വരവു പോക്കുകൾ

വരവു പോക്കുകൾ

ശിവപ്രസാദ് പാലോട്

പാലം വന്നു
കടത്തു തോണി
മണൽ വാരാൻ പോയി
കുളി തെറ്റിയ
കടവ്
ബോട്ട് ഹൗസായി
പുഴ പെറ്റിട്ട കുട്ടികൾ
അക്കരയിക്കരെ
നീന്തിയിരുന്നേടത്ത്
സ്വിമ്മിങ്ങ് ക്ലബ്ബായി
പരലും മാനത്തുകണ്ണിയും
മഞ്ചും കുർകുറെയും
തിന്ന് വയറുന്തി
മലർന്നു നീന്തി

ആറ്റു കൈതപ്പൂ മണം വേട്ട
കാറ്റു പോലും
വെന്ത വേനലിൻ ചീഞ്ഞ ചൂരായി
പച്ചപ്പരിഷ്കാരിയായി

നാട്ടുനന്നാരി സർബത്തു വറ്റി
മരവിച്ച വെള്ളത്തിൽ
കൂൾബാറു വന്നു

ആറ്റുവഞ്ചിക്കാടിനുള്ളിലാരോ
മരണക്കിടക്കയിൽ
കിടക്കും പുഴയെ
വാ പൊത്തി കടിച്ചുകീറുന്നു
അഴിഞ്ഞു പോയ തുണി
ചുരണ്ട പോലവിടിവിടെ
കെട്ട വെള്ളം ഇളിച്ചുകാട്ടുന്നു

ഓർമ്മകളൊക്കെയും
ചിത കൂട്ടിയെരിച്ച്
നാട്ടുപ്രാന്തൻ
പൊട്ടിച്ചിരിക്കുന്നു