ദീപ സുരേന്ദ്രൻ
അബീർ കെ മൊയ്‌തീൻ – ആദരാഞ്ജലികൾ എന്ന് പറഞ്ഞുള്ള പോസ്റ്റ് വാട്സാപ്പിൽ കണ്ടപ്പോഴൊന്ന് ഞെട്ടിപ്പിടഞ്ഞു പോയി. ഇരുപത്തിയാറ് കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിലെ ഏറ്റവും നല്ലതെന്ന് പേരുകേട്ട ഗേൾസ് കോളേജിൻ്റെ ഹോസ്റ്റലിലേക്ക് കയറുന്നതിനിടക്ക് പിടിച്ച് നിർത്തി പരിചയപ്പെട്ട സീനിയേഴ്സിലൊരാൾ; “ഓ താനും പഠിപ്പി തന്നെ ആണല്ലേ” എന്ന് കുസൃതിയോടെ പറഞ്ഞപ്പോൾ കണ്ണുയർത്തി നോക്കിയതോർത്തു.
അപ്പോഴവളുടെ കണ്ണിൽ കണ്ട ശൗര്യത്തെ ആദ്യം കണ്ട ആ നിമിഷം പ്രണയിച്ച് പോയതാണ്. ആ നോട്ടം അന്നൊരു ഞെട്ടലാണ് അന്നുണ്ടാക്കിയത്- മനസ്സിലും, ശരീരത്തിലും. അപ്പോഴുണ്ടായ അതേ ഞെട്ടലാണ് ഈ വാർത്ത കണ്ടപ്പോഴും ശരീരത്തിലേക്ക് പടർന്നത്. ദിവസങ്ങളോളം കൂട്ടിൽക്കിടത്തി പട്ടിണിക്കിട്ട നായയുടെ കണ്ണിലേക്കു നോക്കിയാലുണ്ടാകുന്ന ദയനീയമായ ശൗര്യം, ആ ശൗര്യമുണ്ടാക്കിയ കൊളുത്തിൽ താനെത്ര കാലമാണ് പിടഞ്ഞതെന്ന് പെട്ടെന്നാലോചിച്ചു പോയി.
“ടീച്ചറേ, അമുദട്ടീച്ചറേ, ടീച്ചർക്കിപ്പൊ ക്ലാസ് ഇല്ലല്ലേ. ഞാനാ വെറിയന്മാരുടെ ക്ലാസ്സിലേക്കാണ്, ഇന്നിനി എന്താണാവോ അവിടത്തെ പൂരം. എൻ്റെയാ ക്ലാസ് കഴിഞ്ഞ് ഒരുമിച്ചിറങ്ങാം ട്ടോ. ടീച്ചറിവിടെ ഉണ്ടാകില്ലേ? “, ചോദ്യത്തിന് ഉത്തരമൊന്നും പ്രതീക്ഷിക്കാതെ റാണി പോയി.
അബീർ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. “നമ്മുടെ സീനിയർ ആയ അബീർ ഇന്നലെ ഒരു കാറപകടത്തിൽ മരിച്ചു, ഡോക്ടർമാരുടെ ഗ്രൂപ്പിൽ ആരോ പോസ്റ്റ് ചെയ്തതാണ്. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരിപ്പോൾ ഗുരുതരാവസ്ഥയിലാണ്.” ഗ്രൂപ്പിൽ ആരൊക്കെയോ എഴുതുന്നുണ്ട്.
കോളേജിലെ ഷട്ടിൽ ബാഡ്‌മിന്റൺ ചാമ്പ്യനായിരുന്നു അബീർ – അബീർ കെ മൊയ്‌തീൻ. എനിക്ക് നന്നായി കളിക്കാനറിയുമെങ്കിലും അബീറിനെതിരെ കളിക്കാൻ പോയിട്ട് അവളുടെയൊരു ഷോട്ട് പോലും മര്യാദക്ക് തടുക്കാനെനിക്ക് കഴിഞ്ഞിരുന്നതേയില്ല, അവളുടെ സ്‌മാഷുകളും മറ്റും അതിശക്തമായിരുന്നു. അവക്കൊന്നും ഒരു മറുപടിയുമില്ലാത്ത പോലെ കോർട്ടിൽ ഞെട്ടി നിൽക്കലായിരുന്നു ശീലം. വല്ലാത്തൊരാകർഷണം, ശക്തിയാർന്ന ആക്ഷൻ, കൊളുത്തി വലിക്കുന്ന നോട്ടം അതായിരുന്നു എനിക്ക് അബീർ. കോർട്ടിൽ വെച്ച് പലപ്പോഴും അവളും പല സ്മാഷുകളും എൻ്റെ ശരീരത്തിലേക്കായിരുന്നു വന്നു കൊണ്ടത്. അവളെനിക്കെതിരെ സെർവ് ചെയ്യുമ്പോൾ കണ്ണിലേക്കൊരു കൊളുത്തിടുന്ന പോലത്തെ ഒരു നോട്ടമുണ്ട്, പുളഞ്ഞു പോയിരുന്നു. സാധാരണ ആരോട് തോറ്റാലും അത് മനസ്സിൽ വെച്ച് അയാളെ ജയിക്കും വരെ മനസ്സിൽ കളിയും തന്ത്രങ്ങളും മാത്രമായിരിക്കും. പക്ഷേ അബീറിനെ ജയിക്കാൻ ഒരിക്കലും തോന്നിയിരുന്നില്ല, അവളുടെ മുന്നിൽ തോൽക്കാൻ മാത്രമായിരുന്നു എനിക്കിഷ്ടം.
മറ്റുള്ളവർ കാണെ അവളെന്നെ ഒരിക്കലും മൈൻഡ് ചെയ്തതേ ഇല്ല, ഒരിക്കൽ പോലും. എല്ലാരോടും ചിരിച്ച് കളിക്കുന്ന ആൾക്ക് എന്നെ കണ്ടാൽ ഒരു പുച്ഛമായിരുന്നു. ആരാധനയോടെ അടുത്തേക്ക് ചെല്ലുമ്പോൾ കൊതിപ്പിക്കാനെന്ന പോലെ മാറി നടക്കും. ഒരിക്കലൊരു ടൂർണമെന്റിന് പോയപ്പോഴാണ് ആദ്യമായി അടുത്തിരുന്നത്, അവളുടെ ശരീരത്തിന് ചന്ദനഗന്ധമായിരുന്നു, ഓരോ തവണ അവളുടെ ശരീരമെന്നിൽ തട്ടുമ്പോഴും കറന്റടിച്ച പോലെയായിരുന്നു. ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ പോകുന്ന ഞങ്ങളുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും ചാടുമ്പോൾ വീഴാതിരിക്കാനായി എൻ്റെ പിന്നിലൂടെ കയ്യിട്ടാണവൾ കമ്പിയിൽ പിടിച്ചിരുന്നത്. അവളുടെ വിരലറ്റങ്ങളിടക്കെൻ്റെ കഴുത്തിൽ തലോടുന്ന പോലെ, എനിക്കെൻ്റെ ശരീരം മുഴുവൻ തണുക്കുന്ന പോലെ, കുളിരുന്ന പോലെ, തളരുന്ന പോലെയായിരുന്നു.
അതിനിടക്ക് ഒരിക്കൽ – ഒരിക്കൽ മാത്രമാണ് തലയുയർത്തി അവളെയൊന്ന് നോക്കാനെനിക്കു ധൈര്യം കിട്ടിയത്, അവളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി, കളിയാക്കുന്ന പോലൊരു നോട്ടമാണവൾ തിരികെ തന്നത്. എണീറ്റ് മാറിയിരിക്കാൻ ശ്രമിച്ചപ്പോൾ, അരക്കെട്ടിൽ കൈചുറ്റിപ്പിടിച്ച് അവളുടെയടുത്തേക്ക് വീണ്ടുമിരുത്തി, ‘അവിടിരിക്ക് പെണ്ണേ’ എന്നൊരു നോട്ടവും.
മുന്നിലെയും പിന്നിലെയും സീറ്റിലിരുന്ന മറ്റു കളിക്കാരോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചിട്ടും, എന്നോടൊരു വാക്ക് മിണ്ടാൻ, ങേഹേ, അവൾക്ക് തോന്നിയില്ല. ജൂനിയർ ആയതു കൊണ്ടാണോ. ആ ആർക്കറിയാം. കളിപ്പിക്കുന്ന പോലെ, എന്നെയിട്ടു തട്ടിക്കളിക്കുന്ന പോലെയാണ് തോന്നിയത്. അബീറിനോടൊന്ന് മിണ്ടണമെന്നുള്ള ആഗ്രഹം നടന്നതേയില്ല, ഒരു ടീമിൽ കളിച്ചപ്പോൾപ്പോലും, ‘യൂ സെർവ്’ തുടങ്ങിയ കല്ലനകളല്ലാതെ ഒരിക്കൽപ്പോലും അവൾ എന്നോട് മിണ്ടിയില്ല.
ആയിടക്ക് ലാബും, പ്രൊജെക്ടുകളും, യൂണിവേഴ്‌സിറ്റി ടൂർണമെന്റിന് പോകാനായുള്ള തയ്യാറെടുപ്പുകൾക്കായുള്ള തിരക്കുകൾക്കുമിടയിലാണ് ട്രെയിനർ പറഞ്ഞത്, “അബീർ ഈ ടൂർണമെന്റ് കഴിഞ്ഞാൽ പിന്നെ നമ്മോടൊപ്പം കളിക്കില്ലല്ലേ, ഡോക്ടർ ആകാൻ പോകുന്നവർക്കിനി ഇവിടെയെന്തു കാര്യം. എന്നാലും അബീറേ ഇടക്ക് വരണം കേട്ടോ, അമുവും ബാക്കിയെല്ലാരും നന്നായി കളിക്കും, എന്നാലും നിൻറെ പോലൊരു പ്ലേയർ ഈ കോളേജിൽ ആദ്യമായാണ്, വീ വിൽ മിസ് യൂ.”
‘എന്താ മിസ്സെ, അങ്ങനെ പറയുന്നേ. ഞാൻ പിന്നെ വരാതിരിക്കോ. എനിക്കും നിങ്ങളെയൊക്കെ മിസ് ചെയ്യില്ലേ, മിസ്സിന് ഇവരൊക്കെ ഇല്ലേ. ഗീത, ഷൈനി, സാറ, മേഴ്‌സി, മിനി ഒക്കെ നല്ല പ്ലേയേഴ്സ് ആണ് മിസ്സെ, നമ്മളുടെ കോളേജ് എപ്പോഴും ജയിക്കും”. അപ്പോഴും തൻറെ പേരവള് പറഞ്ഞില്ല, അമുദയോർത്തു. ഇവൾക്കെന്താ തന്നെ കാണാനേ ഇല്ലേ. താനവളെ ഇത്രേം സ്നേഹിക്കുന്നതോണ്ടാണോ. എൻ്റെ സ്നേഹത്തെക്കുറിച്ച് അവൾക്കറിയില്ലേ, തനിക്ക് തോന്നും പോലും അവൾക്ക് തോന്നാതിരിക്കുമോ. പിന്നെന്തിനാ എന്നും മെസ്സിൽ എൻ്റെ മുന്നിലെ ടേബിളിൽ വന്നിരുന്നു കണ്ണടച്ച് കാണിക്കുന്നത്. ദൈവം ഇത്ര ക്രൂരനാണോ. ആദ്യത്തെ പ്രാവശ്യം കണ്ടപ്പോൾ അവളങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ, അവളുടെയാ വലിക്കുന്ന നോട്ടത്തിൽ താൻ വീണു പോവില്ലായിരുന്നു. എന്നിട്ടിപ്പോ.
ട്രെയിനർ അന്ന് അക്കാര്യം പറഞ്ഞ ദിവസം കളി കഴിഞ്ഞപ്പോൾ എന്നത്തേയും പോലെ ബാറ്റ് എടുത്ത് വെക്കാനോ നെറ്റ് അഴിക്കാനോ ഞാൻ ടീമിനൊപ്പം കൂടിയില്ല. അബീർ കളി നിർത്തിയിറങ്ങിയ ഉടനെ ഞാനും കോർട്ടിൽ നിന്നിറങ്ങി. ഹോസ്റ്റലിൽ എത്തും മുൻപേ അബീറിനോട് കണ്ട് സംസാരിക്കണം. മുന്നിൽ നടക്കുന്ന അബീറിനടുത്തേക്ക് വേഗം നടന്നു ചെല്ലാൻ മനസ്സ് പറയുന്നുണ്ടായിരുന്നു, എന്നാലെന്തോ ഒരു പേടിയെന്നെ പിന്നോട്ട് വലിച്ചു. അബീർ കോളേജിലേക്ക് കയറി, പിന്നാലെ ഞാനും. വരാന്തയിലൂടെയാണിപ്പോൾ നടക്കുന്നത്. ലൈബ്രറി ഹാളിലേക്ക് തിരിയുന്ന വഴിയിലെത്തിയപ്പോൾ അബീർ അവിടേക്ക് കയറി, ‘സമയമിപ്പോ ഏഴു മണി, ലൈബ്രറി അടച്ചിരിക്കുമല്ലോ’. പതുക്കെ തൂണിൻറെ മറവിലൂടെ അബീർ അറിയാതെ, അവളുടെ പിന്നാലെ ലൈബ്രറിയുടെ മുന്നിലേക്ക് നടന്നു.
ഗ്രൗണ്ടിലെ ലൈറ്റിൽ നിന്നും അരിച്ചരിച്ചെത്തി ഉണ്ടാക്കുന്ന അരണ്ട വെളിച്ചവും, ക്യാമ്പസിന് പുറത്തുള്ള റോഡിലൂടെ വല്ലപ്പോഴും പോകുന്ന വണ്ടികളുടെ ലൈറ്റും മാത്രമേയുള്ളൂ വരാന്തയിൽ. അപ്പോഴവിടെ ഒരാള് നിൽക്കുന്നത് കണ്ടു. അബീർ നടന്നെത്തും വരെ അനങ്ങാതെ നിന്നു അയാൾ. അബീറിൻ്റെയത്ര ഉയരമില്ല, ഇനി അബീറിന് വേറെ വല്ല പ്രണയമോ മറ്റോ ഉണ്ടായിരിക്കുമോ.
ഇത്രേം ബന്തവസ്സുള്ള ഈ ഗേൾസ് കോളജിലേക്ക് എങ്ങനെയാണ് പുറത്ത് നിന്നാരേലും കയറുക, അതും പ്രണയിക്കാൻ. ഏയ് അല്ല, ഒരു പെണ്ണാണത്, ഇരുട്ടത്ത് വരാന്തയിൽ നിൽക്കുന്നത് ഒരാണല്ല എന്ന് തീർച്ചപ്പെടുത്തിയപ്പോഴാണ് സമാധാനമായത്. അടുത്ത നിമിഷത്തിൽ മനസ്സിൽ ചിരിയും വന്നു, അപ്പോ, അബീറിൻ്റെ കാര്യത്തിൽ ഒരാണിനെ മാത്രമാണോ ഞാൻ പേടിക്കേണ്ടത് എന്ന ചിന്ത!
എൻ്റെ മനസ്സിൽ അബീറിനെക്കുറിച്ചുള്ള ആഗ്രഹത്തെക്കുറിച്ച് ഞാൻ ആദ്യമായി സ്വയം അംഗീകരിച്ചതപ്പോഴാണോ. എനിക്ക് അബീറിനോടൊപ്പമാണ് ജീവിക്കേണ്ടത് എന്നൊരു തോന്നൽ, അവളെയാണ് എനിക്ക് ഏറ്റവും സ്നേഹം, എന്നൊക്കെ ആ നിമിഷത്തിൽ ഞാൻ തിരിച്ചറിഞ്ഞത് പോലെ.
“ലവ് യൂ, അബീർ”, എന്നും പറഞ്ഞ് എൻ്റെ അബീറിനെ കെട്ടിപ്പിടിക്കുന്ന ആ പെണ്ണിനെ – ‘അത് സിനിയല്ലേ, അരക്കൊപ്പം മുടിയുള്ള, നീണ്ട മുടി മുഴുവൻ പരത്തിയിട്ട് ആട്ടിയാട്ടി നടക്കുന്ന മുണ്ടക്കയംകാരി. ഇവള് ഡിഗ്രിക്കല്ലേ പഠിക്കുന്നത്, സെക്കന്റ് ഇയർ ആണ്.’ അബീറപ്പോൾ ലൈബ്രറി എതിർവശത്തുള്ള ഭിത്തിയിലേക്കൊരു കൈകുത്തി, സിനിയുടെ മുഖത്തേക്ക് തൻ്റെ മുഖം അടുപ്പിക്കുകയായിരുന്നു. അടുത്ത ദിവസം യൂണിവേഴ്സിറ്റി ടൂർണമെൻ്റ് കളിക്കാൻ പോവുകയാണെന്നും ഇനിയെന്നാണീ കൈകൾക്കുള്ളിലൊതുങ്ങാൻ കഴിയുകയെന്നുള്ള പായാരവും, പ്രണയത്തിന്റേതായ കുറുകലുകളും ആയിരുന്നു, ഇരുട്ടും നിഴലും ഇണചേരുന്നതിനിടയിൽ ഞാനവിടെ കണ്ടത്.
നിഴൽ നിറഞ്ഞ ആ വെളിച്ചത്തിൽ, ലൈബ്രറിയുടെ മുന്നിലുള്ള സോഫയിലിരിക്കുന്ന അവരുടെ നാക്കുകളും മൂക്കുകളുമുരസുന്നതും ഉടലുകൾ ചേരുന്നതും ഞാൻ കണ്ടു. അടുത്തദിവസം മുതലുള്ള വേർപാടിൻ്റെ വേദന അപ്പോഴത്തെ നിർവൃതിയിലവർ മറന്നിരുന്നു. താൻ ഡോക്ടറായാൽ തങ്ങൾക്കൊരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് അബീർ പറയുന്നത് കേട്ടപ്പോഴാണെനിക്ക് ഇതൊന്നുമറിയാതെ എന്തൊക്കെയാണാലോചിച്ച് കൂട്ടിയത് എന്നോർത്ത് പുച്ഛം തോന്നിയത്. എൻ്റെ മനസ്സിൻ്റെ കനം കൂടുന്നതും, വിങ്ങുന്നതും, കണ്ണ് മങ്ങുന്നതും അടുത്തുള്ള തൂണിലേക്ക് ചാഞ്ഞിരുന്നു പോയതും ഞാനറിഞ്ഞതുമില്ല.
പിന്നീടെപ്പോഴാണ് സ്വബോധം വന്നതെന്നോ എണീറ്റതെന്നോ ഓർമ്മ ഉണ്ടായിരുന്നില്ല, കുറേയേറെ നേരം കഴിഞ്ഞാണന്നു ഹോസ്റ്റലിലേക്ക് ചെന്നത്. പ്രാക്ടീസ് കഴിഞ്ഞെത്ര നേരമായെന്നും, എവിടെ ആയിരുന്നിത്ര നേരമെന്നും കുറ്റപ്പെടുത്തി വാർഡൻ കുറേ വഴക്ക് പറയുന്നുണ്ടായിരുന്നു. മുറിയിലെത്തി, കുളിക്കാനോ, ഭക്ഷണം കഴിക്കാനോ ഒന്നും അന്ന് കഴിഞ്ഞില്ല.
കമിഴ്ന്ന് കിടന്ന് കുറേ കരഞ്ഞു, മനസ്സ് അന്ന് കരഞ്ഞു നിറഞ്ഞു.
ടൂർണമെൻ്റിന് ഞാൻ പോയത് പുതിയൊരാളായിട്ടാണ്, അല്ല മുൻപത്തെ അമുദയായിട്ടായിരുന്നു, കളിക്കുമ്പോൾ കളിക്കണം എന്നറിയുന്ന അമുദയായിട്ട്. ആരോടും സ്നേഹമോ വിരോധമോ ഇല്ലെന്ന് കാണിക്കാൻ വെമ്പുന്ന അമുദ. കളിച്ച മാച്ചുകൾ എല്ലാം ജയിക്കുകയും ചെയ്തു, എന്നിട്ടും മനസ്സ് കരയുകയായിരുന്നു, എന്തിനാണ് അബീർ തന്നെ മോഹിപ്പിച്ചു കളിപ്പിച്ചത് എന്നറിയണം എന്നെൻ്റെ മനസ്സ് വാശി പിടിക്കുന്നുണ്ടായിരുന്നു. അബീറിനോടിക്കാര്യം സംസാരിക്കണമെന്ന് മനസ്സ് പലതവണ പറഞ്ഞിട്ടും അവളെന്നെപ്പറ്റിക്കാൻ ഞാൻ നിന്നു കൊടുത്തു എന്ന സ്വയം കുറ്റപ്പെടുത്തലായിരുന്നു എന്നും. പിന്നെപ്പിന്നെ, മനസ്സ് കരയുമ്പോഴൊക്കെയും കൂടുതൽ വാശിയോടെ കളിക്കാനും പഠിക്കാനും മാത്രം ശ്രമിച്ചു.
അബീറിനെ പിന്നെ കണ്ടതേയില്ല, അതിന് ശ്രമിച്ചില്ല എന്നതാണ് വാസ്തവം. ഇപ്പോഴാണ്…അബീറിൻ്റെ ഈ വാർത്തയാണ് കേൾക്കുന്നത്. എത്രയോ തവണ ആലോചിച്ചതാണ് ഒന്നന്വേഷിച്ചാലോയെന്ന്. എന്തോ, മനസ്സെത്ര കൊളുത്തിപ്പിടിച്ചിട്ടും ഒരിക്കലും അതിന് തുനിഞ്ഞതേയില്ല.
അച്ഛനുമമ്മയും ആഗ്രഹിച്ച ജീവിതം ജീവിച്ചു ഇത്രേം കാലം, നല്ല ജോലിയും, അവർ ചൂണ്ടിക്കാണിച്ച ചെക്കനെ കല്യാണം കഴിച്ചുള്ള ജീവിതവും, ആർക്കോ വേണ്ടിയുള്ള ജീവിതത്തിൽ വന്നു ജനിച്ച മകളും.
എൻ്റെ സങ്കടങ്ങൾക്കൊപ്പം കരയാൻ മിനക്കെടുക പോലും ചെയ്യാതെ കാലം മുന്നോട്ട് തന്നെ പോയിക്കൊണ്ടേയിരുന്നു. ജീവിതം ജീവിച്ച് തീർക്കണം, അതിനിടയിൽ എൻ്റെ മനസ്സുപോലും എന്നെ പറ്റിച്ചല്ലോ എന്ന ചിന്തയിൽ സ്വയമുണ്ടാക്കിയ ചിതയിലെന്ന പോലെ എരിഞ്ഞു ജീവിച്ചു. അതിൻ്റെ ചൂടും പുകയും ഒരിക്കലും മകളിലേക്ക് എത്താതിരിക്കാൻ എന്നും ശ്രമിച്ചിരുന്നു.
“ടീച്ചറേ, ഇരുന്നുറങ്ങുകയാണോ. നമുക്ക് പോകണ്ടേ? എന്തേ കരയുകയായിരുന്നോ? എന്ത് പറ്റീ, സുഖമില്ലേ” എന്നും പറഞ്ഞ് റാണി നെറ്റിയിൽ തൊട്ടപ്പോഴാണൊരു മണിക്കൂറായി ഒരേയൊരിരുപ്പാണെന്ന് ഓർത്തത്. ‘ഏയ് ഒന്നുമില്ല, റാണി’ എന്നും പറഞ്ഞ് ബാഗുമെടുത്ത് പോകാനിറങ്ങി. മൂഡ് ശരിയല്ലെന്ന് മനസ്സിലായത് കൊണ്ടാകും പിന്നെ റാണിയും ഒന്ന് പറഞ്ഞുമില്ല, ചോദിച്ചതുമില്ല. അതോ അവളും ഏതോ ചതിയുടെ ചിന്തയിൽ ആയിരുന്നോ ആവോ.
വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ എത്തിയതോടെ കണ്ണടച്ച് കമിഴ്ന്ന് കിടന്നു. അവസാനമായി അബീറിനെ പോയി കാണണമോ എന്ന സംശയത്തിലായിരുന്നു. സ്വാർത്ഥതക്കായി, കളിയിൽ തനിക്ക് ഒരെതിരാളി ഉണ്ടാകാതിരിക്കാനായി ഒരു പെണ്ണിനെ പ്രണയം നടിച്ച് ചതിക്കുക! അങ്ങനെയൊരാളെ, വേണ്ട എനിക്ക് കാണണ്ട. എന്നാലും, അത് തന്നെയാണോ കാരണം? അവളിനിയില്ല എന്ന് ചിന്തിക്കാനിനിയും കഴിയുന്നില്ലല്ലോ. ഇപ്പോഴും, എനിക്ക് എന്നേക്കാളും ഇഷ്ടം അബീറിനോട് തന്നെയാണോ, അവളെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നു.
കിടന്ന് കൊണ്ട് തന്നെ മെസ്സേജ് ഒക്കെ നോക്കി, മോള് കോളജിൽ നിന്നെടുത്ത ഫോട്ടോസ് കുറേ അയച്ചിട്ടുണ്ടല്ലോ, അവളുടെ കൂട്ടുകാരുടെ ഓരോ പോസുകൾ, ഒരു സ്മൈലി ഇട്ട് തിരിഞ്ഞു കിടന്നു.
മനസ്സിലിപ്പോഴും അബീറിനെ കാണാൻ പോകാത്തതിനെക്കുറിച്ചുള്ള ഡിബേറ്റാണ്. മോൾടെ കൂട്ടുകാരെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇന്നത്തെ കുട്ടികൾ സ്നേഹവും പ്രണയവുമൊക്കെ കൈകാര്യം ചെയ്യുന്നത് എത്ര മനോഹരമായാണെന്ന് അവരിൽ നിന്നാണ് മനസ്സിലായത്. ബഹുമാനമില്ലാത്ത പ്രണയം, അത് ആണിൽ നിന്നായാലും പെണ്ണിൽ നിന്നായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ് എന്ന് അവർ മനസ്സിലാക്കിച്ചുതന്നു. എന്നിട്ടും കാലങ്ങളായി കണ്ടിഷൻഡ് ആയ എൻ്റെ മനസ്സ് ഇപ്പോഴും, തേങ്ങുന്നു.
മോൾടെ ഗ്രാജ്വേഷൻ പരിപാടിക്കായി ലണ്ടനിൽ പോയപ്പോഴാണ് അവളുടെ സുഹൃത്തുക്കളെ പരിചയപ്പെടുന്നത്, ഈവും എമ്മയും ജയ് യുമൊക്കെ, ഒരുമിച്ച് താമസിക്കുന്നവർ. അവളുടെ അപാർട്ട്മെൻ്റിലായിരുന്നു താമസിച്ചത്, ഞാനവിടെ താമസിച്ച ദിവസങ്ങൾ – ഒരു മാസത്തിലേറെ ദിവസങ്ങൾ – അവർ വേറെ വീടെടുത്ത് മാറി, അവിടെയാണ് താമസിച്ചത്, അമ്മക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന്. വൈകിട്ട് ഇൻഡ്യൻ ഫുഡ് കഴിക്കാനായി എന്നും അവർ വരും. ഈവിന് വെജിറ്റേറിയൻ മാത്രം പോര, വീഗൻ ഫുഡ് തന്നെ വേണമായിരുന്നു.
ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച്, വലിയ ശബ്ദത്തിൽ ചിരിയും കളിയും ബോർഡ് ഗെയിം കളിയുമൊക്കെ കഴിഞ്ഞ് വൈകി മാത്രമേ ആ കുട്ടികൾ അവരുടെ താമസസ്ഥലങ്ങളിലേക്ക് പോകാറുള്ളൂ. അവരുടെ കൂട്ടത്തിൽ കൂടാറില്ലെങ്കിലും തൊട്ടടുത്ത മുറിയിലിരിക്കുമ്പോൾ ഉച്ചത്തിലുള്ള വർത്തമാനങ്ങൾ വേണ്ടെന്ന് വെച്ചാലും ചെവിയിൽ കയറും. അങ്ങനെയാണ് ഒരിക്കൽ ഈവ് കരയുന്നത് കേട്ടത്, ഏങ്ങിയേങ്ങിക്കരയുന്നതിനിടക്ക് ‘ഷീ സ്പോയിൽഡ് മി’ എന്നും പറയുന്നുണ്ടായിരുന്നു. കൂട്ടത്തിലെ പാർട്ടിഗേളാണ് ഈവ്.
കരച്ചിൽ കേട്ടപ്പോൾ മക്കളുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ തുടങ്ങിയെങ്കിലും വാതിലിനടുത്തെത്തിയപ്പോഴേക്ക് മുൻപൊരിക്കൽ മോള് ‘അമ്മാ, വീ ആർ അഡൾട്ട്സ് നൗ, ലെറ്റ്സ് മാനേജ് ഔർ ലൈഫ്’ എന്ന് പറഞ്ഞതോർത്തു, സ്വയം നിയന്ത്രിച്ചു.
ഈവിൻ്റെ കരച്ചിലിന് ശേഷം കുറച്ച് നേരത്തേക്ക് സംസാരമൊന്നും കേൾക്കാൻ കഴിഞ്ഞില്ല, പതിഞ്ഞ ശബ്ദത്തിലായിരുന്നു പിന്നെ അവർ സംസാരിച്ചത്. എന്നാലും, അപ്പോഴേക്കും വാതിൽക്കലേക്ക് നീങ്ങിയിരുന്നതിനാൽ കാര്യങ്ങൾ ഏകദേശം മനസ്സിലാകുന്ന വിധത്തിൽ സംസാരം കേൾക്കാമായിരുന്നു.
എമ്മയാണ് ആ കൂട്ടുകാരികളെ ഒരുമിച്ച് നിർത്താൻ മുൻകൈ എടുക്കാറ് എന്നാണ് എപ്പോഴും തോന്നിയിരുന്നത്. അന്നും അവളാണ് കൂടുതൽ സംസാരിച്ചത്. “വാട്ട് ഹാപ്പെൻഡ്, ഈവ്? എന്ത് സംഭവിച്ചാലും ഞങ്ങളില്ലേ. നീ കരച്ചില് നിർത്തി, കാര്യം പറ. എന്താ ഉണ്ടായേ”
ജയ് അപ്പോഴേക്കും ഈവിനൊരു ഗ്ലാസ്സ് വെള്ളം എടുത്തുകൊടുത്തു, കുടിക്കാൻ പറഞ്ഞു.
ഈവ് വെള്ളം കുടിച്ച് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു, “അവളെന്നെ നശിപ്പിച്ചു, ഐ ഹാവ് ലോസ്റ്റ് മൈ വെർജിനിറ്റി. ഞാൻ അവളെ തളളിമാറ്റാൻ ശ്രമിച്ചതാണ്, ഷീ വാസ് ഡാം സ്ട്രോങ്ങ് യു നോ. അതാണ് എനിക്ക് എനിക്ക് റെസിസ്‌റ്റ് ചെയ്യാൻ കഴിയാഞ്ഞത്. സ്കൂളിൽ പഠിക്കുമ്പോഴേ അവൾക്ക് എന്റെ ശരീരത്തോട് ക്രേസ് ഉണ്ടായിരുന്നു, മമ്മി എപ്പോഴും എന്നെ അവളിൽ നിന്നും അകറ്റി നിർത്താൻ ശ്രമിച്ചു. പാവം മമ്മി, എൻ്റെ പഠിത്തമൊക്കെ ലണ്ടനിലേക്ക് മാറ്റിയതും അവളിൽ നിന്നെന്നെ രക്ഷപ്പെടുത്താൻ ആയിരുന്നിരിക്കണം. പക്ഷേ, ഇപ്രാവശ്യം, ഞാൻ പെട്ട് പോയി, ആ നശിച്ച ഗേൾസ് പാർട്ടിക്ക് പോകരുതായിരുന്നു, അതും സ്കോട്ട്ലൻ്റിൽ. അവിടെ ടീനേജഴ്‌സിനൊക്കെ ഒരു തിളയ്ക്കുന്ന ഗേ-ലസ് ആസക്തി നിറഞ്ഞ ബന്ധം ഉണ്ടാകും എന്നാണ് മമ്മി പറയുക, ഗ്രാനിക്കും ഒരു ഗേൾ പ്രണയി ഉണ്ടായിരുന്നത്രെ. മമ്മി ലണ്ടനിൽ നിന്നല്ലേ, ഇതൊന്നും ഇഷ്ടമല്ല. എന്തോ…ഇപ്രാവശ്യം എനിക്കവളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അവളെ എനിക്കും ഇഷ്ടമാണ്. പക്ഷേ ഇതിപ്പോ എൻ്റെ സമ്മതമില്ലാതെ… ഷീ ആക്ച്വലി റേപ്ഡ് മീ.”, അവള് വീണ്ടും കരയുകയാണല്ലോ.
“ഇതൊക്കെ സ്കോട്ട്‌ലന്റിൽ സാധാരണം അല്ലേ, അവിടത്തെ അത്ര LGBT അവകാശങ്ങൾ ഈ ലണ്ടനിൽ പോലുമില്ല. നീ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു. വെള്ളമടിച്ച് പിമ്പിരി ആയിക്കഴിഞ്ഞാൽ പിന്നെ എങ്ങനെയാ റേപിൽ നിന്നൊക്കെ രക്ഷപ്പെടാൻ കഴിയുക, എന്നും പാർട്ടി, വോഡ്ക, നീയിങ്ങനെ അഡിക്റ്റ് ആകരുതെന്ന് ഞങ്ങളൊക്കെ എത്ര പ്രാവശ്യം പറഞ്ഞതാണ്. ഇതിപ്പോ നിൻ്റെ കൺസെൻ്റ് ഇല്ലായിരുന്നൂ എന്നത് കൊണ്ട് റേപ്പ് എന്ന് പറയാൻ പറ്റുമോ. നീയല്ലേ അവളുടെ ഒപ്പം റെസ്റ്റ്റൂമിലേക്ക് പോയത്, ഡിഡ് ഷീ ഫോഴ്സ് യൂ ? അതും ഷീ വാസ് കാരിയിങ് യു റ്റു ദി റസ്റ്റ്റൂം. സീസീട്ടീവി നോക്കിയാൽ അതല്ലേ കാണുക. നിങ്ങൾക്ക് ചെറുപ്പം മുതലേ പരസ്പരം അറിയാമായിരുന്നു എന്നും, ഇഷ്ടമായിരുന്നു എന്നുമൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ പൊലീസിനോട് റേപ്പ് എന്നൊക്കെ പറഞ്ഞ് സ്ഥാപിക്കൽ എളുപ്പമാണോ, അതും സംഭവം കഴിഞ്ഞപ്പോ മൂന്നാല് ദിവസങ്ങളായില്ലേ?”
എമ്മ അവളെ വീണ്ടും സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒപ്പം കാര്യങ്ങൾ മനസ്സിലാക്കിക്കാനും.
“വാട്ട് ഈസ് ദിസ് ഡൂഡ്, യൂ ഹാഡ് ഫൺ റൈറ്റ്.”, ജയ് എപ്പോഴത്തേയും പോലെ, ഇപ്പോഴും ഫൺ മൂഡിൽ തന്നെയാണ്. “എന്ത് വെർജിനിറ്റി… അതും…”, പറയുന്നതിനിടക്ക് അവള് എന്തോ നിർത്തിയല്ലോ, “ഏയ്, എമ്മാ, ലെറ്റ് മീ സ്പീക്ക്…”. എമ്മ അവളുടെ വായ പൊത്തിപ്പിടിച്ചുവോ.
“എന്താ ജയ്. ഇതിപ്പോ തമാശ പറയേണ്ട നേരമാണോ. നീയവളെ സമാധാനിപ്പിക്കുന്നതിന് പകരം എന്തായീ ചെയ്യുന്നത്.”
“ഈവ്, പൊലീസിൽ പോകണമെന്നാണോ നിൻ്റെ തീരുമാനം. ഞങ്ങളും വരാം, സ്കോട്ട്‌ലന്റിൽ വേണ്ടേ പരാതി കൊടുക്കാൻ. അവിടേക്കു പോകാൻ ടിക്കറ്റ് നോക്കട്ടേ? അതോ ഒന്നൂടെ ആലോചിച്ചിട്ട് മതിയോ. കേസായാൽ നിങ്ങളുടെ ഫാമിലിയെ ഒക്കെ ഇത് ബാധിക്കും കേട്ടോ, അല്ലാ. അതൊന്നും കേസ് കൊടുക്കാതിരിക്കാൻ ഒരു കാരണമല്ല, നിൻ്റെ ഇമോഷണൽ ഡിസ്ട്രസ് തന്നെയാണ് ഏറ്റവും ഇമ്പോർട്ടന്റ്. ആലോചിച്ച് പറയൂ. സമാധാനമായി ആലോചിച്ച് തീരുമാനിക്കാം.”
“അതേ ഈവ്, കഴിഞ്ഞത് കഴിഞ്ഞു. നമുക്ക് ഇനിയെന്ത് ചെയ്യാം എന്ന് നോക്കാം. മേ ബി, വീ ഷുഡ് ഗോ റ്റു പൊലീസ്. നിനക്ക് അവളോട് അങ്ങനെയൊരു ഇഷ്ടമില്ലായിരുന്നു എന്നുറപ്പാണെങ്കിൽ മാത്രം. എനിക്ക് പക്ഷേ…ആലോചിച്ച് നോക്കൂ, എൻ്റെ തോന്നലിൽ രണ്ട് പേര് തമ്മിലുള്ള അടുപ്പത്തിൽ ഇങ്ങനെയൊരു വശം കൂടി ഉണ്ടെന്നത് – ശാരീരികമായ ഒരാസക്തിക്കുള്ള സ്കോപ്പ് കൂടിയുണ്ടെന്നത് – നീയിത് വരെ ആലോചിക്കാഞ്ഞതാകാം നിൻ്റെ സങ്കടത്തിനു കാരണം. അവളതാഗ്രഹിച്ചിരുന്നിരിക്കണം. പക്ഷേ എന്തായാലും നിൻ്റെ അനുവാദമില്ലാതെ, ഇങ്ങനെ ചെയ്യരുതായിരുന്നു, ജസ്റ്റ് ഇമാജിൻ, രണ്ടാൾക്കും ബോധമില്ലാത്ത അവസ്ഥ ആയിരുന്നു എന്നവൾ പറഞ്ഞാൽ കോടതിയിൽ കേസ് നിക്കുമോ. ചെയ്തത് ഏതായാലും തെറ്റ് തന്നെയാണ്, ഒരിക്കലും ക്ഷമിക്കണം എന്ന് ഞാൻ പറയില്ല”.
ഇത് മോളാണല്ലോ. അന്നവൾ അങ്ങിനെ p പറയുന്നത് കേട്ട് മനസ്സ് നിറഞ്ഞുപോയി. അവൾക്കിങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നുവല്ലോ എന്ന സന്തോഷമായിരുന്നു. ആണിനും പെണ്ണിനുമിടയിൽ മാത്രമല്ല പ്രണയം, അത് മനുഷ്യന്മാർക്കിടയിലാണ് ഉണ്ടാവുന്നതെന്ന് അവൾക്ക് ഈ പ്രായത്തിലേ അറിയാം, ഇങ്ങനെയൊക്കെ ചിന്തിക്കാനും കഴിയുന്നു.
ഇതേ പ്രായത്തിലല്ലേ എനിക്ക് അബീറിനോട് പ്രണയം തോന്നിയത്. അത് തെറ്റാണെന്ന് കരുതി അതിനെപ്പഴിച്ച് ഇത്രേം കൊല്ലത്തിന് ശേഷവും ചിരിക്കാൻ പോലും മറന്ന് ജീവിക്കുന്ന ഞാൻ ഈ കുട്ടികളെയൊക്കെ പഠിപ്പിക്കാൻ പ്രാപ്തിയുള്ളവളാണോ ദൈവമേ. കൊതിപ്പിച്ചു പറ്റിച്ചു അബീറെങ്കിലും അവളോടെനിക്കുള്ള സ്നേഹം സത്യമാണെന്ന്, അതെന്നെ സംബന്ധിച്ചിടത്തോളം ശരിയാണെനുള്ള ഉറച്ച അവബോധം എനിക്കുണ്ടായേ തീരൂ എന്ന തീരുമാനമൊക്കെ അന്നെടുത്തു എങ്കിലും ഇന്നും ഇപ്പോഴും മനസ്സ് ചാഞ്ചാടുന്നു. വേണ്ട, പോകേണ്ട, അവളെയെനിക്കിനി കാണേണ്ട.
കാലിലെ തള്ളവിരലിലെ നഖം കുത്തിപ്പൊട്ടിപ്പോയപ്പോഴുണ്ടായ പോലത്തെ വേദന, വീണ്ടും ഒന്നൂടെ ചുരുണ്ടു, മടക്കിയ കാൽമുട്ടുകൾ നിറഞ്ഞ കണ്ണുകളും മുഖവുമൊളിപ്പിക്കാൻ നോക്കി, വലിഞ്ഞു മുറുക്കിക്കിടന്നു.
ആരോ വാതിലിൽ മുട്ടുന്നു.
“അമുദ ടീച്ചറേ, ഭക്ഷണം കഴിക്കാൻ പോകാം.” ഒന്ന് മുട്ടിയതിന് ശേഷം റാണി വാതിൽ തുറന്ന് മുറിക്കുള്ളിലേക്കു കയറി ലൈറ്റിട്ടു, “ഇതെന്താ ലൈറ്റ് പോലും ഇടാതെ കിടക്കുന്നത്…വൈകിട്ട് ചായയും കുടിച്ചില്ലാലോ. ഇത് പറ്റില്ല, വരൂ, എണീക്കൂ. ഇനിയും വൈകിയാൽ കറിയുടെ ഗ്രേവി പോലും കിട്ടില്ല”. റാണി ഡിന്നർ കഴിക്കാൻ പോകാനായി എന്നെയും കാത്ത് നിൽക്കുകയാണ്.