മുർഷിദ ഉമ്മർ
തുലാവർഷ കാറ്റിന്റെ പെയ്തൊഴിയാത്ത മഴയിൽ തന്റെ സഖിയുടെ കൈകളിൽ കൈ കോർത്ത് കൊണ്ടവൻ പതിയെ നടന്നു. ചുറ്റുഭാഗത്തും ഭംഗിയോടെ വിരിഞ്ഞുനിൽക്കുന്ന ഒരു പറ്റം വീടുകളും ആൾതിരക്കുകളില്ലാത്ത മഞ്ഞ മൈതാനവും തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ആൽമരവും, എല്ലാം കൊണ്ടും കിനാവിന്റെ വരമ്പിലിരിക്കുന്ന ആ ഇരുപ്രണയജോഡികളുടെ ഇടയിലേക്ക് തോരാത്ത മഴ കൂടി വന്നപ്പോൾ പുതുതലമുറയുടെ ഭാഷ പോലെ വൈബ് എന്ന നിർവീകരണലഹരി ചുറ്റുഭാഗത്തുമടിഞ്ഞുകൂടി.
“എന്തൊരു ഭംഗിയാണല്ലേ ഈ മഴക്ക്…. “
അവളുടെ കൊതിയേറും ചോദ്യത്തിന് അവന്റെ ചുണ്ടുകളിൽ നിന്ന് ചെറുപുഞ്ചിരി മാത്രമേ ഉതിർന്നു വീണുവൊള്ളൂ. ഒരുപറ്റം ഇതിഹാസ പ്രണയ ലോകത്ത് അടിമപ്പെട്ടതുപോലെയുള്ള സന്തോഷത്തിന്റെ പുഞ്ചിരിയും നോട്ടവുമായിരുന്നത്.
“എന്താ ഒന്നും പറയാതെ “
എന്നുള്ള അവളുടെ ആവർത്തന ചോദ്യങ്ങളിൽ നിന്നായിരുന്നു അവന്റെ ചിന്തകൾക്കൊരു മുക്തി ലഭിച്ചത്. ഒന്നുമില്ലന്ന് മാത്രം ചൊല്ലിക്കൊണ്ട് ആ മഴയാം ലോകത്ത് അവളെയും നെഞ്ചോട് ചേർത്ത് കൊണ്ട് ദൂരേക്ക് നോക്കി അവനിരുന്നു. അവന്റെ ഓരോ നീക്കങ്ങളിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു എത്രത്തോളം അവനിന്ന് സന്തോഷിക്കുന്നുണ്ടെന്ന്
” പെണ്ണെ എന്തൊരു പ്രണയമാണല്ലേ നമ്മുടെത്… ഒരിക്കലും അവസാനിക്കാതെ ഇങ്ങനെ തന്നെയെന്നും നമ്മളിരുന്നെങ്കിലെന്ന് ഞാനാറിയാതെ ചിന്തിച്ചു പോവുകയാണ് “
അവന്റെയാ മറുപടിയിൽ നെഞ്ചിലേക്ക് ഒരുതവണകൂടി അവൾ പതിയെ ചാഞ്ഞിരുന്നു ആകാശത്തിൽ നിന്ന് ഉതിർന്നു വീഴുന്ന മഴത്തുള്ളികളിലേക്ക് തന്റെ കൈകൾ നീട്ടി കൊണ്ട് അവൾ പതിയെ കുലുങ്ങിച്ചിരിച്ചു. കൈകളിലിരുന്ന് അമ്മാനമാടുന്ന കുപ്പിവളകളും അതിനനുസരിച്ച് പൊട്ടിച്ചിരിച്ചു.
“ഈ മഴയും അവസാനിക്കരുത്, നമ്മോടൊപ്പം ഇവരും പ്രണയിക്കട്ടെ…മനസും ഹൃദയവും ഒരു പോലെ സമാധാനത്തിന്റെ വരമ്പുകളിൽ ഒഴുകിയാടുന്ന പോലെ തോന്നുവാ….ഞാൻ ആലോചിക്കുകയായിരുന്നു ഈ മഴയിൽ എത്രയാത്ര ഹൃദയങ്ങളാവും നമ്മെ പോലെ സന്തോഷിക്കുന്നുണ്ടാവുക. ഈ മഴയെ നെഞ്ചോട് ചേർത്ത് നിർത്തിയിട്ടുണ്ടാവുക!ഇതൊന്ന് അവസാനിക്കാതെയിരുന്നെങ്കിൽ.ഈ തണുപ്പും മഴയും നിന്റെ പ്രണയവുമെല്ലാം എന്നുമെന്നും ആസ്വദിച്ചു കൊണ്ട് ഇങ്ങനെ ജീവിച്ചു ജീവിച്ച്….”
പറഞ്ഞു തീരും മുമ്പേ അവളതെല്ലാം സ്വയം ചിന്തിച്ച് കൊണ്ട് വിണ്ടുമോന്ന് കുലുങ്ങി ചിരിച്ചു. മഴയെയും ആസ്വദിച്ചു കൊണ്ട് കയ്യിലെ കട്ടൻചായ മാധുര്യത്തോടെ പതിയെ കുടിച്ച് അവർ തന്റെ പ്രണയത്തെ ആവോളം പങ്ക് വെച്ചു.
പിന്നെ തന്റെ വണ്ടിയുമെടുത്ത് മാഞ്ഞു പോവാത്ത ആ പൂഞ്ചിരിയെയും കൂടു പിടിച്ച് മഴയോടൊപ്പം അവരിരുവരും ലക്ഷസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു.
തിങ്ങിനിറഞ്ഞ ചളിവെള്ളങ്ങളിലേക്ക് വണ്ടി ആഞ്ഞു പതിച്ചപ്പോഴേക്കും തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറുകുഴലിൽ മഴയേയും പേടിച്ച് ദൂരേക്ക് നോക്കി നിൽക്കുന്ന ഒരു അമ്മയും രണ്ടുമക്കളും ചളി വെള്ളത്താൽ നനഞ്ഞു കുളിച്ചു.
തന്റെ മേലുള്ള അഴുക്കിനെ പോലും മറന്നുകൊണ്ട് സ്വന്തം മക്കളിലെ ചളിയെ സാരിത്തുമ്പു കൊണ്ട് ആ സ്ത്രീ വേഗം തുടച്ചുമാറ്റി. കയ്യിലുള്ള റൊട്ടി കഷ്ണത്തിന്റെ ചെറിയൊരു പങ്ക് മാത്രം എടുത്ത് ബാക്കി രാത്രി കഴിക്കാനായി അവർ മാറ്റിവെച്ചു.
പ്രതീക്ഷയോടെ മഴയ്ക്ക് വല്ല ശമനവുമുണ്ടാവുമോയെന്ന് പുറത്തേക്കിറങ്ങി എത്തിവലിഞ്ഞ് നോക്കുന്ന അവരിൽ അകത്തേക്ക് കയറുമ്പോൾ വീണ്ടും പതിയെ നിരാശ പന്തലിച്ചു നിന്നു.
ഇനിയും എത്രയെത്ര വീടുകളിൽ കയറി ഇറങ്ങിയാലാണ് തനിക്ക് നാളേക്ക് ഭക്ഷിക്കാനുള്ള അന്നം ലഭിക്കുകയെന്ന് ആലോചിച്ചപ്പോൾ അവൻ തന്റെ മകളെ ചേർത്തുപിടിച്ചുകൊണ്ട് പതിയെ നിശോസിച്ചു.
മകന് ബാധിച്ച ക്യാൻസർ രോഗമവരെ ഒരു ഭാഗത്തുനിന്ന് ഉൾകുത്തിയയപ്പോഴേക്കും ഉറക്കെ അലറി കരഞ്ഞാലോ എന്നുവരെ തോന്നിയെങ്കിലും തന്റെ മകന്റെ മുഖത്ത് വിരിയുന്ന ചെറുപുഞ്ചിരി കണ്ടപ്പോൾ അവർ വീണ്ടും പുറത്തേക്ക് കണ്ണുകൾ പായിച്ചു.
ഒരു തവണ കൂടി മഴക്ക് വല്ല ശമനവുമുണ്ടോയെന്ന് എത്തി വലിഞ്ഞു നോക്കിക്കൊണ്ട് ആ മാതാവ് ആരോടെന്നില്ലാതെ ഉറക്കെ പിറുപിറുത്തു.
” എന്തൊരു നശിച്ചമഴയാണിത്,ഇതൊന്ന് വേഗം അവസാനിച്ചിരുന്നുവെങ്കിൽ “
അപ്പോഴവരുടെ കണ്ണുകളിൽ തിളങ്ങിയ തിളക്കത്തിന് ഒരു പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ഛായമുണ്ടായിരുന്നു.