരുട്ട് കേറി.അത് അന്തരീക്ഷമൊന്നാകെ രൂക്ഷമായി വ്യാപിച്ചോണ്ടിരിക്കുമ്പളാണ് അയലക്കത്തെ ബാനുതാത്ത വന്ന് കാര്യം പറഞ്ഞത്.
“അവള് കളിച്ചോണ്ടിരിക്ക്മ്പളാണ് വീണത്…ചെറ്യേ മുറിവ്ണ്ട്…അസീസ്ക്കേം അന്റെ ഉമ്മേംകൂടെ ആശുപത്രീല് പോയതാണ് ട്ടോ ….”

കാര്യങ്ങളറിയാൻ കഴിഞ്ഞതിൽ ആബിദ് സ്വയം സമാധാനപ്പെട്ടു.എന്നാലും കുഞ്ഞുപെങ്ങളെ കാണാത്തതിൽ കുഞ്ഞുഹൃദയം വെന്തുരുകുന്നതായി കുഞ്ഞുആബിദിന് അനുഭവപ്പെടുന്നുണ്ടായിരുന്നു.

“റിഫന്റെ മുറിവ് ബല്ല്യതാണോ ടീച്ചറേ”

ബാനുതാത്ത ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

"ഓര് വരാൻ കൊറച്ച് കയ്യും...ഇയ്യ് ഞങ്ങളോട്ക്ക് പോര്ട്ടോ.."

ചോദ്യത്തിന് ഉത്തരം കിട്ടാഞ്ഞതിൽ ആബിദിന്റെ നെറ്റി ചുളിഞ്ഞു.അവന്റെ മുഖത്തിനത് നല്ല രസായിരുന്നുവെന്നാലും കുട്ട്യോളെ ടീച്ചറായ ബാനുടീച്ചർ ഓനെ ഒന്ന് തണുപ്പിക്കാനായി സമാധാനത്തോടെ പുറംതടവി.
“ഓളെ നെറ്റിച്ചിരി പൊട്ടീന്നെ ഒള്ളൂ…യ്യ് പേടിക്കണ്ടട്ടൊ, ഓര് പ്പംവരും”

ബാനുടീച്ചറിന്റെ ക്ഷണം നിരസിച്ചശേഷം ക്ഷമയോടെ കുഞ്ഞുആബിദ് വീണ്ടും ഗേറ്റിനരികിലേക്ക് നടന്നു.മഴ വീണ്ടും ചാറിത്തുടങ്ങിയിട്ടുണ്ട്.തലമുടിയിഴകളിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികളവനെ തീരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല.നേരത്തെ പെയ്ത മഴ മുഴുവനും കൊണ്ട്, ചളിപ്പന്തും കളിച്ചെത്തിയ ആബിദിന്റെ അഴുക്കുകളങ്ങനെ ആ മഴയിലൂടെ ഒഴുകിയൊലിച്ചു.

ഇരുട്ടേറിത്തുടങ്ങിയതോടെ ഗേറ്റടച്ച് ആബിദ് വീട്ടിലേക്ക് കയറി.അവലുകുഴച്ചതും തണുത്ത ചായക്കുമപ്പുറം നേരത്തെ റിഫുവുടുത്തിരുന്ന ചൊമന്ന ഉടുപ്പിരിക്കുന്നു.വെന്തുരുകിത്തുടങ്ങിയ ഹൃദയം കരിഞ്ഞവസാനിക്കാറായ പോലെയായി.വിശപ്പുമറന്ന് ആബിദ് ആ വലിയ വീട്ടിലെ മുറിയിൽ ഒറ്റക്കിരുന്നു.'മുൻപൊരിക്കെ തനിക്കും പരിക്കുപറ്റിയതാണ്.കൈമുറിഞ്ഞ് കളിമൈദാനത്ത് അലറികരഞ്ഞ തന്നെ ചേർത്ത്പിടിച്ച ഉപ്പ,ഒന്നൂല്ലാന്ന് പറഞ്ഞ് കണ്ണ് നിറച്ച്  പുറകിലൂടെ ഓടിയെത്തിയ ഉമ്മ, കാക്കുന്റെ മുറിവ്നേക്കാളും വേദനയോടെ,ഒന്നും മിണ്ടാതെ പേടിച്ച് വന്ന റിഫു'
 പഴയതൊക്കെയും മുറിവുപറ്റിയ ഹൃദയത്തെ കൂടുതലായി വേദനിപ്പിക്കുന്നു.കുഞ്ഞുപെങ്ങളും ഉപ്പയും ഉമ്മയുമില്ലാത്ത വീടും കൂടുതലായി സങ്കടപ്പെടുത്തുന്നു.കുളി കഴിഞ്ഞ് നമസ്കാരത്തിന്നായി മുസ്വല്ല വിരിച്ചു.ഉമ്മാന്റെ ചീത്തവിളിയുടെ അകമ്പടിയൊന്നും കൂടാതെ കുഞ്ഞുആബിദ് നിസ്കരിച്ചു.റിഫൂനെ സുഖപ്പെടുത്താനും ഓര് എത്രേംപെട്ടെന്ന് തിരിച്ചുവരാനും ഒരുമിച്ചിരിക്കാനുമായി കുഞ്ഞുഹൃദയം നിസ്കാരനന്തരം പ്രാർത്ഥിച്ചു.കണ്ണ് തുടച്ച് കിടക്കാൻനേരം 

സ്വൈര്യക്കേടായികൊണ്ട് പിന്നേം പഴയ ഓർമ്മകൾ കൂർത്ത മുനയോടെ കുത്തുന്നതാരംഭിച്ചു.മുൻപൊരിക്കൽ റബ്ബർ വലിച്ച് റിഫൂനെ വേദനിപ്പിച്ചതും, ഓള് കരയുമ്പം ചിരിതൂകികളിയാക്കിയതും,ഇരുട്ടുമുറിയിൽ ഓളെ ഒറ്റക്കാക്കി പേടിപ്പിച്ചതും, ഉമ്മാന്റെ ചോറുരുളക്കായി തല്ലുപിടിച്ചതും അല്പനേരങ്ങൾകൊണ്ട് ഓർത്തെടുത്തതോടെ വീണ്ടും കണ്ണുനിറഞ്ഞു.മാങ്ങ പറിച്ച് കൊടുത്തതോടെയുള്ള ഉപ്പുപറ്റിയ ചുണ്ടിലെ ചിരിയും,സ്കൂൾ വിട്ട് വരുമ്പോഴുള്ള സ്വാഗതം മൂളിയുള്ള ഇളിയും ഓർത്ത് ആബിദിന്റെ കുഞ്ഞുചുണ്ടിൽ പുഞ്ചിരിവിടർന്നു.

'പേടിസ്വപ്നങ്ങളിലെ കൂമനായ മൂങ്ങനിന്നും കടന്നുകൂടി.കുഞ്ഞുആബിദിന്റെ തല പുതപ്പിനുള്ളിലേക്ക് കയറി.ഉമ്മ നെയ്ത ചുമന്ന കുപ്പായങ്ങളുമിട്ട്, ചുണ്ടിൽ ചിരിയുമായി കൈകോർത്തുപിടിച്ച് നടക്കുകയാണ് ആബിദും റിഫയും.പർവതങ്ങളും മരങ്ങളും മണമുള്ള പൂക്കളും മധുരമുള്ള പഴങ്ങളുമുള്ള ലോകത്തിലവരൊരുമിച്ച്  വേവലാതികളൊന്നുമില്ലാതെ  കളിച്ചുനടക്കുകയായിരുന്നു.കുഞ്ഞുപെങ്ങളല്പം മുൻപിലായിരുന്ന സമയത്തായിരുന്നു.മേഘങ്ങൾക്കിടയിൽ നിന്നും പൊടുന്നനെയാണ് കൂമനായ മൂങ്ങൻ പ്രത്യക്ഷപ്പെട്ടത്.ചുവന്നകണ്ണുകളുള്ള, ദുഷ്ടനായ കൂമൻ പെങ്ങളുടെ നേർക്കാണെന്ന് കണ്ടതോടെ കുഞ്ഞുആബിദിന്റെ ചുണ്ടിലെ ചിരി മാഞ്ഞു.ഞൊടിയിടയിൽ പെങ്ങളെ കോരിയെടുത്ത് ഒറ്റ ഓട്ടമായിരുന്നു.കൂമനായ മൂങ്ങൻ തൊട്ടുപ്പിന്നാലെയും.കൂമന്റെ കണ്ണിലെ തീ ആബിദ് മാത്രം കണ്ടു.കല്ലുംമുള്ളും മറന്ന്, കണ്ണുകളിറുക്കിയടച്ചുകൊണ്ടവനും പറന്നുനോക്കി.അത്ഭുതം!!!
   തനിക്കും ചിറകുമുളച്ചിരിക്കുന്നു.തന്റെ ചിറകുകളെ ആവുന്നത്ര വേഗത്തിൽ വീശിക്കൊണ്ട് ആബിദ് പറന്നുതുടങ്ങി.തന്റെ കൈകളപ്പോഴും പെങ്ങളെ മുറുകെതന്നോട് ചേർത്തുപിടിച്ചിരിക്കുന്നു.കൂമനായ മൂങ്ങൻ  തന്റെ തൊട്ടുപിന്നാലേതന്നെ.താൻ പിടിക്കപ്പെടുമെന്നായതോടെ ആബിദ് പെങ്ങളെ വിട്ടു.കൂമനായ മൂങ്ങൻ കുഞ്ഞുകഴുത്തിനെ ചുണ്ടിലാക്കി പറന്നുമേഘങ്ങളിലേക്ക് തിരിക്കുമ്പോഴും ആബിദ് മണ്ണിലേക്ക് മായുന്ന പെങ്ങളെ കണ്ണീരോടെ നോക്കി.'
   കുഞ്ഞുആബിദിന്റെ തല പുതപ്പിനുള്ളിലേക്ക് കൂടുതൽ താഴ്ന്നുപോകുകയായിരുന്നു.സ്വപ്നമെങ്കിലും മൂങ്ങനോട് തോറ്റതിലും, പെങ്ങളെ നഷ്ടപ്പെടുത്തിയതിലും അവന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു സങ്കടം.അപ്പോഴാണ്, 

പുതപ്പ് വലിച്ചുതുറന്നയാളാണ് തന്നെ സ്വപ്നത്തിലെ മൂങ്ങനിൽ നിന്നും രക്ഷിച്ചത്.കണ്ണുതുറന്നപ്പോഴുണ്ട്, റിഫു!!!

തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ രണ്ടുതവണ തിരുമ്മി. സ്വപ്നമല്ല. പാതിരായിൽ അവര് തിരിച്ചെത്തിയിരിക്കുന്നു.നെറ്റിയിലൊരു ചെറിയ കെട്ട് മാത്രം.വലിയ മുറിവൊന്നൂല്ല. ആബിദിനപ്പോഴാണ് സമാധാനമായത്.അപ്പൊറത്തെ മുറിയിൽ ഉമ്മയുടെയും ബാനുടീച്ചറിന്റെയും സംസാരങ്ങൾ കേൾക്കാം.ഉപ്പ പൊറത്താണ്.പെട്ടെന്നുള്ള ഞെട്ടലിൽ മരവിച്ചുനിക്ക്ന്ന ആബിദിനുനേരെ കോലുമിടായി നീട്ടിക്കൊണ്ട് റിഫു പറഞ്ഞു.
“നിച്ച് ഒന്ന് മതി… കാക്കു ഇട്ത്തോ”

പുഞ്ചിരിയെ കവിഞ്ഞ് പുഞ്ചിരികൾ…
നേരവും മഴയും മറന്ന് കോലുമിടായി ഈമ്പ്ന്നതിനിടെ രണ്ടാളും ചുണ്ടിൽ വീണ്ടും ചിരി തേച്ചുവച്ചു.