മൗസ് ട്രാപ്പ്

മൗസ് ട്രാപ്പ്

ഹരീഷ് ബാബു

ചുമപ്പ് വെയിലിൽ ഇലകളുടെ നീണ്ട നിഴലുകൾ കാണുന്ന മാത്രയിൽ സുധാകരന്റെ ചിന്തകൾ തുടങ്ങുന്നു. ദുർബ്ബലമായവ, എന്നാൽ അന്യവല്ക്കരിക്കാൻ കഴിയാത്തതും. തന്റെ ചിന്തകളെ പൊതുവെ സുധാകരൻ വിലയിരുത്തുന്നത് ഇങ്ങനെയാണ്. യൂറോപ്യൻ ഗ്രാമങ്ങളിലെങ്ങോ പറഞ്ഞിരുന്ന നാട്ടുകഥകളിലാണ് തുടക്കം. ജമന്തിപ്പൂക്കളോ ഡാഫോഡിൽസോ തിങ്ങിനിറഞ്ഞു നിൽക്കുന്ന പാടം കടന്നുവരുന്ന ഭാര്യ. ദൂരെ ചെറിയ വീട് കാണാം. അതിൽ ഭർത്താവുണ്ട്. അയാൾക്ക് ഭ്രാന്താണ്. ഭ്രാന്ത് മാറിത്തുടങ്ങി. ഭാര്യവരുന്നതും കാത്തിരിക്കുകയാണ്. ആ മനുഷ്യന് ഉന്മാദത്തിന്റെ അസ്വസ്ഥതകൾ തുടങ്ങുമ്പോൾ ഭാര്യ അയാളെ ഉപേക്ഷിച്ച് പോകുന്നു. മരുന്നു കഴിക്കണം എന്ന ബോധ്യത്തിന്റെ ഒരു നിലാരേഖ ദൈവം അയാൾക്ക് കൊടുത്തിട്ടുണ്ട്. അയാൾ ചിലപ്പോൾ ആശുപത്രിയെന്ന് വിചാരിച്ച് പട്ടണത്തിലെ ചില കടകളിൽ ചെന്ന് മുട്ടിവിളിക്കുന്നു.

ചില സന്ദർഭങ്ങളിൽ ലക്ഷ്യസ്ഥാനത്ത് തന്നെ എത്തുന്നു. ഒരു പക്ഷെ ആരെങ്കിലും സഹായിക്കുന്നു. അല്ലെങ്കിൽ കനിവാർന്ന ഒരു ഡോക്ടർ അയാളെ തേടിയെത്തിയെന്നും വരാം.
ചുമലിൽ തട്ടിക്കൊണ്ട് ഡോക്ടർ ചോദിക്കുന്നു:

” മിസ്റ്റർ ഗ്രിഗോറിയോവിച്ച് നിങ്ങൾക്ക് ഭേദമായി തുടങ്ങിയല്ലോ. വീട്ടിൽപ്പോയി എന്താണ് പരിപാടി? “

” ക്രിസ്തുമസ്സ് മരവും പുൽക്കൂടുമൊരുക്കണം. ഭാര്യ വന്നു നോക്കുമ്പോൾ സന്തോഷമാവും”

ജമന്തിപ്പൂക്കൾ വകഞ്ഞ് ഭാര്യ വീട്ടിലെത്തുമ്പോൾ അതൊരു ചെറിയ ബെത്ലേഹേമായി മാറിയിരിക്കുന്നു.

സുധാകരന്റെ ചിന്തകൾ വഴിമാറി സഞ്ചരിക്കുന്നു. ഇത്തവണ ഒരു സൈക്യാട്രിസ്റ്റിന്റെ വീടിന്റെ വടക്ക് വശം. രോഗികളുടെ കാത്തിരിപ്പ്. ചുമരിൽ ഏതാനും ലാറ്റിൻ പദങ്ങൾ. സിങ്മണ്ട് ഫ്രോയ്ഡ്. പാകത്തിന് നിശബ്ദത.

രോഗി ചോദിക്കുന്നു.

” ഡോക്ടർ എന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഓടിപ്പോയ സ്ഥിതിക്ക് ഇനി ഞാൻ സംശയരോഗത്തിനുള്ള മരുന്ന് നിർത്തിക്കോട്ടേ? “

“ഒരിക്കലുമരുത്”

സംശയരോഗിയായ ഭർത്താവുള്ള വീടുകളിലെല്ലാം ഭാര്യ പതിവ്രതയാണ്. ആയേപറ്റൂ. കാരണം അവിടങ്ങളിലെല്ലാം പ്രശ്നം സംശയരോഗമാണ്. ലോകം അങ്ങനെയാണതിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭാര്യക്ക് മറ്റൊരാളെ സ്നേഹിക്കാനുള്ള ഒരു സാധ്യതയും അനുവദിക്കപ്പെടുന്നില്ല.

” എന്നാൽ ഭാര്യ ഒളിച്ചോടിപ്പോയ സ്ഥിതിക്ക് ഇനി ഞാനാരെയാണ് സംശയിക്കേണ്ടത്. മരുന്നിന്റെ ആവശ്യമെന്താണ്?

” ഭാര്യ ഒളിച്ചോടിപ്പോകാതിരിക്കാനല്ലല്ലോ ഞാൻ മരുന്ന് കുറിച്ചത്. അവരും ഒരു മനുഷ്യനല്ലേ? മരുന്നുകൾക്ക് മനുഷ്യബന്ധങ്ങളുമായി കണക്ഷനൊന്നുമില്ല സുഹൃത്തേ. നിങ്ങൾ മരുന്ന് തുടർന്നോളൂ”

ചിന്തകൾ സുധാകരനെ ഒന്നു ചിരിപ്പിച്ചു. വെയലാറി നിഴലുകൾ സുധാകരനെ വിട്ടുപോയപ്പോൾ അയാൾ ചിന്തകളിൽ നിന്നിറങ്ങി ജീവിക്കാൻ തുടങ്ങി.

ഭാര്യ രാഖി നല്ല രീതിയിൽ വച്ചുവിളമ്പുന്നവളാണ്. അവൾ സ്നേഹമുള്ളവളും ഏകപുരുഷവ്രതമനുഷ്ഠിക്കുന്നവളുമാണ്.

രാത്രിയിൽ കിടപ്പുമുറിയിലെ വാതിലുകൾ തുറന്നിട്ട് സുധാകരൻ നിലാവിനെ വിളിച്ചുവരുത്തി. അയാളല്പം സ്വാസ്ഥ്യം അനുഭവിച്ചു.

” നിലാവിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കാതെ ഉറങ്ങാൻ നോക്ക് സുധാകരേട്ടാ”

സുധാകരൻ ഉറങ്ങി.

രാവിലെ എടിപിടീന്ന് ഓഫീസിൽ പോകുന്നതിനിടയിൽ രണ്ട് ഇഡ്ഡലി വിഴുങ്ങിക്കൊണ്ടിരുന്ന സുധാകരനോട് രാഖി പറഞ്ഞു:

” അപ്പടി എലിയാ. ഒരു സാധനം എടുത്തുവയ്ക്കാൻ മേല. തെങ്ങാപ്പിണ്ണാക്ക് പകുതിയും കൊണ്ടു പോയി. ചാലേക്കേറി ഒരു എലിപ്പത്തായം വാങ്ങിച്ചോണ്ട് വരോ?”

” നോക്കട്ടെ . ഇല്ലെങ്കിൽ ആമസോണിൽ വരുത്താം”

ഞായറാഴ്ച രാവിലെ പത്തുപത്തരയായപ്പോൾ സുധാകരൻ ചിന്തകളിൽ സംഗതിയിട്ട് സാധകം ചെയ്യുകയായിരുന്നു. അവധി ദിനമായിട്ടും കൃത്യനിഷ്ഠതയോടെ എലിപ്പത്തായം കൊണ്ടുവന്ന ആമസോൺ ഡെലിവറി ബോയിയെ അയാൾ ഒന്ന് അടിമുടി വിലയിരുത്തി. . സുധാകരൻ സാധ്യതകൾ തിരഞ്ഞു. കുറച്ചു നാളുകളായി ചിന്തിച്ചുകൊണ്ടിരുന്ന ചില സംഗതികളുടെ പ്രായോഗികതയെപ്പറ്റി ആലോചിച്ചു. തനിക്കത്യാവശ്യമായൊരു ജാരനെ വേണം. ഭാര്യമാത്രമുള്ളപ്പോൾ വീട്ടിലേക്ക് ഓർഡർ ചെയ്യുന്നവയെല്ലാം സ്ഥിരമായി കൊണ്ടുവന്നിരുന്നത് ഇഷ്ടനാണ്. ഡെലിവറിക്കാരനോട് ഏതാനും കാര്യങ്ങൾ ഇരുത്തിച്ചോദിച്ചതിന് ശേഷം അയാൾ മനസ്സിൽ മാർക്കിട്ടു. “അയ്യയ്യേ ഇവൻ പറ്റൂല്ല. വെറും പഞ്ചപാവം. എന്നെപ്പോലെ. “

എലിപ്പത്തായത്തിന് ശേഷമാണ് സുധാകരന് തന്റെ ചിന്തകളിൽ വലിയൊരു വഴിത്തിരിവുണ്ടാക്കാൻ കഴിഞ്ഞത്. ഏതാനും എലികളെ അറസ്റ്റുചെയ്ത് മാറ്റിയതിനും ചിലതിനെ ശാസിച്ചു വിട്ടതിനും ശേഷം അയാൾ എലികളെ സ്നേഹിച്ചു തുടങ്ങി.

വീണ്ടും നീണ്ട ഇലനിഴലുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ രാഖി ഒരു വാട്സപ്പ് ഗ്രൂപ്പിൽ ഗസൽ കേൾക്കുകയാണ്.

” ആജ് ജാനേ കി സിദ് നാ കരോ
യൂ ഹി പഹലേ മേം ബൈഠേ രഹോ “

അല്പസ്വല്പം സൂഫിയുടേയും ഗസലിന്റേയുമൊക്കെ ആളാണ് രാഖി.

ഒരു ദിവസം ഗ്രൂപ്പിൽ കൗണ്ടർ പറഞ്ഞ് സമയം കൊല്ലുന്നതിനിടെ രാഖി വെറുതേ പറഞ്ഞു:

” ഇവിടെ ഒരാളാണെങ്കി ഓഫീസേ അതിലെ അതിലേ ചിന്തകളേ ഇതിലേ ഇതിലേ എന്ന മട്ടാണ് “

ഗസലുകൾ തുരുതുരാ വന്നു. കോഴികൂവുന്ന വെളുപ്പാൻസമയം വരെ മഹേഷ് എന്ന ഒരുത്തൻ തൊണ്ടതുറന്ന് പാടി .

” തുംകൊ ദേഖാ തോ യെ ഖയാൽ ആയാ
സിന്ദഹി ധൂപ് തും ഘനാ സായാ”

” സുധാരേട്ടാ ഇത് പത്തായത്തിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല. എവിടുന്നേലും ഒരു പൂച്ചയെ കൊണ്ടുവരണം”

” അതു വേണോ? എലികൾ അത്രക്കങ്ങ് അന്യരൊന്നുമല്ല”

” കുറച്ചു ദിവസങ്ങളായി സുധാരേട്ടന് എന്തോ മാറ്റം വന്നതു പോലെ . ശരിക്കുമൊരു എലിയെ പോലെത്തന്നെ ഹി ഹി” രാഖി ചിരിച്ചു.

” ചുപ് കെ ചുപ് കെ രാത് ദിൻ ആംസൂ ബഹാനാ യാദ് ഹൈ”
ഗ്രൂപ്പ് മുഴങ്ങുന്നു.

ഈയിടെയായി സുധാകരൻ ചിന്തകളിൽ തഴക്കുന്നുണ്ട്. ഒരു എലിയായി മാറുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടാൻ അയാൾ തീരുമാനിച്ചു. ഒരു ജനറൽ മെഡിസിൻ പ്രാക്ടീഷണറെ കണ്ട് ചോദിച്ചപ്പോൾ എലിയായി ജീവിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് മറുപടികിട്ടിയത്.

ഒരുറപ്പിന് വകയിൽ ബന്ധുവായൊരു വക്കീലിനോടും ചോദിച്ചു.
” അണ്ണൻ ധൈര്യമായി മാറിക്കോ. ഇതിലിപ്പോ വലിയ ഭരണഘടനാ വിരുദ്ധതയൊന്നുമില്ല. ഹൈക്കോടതിയിൽ പോയാലും അനുകൂല വിധിയെ കിട്ടൂ” ഇഷ്ടൻ പറഞ്ഞു.

ഭൂമിയിൽ ജീവിക്കണമെന്നല്ലേയുള്ളു. മനുഷ്യജീവിതത്തിന് പാകപ്പെടുന്നില്ലെങ്കിൽ എലിജീവിതം. പഴവങ്ങടി ഗണപതിക്ക് നിരന്തരം തേങ്ങയുടക്കുന്ന തനിക്ക് മോക്ഷജീവിയായ മൂഷികൻ എന്തുകൊണ്ടും ഐശ്വര്യമേ തരൂ എന്ന് സുധാകരൻ ഉറപ്പിച്ചു.

മഹേഷ് തരക്കേടില്ലല്ലോ എന്ന് രാഖിക്ക് തോന്നി. മുപ്പതുകളുടെ ചെറുപ്പം. സിംഹനാദം. ഗസലിന്റെ ശുദ്ധി. സിക്കുകാരെപ്പോലെ വളർത്തി വളച്ച മീശ . ചാമിംഗ് പേഴ്സണാലിറ്റി.
പതിയെപ്പതിയെ നല്ലൊരു ഗസലിന്റെ ത്രെഡ് പിടിച്ച് മഹേഷ് ഗ്രൂപ്പിൽ നിന്നിറങ്ങി സൂധാകരന്റെ വീടുവരെയെത്തി.

” മഹേഷേ സൂക്ഷിച്ചോട്ടോ . മൊത്തം എലികളാ ഇവിടെ. എലിപ്പനി പിടിപെടെണ്ട”

” രാഖിയെന്താ എലികളെ വളർത്തുകയാണോ? “

” വളർത്തുന്നതുമുണ്ട്. വളർത്താത്തതുമുണ്ട്.
ചിന്തിക്കുന്നതും ചിന്തിക്കാത്തതുമുണ്ട്”

ദീപക രാഗത്തിന്റെ ഷഡ്ജത്തിൽ തുടങ്ങി ടാൻസനിലൂടെയും ജഗ്ജിത് സിംഗിലൂടെയും സഞ്ചരിച്ച് രതിയുടെ അഴിമുഖത്തെത്തിയപ്പോൾ സുധാകരൻ മേശപ്പുറം തട്ടിമറിച്ച് ഇലക്ട്രിക് വയറിലൂടെ തൂങ്ങിയാടി കൂക്കിവിളിച്ച് തട്ടിൻപുറത്തുകയറി കണ്ണുമാത്രം പുറത്തുകാണത്തക്ക രീതിയിലിരുന്നു.

കൊല്ലണം. എല്ലാത്തിനേയും കൊല്ലണം. സുധാകരൻ പടയൊരുക്കത്തിന് പദ്ധതിയിട്ടു. പറമ്പുകൾതോറും കയറിയിറങ്ങി ലക്ഷണമൊത്ത മൂഷികൻമാരെ കൊണ്ടുവന്നു. ആനപ്പട, കുതിരപ്പട, കാലാൾപ്പട, അണ്വായുധങ്ങൾ,ബയോ വെപ്പണുകൾ, അന്തർ വാഹിനികൾ, പോർവിമാനങ്ങൾ, സൈബർ ഹാക്കറുമാർ, ബ്രിഗേഡിയർമാർ, കമാന്റർമാർ, ചാരസംഘടനകൾ, വാർ റൂം.

മഹായുദ്ധം അതിന്റെ സമാപ്തിയിലേക്കടുത്തപ്പോൾ സുധാകരൻ മുഷ്ടി ചുരുട്ടി വലതുചാടി ഇടതുചാടി വിരിഞ്ഞമർന്നു നിന്നു.

സുധാകരൻ ഖഡ്ഗമെടുത്തു വെട്ടി. സുധാകരൻ തടുത്തു. സുധാകരൻ ബോംബെറിഞ്ഞു. സുധാകരൻ വെടിനിർത്തൽ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞു. സുധാകരൻ പുരാണത്തിൽ ചെന്ന് അക്കില്ലസ്സായി മാറി. സുധാകരൻ ശത്രുവിനെ നിലം പരിശാക്കി ശവശരീരത്തെ കോട്ടയ്ക്കു ചുറ്റും വലിച്ചിഴച്ചു. സുധാകരൻ വിജയഭേരി മുഴക്കി. സുധാകരൻ പട ജയിച്ചു.

രതിക്ഷീണം വിട്ടുണർന്ന മഹേഷിന് ഉറക്കത്തിൽ എലി കാലിൽ കരണ്ടോ എന്നൊരു സംശയമുണ്ടായി. നോക്കിയപ്പോൾ വലതു കാൽവണ്ണയിൽ ചെറിയൊരു പോറൽ . സ്വസ്ഥമായിട്ടൊന്ന് രമിക്കാമെന്നു വച്ചാൽ കൂക്കി വിളിച്ച് ശല്യപ്പെടുത്തുന്നതും പോരാഞ്ഞിട്ട് ഇപ്പോൾ ആക്രമണവും തുടങ്ങിയിരിക്കുന്നു. ഇതങ്ങനെ വച്ചു പൊറുപ്പിക്കാൻ പറ്റോ. മഹേഷ് ഒരു പേർഷ്യൻ പൂച്ചയെ കൊണ്ടുവന്നു. രാഖി ഒന്നു നടുങ്ങി.

” പൂച്ചയായാൽ ഇതിനെയെല്ലാം പിടിച്ചു തിന്നില്ലേ? “

” നീ എന്താ ആളെകളിയാക്കുവാണോ?”

പൂശകൻ അമറിയപ്പോൾ മൂഷികപ്പട പതറിയോടി . സുധാകരൻ മാത്രം കരഞ്ഞുകൊണ്ട് എതിർത്തു നിൽക്കാൻ ശ്രമിച്ചു. കുതറിച്ചാടി വാലിൽ ഒന്നു രണ്ടു കടി കൊടുത്തു. കുറേ മാന്തലുകൾ ഏറ്റു വാങ്ങി. ഇടതുചെവിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടു. പൂച്ച പിടി മുറുക്കും എന്നായപ്പോൾ സുധാകരൻ ഓടി. ആയയിൽ തൂങ്ങി അലമാരിക്ക് പുറകിൽ ഒളിച്ചു. ഒന്നു രണ്ടു ദിവസം ഈ പ്രക്രിയ ആവർത്തിച്ചപ്പോൾ മാർജ്ജാരന് മടുത്തു. അത് സുധാകരനെ അവഗണിക്കുവാൻ തുടങ്ങി.
നേരത്തോട് നേരം കഴിഞ്ഞിട്ടും സുധാകരന്റെ ചെവിയിൽ നിന്നും ചോര ഇറ്റിറ്റു വീണു കൊണ്ടിരുന്നു. കൊല്ലംകോട് മൂത്ത തട്ടാന്റെയടുത്ത് പറഞ്ഞുണ്ടാക്കിയ ആലിലത്താലിയിൽ രക്തം കിനിയുന്നുണ്ടെന്ന് രാഖിക്ക് തോന്നി.

രതി മൊബൈലിൽ പകർത്തി ആസ്വദിക്കുന്നതിനിടയിൽ തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന എലി ഏതാണെന്ന് മഹേഷിന് മനസ്സിലായി. ഒരു മധ്യവയസ്കൻ മുറിച്ചെവിയൻ മൂഷികൻ. അതിന് ഉണക്കമീനും വേണ്ട കാലിത്തീറ്റയും വേണ്ട. ഇവനോരു പറ്റിയൊരു പേര് നിർദ്ദേശിക്കാൻ മഹേഷ് പറഞ്ഞു. സുധാകരേട്ടൻ ഇടക്ക് പറയാറുള്ള കഥയിലെ നായകനെ രാഖിക്ക് ഓർമ്മവന്നു.

” ഗ്രിഗോറിയോവിച്ച്. കൊള്ളാം. ഇതിനി നീ അന്യം നിന്നുപോയെന്ന് പറയുന്ന സുധാകരേട്ടന്റെ ജന്മമോ മറ്റോ ആണോടീ?”

” കളിയാക്കരുത് മഹേഷേ”

” എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ഞാൻ ജനിക്കരുതായിരുന്നു. കഴിവുകെട്ടവനായി മനുഷ്യനായിട്ടോ മൂഷികനായിട്ടോ ജനിക്കരുത് ” സുധാകരൻ ചിന്തിച്ചു.

മാർജ്ജാരൻ ഫലിക്കാതെ വന്നപ്പോൾ മഹേഷ് വീണ്ടുമൊരു എലിപ്പത്തായത്തിന്റെ സാധ്യതതേടി.

” സുധാരേട്ടൻ ഓർഡറ് ചെയ്ത വാങ്ങിയ ഒരു എലിപ്പത്തായം വടക്കേപ്പുറത്തെവിടെയൊ കിടപ്പുണ്ട്. എലികളെ പിടിച്ച് ഉപദേശിച്ചും ശാസിച്ചും വിടാം” രാഖി പറഞ്ഞു.” സുധാരേട്ടൻ അതാ ചെയ്യാറ് “

” ശാസിക്കാൻ കെണിവച്ച് പിടിക്കണതെന്തിന്? ഒരു ലൗഡ്സ്പീക്കറെടുത്തങ്ങ് ശാസിച്ചാൽ പോരെ? ഇല്ലാത്ത രോഗവും പിടിക്കണ കാലമാണ്. ഒന്നിനെ കിട്ടിയാൽ അത്രയുമായി”

രാഖി ഇപ്പോഴുമൊന്നു ഞെട്ടി.

രണ്ടുമൂന്നു ദിവസം സുധാകരൻ പത്തായം വിട്ട് മാറി നടന്നു. മൂഷികൻ നിലാവ് തേടിയലഞ്ഞു . കിട്ടാതെ വന്നപ്പോൾ അലച്ചിൽ സ്വന്തം വീട്ടിൽ തന്നെ അവസാനിച്ചു. അന്നു രാത്രി അത് മച്ചിൻപുറത്തെ മാറാലകൾക്കിടയിലൂടെ ഉലാത്തി. ഇടക്ക് കേടുവന്ന പലകകൾക്കിടയിലൂടെ കിടപ്പുമുറിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. വീണ്ടൂം ഉലാത്തൽ തുടർന്നു.
ലേൺഡ് ഹെൽപ്ലെസ്സിനെസ്സിന്റെ പാരമ്യതയിലെത്തിയപ്പോൾ മൂഷികൻ മുൻകാലുകളിലൊന്നുയർത്തി തലയിലറഞ്ഞു കിതച്ചു.

” വെന്ത് വെണ്ണീറായിപ്പോ പരകുലടേ!”

പിന്നെയത് മെല്ല ശബ്ദമുണ്ടാക്കാതെ പത്തായത്തിലേക്ക് കയറി കപ്പ കടിച്ചു. കുടുക്ക് വീഴ്ത്തി.

രാവിലെയായപ്പോൾ എലിയെ വെറുതെ വിടൂ മഹീ എന്നും പറഞ്ഞുള്ള രാഖിയുടെ അഭ്യർത്ഥന പല പ്രാവശ്യം കേട്ടു. അതിനു മുളിൽ മഹേഷിന്റെ പൊട്ടിച്ചിരി മുഴങ്ങി. അയാൾ എലിപ്പത്തായവും ഉയർത്തിപ്പിടിച്ചുകൊണ്ട് മുറികൾ തോറും കയറിയിറങ്ങി ചിരിച്ചുല്ലസ്സിച്ചു. ഇയാൾ ഇന്ന് നേരം വെളുത്തിട്ട് ഇത്ര നേരം ചിരിച്ചതിനത്രപോലും താനീ ജീവിതത്തിൽ ആകമാനം ചിരിച്ചിട്ടില്ലല്ലോ എന്ന് പത്തായത്തിനുള്ളിലെ സുധാകരൻ ചിന്തിച്ചു.
ഇത്രയും ചിരിക്കാനുള്ള വക ഈ ലോകത്തിനെങ്ങനെ ലഭിക്കുന്നുവെന്നോർത്ത് മൂഷികൻ സങ്കടപ്പെട്ടു.

അഭ്യർത്ഥനകൾ ഫലിക്കാതെ വന്നപ്പോൾ രാഖി കരഞ്ഞു കേണു. മഹേഷ് പത്തായവും തൂക്കിപ്പിടിച്ചുകൊണ്ട് കായൽക്കരയിലേക്ക് നടന്നു. ഇളം വെയിലും തണുത്തകാറ്റുമേറ്റപ്പോൾ സുധാരന് കുട്ടിക്കാലം ഓർമ്മവന്നു. താൻ ജനിച്ചു വളർന്ന കായലോരമാണല്ലോ ഇതെന്ന് മൂഷികൻ ഓർത്തു. തനിക്കീ ഗതിവന്നല്ലോ. അമ്മയുടെ പുന്നാരമകനായിരുന്നു താൻ. അമ്മ ഇപ്പൊഴുണ്ടായിരുന്നെങ്കിൽ മകന്റെ അന്ത്യം ഇങ്ങനെയായല്ലോ എന്നോർത്ത് എത്ര വിഷമിക്കുമായിരുന്നു!

വെള്ളത്തിൽ മുട്ടോളം ഇറങ്ങി നിന്നിട്ട്, എലി ചാടുമോ എന്നറിയാൻ മഹേഷ് മൂടി തുറന്നു. സുധാകരൻ അനങ്ങിയില്ല. മഹേഷ് എലിപ്പത്തായത്തിനെ ശക്തിയായി കുലുക്കി . സുധാകരൻ അള്ളിപ്പിടിച്ചിരുന്നു. മഹേഷ് കരയിലേക്ക് കയറി. മൂടി തുറന്നുനോക്കി. സുധാകരന് മാറ്റമില്ല. തുറന്ന മൂടിയോടെ മഹേഷ് പത്തായമെടുത്ത് ഏതാനും തവണ നിലത്തടിച്ചു. ഫലം കണ്ടില്ല. കുറേ നേരം തൊഴിച്ചു കളിച്ചു. പിന്നെ ദേഷ്യം മൂത്തപ്പോൾ അയാളതിനെയെടുത്ത് കായലിലേക്ക് വലിച്ചെറിഞ്ഞു. ഏതാനും കുമിളകൾ പൊന്തി.

ജയിച്ചെന്നോ തോറ്റെന്നോ ഉറപ്പാക്കാൻ നില്ക്കാതെ തിരിഞ്ഞുനടന്നപ്പോൾ പതിനായിരങ്ങളുടെ മൂഷികപ്പട കായലിക്ക് ചാടി ആത്മഹൂതി ചെയ്യുന്നത് മഹേഷ് കണ്ടു. കയ്യിലൊരു ചെത്തിയിലയും നുള്ളിക്കൊണ്ട് മന്താരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ സുധാകരന്റെ വീട്ടിനടുത്തെത്താറായപ്പോൾ എലികളെ ഭയന്ന് സ്വയം എരിയുന്ന ഇല്ലത്തിൽ നിന്ന് താലിപ്പൊട്ടിച്ചിതറിക്കൊണ്ടുള്ള ഒരു പതിഞ്ഞ നിലവിളി അയാൾ കേട്ടു.