യാത്ര

യാത്ര

അനീഷ് ഹാറൂൺ റഷീദ്

മുപ്പത് വർഷങ്ങൾ മുഖം മറക്കാനുള്ള ദൂരമല്ലെന്നത് പരീക്ഷക്കില്ലാത്ത പാഠപുസ്തകത്തിൽ അടയാളപ്പെടുത്തി തന്നത് അവനാണ്…,

പത്താം ക്ലാസ്സിലെ ആ കൂട്ടുകാരനോട് നിൻമുഖം ഓർമയിൽ വരുന്നില്ലെന്ന് നിർദാക്ഷിണ്യം പറഞ്ഞപ്പോഴാണ് , അവന്റെ മറുപടി എന്റെ നെഞ്ചിൽ ഒരിടി മുഴക്കിയത്..,

” നിനക്കേറ്റവുമിഷ്ടം എന്നെയായിരിന്നെന്ന് അന്ന് നീ പറയാറുണ്ടായിരുന്നുവല്ലോ , എന്നിട്ടും നീയെന്നെ മറന്നുപ്പോയല്ലോ “

കാലം നൽകിയ മുറിവുകളിൽ ചിലതെല്ലാം മരിച്ചുപ്പോയെന്ന് പറയുവതെങ്ങനെ ഞാൻ ?

പ്രിയ കൂട്ടുകാരാ നീ ക്ഷമിക്കുക

ഇനിയൊരു വട്ടം കൂടി
സ്കൂളിന്റെ വരാന്തയിൽ കൂട്ടം കൂടി നിൽക്കണം,
എസ് എഫ് ഐ യും കെ എസ് യു വുമാവണം ,
മുറ്റത്തെ ഇൻഡ്യയുടെ ഭൂപടത്തിനും പൂക്കാത്ത നെല്ലിമരച്ചോട്ടിലും ചാരെ നിക്കണം ,
പുതിയ ലൈനുകളേയും പൊളിഞ്ഞ പ്രണയങ്ങളേയും കുറിച്ച് ഗൗരവമുള്ള വർത്തമാനം പറയണം…
അങ്ങനങ്ങനെ വെയിലേറ്റു വാടുമ്പോൾ , വർത്തമാനം കഴിഞ്ഞ് ദാഹിക്കുമ്പോൾ കൂട്ടമായ് പോയ് പൈപ്പിലെ ചോട്ടിൽ കൈയ്യൊരു കുമ്പിളാക്കി ആവോളം കുടിക്കണം

ഒടുവിൽ ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊമ്പതിലെ ഒരു സൂര്യനേയും
താളത്തിലോളമീട്ടുന്ന അന്നത്തെ ജൂണിലെയൊരു മഴയേയും
ഡിസംബറിലെ ഒരു മഞ്ഞിനേയും
തിരികെ വിളിച്ചു നോക്കണം….

അന്നത്തെ കുട്ട്യോളായി കൗമാരത്തിലേക്കൊരു യാത്ര പോവണം