മുഴക്കോലിലൊതുങ്ങാത്തവർ

മുഴക്കോലിലൊതുങ്ങാത്തവർ

സുനിൽ കുണ്ടോട്ടിൽ

ചേത്ത്യാരേ….. പൂയ് ചേത്ത്യാരേ….
കക്ഷത്തിലിറുക്കിപ്പിടിച്ച ‘മുഴക്കോലു’മായി ‘കുള്ളൻ ശങ്കു കുണ്ടനിടവഴിയിലൂടെ വിളിച്ചു കൂവിക്കൊണ്ട് പാഞ്ഞു….
ശങ്കുവിനെ പിൻപറ്റിയെന്നോണം ഇടവഴിയുടെ മുഖത്ത് ഒരു ജീപ്പ് ശബ്ദമില്ലാതെ നിരങ്ങി വന്നു നിന്നു..
അതിൽ നിന്നും ഒന്നു രണ്ട് കാക്കി ധാരികളും പിന്നെ കുറച്ച് ഗുണ്ടകളെ പോലിരിക്കുന്ന തടിമാടന്മാരും കമ്പിയും മുളവടികളുമായിറങ്ങി..

നാക്കു വടിക്കാനായി തൈത്തെങ്ങിൽ നിന്നും ഈർക്കിൽ ഇടിഞ്ഞെടുക്കുകയായിരുന്ന രാഘവൻ അതു കണ്ട് പിറുപിറുത്തു…
” കുരുപ്പോള് … നേരം പൊലർന്നില്ല! അതിനു മുമ്പ് കെട്ടിയെടുത്തല്ലോ….”
ഇതു കേട്ട്, മുറ്റത്തെ അടുപ്പിൽ വെച്ച കഞ്ഞിക്കലത്തിന് കീഴെ വിറകൊടിച്ച് വെക്കുകയായിരുന്ന ‘രാധമ്മ’ പുകകേറി ചുവന്ന കണ്ണുകളോടെ തിരിഞ്ഞ് രാഘവനെ തുറിച്ചു നോക്കി…
”അത്രക്ക് ദെണ്ണണ്ടങ്കിലേ…..
വേണ്ട ന്നെക്കൊണ്ട് പറയിപ്പിക്കണ്ട…”
രാഘവൻ എന്തോ പറയാനാഞ്ഞെങ്കിലും പച്ചീർക്കിൽ നെടുകെക്കീറി നാക്കിൽ ചോര വരുവോളം വടിച്ചെടുത്തു…
* *
കുണ്ടനിടവഴിയിലൂടെ ഉരുണ്ട് പിരണ്ടു വീണ് ഓടിക്കയറിയ ‘കുള്ളൻ ശങ്കു’ ലീലയുടെ വീട്ടുപടിക്കലെത്തി നീട്ടി വിളിച്ചു…
”ചേത്ത്യാരേ….. പൂയ്…

  • അവരിവിടെ എത്തി ,ഒക്കെ വേഗം മാറ്റിക്കോളിൻ…..”
    ദൗത്യം പൂർത്തിയാക്കിയ ‘കുള്ളൻ ശങ്കു’ കോട്ടക്കുന്നിലെ പുല്ലാനിച്ചെടികൾക്കിടയിലൂടെ എവിടേക്കോ ഓടി മറഞ്ഞു….
    * *
    ഇടവഴിയിലൂടെ ചടുപിടാന്ന് ഓടിക്കയറുന്നതിനിടയിൽ ,രാഘവന്റെ മുറ്റത്തെ അടുപ്പിൽ തിളക്കുന്ന വലിയ കലം ഒരു കാക്കി ധാരിയുടെ കണ്ണിൽപ്പെട്ടു..
    മുറ്റത്തേക്ക് ഓടിക്കയറിയ കാക്കിധാരിയെക്കണ്ട് തീയൂതി നിന്ന രാഘവന്റെ പാവാടക്കാരിയായ മകൾ പേടിച്ച് ഉള്ളിലേക്ക് ഓടിക്കയറി..
    കാക്കിധാരി കലത്തിന്റെ മൂടി തട്ടിയിട്ട് കയ്യിലെ മുളവടികൊണ്ടിളക്കി നോക്കി…

ഇളകി മറിഞ്ഞ കലക്കവെള്ളത്തിൽ ചത്തുമലച്ച പോലെ അഞ്ചാറു റേഷനരി വറ്റുകൾ പാറി നടക്കുന്നത് കണ്ടപ്പോളാണ് അബദ്ധം മനസ്സിലായത്..

അതു കണ്ടു കൊണ്ട് വന്ന രാധമ്മയുടെ നെഞ്ച് വിങ്ങിപ്പോയി…

‘ആകെയുള്ള ഒരു പിടി അരിയാണ് ഇക്കണ്ട വെള്ളത്തിൽ കിടന്ന് തിളക്കുന്നത്..
അതിലേക്കാണ് കണ്ട കാടും പടലവും തല്ലുന്ന ‘തീട്ടക്കോലിട്ട്’ ഇളക്കിയിരിക്കുന്നത്..
”അയ്യോ….
ഇനി കെട്ട്യോനും കുട്ട്യോൾക്കും ഒരു തുള്ളി കഞ്ഞി വെള്ളം ഞാനെവിടെ നിന്ന് എടുത്ത് കൊടുക്കും….
”നീയൊക്കെ വെള്ളെറങ്ങാതേ… ചാവൂ…
ആകെ നിയന്ത്രണം വിട്ട രാധമ്മ കയ്യിലിരുന്ന ചിരട്ടക്കയിലുമായി കാക്കിധാരിക്ക് നേരെ ഓങ്ങിയടുത്തു…
പന്തികേട് തിരിച്ചറിഞ്ഞ കാക്കിധാരി മുള്ളുവേലി എടുത്തു ചാടി..
ഇല്ലിമുള്ളു കൊണ്ട് അവിടവിടെ പോറലേറ്റെങ്കിലും തെല്ല് ജാള്യതയോടെ ചുറ്റും കണ്ണോടിച്ചിട്ട് വേഗം സ്ഥലം കാലിയാക്കി..
രാധമ്മ അപ്പോളും നെഞ്ചത്തലച്ചു നിലവിളിച്ചുകൊണ്ടിരുന്നു..
* *
‘കുള്ളൻ ശങ്കുവിന്റെ മുന്നറിയിപ്പ് കേട്ട ‘ലീല’ ഞൊടിയിടയിൽ അടുപ്പത്തെ വാഷെടുത്ത് ചാണകക്കുഴിയിൽ ചരിച്ചു കളഞ്ഞു..
കന്നാസും’ കുപ്പികളും പുല്ലാനിക്കാടുകളിൽ ഒളിപ്പിച്ചു…
എന്നിരുന്നാലും അന്തരീക്ഷത്തിലാകെ വാറ്റുചാരായത്തിന്റെ രൂക്ഷ ഗന്ധം.തങ്ങി നിന്നിരുന്നു..
അവിടേക്ക് കടന്നു വന്ന കാക്കിധാരി കയ്യിലിരുന്ന മുളവടി കൊണ്ട് അടഞ്ഞു കിടന്ന വാതിൽപ്പാളികളിൽ തട്ടി…
പ്രതികരണമൊന്നും കാണാഞ്ഞ് ,തികട്ടി വന്ന തെറി വാക്ക് പണിപ്പെട്ട് വിഴുങ്ങി…

”അകത്തൊളിച്ചിരിക്കാതെ പുറത്തു വാടീ…”

വാതിൽപ്പാളികൾ മലക്കെത്തുറന്ന് ഒറ്റക്കാഴ്ച്ചയിൽ ആകെ മുഷിവ് തോന്നിപ്പിക്കുന്നൊരു സത്രീരൂപം ഇറങ്ങി വന്നു..
‘മുടിയൊന്നാകെ വാരിച്ചുറ്റി നെറുകയിൽ കെട്ടിവെച്ചിരിക്കുന്നു..
മുഷിഞ്ഞു നാറുന്ന മുണ്ടും ബ്ലൗസും വേഷം..
മാറിലൂടെ അലസമായി വിരിച്ചിട്ടിരിക്കുന്ന ഒരു തോർത്തും….
പ്രായം.നാൽപ്പതിനോടടുത്തെങ്കിലും യൗവ്വനത്തിന്റെ എല്ലാ മുഴുപ്പും വടിവഴകുകളും അവളിൽ നിറഞ്ഞു നിന്നിരുന്നു..
ചുരുക്കത്തിൽ; വേഷം കൊണ്ട് മുഷിവുണ്ടാക്കുമെങ്കിലും ‘ഓടയിലെ അഴുക്കിൽ വീണ് തിളങ്ങുന്ന പൊൻ നാണയം പോലെ അവളിലെ യൗവ്വനം കാഴ്ച്ചയെ ആകർഷിക്കുന്നുണ്ടായിരുന്നു..

”നിന്റെ കെട്ടിയോനെവിടേടീ…
കാക്കിധാരി അവളെയാകെ ഉഴിഞ്ഞു നോക്കിക്കൊണ്ട് കൂടുതൽ അടുത്തേക്ക് നീങ്ങി..
തോർത്തുകൊണ്ട് മറയാതെ കിടക്കുന്ന ‘അവളുടെ യൗവ്വനത്തിന്റെ മുഴുപ്പ് അയാളെ അസ്വസ്ഥനാക്കി..

”നീയെവിടെ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടോ..അതൊക്കെ വേഗം ഇങ്ങെടുത്തോ…”

അറിയാതെ നീണ്ട കൈ വല്ലാതെ പൊള്ളിയെന്നോണം കാക്കിധാരി പെട്ടെന്ന് പിൻ വലിച്ചു…

‘തളിർ മരം പോലെ നിന്ന പെണ്ണാ; ഇപ്പോൾ തൊട്ടാൽ പൊള്ളും വിധം ജ്വലിച്ചു നിൽക്കുന്നത്..
ആകെ പരുങ്ങലിലായ കാക്കിധാരിയെ രക്ഷിക്കാനെന്നോണം തെരച്ചിൽ സംഘാംഗങ്ങൾ അവിടേക്ക് കടന്നു വന്നു..
” ആകെ പൊല്ലാപ്പായല്ലോ സാറേ…
” ഈ സാറിന് വിശാലമായ വെളിമ്പ്രദേശം കണ്ടപ്പോൾ ഒരു ശങ്ക,..
ശങ്ക തീർത്ത് തുടച്ചത് പാവം!,കടിത്തുവ വെച്ചായിരുന്നു..
” ഛെ… വേഗം വെള്ളമെടുത്ത് കഴുകെടോ…”

ഒരു തൊട്ടി വെള്ളവുമായി മറപ്പുരയിലേക്ക് കയറിയ ആൾ അതിശീഘ്രം മരണവെപ്രാളത്തോടെ ഇറങ്ങിയോടി..

”ആകെ കുഴഞ്ഞല്ലോ സാറേ…..”

സംഘാംഗങ്ങൾ ചിരിയടക്കാൻ പാടുപെട്ടു…
അകത്തേക്ക് കയറിപ്പോകുന്ന ലീലയുടെ താളത്തിൽ ചലിക്കുന്ന പുറവടിവുകളിൽ ഇച്ഛാഭംഗത്തോടെ കാക്കിധാരി നോക്കി നിന്നു..
”പോകാം സാറേ… ”
തിരച്ചിലു മതിയാക്കിയ സംഘാംഗങ്ങൾ
ഇടവഴിയിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു..
* *
സാധാരണ തിരച്ചിൽ സംഘം വലിയ ആഘോഷമായി ,കന്നാസും പാത്രങ്ങളും തലയിലേറ്റി കരഞ്ഞു പിഴിയുന്ന ലീലയുമായി എത്തുമ്പോൾ, ചുറ്റും കൂടുന്ന ചെക്കന്മാർ ,തലേന്ന് രാത്രി അമ്മയുടെ പുറത്തു വീണ അടിയുടെ കണക്കെടുത്ത് പ്രതികാര സുഖത്തോടെ നോക്കി നിൽക്കുകയാണ് പതിവ്..
ഇന്ന്;
ജീപ്പിന് ചുറ്റും കൂടി കൂക്കിവിളിക്കുന്ന ചെക്കന്മാരെ കാക്കിധാരി മുളവടി ചുഴറ്റി വിരട്ടി…
” പോയിനെടാ……
‘കറുത്ത പുക തുപ്പിക്കൊണ്ട് ജീപ്പ് അവിടെ നിന്നും ഇരച്ചു നീങ്ങി…’