ഒരുനാൾ

ഒരുനാൾ

ആദിൽ പി വി

ഇരുണ്ട വെളിച്ചത്തിനു മുന്നിൽ സൂര്യൻ തലതാഴ്ത്തി മടങ്ങിയിട്ട് മണിക്കൂറുകളായി. ശബ്ദ കോലാഹലങ്ങളെല്ലാം പതിയെ പതിയെ അനന്തതയിലേക്ക് മാഞ്ഞു തുടങ്ങിയിരുന്നു. തണുപ്പാർന്ന കാറ്റിനൊപ്പം ചന്ദ്രന്റെ ഇളം പ്രകാശവും ജനൽ പാളികളിലൂടെ മുറിയിലേക്ക് എത്തി നോക്കി. ആ സുന്ദര കാഴ്ചയിൽ മുഴുകിയിരിക്കെ ഉറക്കം തളർത്തിയ എന്റെ കണ്ണുകൾ നിദ്രയിലേക്ക് ചാഞ്ഞു. ഉറക്കമായിരുന്നിട്ടും ആ പ്രകാശമെന്നെ പിന്തുടർന്നു. ജീവിതത്തിൽ ഇന്നോളം ഞാൻ ദർശിക്കാത്ത ഒരു മനുഷ്യരൂപത്തിലായിരുന്നു അതിന്റെ ആഗമനം. അമ്മയുടെ വാക്കുകൾ നീട്ടിയുള്ള വർണ്ണനകളിലൂടെ ഞാൻ കേട്ടറിഞ്ഞ രൂപം. പലപ്പോഴും കൂട്ടുകാരുടെ ചുമരിൽ കഴുത്തിനു പിറകിലൂടെ ആധിപത്യം സ്ഥാപിച്ചപ്പോഴെല്ലാം, ശൂന്യമായ എന്റെ ചുമരുകളിൽ ആ കൈകളുടെ ചൂടൊന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടും, തന്നെ നിരാശനാക്കി എന്റെ ജീവിതത്തിൽ നിന്നും അടർന്നുപോയ ആ ഭാഗം. ഇത്രയേറെ ദൈവം ഈ ജീവിതത്തിൽ എനിക്ക് സമ്മാനിച്ചെങ്കിലും, അടിത്തറയിൽ യോജിപ്പിക്കാൻ വിട്ടുപോയ കല്ലു പോലെ ശൂന്യമായി കിടക്കുന്ന എന്റെ ജീവിതപാത്രവുമായി എനിക്കവരോട് സാമ്യത അനുഭവപ്പെട്ടു.

നിശബ്ദതയിൽ കുതിർന്നിരിക്കുന്ന ശരീരത്തിൽ ഹൃദയമിടിപ്പ് പ്രകടമായിരുന്നു. അതിന്റെ താളത്തിനൊത്ത് ചിന്തയുടെ മായാ ലോകത്ത് വെച്ച് അയാൾ താനുമായി സുഖ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഞാൻ അദ്ദേഹത്തോട് പറയാൻ ശ്രമിച്ച വാക്കുകളിൽ തടയപ്പെടാതിരുന്നവയുടെ ആശയം ഇപ്രകാരമായിരുന്നു: “നിറയെ പൂക്കളുള്ള ഭംഗിയാർന്ന ഒരു പൂന്തോട്ടം.റോസ് നിറത്തിൽ മുക്കിയെടുത്ത പൂക്കൾക്കിടയിൽ അവനങ്ങനെ തൂവെള്ള നിറത്തിൽ വിടർന്ന് പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. മറ്റു കൂട്ടുകാരെപ്പോലെ അതിമനോഹരമായ സുഗന്ധവും, വലിപ്പവും, ഇതളുകളും എല്ലാമുണ്ട്. എങ്കിലും തോട്ടക്കാരന്റെ കണ്ണിൽ അവൻ ഒരു ഒറ്റയാൻ തന്നെ. കാരണം പൂർണ്ണതയിൽ പുഞ്ചിരിക്കാൻ അവനോ, തൃപ്തിപ്പെടാൻ റോസ് നിറത്തെ ജീവിതപങ്കാളിയാക്കിയ തോട്ടക്കാരനോ സാധിക്കുമായിരുന്നില്ല”.

സ്നേഹ പ്രതീകമേ..

ചലനം നിരക്കാത്ത നോട്ടുകെട്ടുകൾക്ക് മുന്നിൽ പലരും എന്നെ താങ്ങി നിർത്തിയെങ്കിലും നിങ്ങളില്ലാത്ത ജീവിതത്തിൽ വേരുകൾ ജീർണിച്ച വൃക്ഷ ഇതളുകൾ പോലെ കിട്ടുന്നതെല്ലാം പൊന്നാക്കി, ഒരുനാൾ നിങ്ങളിലേക്കെന്ന ആശയുമായി തന്റെ ജനന മരണങ്ങൾക്കിടയിലുള്ള കാലയളവുകളെ പ്രതീക്ഷയുടെ ആഴങ്ങളിലേക്ക് നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് അവിടെമിലെ ഹൃദയത്താളുകളിൽ വിരിഞ്ഞുപൂത്ത ഒരു കുഞ്ഞു പുഷ്പം.

എഴുതപ്പെട്ട സ്ഥാനത്തെ ക്കുറിച്ചുള്ള ധാരണകൾ എനിക്ക് വെറും കേട്ടറിവുകൾ മാത്രമാണ്. ഒരുനാളതിനെ യാഥാർത്ഥ്യമാക്കുവാൻ ഫലം നിരാശയായിരിക്കില്ല എന്ന പ്രതീക്ഷയിൽ പരമാനന്ദ ലോകത്ത് നിങ്ങളെയും കാത്ത് ഞാനിരിക്കും.