വിശപ്പിനും രുചിയുണ്ട്

വിശപ്പിനും രുചിയുണ്ട്

ആബിദ് എം

മിഴികൾ കുളിരണിയുന്നു, രോമാഞ്ചമുണരുന്നു, വേദനകൾ മായുന്നു, മനസ്സിനെന്തെന്നില്ലാത്തൊരു ആശ്വാസം, ചുറ്റും സുന്ദരമായ കാഴ്ചകൾ, ആസ്വാദനം… പ്രകൃതിയുടെ കലാവൈഭവം, അതി സുന്ദരം… പെട്ടെന്ന് അയാൾക്ക് മുന്നിലായൊരു വലിയ കാർമേഘം വന്ന് മൂടി. കാഴ്ച്ചകൾ മങ്ങി, മനസ്സിനൊരു തരം വിങ്ങൽ, വിഭ്രാന്തി, ചൊറിച്ചിൽ… ദേഷ്യം ഇരച്ചു കയറി.
‘മോനേ… കഴിച്ചിട്ട് രണ്ട് ദിവസമായി, എന്തെങ്കിലും തരണേ!’
ആ മഴക്കാറ് പെരുമഴയായ് അയാൾക്ക് മുന്നിൽ പെയ്ത് കൊണ്ടിരുന്നു.
‘നാശം…’ ഉള്ളിലുറക്കെ പറഞ്ഞ് കൊണ്ടാ വയസ്സനെയും
മറികടന്നയാൾ പ്രകൃതി ഭംഗിയിലലിഞ്ഞ് ചേരാൻ മറ്റൊരിടം തേടിയകന്നു.

എല്ലും പല്ലും പുറത്തേക്കുന്തിയ ആ വയസ്സായ മനുഷ്യൻ ഇനിയുമെവിടെ പെയ്യുമെന്ന് തിരഞ്ഞ് മന്ദം മന്ദം മറ്റുള്ളവരിലേക്ക് നടന്നു.
‘അമ്മേ… കഴിച്ചിട്ട് രണ്ട് ദിവസമായി, എന്തെങ്കിലും…’
ഒന്നും തരാനില്ല!
ഇടവിട്ടാമേഘം തോരാമഴയായി പലരുടെ മുന്നിലും പെയ്തു. ഇരുണ്ട് കൂടിയ മനം എവിടെയും തെളിയാത്തത് കൊണ്ടാവും ആ മുഖത്തൊട്ടും വെയിൽ വന്നില്ല. ‘ഒരു നിമിഷം…’
അയാളുടെ ഉള്ളിലിരുന്നാരോ വിളിച്ചു പറഞ്ഞു.
നിന്റെ സങ്കടം മാറാൻ നീ കണ്ടെത്തിയ വഴിയേതായാലും കൊള്ളാം…നൂറ് ശതമാനം ഫലപ്രദം. പക്ഷെ, നീയാ വൃദ്ധനെ അവഗണിച്ചതെന്തിനാ…?
ഒന്ന് നോക്കിയേ… നീ കാണുന്ന പച്ചപ്പും… കേൾക്കുന്ന കിളിനാദവും…അനുഭവിക്കുന്ന കുളിരും മഞ്ഞു കണികകളും, ഇളം തെന്നലും എല്ലാം ആ വയസ്സന് മുന്നിലുമുണ്ട്. എന്നിട്ടും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഹൃദയം വിങ്ങി പൊട്ടുന്നു. ‘ജോലിയൊന്നും ചെയ്യാതെ ആന്യർക്കു മുന്നിൽ കൈനീട്ടി ജീവിതമിങ്ങനെ കഴിച്ചു കൂട്ടുന്ന തിരക്കിനിടയിൽ അവർക്കിതൊക്കെ ആസ്വദിക്കാനെവിടെന്നാ നേരം…’ അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
പിന്നെയുമൊത്തിരി നേരം അയാൾ മനം നിറയേ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നു. വയറ്റിൽ കൂവലും വിളിയും തുടങ്ങിയപ്പോൾ അവിടെന്ന് എഴുന്നേറ്റ് അയാളൊരു
ഹോട്ടലും തേടി നടന്നു. ഉറഞ്ഞ് തുള്ളുന്ന സൂര്യന്റെ രത്നവർണ്ണങ്ങൾ വഴിയോരത്തെ പുളിമാവിൻ കൊമ്പുകൾക്കിടയിലൂടെ നിലത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. അരികെയൊരു മരച്ചുവട്ടിലാ വയസ്സനിരിക്കുന്നുണ്ട്. എന്തൊ വെപ്രാളം പിടിച്ചുള്ള വലിയ തിരക്കിലാണാ മനുഷ്യൻ. ചുട്ടുപൊള്ളുന്ന പ്രകാശകിരണങ്ങളാൽ വെട്ടി തിളങ്ങുന്ന ഒരു കൂട്ടം കവറുകൾ…അയാളൊന്ന് സൂക്ഷിച്ചു നോക്കി. ആരൊക്കെയോ കഴിച്ച് വേണ്ടാത്തത് കൊണ്ടോ, വയറ് നിറഞ്ഞത് കൊണ്ടോ, വലിച്ചെറിഞ്ഞ ഭക്ഷണപൊതികളാണത്. ആ ഒട്ടിവലിഞ്ഞ മനുഷ്യരൂപം അതിൽ നിന്നെല്ലാം ആർത്തിയോടെയും അതിലേറെ ആസ്വദിച്ചും കഴിക്കുന്നത് കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു. ഉള്ളിൽ നുരഞ്ഞു പൊന്തിയ കുറ്റബോധം വിങ്ങലായി പുറത്ത് വന്നു.

‘ചേട്ടാ…’
അയാൾ വിളിച്ചു.
അവഗണിച്ചതിന്റെ ഒരു തരി വിദ്വേഷം ബാക്കിവെക്കാതെയാ മനുഷ്യകോലം അയാളെ നോക്കി തന്റെ ഉന്തിയ പല്ലുകൾ കാട്ടി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു. അതോടെയാ മഴതോർന്ന് വെയിലും വന്നു.