രാജേഷ് അണിയാരം
ഓരോ ആത്മഹത്യകളിലും ഉത്തരം കിട്ടാതെ ബാക്കിയാകുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ദൗത്യമാണ് കാഴ്ചക്കാർക്കുള്ളത്. കാഴ്ചക്കാരുടെ ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ ചർച്ചകളിൽ വ്യാപൃതരായി അവിടവിടെയായിൽ നിൽപ്പുറപ്പിച്ചിട്ടുണ്ട്.
പൂഴിമണ്ണിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്ന അവളുടെ നീണ്ട മുടി ചുമലിലും കഴുത്തിലും ചുറ്റി പിണഞ്ഞു കിടന്നു. നിറയെ നീലപുഷ്പങ്ങളുള്ള വെളുത്ത ചൂരീദാർ ടോപ്പും നീലപേന്റുമായിരുന്നു വേഷം.
കൊതിതീരാത്ത പോലെ പുഴ അപ്പോഴും ആ പെണ്ണിന്റെ കാൽപ്പാദം തഴുകിക്കൊണ്ടിരുന്നു. പരൽ മീനുകൾ അവളുടെ ഉളളം കാൽ മുത്തി ചുവപ്പിച്ചു.വെളുത്ത കൈമുട്ടിലെ മുറിവ് ഏതോ വമ്പൻ മത്സ്യം കൊത്തിയതാവുമെന്നും ,അതല്ല പുഴയിലേക്ക് ചാടുമ്പോൾ പാറക്കല്ലിൽ ഇടിച്ചതാവുമെന്നും കാഴ്ചക്കാർ തർക്കിച്ചു. യുവതിക്ക് പ്രായം ഏകദേശം ഇരുപത്തിയഞ്ചിൽ കൂടില്ലെന്ന അഭിപ്രായത്തോട് അവർ ഐക്യപ്പെട്ടു.
കൗൺസിലർ കുഞ്ഞുണ്ണി നായർ എത്തുമ്പോഴേക്ക് പാലത്തിനു മുകളിലും പുഴ തീരത്തും ആളുകൾ കൂടി നിൽക്കുന്നുണ്ട്.തൊട്ടാവാടിയും കുറ്റിച്ചെടികളും നിറഞ്ഞ ഭാഗത്താണ് മൃതദേഹം കിടക്കുന്നത്. പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നും യാത്രക്കാർ തല പുറത്തേക്കിട്ട് നോക്കിക്കൊണ്ടിരുന്നു. പ്രൈവറ്റ് വാഹനങ്ങൾ കാര്യമെന്തെന്നറിയാൻ റോഡിനോരം ചേർന്ന് നിർത്തിയിടുന്നുണ്ട്. ലൈൻ ബസ്സിലെ യാത്രക്കാർക്കാകട്ടെ ബസ്സ് പാലം കടക്കുന്നതു വരെയുള്ള കാഴ്ചയേ തരപ്പെട്ടുള്ളൂ ..
''പോലീസില് വിവരമറീച്ചോ .." കുഞ്ഞുണ്ണി നായർ അവിടെ കൂടി നിന്നവരോടായി ചോദിച്ചു.
" ഇല്ല കൗൺസിലറേ ..ഇങ്ങള് ബന്നിറ്റ് ബിളിക്കാന്ന് വെച്ച്."ബാർബർ ഗോപാലൻ മുറുക്കാൻ കറയുള്ള ഒരു വളിച്ച ചിരി പാസാക്കി.
"അയിന് ഞാൻ വരണ്ടതുണ്ടാർന്നാ.. ഇങ്ങക്ക് തെന്നെ വിളിച്ച് പറഞ്ഞൂ ടാരുന്നോ.. " കഞ്ഞുണ്ണി നായർക്ക് ദേഷ്യം വന്നു. അയാൾ തന്റെ പോളിസ്റ്റർ ജുബ്ബയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്ത് ചൊക്ലി പോലീസ് സ്റ്റേഷനിലേക്കുള്ള നമ്പർ തടവിയുണർത്തി. അയാൾ ഫോൺ ചെവിയോട് ചേർത്തു.പെരിങ്ങത്തൂർ പാലത്തിനടുത്ത് ഒരു ഡെഡ് ബോഡി വന്നടിഞ്ഞിട്ടുണ്ടെന്ന വിവരം സ്റ്റേഷനിൽ വിളിച്ചറിയിച്ചപ്പോൾ മറുതലയ്ക്കൽ നിന്നുയർന്ന തളർന്ന ശബദം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി." എല്ലാ ദുരിതക്കെട്ടുകളും മളെ തലേൽ തന്ന്യാണല്ലോ ദൈവേ.. " എന്ന് പറഞ്ഞത് പോലീസുകാരൻ തന്നെയാണോ എന്ന് കുഞ്ഞുണ്ണി നായർസംശയിച്ചു. അധികാരത്തിന്റെ ദാർഷ്ട്യമില്ലാത്ത തളർന്ന ശബ്ദം അയാളെ ഉലച്ചു.
ഹെഡ് കോൺസ്റ്റബിൾമാധവേട്ടന്റെ വാക്കുകൾ സങ്കടപ്പെടുത്തിയത് സഹപ്രവർത്തകരായ സഹദേവനെയും സുഗുണനെയുമാണ്.സഹദേവൻ ഡ്യൂട്ടിക്ക് കയറാനായി സ്റ്റേഷനിലേക്ക് എത്തിയതേയുണ്ടായിരുന്നുള്ളൂ.യൂണിഫോം ധരിച്ച് ഷൂസിന്റെ ലെയ്സ് കെട്ടുമ്പോഴാണ് മാധവേട്ടന്റെ പരാതി പറച്ചിൽ കേൾക്കുന്നത്. അതും പാവം ദൈവത്തോട്. സ്വപ്നങ്ങൾ പാടെ തകർന്നു പോയ മനുഷ്യനെ അടയാളപ്പെടുത്തുന്നതാണ് മാധവേട്ടന്റെ ഓരോ ആത്മഗതങ്ങളുമെന്ന് സഹദേവന് തോന്നിയിട്ടുണ്ട്.
"പോട്ടെ മാധവേട്ട, ഇങ്ങളിപ്പം വേണ്ടാത്ത ഓരോന്ന് ചിന്തിച്ച് മനസ്സ് വെഷമിപ്പിക്കല്ലേ..." എന്ന് സഹദേവൻ പറഞ്ഞു.
" ഞാൻ പിന്നെ എന്ത് പറ്യാനാ.. സദേവാ. ഒര്ത്തനിപ്പം ഫോൺ ചെയ്തിരിക്കുന്നു ,പെരിങ്ങത്തൂർ പൊഴേല് ഒര് ഡെഡ് ബോഡി വന്നടിഞ്ഞിട്ടുണ്ടത്രേ. പൊഴേ ടെ അപ്രത്താണെങ്കില് കോഴിക്കോട് ജില്ലയാ. നാദാരം സ്റ്റേഷന്റെ പരിധീലാ.. ഇദിപ്പം ഇപ്രത്ത് കണ്ണൂർ ജില്ലേല് മ്മളെ സ്റ്റേഷൻ പരിധീല് മ്മളെമെനക്കെടത്താനായിക്കൊണ്ട് ... "
മാധവേട്ടന്റെ മറുപടി കേട്ടപ്പോൾ സഹദേവന്റെ മനസ്സിലും മിന്നിയത് മോർച്ചറിയിലും പോസ്റ്റ്മോർട്ടത്തിനും കാത്തു കെട്ടി കിടക്കേണ്ടി വരുന്ന രസക്കേടിന്റെ ചിത്രങ്ങളാണ്.
"ഏതായാലും മാധവേട്ടന് രണ്ട് മാസം കൂടി സഹിച്ചാൽ മതീലോ അജ്ഞാത ശവങ്ങൾക്കുള്ള കാത്തിരിപ്പ്.റിട്ടയേർഡ് ആയാൽ പിന്നെ സ്വസ്ഥായിറ്റ് വീട്ടിലിരിക്കാലോ അല്ലേ ബഷീർക്കാ.. " ഏതോ ഏക്സിഡന്റ് കേസിന്റെ പരാതി തയ്യാറാക്കുന്ന തിരക്കിലായ റൈറ്റർ ബഷീർ തലയുയർത്തി.
" ഇനി മാധവേട്ടൻ വല്ല അമ്പല കമ്മിറ്റിയിലോ കയറിപ്പറ്റി നാട്ടുപ്രമാണിയായി വിലസേണ്ട പ്രായമല്ലേ." റൈറ്റർ ബഷീറിന്റെ സംസാരം കേട്ട് സഹദേവൻ കുലുങ്ങി ചിരിച്ചു.
മാധവേട്ടൻ തങ്ങളുടെ നേരമ്പോക്കുകളൊന്നും കേട്ടതായി പോലും തോന്നിയില്ല. ചിന്തകളുടെ ഭാരം തൂങ്ങി തല കുനിച്ച് ആത്മാവില്ലാതെ ജഡം കണക്കെ അയാൾ സഹദേവന്റെ അടുത്ത് കസേരയിൽ ചെന്നിരുന്നു. ഒന്നും പറയാനുണ്ടായിരുന്നില്ല അയാൾക്ക്.
കുറേ കാലമായി ഇങ്ങിനെ തന്നെയാണ്. ആരോടും സംസാരിക്കാൻ താൽപര്യം കാട്ടാറില്ല. വല്ലപ്പോഴും വായിൽ നിന്നും വീഴുന്ന വാക്കുകളാവട്ടെ അയാൾക്ക് മാത്രം കേൾക്കാവുന്ന പതിഞ്ഞ ശബ്ദത്തിലുള്ളതാവും.
മുമ്പൊക്കെ ഏറെ സംസാര പ്രിയനായിരുന്നു മാധവേട്ടൻ. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ അത് നിർത്തി കിട്ടാനായിരുന്നു പാട്. ഏത് വിഷയത്തെ കുറിച്ച് സംസാരിച്ചാലും അത് ചെന്നെത്തുന്നത് ബ്രണ്ണൻ കോളേജിൽ പി ജിക്ക് പഠിക്കുന്ന തന്റെ മകളിലേക്കു തന്നെയാവും.
സ്വർണ്ണത്തിന്റെ കുതിച്ചുയരുന്നു വിലയെ കുറിച്ച് പറയുമ്പോൾ ഉള്ളിൽ നുരപൊന്തുന്ന വേവലാതിയോടെ മാധവേട്ടൻ പറയും '"ഇഞ്ഞി ഭാഗ്യവാനാ.. സദേവാ.. കെട്ട് പ്രായം തെകഞ്ഞ് നിക്കുന്ന പെണ്ണില്ലല്ലോ ഇനിക്ക്."
ശമ്പളം കിട്ടുന്നതിൽ മിച്ചം പിടിച്ച് പലപ്പോഴായി മാധവേട്ടൻ തന്റെ കെട്ട്പ്രായമായ മകൾക്ക് വേണ്ടി സ്വർണ്ണാഭരണങ്ങൾ വാങ്ങി വെക്കാറുണ്ടായിരുന്നു." ഇനിം വെല കൂടിയേക്കും സദേവാ.. പെണ്ണിനെ കൈപിടിച്ചേൽപ്പിക്കുമ്പം മ്മള് നാണംകെട്ട് പോകര്തല്ലോ.. ആകെ ഉള്ള ഒര് മോളല്ലേ .."
പത്രവായനയിലെവിടെയെങ്കിലും ഒരു സ്ത്രീ പീഡനമോ ബലാത്സംഗമോവായിച്ചാൽ ചങ്ക്പിടയുന്ന വേദന പങ്കു വെക്കുന്നതും സഹദേവനോടാണ്.
സൗമ്യയെ റെയിൽവെ ട്രാക്കിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന വാർത്ത പത്രത്തിൽ വായിക്കുമ്പോൾ അടുത്തു തന്നെ സഹദേവൻ പത്രത്തിലെ ചരമ കോളത്തിലെ നരച്ച തലകളെ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു.
"സ ദേവാ.. " വല്ലാത്തൊരു വിറയലുണ്ടായിരുന്നു ആ വിളിക്ക്.
” ന്റെ മോളെ പ്രായാ.. ഇവക്ക്.” പത്രത്തിലെ സൗമ്യയുടെ സുന്ദരമായ ഫോട്ടോ അയാൾ കാട്ടി കൊടുത്തു. സങ്കടം പൊട്ടിയൊലിക്കാൻ വെമ്പി നിന്ന മാധവേട്ടന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ സഹദേവൻ ചരമ കോളത്തിലേക്ക് തലയൊളിപ്പിച്ചു.
“അല്ലേലും രണ്ടാൺ പിള്ളേരുള്ള ഇനിക്ക് ഇതൊന്നും മനസ്സിലാവൂല്ല.” എന്ന് പറഞ്ഞു കൊണ്ട് പത്രവുമെടുത്ത് മാധവേട്ടൻ സ്റ്റേഷനുള്ളിലേക്ക് നടന്നു പോയി. അവിടെ രണ്ട് പെൺമക്കളുള്ള അബൂക്കയോ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളുള്ള വിനായകനോ മാധവേട്ടന്റെ സങ്കടം പങ്കിട്ടെടുക്കുന്നുണ്ടാവും.
അന്ന് വൈകുന്നേരത്തെ ഒത്തുകൂടൽ രാമകൃഷ്ണേട്ടന്റെ കോട്ടേഴ്സിൽ വെച്ചായിരുന്നു.രാമകൃഷ്ണേട്ടൻ ഭാര്യയെ സൂത്രത്തിൽ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചതിന്റെ ഉദ്ദേശം തന്നെ സ്വസ്ഥമായിരുന്നു കൂട്ടുകാരോടൊത്ത് കമ്പനി കൂടാൻ തന്നെയായിരുന്നു. “കുട്ടികളേം കൂട്ടിഅവള് ടെ വീട്ടിൽ പോയി രണ്ടീസം താമസിച്ചോളാൻ പറഞ്ഞപ്പം എന്റെ ജോണേ .. ഓള് ടെ ഒര് സന്തോഷം ഒന്ന് കാണണം.” അടുക്കളയിൽ നിന്ന് മുട്ടവറുത്തു കൊണ്ടിരുന്ന രാമകൃഷ്ണൻ ചിരിച്ചു മറിഞ്ഞു. സൗഹൃദ കൂട്ടായ്മയുടെ ഒരുക്കങ്ങൾ ഓരോന്നായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. കക്കിരിയുടെ തോല് ചെത്തി കനമൊപ്പിച്ച് വട്ടത്തിൽ മുറിച്ച് പ്ലേറ്റിലേക്കിടുമ്പോൾ സഹദേവൻ പറഞ്ഞു. “എന്താണപ്പാ കെട്ടിയോന് ഒരിക്കലുമില്ലാത്ത സ്നേഹമെന്ന് കരുതീട്ടുണ്ടാവും ചേച്ചി. “
“അതൊക്കെ ഓക്കറിയാടോ.. ഓളില്ലാത്തപ്പം ഈട വല്യ ആഘോഷാരിക്കൂന്ന് ഓക്കറിയാം. എന്നാലും അറിഞ്ഞ ഭാവം നടിക്കൂല്ല.”രാമകൃഷ്ണേട്ടൻ ചട്ടുകം കൊണ്ട് ഫ്ലൈ പാനിൽ നിന്നും മുട്ട ഇളക്കിക്കൊണ്ടിരുന്നു.
ഏറെ താമസിയാതെ മേശമേൽ ബീഫും ചപ്പാത്തിയും മുട്ട വറുത്തതും ഒരു പ്ലേറ്റിൽ വട്ടത്തിലരിഞ്ഞ കക്കിരിയും മൂന്നു ഗ്ലാസുകളും നിരന്നു .ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളവുമായി രാമകൃഷ്ണൻ വരുമ്പോഴേക്ക് മേശക്കടിയിൽ നിന്നും സ്മിർനോഫ് വോഡ്ക എടുത്ത് ജോൺ മൂന്നു ഗ്ലാസുകളിലേക്കും ഒഴിച്ചു കഴിഞ്ഞിരുന്നു. രാമകൃഷ്ണൻ ഓരോന്നിലും തണുത്ത വെള്ളം പകർന്നു.പരസ്പരം മുട്ടിയുയർന്ന ഗ്ലാസുകൾ കാലിയാകാൻ അധികനേരം വേണ്ടി വന്നില്ല. രണ്ടാമത്തെ പെഗ്ഗും ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ തന്നെ മസിലുപിടുത്തം ഒന്നയഞ്ഞുകിട്ടി.ജോൺ കാലെടുത്ത് കസേരയിൽ കയറ്റിവെക്കാനും സഹദേവൻ ഷർട്ടഴിച്ച് എന്തൊരു ചൂടാണപ്പാ-.., എന്നു പറഞ്ഞ് ഷർട്ട് മടക്കി ചുഴറ്റി കാറ്റ് കൊള്ളാനും തുടങ്ങിയിരുന്നു.
“എന്താ സദേവാ.. ചൂട് അകത്തോ.. പുറത്തോ ..?” എന്ന ഒരു നിസ്സാരമായ തമാശ രാമകൃഷ്ണൻ പറഞ്ഞപ്പോഴേക്ക് ആവശ്യത്തിലേറെ നേരം ഏറെ ഉച്ചത്തിൽ സഹദേവനും ജോണും ചിരിച്ചതും സ്മിർനോഫിന്റെ പ്രവർത്തനം കൊണ്ടാണെന്ന് രാമകൃഷ്ണനു തോന്നി.
അടുത്ത റൗണ്ട് മദ്യം മൂന്നു പേർക്കും ഒഴിക്കുമ്പോഴേക്ക് വളരെ പെട്ടെന്നു തന്നെ ഗ്ലാസ് കാലിയായി. അടക്കവും ഒതുക്കവും തെറ്റി ആർത്തിയോടെ അവർ ബീഫ് ഫ്രൈയും ചപ്പാത്തിയും തൊള്ളനിറച്ചും തിന്നു.ഈയൊരു ഫുൾ മതിയാവാതെ വരുമോ എന്ന് രാമകൃഷ്ണന് സംശയം തോന്നി. അകത്തുള്ള മറ്റൊന്നിന്റെ കൂടി കഴുത്തറുക്കേണ്ടി വരുമെന്നുറപ്പിച്ച് അകത്തെ കട്ടിലിനടിയിൽ നിന്നും മറ്റൊരു കുപ്പി കൂടി മേശപ്പുറത്ത് കൊണ്ടു വെച്ച് രാമകൃഷ്ണൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കക്കിരി കടിച്ച് ചന്ദ്രക്കല തീർത്തും ബീഫിന്റെ കഷണം വായിലിട്ട് ചവച്ചും കാട്കയറിയ സംസാരം മാധവേട്ടനിലേക്ക് പതിയെ വന്നെത്തുകയായിരുന്നു.
” മ്മളെ മാധവേട്ടൻ പഞ്ചപാവാ..ല്ലേ.. ”’സഹദേവനാണ് പറഞ്ഞത്.
“അദെന്നെ സദേവാ.. ” – സഹദേവനെ പിന്തുണച്ച് ജോണും സംസാരിച്ചു. എന്നാൽ രാമകൃഷ്ണൻ മാത്രം അത് സമ്മതിച്ചു കൊടുത്തില്ല കാരണം അയാൾ മാത്രം കണ്ട ഒരു മുഖം മാധവേട്ടന്നുണ്ട്. ദേഷ്യം കൊണ്ട് കത്തിപ്പടർന്ന് സ്റ്റാഫ് മുറിയിലെ ചുമരിൽ തൂക്കിയിട്ടപാറാവുകാരന്റെ തോക്കെടുത്ത് പരുന്തുഷാജിക്കു നേരെ ഓടിയടുക്കാൻ ശ്രമിച്ച മാധവേട്ടന്റെ കഥ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ചപ്പാത്തി കീറിയെടുത്ത് ഇറച്ചി കഷണം ചപ്പാത്തിയിൽ ചുരുട്ടി വായിലേക്ക് തിരുകുമ്പോൾ ജോണിന്റെ ചുണ്ടിൽ ലഹരി പൂത്ത ഒരു ചിരി കിളിർത്തു.നിയന്ത്രണം വിട്ടു പോയ സഹദേവന്റെ ചിരിയോടൊപ്പം ചപ്പാത്തിയും കറിയുടെ അവശിഷ്ടങ്ങളും പുറത്തേക്കു ചാടി.ആരും താൻ പറഞ്ഞത് വിശ്വസിക്കുന്നില്ലെന്ന് മനസ്സിലാക്കിയ രാമകൃഷ്ണൻ ലഹരി പടർന്ന കണ്ണുകളോടെ എല്ലാവരെയും നോക്കി.
” ഇങ്ങള് മിണ്ടാണ്ടിരി രാമേഷ്ണേട്ടാ..” കുപ്രസിദ്ധ രാഷ്ട്രീയ ക്രിമിനലായ പരുന്തുഷാജിയുടെ നേരെ പഞ്ചപാവമായ മാധവേട്ടൻ എതിർക്കാൻ ചെന്നു എന്ന തമാശ ആസ്വദിച്ച് ചിരിച്ച് അപ്പോഴേക്കും അടുത്ത റൗണ്ടിനുള്ള തിടുക്കത്തിൽ മൂന്ന് ഗ്ലാസുകൾ മുട്ടി നിരന്നു നിന്നു .
നിറഞ്ഞ ഗ്ലാസുകൾ പിൻ വാങ്ങിയപ്പോഴും ,ഒരു കവിൾ നുണഞ്ഞ് ഓരോരുത്തരും ഗ്ലാസ് ശബ്ദമുണ്ടാക്കിക്കൊണ്ട് മേശ പുറത്തേക്ക് വെക്കുമ്പോഴും രാമകൃഷ്ണന്റെ മനസ്സിൽ ആ രംഗം അതേപടി പുന:സൃഷ്ടിക്കപ്പെടുകയായിരുന്നു.
ഏതോ ഒരു അക്രമ കേസുമായി ബന്ധപ്പെട്ടാണ് പരുന്തുഷാജിയും കൂട്ടുകാരും പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്.രാമകൃഷ്ണനെ വിസ്മയിപ്പിച്ചു കൊണ്ട് വരാന്തയിലേക്ക് കയറി വന്ന ഷാജി അയാളെ നോക്കി പരിചിതനെ പോലെ പുഞ്ചിരിച്ചു.
സ്റ്റേഷനിലേക്കു വരുന്ന ക്രിമിനലിനും പോലീസിനുമിടയിൽ നിലനിൽക്കേണ്ട ഗൗരവകരമായ മൗനം വീണ്ടും ഷാജിയുടെ പുഞ്ചിരി കൊണ്ട് ഒലിച്ചുപോവുമെന്ന് ഭയന്ന് രാമകൃഷ്ണൻ അകത്തേക്ക് വലിഞ്ഞു.കേട്ടറിഞ്ഞ കഥകളിലെ വില്ലനാണ് മുന്നിൽ നിൽക്കുന്നതെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. താൻ സങ്കൽപിച്ചെടുത്ത രൂപവുമായി ഒരു വിധത്തിലും യോജിക്കുന്നതായിരുന്നില്ല അയാളുടെ രൂപഭാവങ്ങൾ .സുമുഖനായ ആ ചെറുപ്പക്കാരന്റെ മുഖത്തെവിടെയും മുറിവേറ്റ പാടുകളോ കണ്ണുകളിൽ ഒളിപ്പിച്ച ക്രൂരതയോ കണ്ടെടുക്കാനായില്ല. രണ്ടോ മൂന്നോ കൊലപാതക കേസുകളും നിരവധി അക്രമകേസുകളും പരുന്തുഷാജിയുടെ ക്രിമിനൽ ഹിസ്റ്ററിയിലുണ്ടെന്നറിയാം.
റിഫ്രഷ് റൂമിലെ വാഷ്ബേസിനിൽ മുഖം കഴുകി രാമകൃഷ്ണൻ സ്റ്റാഫ് റൂമിലെ കസേരയിൽ വന്നിരിക്കുമ്പോൾ അടുത്തു തന്നെ മറ്റൊരു കസേരയിൽ മാധവേട്ടനും ഉണ്ടായിരുന്നു.
“എന്താ രാമേഷ്ണാ ഒര് മുഡോഫ് ” എന്ന് മാധവേട്ടൻ ചോദിച്ചതും താൻ പരുന്തുഷാജിയുടെ വരവിനെ കുറിച്ച് വർണ്ണിച്ചതും ,മാധവേട്ടന്റെ മുഖം വിവർണ്ണമായതും മനസ്സിന്റെ സ്ക്രീനിൽ മാറി മാറി തെളിഞ്ഞു. അയാളുടെ ശ്വാസഗതി ഉയരാനും നെറ്റിയിലും മുക്കിന്റെ പാലത്തിനും വിയർപ്പുകണങ്ങൾ പൊടിയാനും തുടങ്ങിയിരുന്നു. ഉടനെ അയാൾ ചാടിയെണീറ്റതും ചുമരിൽ തൂക്കിയിട്ടിരുന്ന തോക്കിനടുത്തേക്ക് പാഞ്ഞടുത്തതും എത്രപെട്ടെന്നായിരുന്നു!. അവനെ ഞാൻ കൊല്ലും എന്ന് ഗർജ്ജിച്ച്,തോക്കുമെടുത്ത് വരാന്തയിലേക്കുള്ള സ്റ്റപ്പിറങ്ങാൻ തുടങ്ങിയ മാധവേട്ടനെ തടയാൻ രാമകൃഷ്ണനും ഷംസുദ്ധീൻ എന്ന മറ്റൊരു പോലീസുകാരനും ഏറെ പണിപ്പെട്ടു.
” എന്ത് അബദ്ധ.. മാധവേട്ട, ഈ കാണിക്കുന്നതെന്ന് പറഞ്ഞ് ഷംസുദ്ധീൻ അയാളുടെ കൈയിൽ നിന്നും തോക്ക് കൈക്കലാക്കിയപ്പോഴാണ് സമാധാനമായത്.തന്റെ പിടുത്തപ്പൂട്ടിൽ നിന്ന് രക്ഷപ്പെടാനാവാതെ ഞെരിപിരി കൊണ്ട് മാധവേട്ടൻ തളർന്ന് സ്റ്റപ്പിൽ ഇരുന്നു കിതച്ചു.ഈ രംഗങ്ങൾക്കു സാക്ഷ്യം വഹിക്കാൻ ഷംസുദ്ധീനും താനുമല്ലാതെ വേറെ ആരും ഇല്ലാത്തതു കൊണ്ടാണ് സംഭവം വൈറലാവാതെ പോയത്.
ഇത്രയും നേരം ഒരു കഷണം പോത്തിറച്ചിയും കൊണ്ട് രാമകൃഷ്ണൻ നേരം കളയുകയാണെന്നാണ് മറ്റുള്ളവർ കരുതിയത്.നേരമിത്രയും സഹമദ്യപരുമായി ആശയ വിനിമയ ബന്ധംവിഛേദിക്കപ്പെട്ട് ഒറ്റത്തുരുത്തിൽ കഴിയുന്ന രാമകൃഷ്ണനെ അവർ മറന്നു പോയിരുന്നു.മാധവേട്ടനെ വിട്ട് രാഷ്ട്രീയത്തിലേക്കും ,നിപ വൈറസ്സിലേക്കും, പ്രളയത്തിലേക്കും ഒഴുകി പരന്ന വർത്തമാനത്തിന്റെ ഓരത്തെവിടെയും രാമകൃഷ്ണനുണ്ടായിരുന്നില്ല. അയാളപ്പോഴും മാധവേട്ടനിൽ തന്നെ കല്ലിച്ചു നിൽപായിരുന്നു.’
എസ്.ഐ പ്രഭാകരനോടൊപ്പം പോലീസുകാരായ ഹെഡ് കോൺസ്റ്റബിൾമാധവനും ജോണും പെരിങ്ങത്തൂർ പുഴ തീരത്ത് എത്തുമ്പോൾ സൂര്യൻ ഉച്ചിയിലായിരുന്നു. പോലീസ് ജീപ്പിനടുത്തേക്ക് കൂടി നിന്ന ആൾക്കാരോട് എസ്.ഐ ചോദിച്ചു.ബോഡി ആരെങ്കിലും തിരിച്ചറിഞ്ഞോ..?”
“ഇല്ല സാറേ .. കുമ്പിട്ട് കെടക്വാ.. മുഖം ശരിക്കും കാണാൻ കയീന്നില്ല.”ബാർബർ ഗോപാലനാണ് അങ്ങിനെ പറഞ്ഞത്.
മൃതദേഹം കിടക്കുന്ന ഭാഗത്താകെ ചെളി കെട്ടി കിടക്കുകയാണ്.ചെളിയിലേക്ക് പൂണ്ടു പോയ കാഴ്ചക്കാരുടെ കാലടയാളങ്ങൾ മൃതദേഹത്തിനു ചുറ്റും പതിഞ്ഞു കിടക്കുന്നുണ്ട്. പേന്റ് മുട്ടോളം തെരുത്തു കയറ്റി ആയാസപ്പെട്ട് തിണ്ട് ചാടിയിറങ്ങി പ്രത്യേകം വിളിച്ചു വരുത്തിയ ഫോട്ടോഗ്രാഫർക്കു പിന്നാലെ ഹെഡ് കോൺസ്റ്റബിൾമാധവനും, ജോണും’ എസ്.ഐയും പുഴ ചള്ളയിലേക്കിറങ്ങി.
” എല്ലാരും കൊറച്ച് മാറിനിക്ക് ‘ജോൺ ഒച്ചയെടുത്തു.മൃതദേഹത്തിനു ചുറ്റും നിൽക്കുകയായിരുന്ന കാഴ്ചക്കാരുടെ അർദ്ധവൃത്തം ഒന്നുലഞ്ഞ് വിസ്തൃതമായി.ചെളിയിൽ പൂണ്ടു പോകാതിരിക്കാൻ ശ്രദ്ധിച്ച് ഫോട്ടോ ഗ്രാഫറും പോലീസുകാരും പതുക്കെ മൃതദേഹത്തിനരികിലെത്തി.
എസ്.ഐയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിരവധി ക്ലിക്കുകൾക്കൊടുവിൽ ഫോട്ടോഗ്രാഫർ കാഴ്ചക്കാരുടെ മതിലിനൊപ്പം ചേർന്നു നിന്നു.
കോൺസ്റ്റബിൾമാധവൻ തന്റെ കൈയിലെ മെഷർമെന്റ് ടേപ്പിന്റെ ഒരറ്റം ജോണിനെക്കൊണ്ട് പുഴ തീരത്തെ തിണ്ടിൽ മുട്ടിച്ച് പിടിപ്പിച്ച് ടേപ്പുമായി നിലത്തു വീണിഴയുന്ന തന്റെ നിഴലിനെ ചവിട്ടിക്കൊണ്ട് മൃത ശരീരത്തിനടുത്തേക്ക് ശ്രദ്ധാപൂർവ്വം നടന്നു. ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള ദൂരം അളന്നെടുക്കുന്ന സംഘർഷം വരിഞ്ഞു മുറുക്കിയ മുഖഭാവത്തോടെ തീരത്തെ പറമ്പിന്റെ തിണ്ടിൽ നിന്ന് മൃതശരീരത്തിലേക്കുള്ള ദൂരം വളരെ സൂഷ്മമായി അയാൾ അളന്നെടുത്ത് തന്റെ ഡയറിയിൽ കുറിച്ചിട്ടു.
പോലീസിന്റെ നിർദ്ദേശപ്രകാരം നാലഞ്ച് ചെറുപ്പക്കാർ ചേർന്ന് കമിഴ്ന്ന് കിടന്ന മൃത ശരീരത്തെ മലർത്തി കിടത്തി.
” ഇത് ആരാന്ന് ആർക്കെങ്കിലും അറിയ്യോ..?.” എസ്.ഐ പ്രഭാകരൻ ചോദ്യവുമായി ചുറ്റും കൂടി നിന്നവരെ നോക്കി. എല്ലാവരും മൃതദേഹത്തിനടുത്തെത്തി സൂക്ഷിച്ചു നോക്കി. ഇത്രയും നേരം ചർച്ചാവിഷയമായ ഈ പെൺകുട്ടി തങ്ങൾക്ക് എത്രയോ വേണ്ടപ്പെട്ടവളായിരുന്നു എന്ന ചിന്തയിൽ സങ്കടം തൂങ്ങിയ ശിരസ്സുമായി എല്ലാവരും വാക്കുകളറുത്ത് മൗനം കൊണ്ടു.
ജീവിതത്തിനും മരണത്തിനുമിടയിലെ ദൂരങ്ങളിൽ ഓർമ്മകളുടെ ഭാരവും ചുമന്ന് നീന്തി തളർന്ന് മാധവേട്ടൻ അപ്പോഴേക്ക് ജലനിരപ്പിൽ നിന്ന് താഴേക്ക് താഴേക്ക് ആഴ്ന്ന് പോകാൻ തുടങ്ങിയിരുന്നു. മുങ്ങി താഴുന്നവന് ആശ്രയമായി ഒരു കച്ചി തുരുമ്പിൽ അയാൾ മുറുക്കെ പിടുത്തമിട്ടു.ശബ്ദവീചികൾ ജലപരപ്പിൽ കുമിളകളായി മുകളിലേക്കുയർന്നു.
“മാധവേട്ടാ..” ജോണിന്റെ ബലിഷ്ഠമായ കൈകളിൽ കുരുക്കി ജലത്തിന്റെ അഗാധതയിൽ നിന്നും അയാൾ പതിയെ ഉയർത്തപ്പെട്ടു.
ഉച്ചയുറക്കം കഴിഞ്ഞവന്റെ ആലസ്യത്തോടെ മാധവേട്ടൻ ഉണർന്നെണീറ്റത് കിതച്ചോടുന്ന പോലീസ് വാഹനത്തിന്റെ പിൻസീറ്റിൽ നിന്നായിരുന്നു. ജോണിന്റെ മടിയിൽ കിടക്കുകയായിരുന്നു അപ്പോഴയാൾ. ആരും ഒന്നും സംസാരിക്കുന്നില്ല.
മുൻ സീറ്റിൽ നിന്നും എസ്.ഐ സാർ ഇടയ്ക്കിടെ പിൻസീറ്റിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. “നിർത്ത് ഇങ്ങളൊക്കെ ഏട്യാ എന്നെ കൊണ്ടോന്നത്? “എന്ന ചോദ്യത്തോടെ മാധവേട്ടൻ പിടഞ്ഞെണീറ്റു.
” പുഴക്കരേന്ന് ഡെഡ് ബോഡീടെ ഇൻക്വിസ്റ്റ് എടുക്കുമ്പോഴാ.. മാധവേട്ടന് തല കറങ്ങീത്. താഴെ വീണില്ല. എന്റെ കൈ മുറുകെ പിടിച്ചിരുന്നു. പേടിക്കാനൊന്നൂല്ല.ബി.പി കൂടീട്ടുണ്ടാവും ഹോസ്പിറ്റലിലേക്ക് കൊണ്ടോന്നാ .. ഒന്ന് ടെസ്റ്റ് ചെയ്യിക്കാൻ.” ജോൺ പറഞ്ഞു തീരേണ്ട താമസം മാധവേട്ടന് ഒറ്റ വാശിയായിരുന്നു. “എനിക്കിപ്പം ഒന്നൂല്ല. എന്നെ ഇങ്ങളൊന്ന് വീട്ടിലെത്തിച്ചാൽ മതി.”
വീടിനടുത്തുള്ള ചെമ്മൺ റോഡിൽ ജീപ്പ് നിർത്തി. അവിടെ ഇറങ്ങി ഇടവഴിയിലൂടെ അൽപം നടക്കണം വീട്ടിലെത്താൻ.വീടു വരെ കൂടെ വരാമെന്ന് പറഞ്ഞ ജോണിനെ പിന്തിരിപ്പിച്ച് മാധവേട്ടൻ തനിച്ച് വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് വന്നു കയറിയ കെട്ടിയോനെ കണ്ട് ശ്രീദേവിയമ്മ ആശ്ചര്യപ്പെട്ടു.മാധവേട്ടന് എന്തോ ഒരു മാറ്റമുണ്ട്. വീട്ടിലെത്തിയ പാടെ വരാന്തയിലെ ചൂരൽ കസേരയിൽ ഒറ്റ ഇരിപ്പാണ്. ചിന്തകളിലൂടെ അത്രയും നേരം നടന്ന് ,ചിന്തകളിൽ അമർന്നതു പോലെ ഒരു ഇരുത്തം.തുടർന്ന് ശ്രീ… എന്നൊരു വിളി. കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളത്തിനായുള്ള വിളിയാവുമെന്നു കരുതി. സ്റ്റീൽ മുരുടയിൽ നിറയെ കരിങ്ങാലി വെള്ളവും ഗ്ലാസുമായി കോലായിൽ ചെന്ന് ടീപ്പോയിൽ വെച്ച് തിരിച്ചു പോരുമ്പോഴാണ് മാധവേട്ടന്റെ അവരോട് ചോദിച്ചത്.” മ്മളെ മോൾ വിളിച്ചിരുന്നോ ?”
ചോദ്യം കേട്ട് ശ്രീദേവിയമ്മ പ്രതിമ കണക്കെ ഉറച്ചു പോയി. വാക്കുകൾ തൊണ്ടക്കുഴിയിൽ തൂവാതെ തിളച്ചു. ആശങ്കകളുടെ ആവിയിൽ വെന്ത് അവരാകെ വിയർക്കാൻ തുടങ്ങി. ഒന്നും അറിയിക്കാതെ ഒളിച്ചു കടത്തിയ സത്യങ്ങളൊക്കെ കണ്ടു പിടിച്ചിരിക്കുന്നു.തൊണ്ടിമുതൽ സഹിതം പിടിക്കപ്പെട്ട കള്ളിയെ പോലെ അവൾ പോലീസുകാരനു മുന്നിൽ തല താഴ്ത്തി നിന്നു.
മാധവേട്ടൻ പതിയെ എഴുനേറ്റു വരികയാണ്. ഒന്നു തലയുയർത്തി നോക്കാൻ പോലും ശേഷിയില്ലാതെ ശ്രീദേവിയമ്മ കൂമ്പിപ്പോയി. അയാൾ അവളുടെ തോളിൽ പിടിച്ചുകുലുക്കി.” “പറയെടോ.. അവൾ വിളിച്ചിരുന്നാ..?”
മാധവേട്ടന്റെ വാക്കുകളിലെ തളർച്ച ശ്രീദേവിയമ്മയെ തൊട്ടു. അവർ തലയുയർത്തി നോക്കി. കൈകൾക്ക് അധീരമായ വിറയലുണ്ട് .വലതു കൈപത്തി തന്റെ കവിളിലേക്ക് പതിയില്ലെന്നും തീപ്പാറുന്ന വാക്കുകളുടെ പീരങ്കിയുണ്ടകളൊന്നും ഹൃദയത്തിൽ തുളച്ചു കയറില്ലെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു. അവൾ പതുക്കെ അതെ എന്ന് തലയാട്ടി.
“എന്താ .. ഓള് പറഞ്ഞേ..”
” ഓക്കാട സുഖാന്ന് പര്ന്ത് ഷാജി നല്ലോനാന്ന്.”
ഒന്നും പറയാനുണ്ടായിരുന്നില്ല മാധവേട്ടന്. സങ്കടം അടർന്നുവീണ കണ്ണുകൾ അയാൾ പതിയെ അടച്ചു. ഒച്ചയറ്റ് ആരാലും ശ്രദ്ധിക്കപ്പെടാതെ പുഴ ചുഴികളിൽ വട്ടം കറങ്ങി ആഴങ്ങളിൽ കുത്തിമറിഞ്ഞ് മാധവേട്ടൻ പുഴയോടൊപ്പം പിന്നെയും ഒരുപാട് കാലം ഒഴുകി നടന്നു.