ചവിട്ടിക്കൊന്നതാ…….

ചവിട്ടിക്കൊന്നതാ…….

ദീപാ റാണി

ചിന്ന പുറപ്പെട്ടു പോയത് ആദ്യമറിഞ്ഞത് ഞാനാണ്. ആദ്യമറിയേണ്ടതും ഞാൻ തന്നെ. പക്ഷേ ,ചിന്നയ്ക്കെന്തു സംഭവിച്ചെന്നോ, എവിടെപ്പോയെന്നോ മറ്റാരെയും പോലെ എനിക്കുമറിയില്ല.

ഞങ്ങളുടെ വീടുകൾക്കിടയിൽ ദിവാകരേട്ടൻ കെട്ടിയുയർത്തിയ വലിയൊരു മതിലുണ്ടെങ്കിലും ഞങ്ങളുടെ മാനസിക അടുപ്പത്തിന് കാൽമതിൽ പൊക്കം പോലും തടസമായിട്ടില്ല. മഞ്ഞുതുള്ളികൾ ഉമ്മ വച്ചുണർത്തുന്ന എന്റെ ഗേറ്റിൽ അവളുടെ കൈവളകിലുക്കത്തിനായി പ്രഭാതസൂര്യനോ ടൊപ്പം ഞാനും കാതോർക്കും.

പത്തുകിലോ നിറപറയുടെ കാലിച്ചാക്കിൽ പരസ്പരം കെട്ടിപ്പിടിച്ചുറങ്ങുന്ന പാൽക്കുപ്പികളുമായി ചിന്ന എത്തുമ്പോൾ എന്റെ സാന്നിധ്യം ഗേറ്റ്തുറന്നിട്ടു കൊണ്ട് ഞാനുമറിയിക്കും. ചിന്നയെ കണി കാണുന്നത്’ കൊണമല്ല’ എന്നുവിചാരിക്കുന്നവരുടെ ഗേറ്റിന്റെ കൊളുത്തിലോ, ചെടിയുടെ ചില്ലയിലോ തൂക്കിയിട്ടിരിക്കുന്ന കവറിൽ അവൾ പാൽക്കുപ്പി നിക്ഷേപിക്കും.

ഞങ്ങൾ പുതുപ്പുലരി കണ്ടുണരാൻ തുടങ്ങീട്ട് നാല്പതുകൊല്ലമായി. ഞങ്ങൾ തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണ്. അയൽപക്കക്കാരായ രണ്ടമ്മമാരുടെ പൊക്കിൾക്കൊടി വിച്ഛേദിച്ച് ഞങ്ങളീ ലോകത്തേക്കുവന്നത് ഏതോ ഒരുദിവസം ഏതാണ്ടൊരു സമയത്താണ്.

പാടവരമ്പിലിരുന്ന് വയലിലേക്ക് ഒരുമിച്ച് പെടുത്തതിന്റെ ഓർമകളുണ്ട് ഞങ്ങൾക്ക്. മണലിൽ,വിരലുകൊണ്ടാദ്യമെഴുതിയപ്പോഴുണ്ടായ നോവിന്റെ നിനവുകളുണ്ട് ഞങ്ങൾക്കിടയിൽ .അവളോട് കൂട്ടുകൂടി നടക്കുന്നതിന് എന്റച്ഛെനെന്നെ തല്ലിയതിന്റെയും ,പരസ്പരമുള്ള വക്കാണങ്ങളിൽ ഞാനവളെ തല്ലിയതിന്റെയും പാടുകൾ ഞങ്ങൾ പരസ്പരം കണ്ടറിഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ട്.

ചിന്നയുടെ വീടിന്റെ പരിസരത്താള് കൂടിത്തുടങ്ങി. അവളുടെ കരസ്പർശമേൽക്കാത്തതിനാൽ അകിട് പെരുത്തപശുക്കൾ , കാലുകൾ മാറ്റി മാറ്റിച്ചവിട്ടുന്നുണ്ട്. പശുക്കിടാങ്ങൾ ,നിറഞ്ഞ അകിടിനെ നോക്കി കൊതിത്തുള്ളി_ കളിറ്റിക്കുന്നു.മീന്തലതിന്ന് , രണ്ട് പ്രസവത്തിലുള്ള എട്ട്മക്കൾ ചത്തിട്ടും , വീർത്തവയറുമായി മീൻകഴുകുന്നതും നോക്കി നീട്ടിക്കരയുകയാണ് ചിന്നയുടെ സുറുമിപ്പൂച്ച.

അതിനിടയിൽ ചിന്നയുടെ അപ്പൻ വേലുച്ചെട്ടിയാർ പശുവിനെക്കറക്കാൻ ഒരു ശ്രമം നടത്തിനോക്കി. തികഞ്ഞ കായികാഭ്യാസിയെപ്പോലെ പശു ഒറ്റച്ചവിട്ട്. വേലുച്ചെട്ടിയാർ വീണത് കുറച്ചകലെ. പശുവിന്റെചവിട്ട് ,ഒരുനിമിഷം ഒരു പഴയ ചവിട്ട് അയാളെയോർമപ്പെടുത്തി.

മീൻകറിക്ക് ഉപ്പുപോരാന്നു പറഞ്ഞ് ഒറ്റച്ചവിട്ടായിരുന്നു, ചിന്നയുടെ അമ്മ കനക ചെന്നുവീണത് നാലടി ദൂരത്തിൽ. തലയുടെ പിറകുഭാഗം ഇടിച്ചുവീണ അവർ പിന്നെ കണ്ണു തുറന്നില്ല. വായ്നിറയെ ചോറുമായി കണ്ണു തള്ളിയിരുന്ന ചിന്നയെ

” ഇതാരോടേലും പറഞ്ഞാ കുരുപ്പേ നിന്നെ കൊന്നളയും”

എന്നയാൾ ഭീഷണിപ്പെടുത്തിയെങ്കിലും ചിന്നയുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വേലുക്കുട്ടി ച്ചെട്ടിയാരെ ജീവപര്യന്തം ശിക്ഷിച്ചത്.

“അപ്പ ചവിട്ടിക്കൊന്നതാ…… ഞാൻ കണ്ടതാ ……”

അവളെല്ലാവരോടും, പോലീസിനോടും, കോടതിയോടുമൊക്കെ പ്പറഞ്ഞു.

വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന ആളുകളുടെയെണ്ണം കൂടിക്കൂടി വന്നു. കുറെപ്പേരെങ്കിലും ഒരാചാരമെന്ന നിലയിൽ കിണറ്റിലെത്തിനോക്കി. ഇനി കിണറ്റിലെങ്ങാനും ചാടിക്കാണുമോ? ഒരു സംഘം വീടിന്റെ മുക്കുംമൂലയും പരിശോധിച്ചു. മറ്റൊരുസംഘം ആൺപിള്ളാരെല്ലാം പരിസരത്തുണ്ടോന്ന് വീക്ഷണം നടത്തി.പിന്നെ കുറച്ചുപേർ കടലിന്റെ ഇരമ്പൽ കേട്ടു കൊണ്ടങ്ങോട്ടോടി.

“കടലീച്ചാടിയാ മൂന്നാംപക്കമേ പൊന്തു”

ആരോപറഞ്ഞു.

ചിന്നയിനി ഭർത്താവ് പഴനിയെത്തേടി പോയതായിരിക്കുമോ? അമ്മയുടെ മരണത്തിന് പ്രതികാരമെന്നനിലയിൽ വിവാഹമേ വേണ്ടെന്നുവച്ചതായിരുന്നു ചിന്ന. ആങ്ങള രഘു ,കൊപ്രവിൽപനക്കാരൻ പഴനിയുമായി ചിന്നയുടെ കെട്ടുറപ്പിച്ചു.

“ഞാമ്പോണില്ല രഘുവണ്ണാ ….എനിക്കിവിടെ നിന്നാമതി”

അവൾ വാദിച്ചുനോക്കി.

പഴനിയുടെ വീട്ടിൽനിന്നും പലവട്ടമവൾ തിരികെവന്നു , ഇനിപോകുന്നില്ല എന്ന തീരുമാനത്തിൽ.

” കെട്ടിച്ചുവിട്ട പെണ്ണ് പൊറുക്കേണ്ടത് ഭർത്താവിന്റെ വീട്ടിലാ.”

രഘു കർശനമായിപ്പറഞ്ഞു.രഘുവിന്റെ ഭാര്യ ലോലിതയും പറഞ്ഞുനോക്കി
“ചിന്നയിവിടെ നിന്നോട്ടെ എനിക്കുമൊരു കൂട്ടാവുമല്ലോ.”

ലോലിതയുടെ അച്ഛൻ മരിച്ച് അവരങ്ങോട്ട് മാറുന്നതുവരെ ചിന്ന പഴനിയെ സഹിച്ചു.

” നാഴിയരിക്കുപകാരമില്ലാത്തോൻ”

എന്നു പ്രാകി കഴിഞ്ഞുകൂടി.

ആങ്ങള വീടൊഴിഞ്ഞുപോയപ്പോൾ അവൾ വീട്ടിലേക്ക്വന്നെങ്കിലും വേലുച്ചെട്ടിയാരുടെ ചവിട്ട് അവളെ പേടിപ്പിച്ചുകൊണ്ടിരുന്നു.ജയിൽ മോചിതനായിവരുന്ന അയാൾ തന്നെയും കൊല്ലുമോന്ന് ഭയപ്പെട്ടെങ്കിലും, പുതിയൊരാളായാണ് ചെട്ടിയാർ തിരികെ വന്നത്.

ചിന്ന പശുക്കളെമേക്കാനെന്നും ഞങ്ങളുടെ പറമ്പിലെത്തും. പുല്ലുമേഞ്ഞ് പശുക്കളുടെയും വർത്തമാനം പറഞ്ഞ് ഞങ്ങളുടെയും വയർനിറയും. രണ്ടു കയറുകളിൽ രണ്ടു പശുക്കളെയും തെളിച്ചു കൊണ്ടുള്ള ചിന്നയുടെ പോക്ക് എന്റെകണ്ണ് നനയ്ക്കും.

വേലുച്ചെട്ടിയാരുടെ വീടിന്റെ മുൻവശത്തൊരു കോണിൽ കൊപ്രയാട്ടുന്ന ചക്ക് ഇപ്പോഴുമുണ്ട്. ജയിലിൽ നിന്നും വന്നതിനു ശേഷവും അയാളതിനെ കാത്തുസൂക്ഷിച്ചു. ചക്കിലാട്ടാൻ കൊപ്രയോ, ചക്ക് കറക്കാൻ കാളകളോ ഇല്ല. കാളകളെതെളിക്കാൻ ചെട്ടിയാർക്കുവയ്യതാനും. എങ്കിലും അതിനെ കണ്ടു കൊണ്ടിരിക്കുമ്പോൾ, ചെട്ടിയാരുടെ മനസിലൂടെ പലവർണത്തിലുള്ള തേങ്ങകൾ നിറഞ്ഞതെങ്ങിൻ മണ്ടകളും തേങ്ങ ചുമന്ന് കുന്നുകൾ കയറിയിറങ്ങിയതും, പാരമുനയിൽ തേങ്ങകളുടെ തൊണ്ടഴിച്ചതുമൊക്കെ തെളിഞ്ഞുവരും.

“നല്ലനാഴിവെളിച്ചെണ്ണ കൂട്ടിചോറുണ്ടകാലം മറന്നു.”

അയാൾ ഒഴിഞ്ഞ ചക്കിനെനോക്കി നെടുവീർപ്പിടും.

പഴനീടെ വീട്ടിൽ നിന്നും വന്ന ചിന്ന, അയാൾ വിറ്റേന്റെ ബാക്കി ഇത്തിരി പൊന്നും കുറച്ചു കടവുമൊക്കെയായിട്ടാണ് പശുക്കളെ വാങ്ങിയത്. അവറ്റയിലൂടെയാണ് നാഴിയരിയുടെ ചോറും ഇത്തിരി മീഞ്ചാറും കൊണ്ട് രണ്ടുവയറുകൾ നിറയ്ക്കുന്നത്.

പകൽ പാതിയിലേറെയായിട്ടും ചിന്നയെക്കുറിച്ച് ഒരു വിവരവുമില്ല. വേലുച്ചെട്ടിയാർ താടിക്ക്കൈയും കൊടുത്ത് ചക്കിനരികിലിരിപ്പുണ്ട്.രഘു കൂടെപ്പിറപ്പിന്റെ തിരോധാനത്തെക്കുറിച്ച് ആരോടൊക്കെയോ ചർച്ചചെയ്യുന്നു. ലോലിത വിഷമിച്ചമുഖത്തോടെ മൂക്കു പിഴിഞ്ഞു മാക്സിയിൽ തേച്ചുകൊണ്ട് കസേരയിൽ ചടഞ്ഞിരിക്കുന്നു.

എന്റെ ചിന്ത അതല്ല,, ഞാനറിയാത്ത ഒരു രഹസ്യവും ചിന്നയ്ക്കില്ല.എന്നിട്ട് ഞാൻ പോലുമറിയാതെ അവളെവിടെപ്പോയതാണ്.?ഇന്നലെ രാവിലെ പാലുകൊണ്ടുവന്നപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവളുടെ ചിരി മഴയ്ക്കുതൊട്ടുമുമ്പുള്ളവെയില് പോലെയാണ്.
ഒരു കാർമേഘത്തുണ്ട് ചിരിയ്ക്കടിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും

പാൽനിറഞ്ഞുഅകിടുപൊട്ടാറായ ചിന്നയുടെ പശുക്കളെയാരോകറന്നു. പശുക്കൾക്കും കന്നുകൾക്കും അവിടെകൂട്ടം കൂടിയവർക്കും ഒപ്പമെനിക്കുമാശ്വാസം.

” ചെട്ടിയാരെ ഒരുവെള്ളക്കടലാസിൽ പരാതിയെഴുതി സ്റ്റേഷനിൽകൊട്”.

എന്നാരൊക്കെയോ പറഞ്ഞു.

ഇനി പോലീസന്വേഷിക്കട്ടെയെന്ന ചിന്തയിൽ ഓരോരുത്തരായി പിരിഞ്ഞപ്പോൾ ഞാനും വീട്ടിലേയ്ക്കുവന്നു.ദിവാകരേട്ടൻ വീട്ടിലുണ്ടായിരുന്നു. ഇങ്ങേരെന്താ അങ്ങോട്ട് വരാതിരുന്നതെന്ന് ഞാൻ ചിന്തിച്ചു.

“നിങ്ങളെ അപ്പുറത്തൊന്നും കണ്ടില്ലല്ലോ, അതെന്താ?”

എന്റെ അസാന്നിധ്യത്തെ ഈർഷ്യയോടെ നേരിട്ട ദിവാകരേട്ടനോട് ഞാൻ ചോദിച്ചു.

” ഞാനിവിടെ നിന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് വന്നില്ലെന്നേയുള്ളൂ.”

അയാൾ അലസമായി മറുപടിപറഞ്ഞു.

അടുക്കളയിലേക്ക് നടന്ന എന്നെ ദിവാകരേട്ടൻ വീണ്ടും വിളിച്ചു.

“എടീ, നിന്നോടൊരു കാര്യം പറയാൻവിട്ടു പോയി”

എന്താ എന്ന ചോദ്യവുമായി അടുക്കള വാതിൽക്കൽ ഞാൻ നിന്നു .

” വേറൊന്നും ഇല്ല, ഞാനിന്നലെ നിന്റെ ചിന്നയുമായൊന്നുടക്കി. ഞാൻ കഷ്ടപ്പെട്ടു നട്ടു, വെള്ളംകോരിവളർത്തിയ പത്തുമുടുവാഴക്കന്നാ അവളുടെ പശു ഇന്നലെ കയറഴിഞ്ഞുവന്നുതിന്നത്.?”

” പശുവല്ലേ,, ദിവാകരേട്ടാ അതിനറിയാമോ അതുതിന്നുകൂടാത്തതാണെന്ന്?”

ഞാൻ പശുവിന്റെ ഭാഗം ചേർന്നു.

ദിവാകരേട്ടൻ തുടർന്നു.

” പശുവിനറിയില്ലെങ്കിലും അവളതറിയണ്ടേ?
ഇതെത്രാമത്തെ പ്രാവശ്യമാ എന്റെവിളകൾ അവളുടെ പശുതിന്ന് നശിപ്പിക്കുന്നത്?
നീയാ എല്ലാറ്റിനും ഒത്താശ ചെയ്യുന്നത്”

“അല്ലാ, അതും ചിന്നയെക്കാണാത്തതും തമ്മിലെന്തുബന്ധം?”

“അതിന്ബന്ധോന്നുമില്ല. എങ്കിലും ഇന്നലെ ഞാനവളെ ഒരുപാടുവഴക്ക്പറഞ്ഞു.
ഒരുകന്നിന് രണ്ടായിരംരൂപവച്ച് ഇരുപതിനായിരം രൂപതന്നില്ലെങ്കിൽ അവളുടെപേരിൽ കേസ്കൊടുക്കുമെന്ന് ഞാൻഭീഷണിപ്പെടുത്തി.”

” എന്നാതാൻ കൊണ്ട്പോയി കേസ്കൊട്” എന്നായി അവള്”

“ഉം, എന്നിട്ട്?

“എന്നിട്ടെന്താ, ഞാനെന്തൊക്കെയോ വെല്ലുവിളിച്ചു, അവളും ചെറുത്തുനിന്നു”
അവസാനം ഞാൻ പറഞ്ഞു, ഒറ്റച്ചവിട്ടിന് കൊന്നുകളയുമെന്ന്”
അതുപറഞ്ഞപ്പോൾ അവൾ നിശബ്ദയായി, വല്ലാതെ ഭയന്നു”

എന്നെ നേരിടാനാവാതെ ദൂരോട്ട്നോക്കി നിന്നയാൾ തുടർന്നു

” ഞാനങ്ങനെയൊക്കെ പറഞ്ഞുപോയെടീ,
ഇന്നലെ മിലിട്ടറി സാധനം കിട്ടിയ ദിവസമായതുകൊണ്ടുള്ള പെർഫോമൻസായിരുന്നു. രാവിലെ ക്ഷമ പറയാൻ നോക്കിയിട്ട് കണ്ടതുമില്ല”

ദിവാകരേട്ടന് നല്ല കുറ്റബോധമുണ്ടെന്ന് എനിക്ക് മനസ്സിലായി.ഞാൻ കുറച്ചുനേരം അമ്മയെക്കാണാൻ വീട്ടിൽപോയ നേരത്താണല്ലോ ഇതൊക്കെ സംഭവിച്ചത്.

“സാരമില്ല, നിങ്ങള് വിഷമിക്കാതിരിക്ക്, ചിന്ന തിരികെവരുമ്പോൾ നമുക്കവളോട്ക്ഷമ ചോദിക്കാം”

എന്റെ വാക്കുകൾ അയാൾക്കാശ്വാസമായെങ്കിലും ചിന്നയെവിടെ എന്ന ചോദ്യത്തിന് എനിക്കുത്തരം കിട്ടുന്നില്ല.

എന്റെയുള്ളിലെ തീ ആര്കെടുത്തും?

എനിക്ക് നഷ്ടമായത് സത്യത്തിൽ എന്നെത്തന്നെയല്ലേ?

എന്തോ അത്യാവശ്യകാര്യത്തിന് അവൾ പോയതാകാം, ഫോൺ കൊണ്ടുപോകാൻ മറന്നുപോയിട്ടുണ്ടാകും. അവളുടെതിരിച്ചു വരവിനായി ഞാനും ദിവാകരേട്ടനും അകമഴിഞ്ഞുപ്രാർത്ഥിച്ചു.

പുറത്ത് നല്ലമഴ ,ശക്തമായ ഇടിയുംമിന്നലും, മഴയിൽ നനഞ്ഞൊട്ടിയ ഒരുരൂപം എന്റെ ഗേറ്റിനു മുന്നിലൂടെപോകുന്നു. മിന്നലിൽ ഞാൻവ്യക്തമായി കണ്ടു, അവളെ, എന്റെ ചിന്നയെ …..

വരിതെറ്റിവന്ന ഏതോ ഒരുറുമ്പ് ഉറക്കത്തിലായിരുന്ന എന്റെ കാലിൽ ശക്തിയായി കടിച്ചതുകൊണ്ട്, പിന്നീടെനിക്കവളെ കാണാൻ കഴിഞ്ഞില്ല.