അലി പുറയക്കാട്
“മ്മളെങ്ങണ്ടാ പോണ…മ്മേ?” മായമോൾ വഴിയുടനീളം സിന്ധുവിനോട് ചോദിച്ചു കൊണ്ടേയിരുന്നു.
“മോൾക്ക് ട്രെയിൻ കാണണ്ടേ?”
മദ്യപാനിയായ ഭർത്താവിന്റെ അടിയിൽ വീർത്ത കവിൾ തലോടി, നനഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.
“പിന്നേ… വേണം.. വേണം..” മായമോൾ തുള്ളിച്ചാടി.
“അപ്പൊ അച്ഛനേം കൊണ്ടോവണ്ടേ?” മായമോൾ പിന്നിലേയ്ക്ക് തിരിഞ്ഞ് സംശയത്തിന്റെ നോട്ടമെറിഞ്ഞു.
“അച്ഛൻ പിന്നെ വന്നോളും… മ്മക്ക് ആദ്യം പോവാം….” പോക്കറ്റ് റോഡിൽ നിന്ന് മായമോളുടെ കൈ മുറുകെ പിടിച്ചു കൊണ്ട്, ഇടവഴിയിലേയ്ക്കിറങ്ങി റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി നടന്നുനീങ്ങുമ്പോൾ ചോരകലർന്ന ഉമിനീർ തുപ്പിക്കളഞ്ഞുകൊണ്ടവൾ മറുപടി പറഞ്ഞു.
“ട്രെയിനിപ്പോ വര്വോ.. അമ്മേ?” മായമോളുടെ കണ്ണുകളിൽ ആകാംഷ വിടർന്നു.
“വരും… മ്മക്ക് കുറച്ചൂടെ അട്ത്ത്ന്ന് കാണാം…വാ..” സിന്ധു മായമോളേയുംകൊണ്ട് ട്രാക്കിലേക്ക് കയറി.
“വേണ്ടമ്മേ… നിക്ക് പേട്യാവ്ണ്…” ദൂരെനിന്നും കുതിച്ചു വരുന്ന ട്രെയിൻ കണ്ട് മായമോൾ ഉറക്കെ നിലവിളിച്ചുകൊണ്ട് തന്റെ കൈ സ്വതന്ത്രമാക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു. സൈറൺ മുഴക്കി ഭൂമികുലുക്കി ട്രെയിൻ പാഞ്ഞു പോയപ്പോൾ ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങൾക്കിടയിൽ കോർത്തുപിടിച്ച രണ്ടു കൈകൾ അനാഥമായി കിടന്നിരുന്നു.