ഹിത
ഇരുട്ടിൽ മെല്ലനെ
വരുവതുണ്ടൊരാൾ!
വടികരത്തിലുണ്ടി-
രുണ്ട തൊപ്പിയും,
നെടിയ കൈയ്യുകൾ
നരമ്പെഴും കൺകൾ.
ഒരുകടങ്കഥയ്ക്കു-
ത്തരമേകാതൊരു
വെയിൽമഴ
തോർന്നതിൻ മുമ്പെ,
മഞ്ഞമന്ദാരപ്പൂ
കൊഴിഞ്ഞ വഴികടന്നു നീ
പുറംതിരിഞ്ഞൊന്നു
നോക്കാതെ കനം
തികയുമോരടി-
യിടറാതെയിരുളി-
ലെത്തിയോരതിഥി
യോടൊത്തെങ്ങുപോയ്?
ഇരുളുമിരുളുമൊത്തൊരു
നറും വെൺനിലാ
പ്പൊരുളു തേടുമ്പോൾ,
മഴ നനഞ്ഞപൂ
കൊഴിഞ്ഞവാടിയി
ലിരിപ്പു ഞാനത്രവ്യഥിതനായ്.
പകലിൻ പിച്ചുകൾ
വ്യഥകൾ പായ്യാരം
പരിഭവം ചൊല്ലാൻ
വീണ്ടും കൂട്ടുപോരുമോ?