ജീവിതം ചിലപ്പോ അങ്ങനെയാ

ജീവിതം ചിലപ്പോ അങ്ങനെയാ

ദീപാറാണി.ആർ

സ്പ്ലിന്റ് വച്ചുകെട്ടിയ തന്റെ ഇടതുകാൽ സജീവൻ മാഷ് രണ്ടു കൈകൾ കൊണ്ടും ഉയർത്തി തലയിണയുടെ മുകളിൽ വച്ചു.

മെഡിക്കൽ കോളേജാശുപത്രിയിലെ പുരുഷന്മാരുടെ ഓർത്തോ വാർഡിൽ, രണ്ടു കട്ടിലുകൾക്കിടയിൽ അനുവദിച്ച് കിട്ടിയ സ്ഥലത്ത് ഒരു പുൽപ്പായ വിരിച്ചാണ് ടിയാന്റെ കിടപ്പ്.

കാലനക്കരുതെന്ന നിർദ്ദേശം പാലിക്കപ്പെടാൻ വേണ്ടി ജയന്തി ഓടിപ്പോയി വാങ്ങിക്കോണ്ട് വന്നതായിരുന്നു ആ തലയിണ.അതിപ്പോൾ അയാളുടെ കാലിനിണയായി

കാലിലെ അസഹ്യമായ വേദന അയാളുടെ കണ്ണുകളിൽ അയാളനുവദിക്കാതിരുന്നിട്ടും നിഴലിച്ചു കാണാമായിരുന്നു.

രാത്രി തീരാറായപ്പോഴാണ് മന്ത്പോലെ നീര് വന്നിറങ്ങിയ കാലുമായി മെഡിക്കൽ കോളേജിലെത്തുന്നത്.

എക്സ്റേ, ബ്ലഡ് ടെസ്റ്റുകൾ, മരുന്ന് വാങ്ങൽ ….. അങ്ങനെ ഓടിയോടിത്തളർന്ന കാലും നീട്ടി ജയന്തി അരികിലുണ്ട്.

വിശപ്പ് കത്തിക്കാളിയപ്പോൾ അവൾ അയാളുടെ ഒഴിഞ്ഞ പോക്കറ്റിലേയ്ക്ക് ഒട്ടും പ്രതീക്ഷയോടെയല്ലാതെ നോക്കി.

ആ ഒഴിഞ്ഞ പോക്കറ്റ് അവളെനോക്കി വെല്ലുവിളിക്കുകയും വിശപ്പടക്കി കിടന്നോ വയറേന്ന് താക്കീത് നൽകുകയും ചെയ്തു.

“എന്താ കാര്യംന്ന് അറീല്ല , എനിക്ക് തീരെ വെശപ്പില്ല”

സജീവൻ മാഷ് പറഞ്ഞു.

“എനിക്കും”

ജയന്തി അതേ താളത്തിൽ പ്രതിവചിച്ചു.

“പക്ഷേങ്കി, നിങ്ങക്ക് മരുന്ന് കഴിക്കണ്ടേ? ഞാമ്പോയി വല്ലോം വാങ്ങിക്കോണ്ട് വരാം.”

അവൾ കരുതൽധനം വല്ലതും ഉണ്ടോന്ന് പേഴ്സ് തപ്പി.
പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള ജയന്തിയുടെ കരുതലിനെ സജീവൻ മാഷ് മനസ്സുകൊണ്ട് അഭിനന്ദിച്ചു.

വെളുത്ത ഇഡ്ഢലി ചുവന്ന സാമ്പാറിൽ മുക്കി തിന്നുകൊണ്ടിരുന്ന അയാളോട് അവൾ ചോദിച്ചു.

“അല്ലാ, നിങ്ങളെപ്പഴാ വീണേ? ഞാനുറങ്ങണ വരെ കൊഴപ്പോന്നും ഒണ്ടായിരുന്നില്ലല്ലോ!
ഇതെങ്ങനെ പറ്റിയതാ?

അയാൾ ചിരിച്ചു. ചുവപ്പും വെള്ളയും കലർന്ന ചിരി!

“എന്റെ ജയേ, ഒരാൾക്ക് വീഴാൻ പ്രത്യേകിച്ച് നേരോം കാലോം ഒക്കെയുണ്ടാ?

നീ പറേണ കേട്ടാ തോന്നൂല്ലോ മുഹൂർത്തം കുറിച്ച് വീഴണംന്ന്”

അയാൾ വീണ്ടും ചിരിച്ചു

പക്ഷേ, അവൾ കുറച്ച് ഗൗരവത്തിൽ പറഞ്ഞു

” കാലിലെ എല്ല് പൊട്ടി മാറീട്ടുണ്ട്. ഓപ്പറേഷൻ വേണോന്നല്ലേ ഡോക്ടർ പറഞ്ഞത്?
സർക്കാരാശുപത്രിയാണേലും കാലിലിടാനുള്ള കമ്പിയും ചില മരുന്നുകളും പുറത്തൂന്ന് വാങ്ങേണ്ടിവരും. എന്തായിപ്പോ ചെയ്യുക?”

അയാളുടെ കണ്ണുകൾ സ്വർണം മുക്കിയ അവളുടെ താലിമാലയെ ഒന്നുഴിഞ്ഞ് കാതുകളിലെ പൊട്ടു കമ്മലിൽ എത്തി നിന്നു.

.അവൾ പെട്ടെന്ന് കമ്മലുകൾ ഊരി .

” തൽക്കാലം ഇത് വിൽക്കാം”

എന്ന് പറഞ്ഞപ്പോൾ തന്റെ നിറകണ്ണുകളെ അയാൾ തോർത്തുകൊണ്ട് മറച്ചു.

“യീലോകത്ത് ഒന്നിനും വേണ്ടിയും ആർക്കുവേണ്ടിയും ജയന്തിയെ ഉപേക്ഷിക്കാൻ സജീവൻ തയ്യാറല്ല”

എന്ന പഴയ സിനിമാ ഡയലോഗ്‌ പറഞ്ഞു താൻ വശത്താക്കിയവൾ ദാ കാതിൽ തുളയുമായിരിക്കുന്നു.

തന്റെ പെൺ മക്കളുടെ കാതുകളിലെ തുളയടയാതിരിക്കാൻ ജയന്തിയിട്ടു കൊടുത്ത ഈർക്കിൽ ക്ഷണങ്ങൾ അയാൾക്കോർമ്മ വന്നു. അയാളുടെ ഗതികേടിന്റെ പ്രതീകങ്ങളായ അവ അയാളെ കൂടുതൽ അസ്വസ്ഥനാക്കി..

രാത്രി ഉറങ്ങാൻ കിടന്ന സജീവൻ മാഷ് എങ്ങനെയാ വീണതെന്ന് ജയന്തിക്കൊരെത്തും പിടിയും കിട്ടുന്നില്ല. മൂത്രമൊഴിക്കാൻ പോയപ്പോൾ തെറ്റി വീണതായിരിക്കുമോ? അങ്ങനെയാണെങ്കിൽ ഹാളിൽ വീണു കിടന്നതെങ്ങനെ?

അല്ലെങ്കിലും കഴിഞ്ഞ മാസം മാഷിന്റെ അച്ഛൻ ഗോപാലൻ മാഷ് മരിച്ചതിനുശേഷം ഇങ്ങേരിങ്ങനെയാ . ഒരു കിളി പോയ മാതിരി. എന്താ ചെയ്യുന്നതെന്നോ പറയുന്നതെന്നോ ഒരു നിശ്ചയമില്ലാത്ത പോലെ .

പല പല പി.എസ്.സി. ടെസ്റ്റുകളെഴുതി ജോലി, കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായപ്പോൾ, ഗോപാലൻ മാഷ്ടെ ഐഡിയയായിരുന്നു കെ.വി.യു.പി.എസിലെ മാഷുദ്യോഗം. മകനെ ഒരധ്യാപകനായിക്കാണാൻ വ്രതം നോറ്റ ഒരച്ഛന്റെ അവസാനത്തെ കച്ചിത്തുരുമ്പ്.

കുടുംബസ്വത്തിന്റെ കുറച്ചുഭാഗം വിറ്റിട്ടും മൂന്നിലൊരുഭാഗം ലോണെടുക്കേണ്ടി വന്നു 30 ലക്ഷം തികയ്ക്കാൻ. നിയമനം നടത്തിയിട്ട് മൂന്ന് വർഷമായെങ്കിലും, ഇതുവരെയും നിമനാഗീകാരം കിട്ടിയിട്ടില്ല.

ആദ്യം ചെറിയ ചെറിയ പ്രശ്നങ്ങൾ പറഞ്ഞാണ് നിമനശുപാർശ തള്ളിയത് പിന്നീട് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി സുപ്രീം കോടതിയുടെ ഭിന്നശേഷി നിയമം സജീവൻ മാഷിനെ ശരിക്കും വെട്ടിലാക്കി.

ഓരോ ഉത്തരവ് വരുമ്പോഴും കൂടുതൽ വ്യക്തതയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. അവസാനം വന്ന ഉത്തരവിൽ നിയമനം അംഗീകരിച്ചു കിട്ടിയവരെ നിലനിർത്താനും അല്ലാത്തവരെ ഒഴിവാക്കാനുമാണ് കോടതി നിർദ്ദേശിച്ചത്.

ഭിന്നശേഷിക്കാരായ ആർക്കോ വേണ്ടി തന്റെ വേക്കൻസി ഒഴിഞ്ഞു കൊടുക്കേണ്ടിവരുമെന്നും ഇനിയൊരു സ്ഥിര വേക്കൻസി വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും സജീവൻ മാഷിനുറപ്പായി.

ലോൺ കൃത്യമായി അടയ്ക്കാൻ കഴിയാത്തതിനാൽ അതിന് ജാമ്യം നിന്നവർ വല്ലാത്ത കലിപ്പിലാണ്.

ഗോപാലൻ മാസ്റ്ററുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചതും വിഫലമായി. കഴിഞ്ഞ മാസം പെട്ടെന്നൊരു ദിവസം കുടുംബത്തിന്റെ ആകെ വരുമാനമായിരുന്ന പെൻഷനും കൊണ്ട് മാഷ ങ്ങ് പോയി. അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ട്രഷറിയിൽ കൊടുക്കുമ്പോൾ നടുക്കടലിൽപ്പെട്ടതുപോലെ അയാൾ പൊട്ടിക്കരഞ്ഞു.

തൊട്ടടുത്ത കട്ടിലിനു മീതെ കറങ്ങുന്ന ഫാനിൽ വെറുതെ നോക്കിക്കിടന്ന സജീവൻ മാഷ് ഫോൺ ഓണാക്കി നോക്കി. താൻ വീണ് ആശുപത്രിയിലാണെന്ന് ആരോ സ്ക്കൂൾ ഗ്രൂപ്പിലിട്ടിരിക്കുന്നു. അതിനടിയിൽ വിഷമിക്കുന്ന ഇമോജികളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്.

തള്ളവിരൽ നിരക്കി താഴോട്ട് പോയപ്പോൾ ആരോ ചോദിച്ചിരിക്കുന്നു.

” അപ്പോ മാഷെങ്ങനാ പിള്ളാരെ പിടിക്കുക?”

” ഓ, ഇനിയതും നമ്മൾ ചെയ്യണമായിരിക്കും”

അതിനെ പിന്താങ്ങുന്ന കുറേ അഭിപ്രായങ്ങൾ

സജീവൻ മാഷ് മൊബൈൽ ഡേറ്റ ഓഫ് ചെയ്ത്,വീണ്ടും ചിന്തകളിൽ മുങ്ങിത്താഴ്ന്നു.

സത്യത്തിൽ ഡിസംബർ മാസം മുതൽ ഓരോ വീടുകൾ കയറിയിറങ്ങുന്നു പുതിയ അധ്യയന വർഷത്തേയ്ക്കുള്ള കുട്ടികൾക്കായി.

ബാഗ്, കുട, യൂണിഫോം, ബുക്കുകൾ, സൗജന്യ സ്ക്കൂൾ ബസ് യാത്ര തുടങ്ങിയവയൊക്കെ ഓഫർ ചെയ്ത് അഡ്മിഷൻ ഉറപ്പിച്ചിട്ട് ഇറങ്ങുമ്പോഴായിരിക്കും അടുത്ത സ്ക്കൂളുകാർ വന്ന് അതിലും വലിയ ഓഫറുകൾ നൽകി കുട്ടിയെ അവർ കൊണ്ടുപോകുന്നത്.

മദ്യാരാധനയുള്ള അച്ഛനാണെങ്കിൽ കുപ്പി വരെ ഫ്രീ നൽകും. ഇങ്ങനെ കാലു പിടിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി സ്ക്കൂളിലേയ്ക്ക്ക്കൊണ്ടുവരുന്ന കുട്ടികളും രക്ഷിതാക്കളും പിന്നെ മാഷന്മാരുടെ തോളിൽ . ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും അവർ TC ഭീഷണി മുഴക്കും

സമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുഷിച്ച പ്രവണതയോട് സജീവൻ മാഷിന് മനസ്സുകൊണ്ട് യോജിപ്പില്ല.

അധ്യാപകർ കുട്ടികളെ തിരഞ്ഞു പോകുന്നതു നിർത്തി കുട്ടികൾ മികവുറ്റ പൊതു വിദ്യാലയങ്ങൾ തേടുന്നത് അയാൾ സ്വപ്നം കാണാറുണ്ട്.

കഴിഞ്ഞ അധ്യയനവർഷത്തിലെ അവസാനത്തെ പ്രവ്യത്തി ദിവസമായ ഇന്നലെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന സ്റ്റാഫ് മീറ്റിങ്ങ് ഉണ്ടായിരുന്നു. ആവശ്യമുള്ള കാര്യങ്ങളെക്കാൾ ഒരാവശ്യവുമില്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്ത മീറ്റിങ്ങിൽ എല്ലാവരും ഒറ്റസ്വരത്തിൽ പറഞ്ഞു.

” സജീവൻ മാഷും ബസോടിക്കാനുള്ള വിഹിതമായ ആറായിരം രൂപ മാസം തോറുമിടണം”

തനിക്ക് ശമ്പളം കിട്ടാത്തത് ബാക്കിയുള്ളോരുടെ കുറ്റമല്ലല്ലോ!

” സജീവൻ മാഷേ എന്താ പറ്റിയത്?”

എന്ന് ചോദിച്ചു കൊണ്ട് നമ്പീശൻ മാഷ്യം വിനോദ് മാഷും വന്നപ്പോൾ അയാൾ ചിന്തകളിൽ നിന്നും മോചിതനായി.

“അല്ല മാഷേ, നിങ്ങളെങ്ങനെ വീണു?

വെള്ളമടിച്ചോണ്ടെങ്ങാനും മറിഞ്ഞു വീണതാണോ?”

അവരുടെ ചോദ്യത്തിന് സജീവൻ മാഷ് കരയുന്ന പോലെ ചിരിച്ചു.എന്നിട്ട് വിശദീകരിച്ചു.

” അത് പിന്നെ, ഞാനിന്നലെ ഉറക്കം വരാതെ കിടന്നപ്പോൾ വെറുതെയൊന്ന് മുറിക്ക് പുറത്തിറങ്ങിയതാ. ഏതു വഴി കേറീന്നറിയില്ല, ഹാളിലൊരു പാമ്പ്!

ഞാനാകെ പേടിച്ചു. റൂമിൽ ജയന്തിയും മക്കളും ഉറങ്ങുവല്ലേ?

പാമ്പങ്ങോട്ട് കേറാതിരിക്കാൻ ഞാൻ മേശമേൽക്കേറി എത്തി കതക് ചാരാൻ നോക്കിയതാ

മേശേടെ അറ്റത്തുന്ന് പെട്ടെന്ന് സ്ലീപ്പായി.

ഇടതുകാൽ മടങ്ങിയെന്ന് മാത്രോല്ല എന്റ ഭാരം മുഴുവൻ കാലിന്റെ മോളിലായി .
എന്തൊക്കെയോ ഞെരിയുന്ന ശബ്ദം ഞാൻ കേട്ടു.”

സജീവൻ മാഷ് പറഞ്ഞു നിർത്തിയപ്പോൾ മാഷന്മാരും ജയന്തിയും ഒരേ സ്വരത്തിൽ ചോദിച്ചു.

“എന്നിട്ട് ആ പാമ്പെവിടെ?”

“ആ, അതെങ്ങോട്ട് പോയോ ആവോ?”

ദൂരേയ്ക്ക് നോക്കി സജീവൻ മാഷ് പറഞ്ഞു.

മാഷിന്റെ പാമ്പ് കഥ നാട്ടിൽ പാട്ടായി. ഡിസ്ചാർജ് ചെയ്ത് വീടെത്തിയപ്പോഴും കാണാൻ വന്നവരോടെല്ലാം മാഷ് പാമ്പ് ചരിതം വിളമ്പി. എല്ലാവരും അത് ബോധ്യപ്പെട്ടിട്ടെന്നോണം അന്തംവിടുകയും പാമ്പ് കടിച്ചില്ലല്ലോ എന്നാശ്വാസത്തിൽ ചിരിക്കുകയും ചെയ്തു.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ജയന്തി അയാളോട് ചോദിച്ചു.

“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ?”

” നീ ചോദിക്കെടീ”

അയാൾ പ്രോൽസാഹിപ്പിച്ചു

” യീ പാമ്പുകഥ നിങ്ങടെ ഭാവനയല്ലേ? ഇതിനാത്ത് പാമ്പ് കേറൂല്ലാന്ന് എനിക്കറിയാം”.

അയാൾ അത്ഭുതത്തിൽ അവളെ നോക്കി.

അയാളുടെ മുഖം തന്റെ കൈകൾക്കുള്ളിലാക്കി അയാളുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കിക്കൊണ്ട് അവൾ ചോദിച്ചു’

” സത്യത്തിൽ നിങ്ങൾ ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോ വീണു പോയതല്ലേ?”

അയാളുടെ ഞെട്ടൽ അവൾ കൈകളിലൂടെ അറിഞ്ഞു.

അയാളുടെ കണ്ണുകളിൽ പടർന്ന നനവ് തൊണ്ടയിലേയ്ക്കും വ്യാപിച്ചു.

“അല്ല ജയേ, ഒരിക്കലും ആത്മഹത്യ ഞാനാഗ്രഹിച്ചിട്ടില്ല.

പക്ഷേ, ഞാൻ ഉയരത്തിൽ നിന്ന് എടുത്തു ചാടിയതായിരുന്നു., മന:പൂർവം!”

“എന്തിന്, എന്തിന് വേണ്ടി?”

എന്ന അവളുടെ ചോദ്യത്തിന് അയാളുടെ മറുപടി അല്പ സമയം കഴിഞ്ഞായിരുന്നു

” അത് …. ജയേ …. നാല്പത് ശതമാനം വൈകല്യം വന്നാൽ ഭിന്നശേഷിക്കാരനായി പരിഗണിച്ചാലോ എന്ന് ചിന്തിച്ചതു കൊണ്ട്,

പക്ഷേ അങ്ങനെ പരിഗണിക്കപ്പെടില്ലെന്നും കേൾക്കുന്നു.”

അവൾ അയാളെ മുറുകെ പുണർന്നു.

“ഈ ജോലിയില്ലെങ്കിലും നമുക്ക് ജീവിക്കാമെന്നേ”!

അയാൾ അവളുടെ തുളയുള്ള കാതുകളിലും കഴുത്തിലും ചുംബിച്ചു.

ഉറങ്ങിക്കിടക്കുന്ന മക്കളെ നോക്കി അയാളൊരു പുതിയ ലോകം സ്വപ്നം കണ്ടു. അവരുടെ കാതുകളിലെ ഈർക്കിൽ കഷണങ്ങൾ മനോഹരമായ ആദരണങ്ങളായി അയാൾക്ക് തോന്നി.