അരുൺകുമാർ പൂക്കോം
അയല്ക്കാരന്റെ പൂച്ച
മീന്‍ മുറിക്കുമ്പോള്‍
ഓടിയെത്തും.
ഞ്യൂഞ്യൂഞ്യൂ എന്ന്
വിളിച്ചാല്‍ വാലാട്ടി
വിളികേള്‍ക്കും.
സ്നേഹമുള്ള പൂച്ച.
അവന്റെ പിടക്കോഴി
ചിക്കാനും ചികയാനും
പറമ്പിലെപ്പോഴും കാണും.
ബാബാബാ എന്ന്
വിളിച്ചാല്‍
ഉടല്‍ കുലുക്കി
ഓടിയെത്തും.
അനുസരണയുള്ള കോഴി.
അവന്റെ പെണ്ണ്
അവനില്ലാത്തപ്പോള്‍
കണ്ണുകാണിച്ചാല്‍
ഇങ്ങോട്ടും
കണ്ണുകാണിക്കും.
കൈയും
കലാശവുമാണെങ്കില്‍
അതും തിരിച്ച്.
ഉള്ളതിലപ്പുറമിപ്പുറം
അര്‍ത്ഥമുള്ളതെന്തേലും
പറഞ്ഞാല്‍
പെട്ടെന്ന് പിടിച്ചെടുത്ത്
മയങ്ങിക്കുണുങ്ങിച്ചിരിക്കും.
ആളുകൂടുന്നിടം
തിക്കിലും തിരക്കിലും
ആരുമറിയാതെ
ദേഹത്തുമുട്ടും.
വശപ്പെടുന്ന പെണ്ണ്.
എങ്കിലുമെങ്കിലും
അവന്റെ നായ
സ്നേഹത്തോടെ
ഒന്നുനോക്കില്ല.
വാലാട്ടില്ല.
എപ്പോഴുമെപ്പോഴും
സംശയം.
കണ്ടാല്‍
ചതിയന്‍, വഞ്ചകന്‍,
ശത്രു, ദുഷ്ടന്‍,
അസൂയാലു, ജാരന്‍,
കൂട്ടിനു പറ്റാത്തവന്‍
എന്നൊക്കെ തോന്നുംപടി
കുരച്ചുചാടി വീട്ടുകാരനോട്
വെറുതെ കൂറുകാട്ടും.
ഒരിക്കലും നന്നാകാത്ത
തിരിച്ചറിവില്ലാത്ത
നന്ദികെട്ട നായ.
വാലെപ്പോഴുമെപ്പോഴും
വളഞ്ഞു തന്നെ.