ജി എസ് ദിവ്യ
ഒറ്റയ്ക്കാവുമ്പോഴാണ്
സൂസന്നയ്ക്ക്
ചിറകു മുളയ്ക്കാറുള്ളത്.
ഒരു ലോകത്തു നിന്ന്
മറ്റൊന്നിലേയ്ക്ക്
യുഗങ്ങളിലൂടെ,
മാറി മാറി
സഞ്ചരിക്കുന്ന ചിറകുകൾ.
കുഞ്ഞിനെ മുലയൂട്ടണമെന്നോ,
അടുക്കള കാത്തിരിക്കുന്നുവെന്നും
സണ്ണി തിരിച്ചെത്തിയില്ലെന്നും,
മതിലില്ലാത്ത മുറ്റത്ത്
കുട്ടി കളിച്ചു കൊണ്ടിരിക്കുന്നതും,
മധുരം കൂടി തളർന്ന
അപ്പൻ
ഞരങ്ങി വിളിക്കുന്നതും,
അവൾ മറക്കുന്നു.
കാത്തിരിപ്പിന്റ
അസ്ഥിത്വദുഃഖമറിയാൻ
രാധയെ കാണണം.
ഒരു നോട്ടം കൊണ്ട്
മണ്ണു പിളർന്ന്,
സീതയെയും കൂട്ടി പറന്ന്,
ശിംശിപയുടെ ചോട്ടിൽ
ചെന്ന്
പത്തു തലയുള്ള
ഒറ്റയുടലിന്മേൽ,
പ്രണയ കിരണങ്ങൾ
പങ്കിട്ടെടുക്കുന്നു.
പിന്നെ,
രാമനെക്കൊന്ന്
രാവണനിലേയ്ക്ക്
വായിച്ചു തുടങ്ങുന്നു.
തിരുഹൃദയം പറിച്ചെടുത്തു
പൊതിഞ്ഞ്,
മഗ്ദലനയുടെ
ഉള്ളം കയ്യിൽ വെച്ച്
തിരിച്ചു പോരും.
വ്യാകുല മാതാവിന് അഹല്യാമോക്ഷം നൽകി,
ശേഷിച്ച യാത്രയ്ക്കീടുറപ്പിച്ച്
മുന്നോട്ടു നീങ്ങുന്നു.
ഒറ്റയ്ക്കാവുമ്പോൾ
സൂസന്ന ലോകം
കീഴടക്കുന്നു.
മഴയുടുത്ത് വെയിൽ പുതച്ച്,
ചില്ലു നോട്ടങ്ങളിൽ കരൾ തുടുത്ത്,
സ്വയം കണ്ണാടിയാവുന്നു.