മൂന്നാം നാൾ

മൂന്നാം നാൾ

സാബു ഹരിഹരൻ

അധികമാരും താമസിക്കാൻ തിരെഞ്ഞെടുക്കാത്ത ഒരു ലോഡ്ജായിരുന്നു ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത്. വീട്ടിൽ നിന്നുമകലെ, ശബ്ദങ്ങൾ കാതിൽ വന്നു വീഴാത്തൊരിടം. അങ്ങനെയാണ്‌ മൂന്ന് നിലകളിലായി നിവർന്ന് നില്ക്കുന്ന ആ ലോഡ്ജ് കണ്ടെത്തിയത്. മങ്ങിയ നീലനിറമുള്ള ആ കെട്ടിടം, ഭീമാകാരമായ ഒരു സർപ്പത്തിന്റെ ദംശമേറ്റ് വിഷം തീണ്ടിയതു പോലെ തോന്നിച്ചു. അവിടേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴി അതിഴഞ്ഞു പോയ അടയാളമായും. ആദ്യമായിട്ടാണ്‌ വീട്ടിൽ നിന്നും മാറിനില്ക്കുന്നത്. ഒരാഴ്ച്ചയോളമവിടെ തങ്ങുക, എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ അവസാനത്തെ ഏതാനും അധ്യായങ്ങൾ പൂർത്തിയാക്കുക – അതുമാത്രമാണുദ്ദേശ്യം.

എനിക്ക് ലഭിച്ച മുറിയുടെ നെറ്റിയിൽ പതിനേഴ് എന്ന നമ്പർ കറുത്ത ചായത്തിലെഴുതി വെച്ചിരുന്നു. സംഖ്യാജോതിഷമറിയാത്തതിനാൽ ആ മുറി ഭാഗ്യമാണോ നിർഭാഗ്യമാണോ കൊണ്ടു വന്നു തരിക എന്നറിയില്ല. ചെറുതെന്നോ വലുതെന്നോ പറയാനാവാത്ത മുറിയാണ്‌. ചുവരുകൾക്ക് മങ്ങിത്തുടങ്ങിയ നീല നിറം. പ്ലഗ്ഗിന്റേയും സ്വിച്ചുകളുടെയും അടിയിൽ കട്ടപിടിച്ചിരിക്കുന്ന അഴുക്ക്. അസംഖ്യം വിരലുകൾ സ്പർശിച്ച ഇടങ്ങൾ. മുറിയുടെ ഏകദേശം നടുവിലായിട്ടാണ്‌ കട്ടിലിന്റെ സ്ഥാനം. തല ഭാഗം ചുവരിനോട് ചേർത്തിട്ടിരിക്കുന്നു. മുകളിലായി ഒരു പഴയ ഫാൻ – അജ്ഞാതരുടെ ഉഷ്ണം ശമിപ്പിക്കാൻ, തൂങ്ങിക്കിടന്ന് അവിശ്രമം കറങ്ങാൻ വിധിക്കപ്പെട്ടവൻ. മുറിക്കുള്ളിൽ നിറഞ്ഞു വിങ്ങിയ വായുവിന്റെ ഗന്ധം ശരിക്കറിയാനാവുന്നുണ്ട്. മുറിക്കു പോലും ശ്വാസംമുട്ടുന്നുണ്ടാവും. മേശപ്പുറത്ത് മഷിസ്പർശമേൽക്കാത്ത കടലാസ്സുകൾ ഞാൻ അടുക്കി വെച്ചു. അതിനരികിലായിട്ടിരുന്ന മുറിയോളം പഴക്കമുള്ള കസേരയിൽ പോയി ഇരുന്നു. പേനയുടെ മഷിയൊഴുക്ക് വീണ്ടും പരിശോധിച്ചപ്പോൾ തലയില്ലാത്ത നേർത്ത സർപ്പങ്ങൾ കടലാസ്സിൽ വീണു പുളഞ്ഞു. വീട്ടിലായിരുന്നെങ്കിൽ ഇപ്പോഴേക്കും എത്ര തവണ ‘ജയേട്ടാ’ എന്ന വിളി എന്നെ തേടി വരുമായിരുന്നു! ആ വിളിക്കൊരു സുഖമുണ്ട്. ചൂടും തണുപ്പും മെടഞ്ഞെടുത്ത പോലൊരു സുഖം. ഏകാന്തവാസം തുടങ്ങിയതേ ഉള്ളൂ. അപ്പോഴേക്കും മടുപ്പ് വന്നു പൊതിയുന്നു. മനസ്സാൽ ഒരുവട്ടം സ്വന്തം ഗൃഹത്തെ പ്രദക്ഷിണം വെച്ചു. മുറ്റത്ത് ചിരിച്ചു നിന്ന കനകാംബരത്തിന്റേയും, ജമന്തിപ്പൂക്കളുടെയും കവിളിൽ അരുമയോടെ തലോടി, നഗ്നപാദനായി നടന്നു മണ്ണിന്റെ കുളിർമ്മ അനുഭവിച്ചു. അടഞ്ഞു കിടന്ന ജനലിനു നേർക്ക് നോക്കി വെറുതെ ഇരുന്നു.

മുഷിഞ്ഞ ഈ മുറിയിൽ മുൻപ്‌ എത്ര പേർ വന്നു തങ്ങിയിട്ടുണ്ടാവും? ഭാര്യാഭർത്താക്കന്മാർ, കാമുകീകാമുകന്മാർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ, ഇടത്താവളമായി തങ്ങിയവർ… അങ്ങനെ പലരുമുണ്ടാവും. ചിലപ്പോൾ അവരിൽ വക്കീലന്മാരും, അധ്യാപകന്മാരും, ഗുമസ്തന്മാരുമൊക്കെ ഉണ്ടായിരുന്നിരിക്കണം. ഈ കട്ടിലും മുറിയും എന്തൊക്കെ കാഴ്ച്ചകൾ കണ്ടിട്ടുണ്ടാവണം? എന്തൊക്കെ കേട്ടിട്ടുണ്ടാവണം? ആലോചന ഉപേക്ഷിച്ചെഴുന്നേറ്റു ചെന്ന് ജന്നൽ തുറന്നിട്ടു. തുരുമ്പു തിന്നു തുടങ്ങിയ അഴികൾ. എനിക്ക് മുൻപെ ഇവിടെ താമസിച്ചിരുന്നവരും പുറത്തേക്ക് ഇതു പോലെ നോക്കി നിന്നിട്ടുണ്ടാവും. ഈ അഴികൾ – ഇവ ഒരു പോലെ അകംപുറം കാഴ്ച്ചകൾക്ക് സാക്ഷികളായിട്ടുണ്ടാവും. പുറത്തേക്കൊന്നു തുപ്പാനാഞ്ഞതാണ്‌. അപ്പോഴാണ്‌ താഴെ മതിലിൽ നിറയെ തുപ്പൽപ്പാടുകൾ കണ്ടത്. മുറുക്കാൻ പ്രേമികളുടെ ചുവപ്പൻ ചിത്രപ്പണികൾ വേറെ! ‘സമീപക്കാഴ്ച്ചയിലെ സൗന്ദര്യമില്ലായ്മയാവണം മനുഷ്യശ്രദ്ധയെ ദൂരക്കാഴ്ച്ചയിലേക്ക് വലിച്ചു കൊണ്ട് പോകുന്നത്’. പതിന്നാലാമധ്യായത്തിൽ തിരുകാനനുയോജ്യമായ വാക്കുകൾ. വാക്കുകൾക്ക് അദൃശ്യമായ ചിറകുകളുണ്ട്. ഉടനെ പിടിച്ചു ബന്ധിച്ചില്ലെങ്കിൽ അവ പറന്നു പോകും. തിരികെ ചെന്ന് കടലാസ്സിൽ അത് കുറിച്ചിട്ടു. വീട്ടിൽ നിന്നും മാറി നിന്നത് സമയത്തെ കൈപിടിയിലൊതുക്കി നീണ്ടകഥ എഴുതി തീർക്കാനായിരുന്നു. പക്ഷെ ആശയുടെ വേഗത ആശയങ്ങൾക്കില്ല. രണ്ടേ രണ്ടദ്ധ്യായങ്ങൾ കൂടിയാണ്‌ മനസ്സിൽ. കഴിഞ്ഞ രാത്രി കൊണ്ട് തീർക്കാനായത് ഒരദ്ധ്യായത്തിന്റെ പകുതി മാത്രം. അതിന്റെതന്നെ മിനുക്കുപണികൾക്ക് ഇനിയും സമയമാവശ്യം. ഇപ്പോൾ അശക്തമായൊരു ചിന്ത വളരുന്നുണ്ട് – വീട്ടിനുള്ളിലെ ശബ്ദങ്ങൾ കൂടി ഒപ്പം കൊണ്ടു പോരാനായിരുന്നെങ്കിൽ! ഇതുവരെ എഴുതിയതെല്ലാം ഇടവിട്ടുള്ള തടസ്സപ്പെടുത്തലുകൾക്ക് നടുവിലിരുന്നായിരുന്നു. അതിലൊരു സാഹസികതയും സന്തോഷവുമുണ്ടായിരുന്നു. കടലാസ്സിൽ പേന തൊടുമ്പോഴെല്ലാം മനോചിത്രങ്ങൾ അക്ഷരങ്ങളാവുന്ന ജാലം സംഭവിക്കുമായിരുന്നു. പലപ്പോഴായി മുറിഞ്ഞു വീണതൊക്കെയും കൂട്ടിച്ചേർത്തു വെച്ചെഴുതിയതു തന്നെയാണിതുവരെയുള്ളതെല്ലാം. ശ്രദ്ധയും എഴുത്തിന്റെ മൂല്യവും ആപേക്ഷികമല്ല എന്നതെത്ര സത്യം! സമയബദ്ധിതമായി എഴുതി തീർക്കാവുന്ന ഒന്നല്ല കഥ എന്ന തിരിച്ചറിവുണ്ടാകാൻ കാലം കണ്ടെടുത്ത വഴിയാവും. ചിന്തകൾ തെളിച്ചിട്ട വഴിയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ തോന്നി,
സ്വയം നിരാശപ്പെടുത്തുകയാണെന്ന്…
ചുറ്റും സ്വയം മതിലുകൾ പണിയുകയാണെന്ന്…
അടച്ച വാതിലുകൾക്കുള്ളിലിരുന്ന് തുറന്ന ചിന്തകളെ താലോലിക്കുക ഒരു താത്ക്കാലിക സുഖം മാത്രമാണെന്ന്‌…
ചില ചിന്തകൾ ദേശാടനപക്ഷികളെ പോലെയാണ്‌. അവ ഒരിക്കൽ മാത്രമെ സന്ദർശിക്കുകയുള്ളൂ. അടുത്ത തവണ കാണുക മറ്റൊരു പക്ഷിയെ ആയിരിക്കും. രൂപത്തിലും നിറത്തിലും സാമ്യമുണ്ടെങ്കിൽ പോലും അത് മറ്റൊരു പക്ഷിയാണ്‌. ആ പക്ഷിയുടെ കഥ തികച്ചും വ്യത്യസ്തവുമായിരിക്കും. പക്ഷികൾ കഥ പറയട്ടെ.

പെട്ടെന്ന് ഒരു നീല മിന്നായം പാതി തുറന്നു കിടന്ന വാതിലിനു പുറത്ത് കൂടി പോയതു പോലെ തോന്നി. പുറത്ത് നല്ല വെളിച്ചമുണ്ട്. അതിലല്പം അകത്തേക്ക് വീണു കിടക്കുന്നുമുണ്ട്. ഈ നേരത്ത് അത്തരമൊരു മിന്നായം ആരിലും ഒരു പേടിയും ഉണ്ടാക്കില്ല. ഒരുപക്ഷെ രാത്രിയായിരുന്നേൽ യക്ഷിക്കഥകൾക്ക് വളക്കൂറുള്ള മനസ്സുകൾക്ക് അതൊരിളക്കം കൊടുത്തേനെ. രണ്ടാമതും ഒരു മിന്നായം വാതിൽ കടന്നു പോയതു പോലെ തോന്നി. ഇത്തവണ പാതിയടഞ്ഞ വാതിലിന്റെ വിടവിൽ തന്നെ കണ്ണുറപ്പിച്ച് ഇരുന്നു. രൂപം വീണ്ടും പ്രത്യക്ഷമായി. കടന്നു പോയതുമില്ല. വെളുപ്പിൽ നീല പുള്ളികൾ നിറഞ്ഞ നൈറ്റി ധരിച്ച ഒരു സ്ത്രീരൂപം. ഇതു വെറും തോന്നലുമല്ല, യക്ഷിയുമല്ല. ഒരു സാധാരണ സ്ത്രീ. ഒറ്റനോട്ടത്തിൽ തന്നെ സ്ത്രീയുടെ ഉദ്ദേശ്യമെന്തെന്നും മനസ്സിലായി. വാതിൽ ചാരിയിടണോ? അതോ ശല്യപ്പെടുത്താതെ പോകണമെന്നു പറയണോ? ഇതു പോലുള്ള സ്ത്രീകളെ രാത്രിനേരങ്ങളിൽ ബസ്സ്സ്റ്റോപ്പുകൾക്കും ഫ്ലക്സ്ബോർഡുകൾക്കും പിന്നിൽ പലവട്ടം കണ്ടിട്ടുള്ളതാണ്‌. ഭയവും അറപ്പും കൂടിക്കലർന്ന ഒരു വികാരമാണപ്പോഴെല്ലാം തോന്നിയിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ പാകത്തിൽ അവർ അവരെ തന്നെ അലങ്കരിച്ചിരിക്കും – കടും നിറമുള്ള വസ്ത്രം കൊണ്ടോ, അമിതമായ ചായക്കൂട്ടുകൾ കൊണ്ടോ, അടക്കമില്ലാത്ത ശരീരഭാഷ കൊണ്ടോ. ഞാനെന്തോ പറയാനൊരുങ്ങിയതായിരുന്നു. എന്നാലതിനു മുൻപ് തന്നെ അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു. സ്വാതന്ത്ര്യവും ഭയവും – പുറംതിരിഞ്ഞിരിക്കുന്ന രണ്ടു വാക്കുകൾ. ‘സ്വാതന്ത്ര്യം’ – അതാണാഗതയുടെ ശരീരഭാഷ. അപ്രതീക്ഷിതമായതിനാൽ ഒന്നും പറയാൻ കഴിഞ്ഞില്ല. അവൾ പതിയെ നടന്ന്‌ ജനലിനരികിൽ ചെന്നു നിന്നു. സ്ത്രീയുടെ നടപ്പിലും ചലനങ്ങളിലുമൊരു താളമുണ്ട്. അഴികൾ വഴി പുറത്തേക്ക് നോക്കി നിന്ന രൂപത്തിനെ ഞാൻ കണ്ണുകൾ കൊണ്ട് കൊരുത്തു വെച്ചു.

‘ആരാ?… ഇതെന്റെ മുറിയാണ്‌’
സ്വന്തം അതിർത്തിയുടെ അധികാരം ഞാൻ വ്യക്തമാക്കി.
ചോദ്യത്തിനു മറുപടി പറയാതെയവൾ തിരിഞ്ഞു നിന്നു. മുഖത്തൊരു ഭാഗത്തായി ഓറഞ്ച് നിറമുള്ള വെയിൽ പതിഞ്ഞു. യൗവ്വനത്തിന്റെ ആരംഭത്തിലാവണം. മുഖത്ത് ചുളിവുകളില്ല. പൗഡർ പൂശിയിരിക്കുന്നു. വരണ്ട മുഖം. അധികം ചുരുളില്ലാത്ത മുടി റബ്ബർബാൻഡൊ മറ്റൊ കൊണ്ടൊതുക്കി വെച്ചിട്ടുണ്ട്. ഉയരം കുറവ്‌. നൈറ്റി കാരണം വണ്ണമുള്ള ശരീരമാണോ അല്ലയോ എന്ന് തീർത്തു പറയാനാവുന്നില്ല. ഇടത് കൈയ്യിലൊരു സ്വർണ്ണ വള. വലതു കൈയ്യിൽ ജപിച്ചു കെട്ടിയതാണെന്നു തോന്നുന്നു, ഒരു കറുത്ത ചരട്. അപ്പോൾ യക്ഷിയല്ല! മനസ്സു വായിച്ചെന്നോണം അവൾ ചോദിച്ചു.
‘പേടിച്ചു പോയല്ലെ?’ ചോദ്യം ആസ്വദിക്കുന്ന മട്ടിൽ ചിരിച്ചു.
അല്പം പേടിച്ചു എന്നത് സത്യം. ഇതെന്റെ മുറി. ഞാനൊരു പുരുഷനും. എന്തിനാണ്‌ പേടിച്ചത്? ചോദ്യത്തിനുത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചു. ഇല്ല, ഇപ്പോൾ പേടി തോന്നുന്നില്ല. എന്തു കൊണ്ട് ഇവളോട് ഇറങ്ങി പോകാൻ പറയാൻ തോന്നുന്നില്ല? ഇതുവരെ വിചിത്രമായ ജീവിതാനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കല്പിതങ്ങളുടെ കരസഹായത്തോടു കൂടി ചിലത് കുത്തിക്കുറിച്ചെന്നല്ലാതെ… ചിലപ്പോൾ ഈ ഒരു കണ്ടുമുട്ടൽ തന്നെ മറ്റൊരു കഥയിലെ ഒരു അദ്ധ്യായമാവുകയാണെങ്കിൽ…ഒരു സ്വാർത്ഥചിന്ത വന്നുള്ളിൽ കുടുങ്ങി.
‘എന്താ സാറിന്റെ പേര്‌?’
ആ ചോദ്യത്തിൽ കൂസലില്ലായ്മയുടെ കൈയ്യൊപ്പുണ്ട്.
‘എന്റെ പേര്‌…’
വേണ്ട, ശരിയായ പേരു പറയണ്ട. ശരിയായ പേരുകൾ എവിടെ, എന്തിന്‌, എങ്ങനെ ഉപയോഗിക്കപ്പെടുമെന്നു പറയാനാവില്ല. മറ്റൊരു പേര്‌…ഏതു പേരു പറയണം? ‘സുരേ..’ എന്നു തുടങ്ങുന്ന ഒരു പേരു പറയാനൊരുങ്ങിയതാണ്‌.
‘കള്ളപേരു പറയാനാണല്ലെ ആലോചിക്കുന്നത്?’ അവളുടെ ശബ്ദത്തിലെ കുസൃതി കാരണം പുറത്തേക്ക് തെറിക്കാനൊരുമ്പെട്ടു നിൽക്കുന്ന വാക്കുകളെ പെട്ടെന്ന് നാവിനടിയിലൊളിപ്പിച്ചു.
‘ജയദേവൻ’
എത്ര സ്വാഭാവികമായ ശബ്ദത്തിലാണാ വാക്ക് പുറത്ത് വന്നത്! എനിക്കു തന്നെ അതിശയമായി.
‘എന്റെ പേര്‌ ചോദിക്കുന്നില്ലെ?’
‘എന്തിനു ചോദിക്കണം? നിങ്ങൾക്കെല്ലാം ഒരു പേരല്ലേ ഉള്ളൂ?’
പറഞ്ഞു കഴിഞ്ഞതും അങ്ങനെ അടച്ചാക്ഷേപിക്കരുതായിരുന്നെന്ന് തോന്നി.
‘അങ്ങനെയല്ല സാറെ. എനിക്കൊരു പേരെ ഉള്ളൂ – സുകന്യ… എന്താ നല്ല പേരല്ലേ?’
‘നല്ല പേരാണ്‌’
ആ നിമിഷം ഒരു സിഗററ്റ് വലിച്ചാൽ കൊള്ളാമെന്നു തോന്നി പോയി. വർഷങ്ങൾക്ക് മുൻപ് വലി നിർത്തിയതായിരുന്നു. എന്നിട്ടിപ്പോൾ ഈ വൈകുന്നേരം അപരിചിതയായ ഒരു സ്ത്രീയുമൊത്ത് ഒരു മുറിയിൽ…അല്പം പുകയൂതി വിടാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു.
‘സാറിനെ ഇവിടെ കണ്ടിട്ടില്ലല്ലോ’
ഓ, അപ്പോൾ ഇവൾ ഇവിടുത്തെ പതിവുകാരെ തിരക്കി വന്നതാണ്‌.
‘ആപ്പീസറാ?’
‘അല്ല…അതെ…ഓഫീസറാ…’
ഇപ്പോൾ ഇവൾ ചോദിക്കും എന്തിനാ ഇവിടെ വന്നതെന്ന്… എവിടെയാ നാടെന്ന്…നുണകൾ പറയണോ വേണ്ടയോ? നുണകൾ പറയുകയാണെങ്കിൽ പറയുന്നതെല്ലാം ഓർത്തിരിക്കണം. വാക്കുകൾ മാറി പോവരുത്. നുണകൾക്ക് കാലാവധിയുണ്ട്. അതുമോർത്തിരിക്കണം. ഓർമ്മയും ശ്രദ്ധയും ഒരു പോലെ വേണ്ട കല. ആ കലയിൽ ഞാൻ വിദഗ്ദ്ധനല്ല. അവൾ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ സാവധാനം നടന്ന് വന്ന് കട്ടിലിൽ ഇരുന്നു. ഒന്നു കൈ നീട്ടിയാൽ അവളെ തൊടാം – വേണമെങ്കിൽ. വെളുത്ത വസ്ത്രത്തിലെ പുള്ളികൾ ചെറിയ നീല പൂക്കളാണെന്നു ഇപ്പോൾ വ്യക്തമായി കാണാം. ഇടതു കൈ കൊണ്ട് മുഖത്തേക്ക് വീണ എണ്ണമയമില്ലാത്ത മുടിയിഴകൾ ചെവിക്ക് പിന്നിലേക്കവൾ തിരുകുമ്പോൾ സ്വർണ്ണവള വെയിലേറ്റ് തിളങ്ങി. മുഖത്ത് സ്വർണ്ണശോഭ തെളിഞ്ഞു മറഞ്ഞു. അതൊരു അപരിചിതമായ അനുഭവമായി തോന്നി. ആദ്യമായാണ്‌ തികച്ചും അപരിചിതയായ ഒരു സ്ത്രീയുമൊത്ത് ഒരു കട്ടിലിൽ ഇത്രയധികം അടുത്ത് ഇരിക്കുന്നത്. ഒരു ബെഞ്ചിലോ സോഫയിലോ ആയിരുന്നെങ്കിൽ ഈയൊരു വല്ലായ്മ തോന്നുമായിരുന്നോ? എന്താണ്‌ കട്ടിലിൽ അടുത്തടുത്തിരിക്കുന്നത് കൊണ്ട് കുഴപ്പം?  സ്വയം വാദിച്ചു. ജയന്തി ഇപ്പോൾ ഈ മുറിയിലേക്ക് കയറി വരികയാണെങ്കിൽ? വന്നാലെന്ത്? മുറിയുടെ വാതിൽ അടച്ചിട്ടില്ല. ആർക്കും കയറി വരാവുന്നതേയുള്ളൂ. ആരെങ്കിലും കണ്ടാൽ? ഞാനാരെയാണ്‌ ഭയപ്പെടുന്നത്? അപരിചിതർ എന്തു വിചാരിക്കും എന്ന് സദാ ചിന്തിച്ച്…ഭയന്ന്…ഏതൊരു സാധാരണക്കാരനേയും പോലെ…ഒരു ഭീരുവിനെ പോലെ… ധരിക്കാനും തെറ്റിദ്ധരിക്കാനും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ. കട്ടിലിലിരിക്കുന്ന സ്ത്രീയെ സ്പർശിച്ചത് പോലുമില്ല, ഇതുവരേയ്ക്കും. ‘ഇതുവരേയ്ക്കും’ – അതൊരു അപകടം പിടിച്ച വാക്കാണ്‌. ഏതു വശത്തേക്കും ചാഞ്ഞ് വീഴാൻ സാധ്യതയുള്ള വാക്ക്. ഇതുവരേയ്ക്കും ഞാൻ മാന്യനാണ്‌. ഈ നിമിഷം വരെ. അത്രയുമേ അവകാശപ്പെടാനാവൂ. സമയവും കാലവുമായി ബന്ധപ്പെടുത്തി മാത്രമേ പലതും പലർക്കും അവകാശപ്പെടാനാവൂ. ഞാൻ വാദങ്ങൾക്ക് വിശ്രമം കൊടുത്ത്‌ എഴുന്നേൽക്കാനൊരുങ്ങി.
‘ഓ…സാറ്‌ പോണ്ട…ഞാൻ പൊയ്ക്കോള്ളാം’
അവൾ പറഞ്ഞത് കേട്ട്, വേണ്ട പോകണ്ട, ഇവിടെ ഇരുന്നത് കൊണ്ട് എന്റെ നിയന്ത്രണമൊന്നും തെറ്റില്ലാന്ന് പറഞ്ഞാലോ? കുറഞ്ഞപക്ഷം അതു പരീക്ഷിക്കുകയെങ്കിലുമാവാം. ചരിത്രത്തിൽ അങ്ങനെ പലതും പരീക്ഷിച്ച പലരുമുണ്ട്. സ്വന്തം മനസ്സുറപ്പ് പരീക്ഷിക്കാൻ കിട്ടുന്ന അവസരങ്ങൾ അപൂർവ്വമല്ലെ? ‘വേണ്ട ഇരുന്നോളൂ’ അതു പറഞ്ഞ് കട്ടിലിൽ അമർന്നു. എന്തു കൊണ്ടങ്ങനെ പറഞ്ഞുവെന്ന് എനിക്കൊരു രൂപവുമില്ലായിരുന്നു. എന്താണ്‌  തെളിയിക്കാൻ ശ്രമിക്കുന്നത്? ആരോടാണ്‌ തെളിയിക്കാൻ ശ്രമിക്കുന്നത്?
‘സാറിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്’
അലസമായി അതു പറഞ്ഞ് അവൾ തലയ്ക്കു മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിനെ നോക്കി. നുണ. ഇവൾ വെറുതെ പറയുകയാണ്‌. ഞാനാരാണെന്നറിയുകയാണുദ്ദേശ്യം. അറിയപ്പെടുന്ന ഒരാൾ തന്നെയാണെന്നറിയുമ്പോൾ അതു പറഞ്ഞ് പിന്നൊരിക്കൽ ഭീഷണിപ്പെടുത്താം. പണം പിടുങ്ങാം. ഞാനവളെ തന്നെ നോക്കിയിരുന്നു.
‘ശരിക്കും…ഞാൻ കണ്ടിട്ടുണ്ട്…’
ഇവൾ അലസത അഭിനയിക്കുകയാണ്‌. ഒരു പക്ഷെ ഇപ്പോഴേക്കും ഞാനാരാണെന്ന് മനസ്സിലാക്കിയിട്ടുണ്ടാവും. ഇവർ അഭിനയിക്കുന്നവരാണ്‌. പക്ഷെ ഈ സ്ത്രീ ഒരു മോശം അഭിനേത്രിയാണ്‌. അവൾ മുറി മുഴുവൻ കണ്ണോടിച്ചു. മേശപ്പുറത്തിരുന്ന കടലാസ്സുകൾ കണ്ടവൾ എഴുന്നേറ്റു ചെന്നു.
‘അത് എടുക്കരുത്!’
ഒരു താക്കീത് പോലെ പറഞ്ഞു. അത് വളരെ പെട്ടെന്നുള്ള പ്രതികരണമായി പോയി. നിയന്ത്രണത്തിൽ നിന്നും വഴുതി തെറിച്ചു പോയതാണ്‌. അവൾ ആ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ പോയി കടലാസ്സ് കെട്ടെടുത്തു. അതിലെഴുതിയത് വായിക്കാനുള്ള ശ്രമമാണ്‌.
‘അതു വായിക്കരുത്!’
വീണ്ടും താക്കീത്. ഇത്തവണയും അവഗണന തന്നെ.
‘ഓ…സാറ്‌ എഴുതുമല്ലെ?…ഉം…എഴുത്തുകാരൊക്കെ തല നരച്ചവരെന്നാ വിചാരിച്ചിരുന്നത്…വലിയ കണ്ണാടിയൊക്കെ വെച്ച്…ഗൗരവത്തില്‌…’
പറയണമെന്നുണ്ടായിരുന്നു, അതൊക്കെ പണ്ട്…ഇപ്പോളാരും തല നരയ്ക്കാൻ സമ്മതിക്കില്ല…കറുപ്പു പൂശി കളയും…എല്ലാർക്കും നിത്യയൗവ്വനം. കറുപ്പ് നിറം ഇഷ്ടമില്ലാത്തവർക്ക് പോലും മുടി കറുപ്പിക്കണം…
‘എനിക്കൊരു വെളുത്ത മുടിയുണ്ട്…പക്ഷെ ഞാനത് കരി തേച്ച് കറുപ്പിച്ച് വെച്ചിരിക്കുവാ’
നീ കരി തേച്ച് കറുപ്പിച്ചത് മുടി മാത്രമല്ലല്ലോ…നിന്റെ ജീവിതം മുഴുക്കേയുമല്ലെ? ഉടനെയാ ചിന്ത പകർത്തിവെയ്ക്കണമെന്നു തോന്നി. വേണ്ട, ഇവൾ പോകട്ടെ. ആ വരികളെ പിടിച്ചു മനസ്സിൽ കെട്ടിയിട്ടു. കൈവിട്ടു പോയാൽ അവയെ പിന്തുടർന്നു പോയി തടവിലാക്കുക എളുപ്പമല്ല.
‘ഈ എഴുത്തുകാരൊക്കെ വലിയ വലിയ കാര്യങ്ങളേ സംസാരിക്കൂ അല്ലെ?’
ഇവൾ സംസാരിപ്പിക്കാൻ, പ്രകോപിപ്പിക്കാൻ കാരണങ്ങൾ കണ്ടെത്തുകയാണ്‌.
‘എഴുത്തുകാർ വലിയ കാര്യങ്ങൾ സംസാരിക്കാറില്ല. അവർ സംസാരിക്കുമ്പോൾ വലിയ കാര്യങ്ങളാണെന്ന് കേൾക്കുന്നവർക്ക് വെറുതെ തോന്നുന്നതാണ്‌’. പകുതി കാര്യമായും, പകുതി പരിഹാസമായും പറഞ്ഞു. അവൾ പെട്ടെന്ന് ജനലിനു നേർക്ക് തിരിഞ്ഞു ചോദിച്ചു,
‘ആ കാണുന്നതെന്താണെന്നു പറയാമോ?’
‘സൂര്യൻ…’ അതാർക്കാണ്‌ അറിയാൻ പാടില്ലാത്തത്?
തിരിഞ്ഞു നോക്കാതെയവൾ പറഞ്ഞു,
‘അതിന്റെ പേര്‌ സൂര്യൻ എന്നല്ല. അതിനെ നമ്മൾ സൂര്യൻ എന്നാണ്‌ വിളിക്കുന്നത്. അതിന്റെ ശരിക്കുള്ള പേര്‌ മറ്റെന്തോ ആണ്‌’
അതു കേട്ട് അതേക്കുറിച്ച് കാര്യമായി ആലോചിക്കുന്നതിനിടയിൽ അവൾ തുടർന്നു,
‘ഇതൊക്കെ പറഞ്ഞത് എന്റെ ഒരു പഴയ കൂട്ടുകാരിയാ…നിർമ്മല…ആര്‌ പേര്‌ ചോദിച്ചാലും നിമ്മീന്നേ അവള്‌ പറയുവായിരുന്നുള്ളൂ.. അവൾക്ക് വട്ടായിരുന്നു സാറെ…തനി വട്ട്…ഇടയ്ക്കിടെ അവള്‌ ഇങ്ങനെ എന്തേലുമൊക്കെ പറയും…‘
അതു പറയുമ്പോഴേക്കും അവളെന്റെ നേർക്ക് തിരിഞ്ഞു നിന്നു കഴിഞ്ഞിരുന്നു.
’വലിയ ബുദ്ധിയുള്ളവരൊക്കെ അങ്ങനെയാണോ?‘
അതവൾ സ്വയം ചോദിച്ചതു പോലെ തോന്നി.
പെട്ടെന്നെന്തോ ഓർത്തത് പോലെയവൾ പറഞ്ഞു,
’ഇത് അവള്‌ തന്നതാ!‘
കഴുത്തിലണിഞ്ഞിരുന്ന മാലയുടെ തുമ്പിൽ കൊരുത്തിട്ട ചെറിയ കുരിശ്‌ അവൾ ഉയർത്തി കാട്ടി.
’ഇതാണെന്റെ രക്ഷ!‘
ഇവിടെ ആരും ആരേയും രക്ഷിക്കാൻ വരില്ലെന്ന പരമാർത്ഥം ഇവളറിയുന്നില്ലല്ലോ – ഞാൻ മനസ്സാ സഹതപിച്ചു.
’അവള്‌ കവിതേക്കെ എഴുതുവാരുന്നു സാറെ. ഒക്കെ പാടി കേൾപ്പിക്കും…‘
’എന്നിട്ടാ നിർമ്മലയെവിടെ?‘ ആ കവയത്രിയെ കാണണമെന്നാഗ്രഹമുണ്ടായി.
’ഓ…അവള്‌…അവള്‌ പോയി സാറെ…ഒരു ദെവസം ഒരു ട്രെയിന്റെ മുമ്പിക്കേറിയങ്ങ് കിടന്നു…ഒരു തരത്തില്‌… അത് ഭാഗ്യമായി…‘
എന്തു ഭാഗ്യം? മലയാളത്തിനു ചില കവിതകൾ നഷ്ടമായി. കേട്ടപ്പോൾ അതാണാദ്യം തോന്നിയത്. ഉടൻ തന്നെ ഉള്ളിൽ മാറ്റാരോ പറയുന്നത് കേട്ടു,
വിഷം!…നിങ്ങളെന്തൊരു മനുഷ്യനാണ്‌? ഒരാൾ സ്വന്തം ജീവൻ കളഞ്ഞപ്പോൾ നിങ്ങളാ വ്യക്തി എഴുതാനിരുന്ന, എഴുതാൻ സാധ്യതയുണ്ടായിരുന്ന കവിതകൾ നഷ്ടമായതിനെ കുറിച്ച് വിലപിക്കുന്നു! നിങ്ങളുടെയുള്ളിലെ മനുഷ്യത്വം ഇത്രയും ചുരുങ്ങി പോയിരിക്കുന്നുവോ?

പെട്ടെന്ന് സെൽ ഫോണിനുള്ളിൽ നിന്നും കിളി ചിലച്ചു.

അതാരാണെന്നറിയാം. കിളിശബ്ദം ഒരാൾക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതാണ്‌.
ഇതേ സമയത്തു തന്നെയല്ലേ ഇന്നലെയും മിന്നിയാന്നും വിളിച്ചത്? ജയന്തി എന്നും കൃത്യസമയത്തു വിളിക്കുന്നു. എന്റെ കാര്യങ്ങൾ നിഷ്ക്കർഷയോടെ അന്വേഷിക്കുന്നു. ഇപ്പോൾ ഫോണെടുക്കണോ? അതോ ഇവളോടാദ്യം പുറത്ത് പോകാൻ പറയണോ? എന്താണ്‌ ഒളിച്ചു പിടിക്കാൻ നോക്കുന്നത്? എന്തു കള്ളത്തരമാണ്‌ കാണിച്ചത്? സുകന്യ, കൗതുകമോ കുസൃതിയോ കണ്ണിൽ നിറച്ച് ‘എന്തു ചെയ്യും?’ എന്ന മട്ടിൽ നോക്കി നിൽക്കുന്നത് കണ്ടു. ഫോൺ ശബ്ദിച്ചു കൊണ്ടിരുന്നു. അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ വല്ലാതെയായി പോയി. ഇല്ല, ഭീരുവാകാൻ പാടില്ല – രണ്ടു പേരുടെ മുന്നിലും!
പെട്ടെന്നു കോളെടുത്തു ‘ഹലോ’ പറഞ്ഞു. അപ്പോഴുമവൾ ചിരി നിർത്തിയിട്ടില്ലായിരുന്നു.
‘എന്താ വിളിച്ചത്?’
അതു വളരെ ധൃതി പിടിച്ച ചോദ്യമായി പോയി. മറുപടിയായി മറ്റൊരു ചോദ്യം അങ്ങേത്തലയ്ക്കൽ നിന്നും വന്നു.
‘ആരാ അവിടെ ചിരിക്കുന്നത്?’
‘ഇപ്പോൾ സമാധാനമായല്ലോ?’ എന്ന മട്ടിലവളെ നോക്കി. അവൾ വാ പൊത്തിക്കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് വേഗം നടന്നു പോയി. എനിക്ക് നുണ പറയാനാവില്ല. അതിൽ പ്രാവീണ്യമില്ല. അഥവാ പറഞ്ഞു തുടങ്ങിയാൽ നൂൽപാലത്തിനു മേലെ നടക്കുന്നതിനു തുല്യമാകും. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ വെയ്ക്കുക സാധ്യമല്ല. ചുവടൊന്നു പിഴച്ചാൽ, നില തെറ്റി വീഴുമെന്നുറപ്പ്. അനുനയിപ്പിക്കുന്ന ശബ്ദത്തിൽ, തികച്ചും സാധാരണവും നിസ്സാരവുമായ ഒരു കാര്യം പറയുന്നതു പോലെ ഞാൻ കഥ മുഴുവൻ ജയന്തിയോട് പറഞ്ഞു. ഒരു ചെറിയ നിശ്ശബ്ദതയ്ക്ക് ശേഷമൊരു ചോദ്യം വന്നു.
‘അടുത്ത തവണ അവൾ വന്നാൽ എന്തു ചെയ്യണമെന്നറിയാമോ?’
അതു ഭീഷണിയാണോ, വെറുമൊരു ചോദ്യമാണോ അതോ എന്റെ ധാർമ്മികബോധത്തെ പരിശോധിക്കാനാണോ? – അറിയില്ല.
‘എന്തു ചെയ്യണം?’ സാധ്യതകളുടെ വാതിലുകളെല്ലാം തുറന്നിട്ടു. ജയന്തി തീരുമാനിക്കട്ടെ. ഉപാധികൾ വെച്ചോട്ടെ. ഞാനിവിടെ വന്നിരിക്കുന്നത് കഥ പൂർത്തിയാക്കാനാണ്‌. വെറും രണ്ടധ്യായങ്ങൾ മാത്രമെഴുതാൻ വന്നവൻ. ജയന്തി ഒരു വാചകം മാത്രം പറഞ്ഞ് ഫോൺ വെച്ചു.
‘അടുത്ത തവണ എനിക്കു സംസാരിക്കണം’
ജയന്തിയുടെ മറുപടി ശരിക്കും കുഴപ്പിച്ചു കളഞ്ഞു. എന്തിനാണ്‌ ജയന്തി ഇതു പോലൊരു പെണ്ണിനോട് സംസാരിക്കുന്നത്? എന്നെ പറ്റി അവളെന്തു പറയുമെന്നറിയാനാണോ? ജാഗ്രത…സൂക്ഷിക്കണം..വളരെയധികം സൂക്ഷിക്കണം. രണ്ടു സ്ത്രീകളാണ്‌ തമ്മിൽ സംസാരിക്കാൻ പോകുന്നത്! അതിലൊന്ന് ഭാര്യയും! ആ ഫോൺ കോൾ പലതും രണ്ടാവർത്തി ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചു.

ഇനി ജയന്തിയുടെ ഫോൺ വരുമ്പോൾ അവളിവിടെ ഉണ്ടാവാനുള്ള സാധ്യത കുറവാണ്‌. എന്നു വെച്ചാൽ അവർ തമ്മിൽ സംസാരിക്കാനുള്ള സാധ്യത വളരെ വളരെ കുറവ്. സാധ്യത കുറയുമ്പോൾ രക്ഷ കൂടും. ഞാൻ മുറിക്ക് പുറത്ത് പോയി നോക്കി. അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. തിരികെ വന്ന് എഴുതാൻ പേനയെടുത്തു. പക്ഷെ വാക്കുകൾ ചുറ്റും വട്ടമിട്ടു പറക്കുന്നതല്ലാതെ, ഒന്നും കടലാസ്സിൽ വന്നിരിക്കുന്നില്ല. ധ്യാനിച്ചു, യാചിച്ചു, അദൃശ്യരൂപികളോട് കേണപേക്ഷിച്ചു. ചില വരികൾ കടലാസ്സിലേക്ക് വലിച്ചിടാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ കട്ടിലിൽ ചെന്നു കിടന്നു. ഇന്നിനി ഒന്നും എഴുതാനാവുമെന്നു തോന്നുന്നില്ല. പലതും കൂടിക്കുഴഞ്ഞു പോയിരിക്കുന്നു, വേർതിരിച്ചെടുക്കാനാവാത്ത വിധം. ഇപ്പോൾ വേണ്ടത്‌ ഒരു ചെറുമയക്കമാണ്‌. എങ്കിൽ രാത്രി ചിലപ്പോൾ എഴുതാനാവുമായിരിക്കും. കണ്ണുകളടച്ച്, കൈകൾ രണ്ടും വിടർത്തിയിട്ട് ഞാൻ മലർന്ന് കിടന്നു.

പിറ്റേ ദിവസം നല്ല ഉന്മേഷത്തോടു കൂടിയാണെഴുന്നേറ്റത്. തലേന്ന് രാത്രി പതിമൂന്നാം അധ്യായം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. വരം പോലെ വീണു കിട്ടിയ വാക്കുകൾ കടലാസ്സിലേക്ക് പകർത്തുക എന്ന കൃത്യം മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. അടുത്ത അധ്യായത്തിനു വേണ്ട പ്രധാന മുഹൂർത്തങ്ങൾ, സംഭാഷണങ്ങൾ എന്നിവയുടെ ഒരു രൂപരേഖ മനസ്സിലുണ്ട്. എഴുതുമ്പോൾ അതാവില്ല കടലാസ്സിൽ വീഴുക എങ്കിലും ഒരു നിഴൽരൂപമുള്ളത് യഥാർത്ഥരൂപത്തിലേക്ക് ചെന്നെത്താൻ ഉപകരിക്കും. ഉച്ച വരെ പലതും എഴുതാൻ ശ്രമിച്ചു. എഴുതിയതു പലതും പലവട്ടം വെട്ടിത്തിരുത്തുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നു. ഇതു വരെ എഴുതിയതുമായി ഉരച്ചു നോക്കുമ്പോൾ ഒരു മാറ്റ് കുറവ് ഉണ്ടോയെന്ന് സംശയം. തിരക്ക് പാടില്ല. അതൊഴിവാക്കാനാണ്‌ ഇവിടെ വന്ന് താമസിക്കുന്നത്. വരേണ്ടത് വരും. കാത്തിരിക്കുക. ആത്മഭാഷണത്തിനിടയിൽ കതകിൽ ആരോ മുട്ടുന്നത് കേട്ടു. സന്തോഷമാണാദ്യം തോന്നിയത്. ഇതവൾ തന്നെ. അല്ലാ…ഇത്രയും സന്തോഷം തോന്നാനെന്താണ്‌ കാരണം? സത്യത്തിൽ അവളെ ഞാൻ പ്രതീക്ഷിക്കുകയായിരുന്നില്ലെ? ജയന്തിയുടെ ഫോൺകോളിനേക്കാൾ? സുകന്യ…ആ പേരു ഏതെങ്കിലുമൊരു കഥാപാത്രത്തിനായി മനസ്സിൽ കുറിച്ചിട്ടതെന്ത്? വേഗം നടന്നു ചെന്നു വാതിൽ തുറന്നു.
‘സാറിനു ചായയോ കാപ്പിയോ വേണോ?’
ചെറുപ്പക്കാരനോട് നിരാശയോടെ ‘വേണ്ട’ എന്നു പറഞ്ഞു. ഇനി കുടിച്ചാൽ കൂടിയും ആ ചായക്ക് സ്വാദുണ്ടാവില്ല, എത്ര മധുരം ചേർത്തതാണെങ്കിൽ കൂടിയും. തിരിഞ്ഞു നടന്നു ചെന്ന് ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നു. ദൂരെ വാഹനങ്ങൾ പോകുന്നത് കാണാം. എത്ര പെട്ടെന്നാണ്‌ ഉത്സാഹമെല്ലാം വറ്റി പോകുന്നത്? പ്രതീക്ഷയാണ്‌ പ്രശ്നം. ബുദ്ധവചനമെത്ര ശരി! ഈ അഴികളിൽ പിടിച്ച് നിൽക്കുമ്പോൾ ഒരു തടവുപുള്ളിയാണെന്നു തോന്നി പോകുന്നു. കഥകൾ തന്നെ പിടികൂടി തടവിലിട്ടിരിക്കുന്നു. എഴുതാൻ അപേക്ഷിക്കുന്നു, ആവശ്യപ്പെടുന്നു, ആജ്ഞാപിക്കുന്നു. ഏതു വിധത്തിലായാലും അനുസരിക്കാൻ ഞാൻ തയ്യാറാണ്‌. തടവിൽ കിടക്കുന്നത് ഒരു സുഖമാവുന്നത് അങ്ങനെയാണ്‌.
‘എന്താ വലിയ ആലോചന?’
തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, അവൾ തന്നെ. വേഷത്തിലും ചമയത്തിലും വ്യത്യാസമുണ്ട്. കടും റോസ് നിറത്തിലുള്ള ഒരു ചുരിദാറിലാണിപ്പോൾ. മുടി അഴിച്ചിട്ടിരിക്കുന്നു. അതു കാരണം മുഖം പാതി മറഞ്ഞിട്ടുണ്ട്. കുറച്ച് കൂടി ഊർജ്ജസ്വലതയും, ചെറുപ്പവും തോന്നിക്കുന്നുണ്ട്. ഇവൾ വന്നതറിഞ്ഞില്ലല്ലോ. യക്ഷികളെ പോലെ കാലുകൾ നിലത്ത് ഉറപ്പിക്കാതെ…
‘വീണ്ടും വന്നോ?’ മനപ്പൂർവ്വം തീരെ താത്പര്യമില്ലാത്ത രീതിയിലാണ്‌ ചോദിച്ചത്. ഇവളെ കാത്തിരിക്കുകയാണെന്ന് ഒരു സൂചനയും കൊടുക്കരുത്. അല്ലെങ്കിൽ കൂടി എന്നെ പോലൊരാൾ ഇവളെ പോലൊരു സ്ത്രീയെ എന്തിനു കാത്തിരിക്കണം? ഇവളുടെ സാമീപ്യം എന്തിനാഗ്രഹിക്കണം? ആഗ്രഹിച്ചാൽ തന്നെ എന്തിനു വെളിപ്പെടുത്തണം? എന്റെ തന്നെ ഒരോ ചോദ്യത്തിനും സ്വയം ഉത്തരം പറയാൻ ശ്രമിക്കുമ്പോൾ കൂടുതൽ കൂടുതൽ വിട്ടുവീഴ്ച്ചകളിലേക്ക് ഞാൻ വീണു പോവുകയാണോ?
‘എന്താ സാറെ വന്നത്‌ ഇഷ്ടമായില്ലെ?…എന്നാ ഞാൻ പോകാം’
അവൾ തിരിഞ്ഞു നടക്കാൻ ഭാവിച്ചു. ഗൗരവവും ഇഷ്ടക്കേടും കാട്ടിയത് വലിയ അബദ്ധമായി പോയി. ഇതാ ഇവൾ പോകുന്നു. തിരിച്ചു വിളിക്കാൻ അഭിമാനം അനുവദിക്കുന്നുമില്ല. അല്ല, ഇവളെന്നെ കുരുക്കാൻ ശ്രമിക്കുകയാണ്‌. മനസ്സിലിരുപ്പെന്തെന്നറിയാനുള്ള വിദ്യകളാണിതൊക്കെ.
‘ഒരു കാര്യം പറയാനുണ്ട്’
ഞാൻ പെട്ടെന്ന് പറഞ്ഞു.
ഇലയ്ക്കും മുള്ളിനും കേടൊന്നും സംഭവിച്ചില്ല. അവൾ തിരിഞ്ഞു നിന്നു.
‘ഇന്നലെ…ജയന്തി ചോദിച്ചു’
‘ഏതു ജയന്തി?’
ഉടൻ തന്നെ ഓർത്തെടുത്തത് പോലെ അവൾ പറഞ്ഞു,
‘ഓ! സാറിന്റെ ഭാര്യ…അല്ലെ?’
‘ഉം’
‘എന്നിട്ട് സാറെന്തു പറഞ്ഞു?’
‘എന്തു പറയാൻ?…പറയാനൊന്നുമില്ലല്ലൊ’
‘ഒന്നും പറഞ്ഞില്ലെ?…ഞാനാരാണെന്നു പറഞ്ഞില്ലെ?’ അവൾ കുസൃതിയോടെ ചോദിച്ചു.
‘ഉം…പറഞ്ഞു’
‘എന്നിട്ട്?’
‘തന്നോട് സംസാരിക്കണമെന്നു പറഞ്ഞു’
അപ്പോൾ തോന്നി എന്തിനാണ്‌ അങ്ങനെ പറഞ്ഞതെന്ന്. ‘നിന്നോട്’ അല്ലെങ്കിൽ ‘നിങ്ങളോട്’ സംസാരിക്കണം എന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ. ഞാനാവശ്യത്തിലധികം സൗഹൃദഭാവം കാട്ടുന്നുണ്ടോ? ഇവൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? ഇവളെ കുറിച്ചറിയാൻ താത്പര്യമുണ്ട്. ഇവളുടെ കഥയറിയാനും. കഥയറിയാൻ മാത്രമാണോ ഇവളോട് സംസാരിക്കാനിത്രയും താത്പര്യപ്പെടുന്നത്? എല്ലാ കണ്ടുമുട്ടലുകൾക്കും എന്തെങ്കിലും കാരണം കാണുമെന്ന വിശ്വാസമാണോ ഇവളോട് സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്? ആകസ്മികമായൊന്നുമുണ്ടാവില്ല. എല്ലാം തികച്ചും സാധാരണമാണ്‌. എല്ലാ കെട്ടുകളും മുൻപെ മുറുക്കി വെച്ചതാണ്‌. അഴിച്ചു നോക്കി അത്ഭുതപ്പെടുന്നു എന്നേയുള്ളൂ. അവൾ മേശയ്ക്കരികിലേക്ക് നടന്നു. എഴുതി വെച്ചതൊന്നും എടുത്തു നോക്കുകയോ വായിക്കാൻ ശ്രമിക്കുകയോ അവൾ ചെയ്തില്ല. ഒരുപക്ഷെ എടുക്കാനൊരുമ്പെട്ടിരുന്നെങ്കിൽ കൂടിയും ഞാനവളെ തടയുമായിരുന്നില്ല. മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ എടുത്ത്‌ എന്റെ നേർക്ക് നീട്ടി അവൾ പറഞ്ഞു,
‘വിളിച്ചു താ…സംസാരിക്കാം’.
പ്രതീക്ഷിച്ചില്ല, ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം. ഫോൺ വാങ്ങി ബട്ടണുകൾ അമർത്തി തുടങ്ങി. എവിടെയോ ഒരു അപകടം പതിയിരുപ്പുണ്ട്. അറിയാൻ കഴിയുന്നില്ല. ഇവൾ എന്താവും പറയാൻ പോകുന്നത്? വേണമെങ്കിൽ ഫോൺ വിളിക്കാതിരിക്കാം. ജയന്തി ചോദിക്കുമ്പോൾ പിന്നീട് ഇവളെ കണ്ടില്ലെന്നോ, വന്നില്ലെന്നോ കളവു പറയാം. പക്ഷെ പിന്നൊരിക്കൽ…എന്നെങ്കിലുമൊരിക്കൽ ഞാൻ തന്നെ സത്യം പറഞ്ഞു പോകും. ചോദ്യങ്ങളുണ്ടാവും. ചാരം മൂടിയിട്ടതൊക്കെയും കാറ്റ് തട്ടി തെറിപ്പിക്കും…വേണ്ട…

ജയന്തിയുടെ ‘ഹലോ’ കേട്ടപ്പോൾ പറഞ്ഞു,
‘താൻ പറഞ്ഞില്ലെ?…ഇതാ ഇവിടെ ഒരാൾ തന്നോട് സംസാരിക്കാൻ കാത്തുനിൽപ്പുണ്ട്’
‘അതാരാ?…ഓ…അവളാണോ?…ഇന്നലെ മുറിയിൽ വന്ന?…ഇന്നും വന്നോ?’
‘ഉം…പറഞ്ഞില്ലെ സംസാരിക്കണമെന്ന്…ദാ, സംസാരിച്ചോ’
കൂടുതലൊന്നും പറയാതെ ഞാൻ ഫോൺ സുകന്യയുടെ നേർക്ക് നീട്ടി.

ഫോൺ കിട്ടിയതും അവൾ അതിനെ ചെവിയോട് ചേർത്ത്, എന്തോ രഹസ്യം പറയുന്നത് പോലെ വായ് പൊത്തിപ്പിടിച്ചു കൊണ്ട് ജനലിനടുത്തേക്ക് നടന്നു. എന്തു രഹസ്യമാണിവൾ പറയാൻ പോകുന്നത്? ഇപ്പോൾ ഫോൺ അവളുടെ കൈയ്യിലാണ്‌. അവൾക്ക് എന്തു വേണമെങ്കിലും പറയാം. എന്തു കഥ വേണമെങ്കിലും. ശരിക്കും കഥ പറയുന്നതാരാണ്‌? എനിക്കെഴുതാൻ മാത്രമേ അറിയൂ. അതും വെറും കഥകൾ. അൽപനേരം കഴിഞ്ഞ് അവളുടെ നേർക്ക് നോക്കി. ഇപ്പോഴും സംസാരം തന്നെ. പക്ഷെ ഇപ്പോൾ കുറച്ചു കൂടി സ്വാതന്ത്ര്യത്തോടു കൂടിയാണ്‌. വലതു കൈ ജനലഴിയിൽ മുറുക്കെപിടിച്ചിരിക്കുന്നു. തല ചെരിച്ച് ആ കൗതുകക്കാഴ്ച്ച ഞാൻ നോക്കി നിന്നു. രണ്ടു കഥാപാത്രങ്ങളെ തമ്മിൽ സംസാരിക്കാൻ വിട്ട്, മാറി നിന്ന് വീക്ഷിക്കുന്നത് കൗതുകമുള്ള ഒരനുഭവമായി. കഥാപാത്രങ്ങൾ സംസാരിക്കുന്നത് കഥാകാരനെ കുറിച്ചാവുമോ?…അറിയില്ല. അവർക്ക് എന്തും സംസാരിക്കാം. സംസാരിക്കട്ടെ.

കുറച്ച് നേരം കഴിഞ്ഞപ്പോൾ സംസാരം അവസാനിച്ചു. അവൾ ഫോണിലേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു. പിന്നീട് ജനലഴികളിലൂടെ ദൂരേയ്ക്കും. തിരികെ ഫോൺ തരുമ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നോ എന്നു സംശയം തോന്നി. ജയന്തി എന്താവും പറഞ്ഞത്? ഇവൾ കരയാൻ മാത്രം? ചോദിക്കണോ?…ആരോട്? ഇവളോടോ ജയന്തിയോടോ? എന്ത്‌ ചോദിക്കണം?

‘എന്താണ്‌ പറഞ്ഞത്?’
സ്വരത്തിൽ അല്പം പോലും ആകാംക്ഷ കലരാതിരിക്കാൻ കഴിവതും ശ്രമിച്ചു കൊണ്ട്, വാലും തലയുമില്ലാത്ത, ആർക്കും പിടി കൊടുക്കാത്തൊരു ചോദ്യം. പെട്ടെന്ന് വീണ്ടുമവളുടെ മുഖത്ത് കുസൃതി നിറഞ്ഞു.
‘ഞാൻ സാറിനെ പറ്റി ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്!’
‘എന്തു പറഞ്ഞു കൊടുത്തെന്ന്?!’
‘അത് സാറിന്‌ ഭാര്യയോട് ചോദിച്ചാൽ പോരെ?!’

ഇല്ല, ചോദിക്കില്ല. ഇനി ജയന്തി പറയാനൊരുമ്പെട്ടാൽ കൂടിയും വിലക്കും. കേൾക്കാത്തത് സങ്കൽപ്പിക്കുന്നതാണ്‌ സുഖം. അതിലൊരു സ്വാതന്ത്ര്യവുമുണ്ട്. എന്തും സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം – മനുഷ്യർക്ക് ബാക്കിയായ ഒരേയൊരു സ്വാതന്ത്ര്യം! അപ്പോഴാണോർത്തത്. ജയന്തിയോടൊന്നും സംസാരിച്ചില്ലല്ലോ. ജയന്തി സംസാരിക്കാൻ താത്പര്യം കാണിച്ചില്ലല്ലോ. ഇപ്പോൾ തന്നെ ജയന്തിയെ തിരികെ വിളിച്ചാൽ, ഞാനൊരു ഭീരുവാണ്‌ ധരിക്കാൻ സാധ്യതയുണ്ട്. ഞാനൊരു ധീരനാണ്‌. ഭയക്കേണ്ട കാര്യമില്ല. ഒരിക്കലും, ഒന്നിനേയും, ഒരാളേയും…

‘സാറെഴുതി തീർന്നോ?’ അക്ഷരങ്ങൾ നിറഞ്ഞ കടലാസ്സ് കെട്ട് നോക്കിക്കൊണ്ടവൾ ചോദിച്ചു.
‘ഇല്ല…എഴുതിക്കൊണ്ടിരിക്കുന്നു…’
‘സാറിവിടെ എത്ര ദെവസമുണ്ടാവും?’
‘നാളെയും കൂടി…ചിലപ്പോൾ ഒരു ദിവസവും കൂടി…ഉം എന്താ?’
‘ഒന്നുമില്ല’
‘സാറിനി എന്നെ കുറിച്ച് എഴുതുവായിരിക്കും…അല്ലെ?’ അവൾ നിറം മങ്ങിയ ചുവരിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
‘ചിലപ്പോൾ…’ കളവ് പറയാൻ തോന്നിയില്ല.

ഈ യുവതിയെക്കുറിച്ച് എല്ലാം അറിയണമെന്നുണ്ട്. ചിലപ്പോൾ എന്നെങ്കിലും, ഏതെങ്കിലുമൊരു അവസരത്തിൽ ഏതെങ്കിലുമൊരു കഥാപാത്രത്തിനു ഇവളുടെ ഛായ വന്നു ചേരാനിടയുണ്ട്.

അവൾ എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നു. എന്തോ ചോദിക്കാനോ പറയാനോ തയ്യാറെടുക്കുകയാണെന്നു തോന്നി. വളരെ ശാന്തമായി, പതിയെ അവൾ പറഞ്ഞു,
‘എനിക്ക് പറയാൻ കഥയൊന്നുമില്ല സാറെ…എനിക്കും എല്ലാരും ഉണ്ടായിരുന്നു…അവരൊക്കെ ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ…ഞാനിങ്ങനെ…സത്യത്തിൽ എനിക്ക് എല്ലാരേം പേടിയാണ്‌…പക്ഷെ..സാറിന്റെ അടുത്ത് വരുമ്പോ ഒരു പേടീം തോന്നണില്ല…’
ഒന്നു ചിരിച്ച ശേഷം അവൾ തുടർന്നു,
‘എല്ലാർക്കും എന്നെ വേണം…പക്ഷെ എനിക്ക്…ആരുമില്ല..’
തല തിരിച്ച് കുറച്ചു നേരം അഴികൾക്കപ്പുറം ദൂരേക്ക് നോക്കി നിന്ന ശേഷം അവൾ ചോദിച്ചു,
‘ആരുമില്ലാത്തവര്‌ടെ കഥ…സാറ്‌ എഴുതീട്ടുണ്ടോ?’

നോക്കുമ്പോൾ കണ്ടു, അവളുടെ കവിളിൽ ഒരു കരിവാളിച്ച പാട്…
‘ഇതെങ്ങനെ?’ എന്നു ചോദിക്കാൻ ഭാവിച്ചതാണ്‌. അപ്പോഴേക്കും, ‘ഞാൻ പിന്നെ വരാം സാറെ’ എന്നും പറഞ്ഞവൾ ഇറങ്ങി പോയി. അവളുടെ കണ്ണു നിറഞ്ഞു വരികയായിരുന്നോ? സംശയം തോന്നി.

ആരുമില്ലാത്തവരുടെ കഥ… ഇതുവരെയ്ക്കും എഴുതിയതും വായിച്ചതുമൊക്കെ ബന്ധങ്ങളുടെ കഥകൾ. ആരുമില്ലാത്തവരെ കുറിച്ച് എന്താ ആരും എഴുതാത്തത്? അവരുടെ കഥകൾ വായിക്കാൻ ആരുമുണ്ടാവില്ലെന്ന് സംശയിക്കുന്നത് കൊണ്ടാവുമോ? സുകന്യ…അവളിറങ്ങി പോയത് അരക്ഷിതത്വത്തിന്റെ, അപരിചിതലോകത്തേക്കാണ്‌. ഞാനിവിടെ സുരക്ഷിതത്വത്തിന്റെ കുമിളയ്ക്കുള്ളിൽ, എന്നും പരിചിതരുടെ നടുവിൽ. ധീരനെന്ന് സ്വയം വിശ്വസിപ്പിക്കുമ്പോഴും, സത്യത്തിൽ എനിക്ക് ഭയമാണ്‌…എപ്പോഴും, എന്തിനേയും, എല്ലാവരേയും…

‘സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളൊരു അവസരമല്ലേ ജീവിതം?’ – ആ ചോദ്യമെഴുതി വെച്ച് ജീവിതത്തിന്‌ കുരിക്കിട്ട പഴയൊരു സഹപാഠിയെ ഓർത്തു. ഇതു രണ്ടും നിഷേധിക്കപ്പെട്ട, ശൂന്യത മാത്രം സ്വന്തമായുള്ളവരെക്കുറിച്ച് ഇതുവരെ ആലോചിക്കാത്തതെന്തെന്ന് സ്വയം ചോദിച്ചു. സുകന്യയെ കുറിച്ചോർക്കുമ്പോഴൊക്കെ ലോകത്തിനെ കുറിച്ചോർത്തു പോകുന്നു. കുമിളകൾക്ക് പുറത്തുള്ള വലിയ കുമിളകളെ കുറിച്ച്… അവൾ പോയ ശേഷവും തോന്നി അവളുടെ ശബ്ദമിപ്പോഴും മുറിക്കുള്ളിൽ തങ്ങി നിൽപ്പുണ്ടെന്ന്. ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ടെന്ന്. അവൾ പൂശിയ വില കുറഞ്ഞ പൗഡറിന്റെ ഗന്ധമിപ്പോഴും മുറിക്കുള്ളിൽ തങ്ങി നില്പ്പുണ്ടെന്ന്…

അന്നു രാത്രി ഒന്നുമെഴുതിയില്ല. ഒന്നുമെഴുതാൻ കഴിഞ്ഞില്ല. ഒരു ഫോൺകോളും എന്നെത്തേടി വന്നതുമില്ല. തലേന്ന് രാത്രി മുതൽ പിൻതുടരുന്ന ചിന്തകൾ, പിന്നിൽ തന്നെയുണ്ടെന്ന് പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ തോന്നി. കാപ്പികുടി കഴിഞ്ഞ് കുറച്ചെഴുതാൻ ശ്രമിച്ചതാണ്‌. വഴി നിറയെ പാറക്കല്ലുകൾ…കുപ്പിച്ചില്ലുകൾ…കൂർത്ത കല്ലുകൾ…യാത്ര അസാദ്ധ്യം. ഉച്ച ആവുന്നു. ശ്രദ്ധ ചിതറി പോകുന്നു. ഇതു വരെ എഴുതിയത് കഷ്ടിച്ചൊരു പേജു മാത്രം. അതു തന്നെ ഒട്ടും തൃപ്തി തരുന്നുമില്ല. എഴുതിയ കടലാസ്സുകളെല്ലാം കീറി കൂടയിലിട്ടു.

ജയന്തി…അവളെന്താണിതു വരെ വിളിക്കാത്തത്? അങ്ങോട്ട് വിളിക്കാവുന്നതല്ലെയുള്ളൂ? സുകന്യ…അവൾ വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു, എന്താണിന്നലെ സംസാരിച്ചതെന്ന്…എന്തു കൊണ്ട് ജയന്തി വിളിക്കുന്നില്ലെന്ന്… ഫോണെടുത്ത് ജയന്തിയെ വിളിച്ചു. കോൾ പോകുന്നതല്ലാതെ ആരും ഫോണെടുക്കുന്നില്ല. ചിലപ്പോൾ അവൾ ഫോണടിക്കുന്നത് കേൾക്കുന്നില്ലായിരിക്കും. ചിലപ്പോൾ പുറത്തെവിടെയെങ്കിലും പോയിട്ടുണ്ടാവും. ചിലപ്പോൾ ഫോണെടുക്കാൻ മറന്നിട്ടുണ്ടാവും.
സുകന്യ…അവളെവിടെ? ഇന്നലെ ഇതേ സമയത്തല്ലേ വന്നത്? ഞാൻ അവളെ മുൻപ് കണ്ടിട്ടുണ്ടോ?…എവിടെയെങ്കിലും വെച്ച്? അവൾക്ക് ഞാൻ ആരാണ്‌? അവളോട് അല്പനേരം സംസാരിച്ചാൽ ഒരാശ്വാസമാകുമായിരുന്നു…ചിലപ്പോൾ ബാക്കിയുള്ളത് എഴുതി തീർക്കാൻ കഴിഞ്ഞെന്നും വരും. എഴുതാൻ തടസ്സമാവുന്നത് ഒരേയൊരു കാര്യമാണ്‌ – അജ്ഞാതമായൊരു വ്യഥ. ഒന്നുമറിയാൻ കഴിയാതെ പോകുന്നതാണ്‌ യഥാർത്ഥ സംഘർഷം. താഴെ ചെന്ന് അവളെ കുറിച്ച് അന്വേഷിച്ചാലോ? എന്തു പറഞ്ഞാണ്‌ അന്വേഷിക്കേണ്ടത്? എന്താവും ചോദിച്ചാൽ കിട്ടുന്ന ഉത്തരം? സുകന്യ എന്ന പേരു പോലും ചിലപ്പോൾ അവളുടെ സ്വന്തമാവില്ല. വെറുതെ ചോദിക്കാമെന്നല്ലാതെ…

രാത്രിയോടടുത്ത് ഒരു ഫോൺകോൾ വന്നു. ജയന്തിയായിരുന്നു. സുകന്യ എന്നൊരു വാക്ക് പോലും സംസാരത്തിലുണ്ടായില്ല. അതെന്തു കൊണ്ടെന്ന് മനസ്സിലായില്ല. ‘നല്ല തലവേദന’ അതു പറഞ്ഞാണ്‌ ഞാൻ ഫോൺ വെച്ചത്. എഴുതാൻ കഴിയുന്നില്ല. വല്ലാത്ത അസ്വസ്ഥത. എഴുതാൻ കഴിയാത്തതിലും അസ്വസ്ഥതയുണ്ടാക്കുന്നത് അവളുടെ അസാന്നിദ്ധ്യമാണ്‌. ആവർത്തിക്കുന്ന ചിന്തകളാണ്‌ ഏറ്റവും വലിയ സ്വൈര്യക്കേട്. സുകന്യ – അവളെവിടെയാണ്‌? അവൾക്കെന്തു സംഭവിച്ചിരിക്കും? കഥയില്ലാത്തൊരു യുവതി. അവളുടെ കഥയില്ലായ്മാണ്‌ ഏറ്റവും വലിയ കഥ. ഒരു പക്ഷെ എല്ലാ കഥകളും ഒടുക്കം ചെന്നു നില്ക്കുക കഥയില്ലായ്മയിലാവും. ജീവിതം പോലെ… അവളുടെ കഥ ഒരിക്കലും ഞാനെഴുതുകയില്ല. എല്ലാം വിൽക്കുന്നവരെ കുറിച്ച് കഥയെഴുതി വിൽക്കുകയാണെങ്കിൽ ഞാൻ പിന്നെ ആരാണ്‌? എത്ര ക്രൂരനായ വ്യാപാരിയാണ്‌. ജയന്തിയേക്കാളധികം ആകുലനാവുന്നത് സുകന്യയെ കുറിച്ചോർത്താണ്‌. അതെന്തങ്ങനെ? അവളെ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടാവുമോ? ആരെങ്കിലും അവളെ എവിടേക്കെങ്കിലും കടത്തി കൊണ്ടു പോയിരിക്കുമോ? അവൾ എവിടെയെങ്കിലും തടവിലാക്കപ്പെട്ടിട്ടുണ്ടാവുമോ? അവളെ ചിലപ്പോൾ പോലീസുകാർ…ചിലപ്പോൾ സദാചാരവാദികൾ…

പിറ്റേ ദിവസവും കാത്തു – വാക്കുകളേയും, സുകന്യയേയും. രണ്ടും വരികയുണ്ടായില്ല. വീണ്ടും തിരക്കിലേക്ക് മടങ്ങണം. ശബ്ദങ്ങൾക്ക് നടുവിലേക്ക്. മറവികളുടെ മറവുകളിലേക്ക്. ഏകാന്തതയാണ്‌ അസഹ്യമാവുന്നത്. നിശ്ശബ്ദതയാണ്‌ കാതടപ്പിക്കുന്നത്. പിറ്റേന്ന് കാലത്ത് തന്നെ മുറിയൊഴിഞ്ഞ് പോകാൻ തീരുമാനിച്ചു. ജയന്തിയെ വിളിച്ചു പറഞ്ഞു – ‘തിരിച്ചു വരുന്നു. വീണ്ടും പഴയ ലോകത്തിലേക്ക്’

താക്കോലേൽപ്പിച്ച് പടികളിറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. എവിടെയെങ്കിലും മറഞ്ഞു നിന്ന്…

ഇനി ഈ കഥ വായിക്കുമ്പോൾ ഒരു കഥാപാത്രം മാത്രമാവും തെളിഞ്ഞു വരിക. കഥയിലില്ലാത്തൊരു കഥാപാത്രം മാത്രം. ‘വീണ്ടും വരണം സർ’ അതായിരുന്നില്ലെ ഇറങ്ങുമ്പോൾ കൗണ്ടറിനു പിന്നിലിരുന്ന മനുഷ്യൻ പറഞ്ഞത്? വരും. വരുമായിരിക്കും. ചിലപ്പോൾ അന്നു വീണ്ടും അവളെ കാണുമായിരിക്കും. അറിയില്ല. പക്ഷെ കാണണം. എവിടെയെങ്കിലും വെച്ച്…എന്നെങ്കിലും. ഞാൻ പുറത്തേക്ക്…പരിചിതവും സുരക്ഷിതവുമെന്നു സ്വയം വിശ്വസിക്കുന്ന വലിയ ലോകത്തേക്ക് പതിയെ നടന്നു.