അവളിടം

അവളിടം

മണികണ്ഠൻ അണക്കത്തിൽ

വിരലുകൾ തൊടുന്നിടത്തെ അക്ഷരങ്ങൾ പെറുക്കിയെടുത്തൊരു കഥയെഴുതണം. ആ കഥയിൽ ഞാനും കഥാപാത്രങ്ങളാകണമെന്നു മനസ്സിൽ ഒരു മന്ത്രണം. തുടരാമെന്ന് അറിയാതെതന്നെ സമ്മതം മൂളുമ്പോൾ കഥപോകുന്ന വഴിയോർത്ത് ഉത്കണ്ഠ നിറയുകയാണ്. വായനക്കാരിക്കഥയെ നിഷ്ക്കരുണം ചവിട്ടിയരച്ചു കടന്നുപോകുന്ന കാഴ്ച ഇപ്പൊഴേ കാണാനാകുന്നുണ്ട്. വേർപെട്ടുപോയൊരുടലിന്റെ അന്ത്യനിമിഷത്തിൽ ഉയിരോടുരചെയ്ത മരണമൊഴിയോർത്ത് അകുലപ്പെടുന്ന പെണ്ണുടലിന്റെ നിലയ്ക്കാത്ത കരച്ചിൽ പശ്ചാത്തലത്തിൽ ഉയരുന്നുണ്ട്.

എവിടെ തുടങ്ങണമെന്ന് ഇതുവരെ ആരും നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ, പുതിയതായി ചാർജ്ജെടുത്ത അന്വേഷണോദ്യോഗസ്ഥൻ വിരലുകളിൽനിന്നു പേനയെടുത്ത് പോക്കറ്റിലേയ്ക്കു തിരികെവെയ്ക്കുന്നു.

കാൽകഴുകി സന്ധ്യാനമസ്ക്കാരത്തിനു തുനിയുന്ന മുത്തശ്ശിയെക്കണ്ട് ഇളംതലമുറ പരിഹസിച്ചു ചിരിക്കുമ്പോൾ, കളങ്കമറ്റ ഹൃദയത്തിൽനിന്ന് “രാമരാമാ” എന്ന മന്ത്രങ്ങളുയരുന്നത് പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന മുത്തശ്ശിയുടെ വീഡിയോയിൽ, ലൈക്കു കൂട്ടുമെന്ന് അവരിലൊരാൾ. വേർപെട്ടുപോയ ഉടലിന്റെ അവകാശിയാണു താനെന്ന ധാർഷ്ട്യം അസ്തമിച്ചതോർത്ത് തൂണുചാരിയിരിക്കുന്ന മരത്തടിയ്ക്ക് അച്ഛനെന്ന വിളിപ്പേരുമാത്രം ബാക്കിയുണ്ടെന്നത് സത്യമാണോയെന്ന് സംശയാസ്പദമായി ചിന്തിക്കുന്ന ഉദ്യോഗസ്ഥൻ, വെളുത്തപേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ച്, അയാൾക്കു നേരേ നീട്ടി.

‘വായിച്ചു നോക്കി ഉപ്പിട്ടോളൂ” എന്ന് ഉദ്യോഗസ്ഥൻ പറയുമ്പോഴും, അയാളതു വായിക്കാതെ ഒപ്പിട്ടുതരുമെന്ന കണക്കുകൂട്ടൽ ശരിയാകുമോ എന്നോർക്കുകയായിരിക്കണം. അയാളുടെ ചുണ്ടിൽ വിരിയുന്ന ഗൂഢസ്മിതം അങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

“ആരാണാദ്യം കണ്ടത്?”

നഴ്സറിയിൽ തരംതിരിച്ചുവെച്ച വ്യത്യസ്തമായ ചൂച്ചട്ടികൾപോലെ, മരണവീടിന്റെ പലഭാഗങ്ങളിൽ ഒതുങ്ങിക്കൂടിയവരിൽ ആരോ ഒരാൾ ചോദിച്ചു. എന്തോ അപരാധംചെയ്തതുപോലെ അയാളെ മറ്റുള്ളവർ ഒളിഞ്ഞുനോക്കി.

അയാൾ മുമ്പ് മരണവീടുകളിൽ പോയിട്ടുണ്ടായിരുന്നില്ല. അവിടെ പോയാൽ എന്തുചെയ്യണമെന്നോ, എങ്ങനെ പെരുമാറണമെന്നോ അയാൾക്കു നിശ്ചയമില്ല. മുമ്പൊരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത വ്യക്തിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഔചിത്യമില്ലായ്മ അയാളെ പലപ്പോഴും അകറ്റിനിർത്തി.

“നിങ്ങളതൊന്നും കാര്യമാക്കണ്ട. ഇവിടെ ആരെങ്കിലും മരിച്ചാലും വല്ലവരും വരണമെങ്കിലേ, നമ്മളും പോകണം.”

ഞാൻ മരിച്ചാൽ, ശവം മെഡിക്കൽകോളേജിലേയ്ക്കാണെന്നു വർഷങ്ങൾക്കുമുമ്പേ എഴുതിക്കൊടുത്തത് അയാളോർത്തു.

“അവകാശികളില്ലേ? ഇത്രനേരത്തെ എന്തിനാണെഴുതിവെയ്ക്കുന്നത്?”

മെഡിക്കൽകോളേജിലെ അനാട്ടമിവിഭാഗത്തിന്റെ ചില്ലുജാലകത്തിലൂടെ, ചുരുണ്ടമുടിയുള്ള യുവതിയുടെ പുഞ്ചിരിയൂറുന്ന നോട്ടവും വാക്കുകളും മനസ്സിലേയ്ക്കോടിയെത്തി.

“അവകാശികളില്ല. ഉള്ളവർ മൈനറാണ്. മറ്റാരും ചോദിച്ചുവരാനില്ല.”

യുവതി വീണ്ടും മൃദുസ്മിതം തൂകി ഒരു ഫോം എന്റെ നേർക്കു നീട്ടി.

“അവിടെയിരുന്ന് ഇതു ഫിൽചെയ്തു തന്നോളൂ.”

ഫോം കൈയിൽ വാങ്ങിയപ്പോൾ താനായിരുന്നു മന്ദസ്മിതം പൊഴിച്ചതെന്നോർമ്മ വന്നു.

“നിങ്ങളെന്താ തനിയെ ചിരിക്കുന്നത്?”

അവളുടെ ശബ്ദം വീണ്ടും കാതിൽ മുഴങ്ങിയതുപോലെ. തൂണിലേയ്ക്കു തലചായ്ചുകൊണ്ടുതന്നെ താൻ അവളുടെ പൊതിഞ്ഞുകെട്ടിയ ശരീരത്തിലേയ്ക്കു നോക്കി. ഇല്ല, അവൾക്കൊന്നും പറയുവാനാകില്ല.

അവളുടെ അധരങ്ങളും മുഖമാകെയും വെള്ളത്തുണികൊണ്ടു വരിഞ്ഞു മുറുക്കുന്നത് അയാൾ കണ്ടതാണ്. അവളുടെ ശ്വാസം നിലച്ചതുപോലെ, ശബ്ദവും നിലച്ചിരിക്കുന്നു.

“ഞാനില്ലാണ്ടാവുമ്പൊ കാണാം, ആരാ നിങ്ങളെ നോക്കുന്നതെന്ന്. അപ്പൊ പഠിക്കും; അപ്പൊഴേ നിങ്ങൾ പഠിക്കൂ. നിങ്ങക്ക് പെണ്ണിന്റെ വിലയറിയാത്തോണ്ടാ.”

ശരിയാണ്. അവളനക്കം നിലച്ചുപോയിട്ട് ഒരുദിവസംപോലും തികയുംമുമ്പേ ഒറ്റപ്പെടലിന്റെ വേദന എന്താണെന്നു താനറിയുന്നുണ്ട്.

“നമ്മൾ പെണ്ണുങ്ങള് കൊള്ളരുതാത്തോണ്ടാണ് അവമ്മാര് നമ്മളെയിട്ടു കറക്കുന്നത്. നമ്മളൊറ്റക്കെട്ടായി നിന്നാൽ, പിന്നെ ഒന്നും ഭയക്കേണ്ടതില്ല. നമ്മളാരെയാണു ഭയക്കുന്നത്? എന്തിന്? ആരാണവരെ നമ്മളെക്കാൾ കേമന്മാരാക്കിയത്? ആരാണു നമ്മളെ രണ്ടാംസ്ഥാനത്താക്കിയത്? എന്തുകൊണ്ട്? ചിന്തിക്കണം നമ്മൾ. എന്നുമിങ്ങനെ അവനു വെച്ചുവിളമ്പി, അവന്റെയിഷ്ടത്തിനനുസരിച്ചുമാത്രം ജീവിച്ചുതീർക്കാനുള്ളതല്ല നമ്മൾ സ്ത്രീസമൂഹം. ഉറച്ച മനസ്സും ഇളകാത്ത കാൽവെപ്പുകളുമാകണം ഇനിയങ്ങോട്ട്. അടുക്കള ഭരിക്കാൻമാത്രമല്ല, അരങ്ങു ഭരിക്കുവാനും നമുക്കു കഴിയുമെന്ന് തെളിയിച്ചുകൊടുക്കണം. നേരത്തെ അതു തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഈ നാടു വിറച്ചിട്ടുമുണ്ട്. പിന്നീടാരെങ്കിലുമുണ്ടായോ, അവർക്കു പിൻൻഗാമിയായി? ഉണ്ടായില്ല, എന്നാൽ ഇനിയുണ്ടായേ തീരൂ.”

ഇപ്പോഴും മുഴങ്ങുന്നുണ്ട് ഉച്ചഭാഷിണിയിലൂടെ അവൾ പറഞ്ഞ വാക്കുകൾ. ”തന്റേടക്കാരി”, “ആണിനെ പേടിയാല്ലാത്തവൾ”, അവനെ കൊള്ളൂലാണ്ട്ണ്. അല്ലെങ്കിലും അവനൊരു കെഴങ്ങനല്ലേ” എന്നു പലവിധ അഭിപ്രായങ്ങൾ അയാൾ കേൾക്കലേയും അവ്യക്തമായും ചിലർ കുശുകുശുത്തു.

അവളെ സ്നേഹിച്ചുപോയത് അത്രവലിയ അപരാധമാണോ? തന്നോടൊപ്പം അതേ പരിഗണന ജീവിതത്തിൽ അവൾക്കുകൂടി നല്കിയത് ഇത്രവലിയ അപരാധമാണോ? അവളില്ലാത്ത, സ്ത്രീയില്ലാത്ത ഏതെങ്കിലും വീടുകൾ ഭദ്രമായി മുമ്പോട്ടു പോകുന്നുണ്ടോ? അവളുടെ കണ്ണെത്താത്ത ഏതെങ്കിലും മുക്കുംമൂലയുമുണ്ടോ? ചിന്നിച്ചിതറേണ്ടുന്ന എത്രയോ കുടുംബങ്ങളെ അവളൊരുത്തി കെട്ടുറപ്പോടെ നിലനിർത്തുന്നു! ഞാനല്ല, അവളാണു മുന്നിൽ നടക്കേണ്ടത്. ‘പെൺകോന്തനെ’ന്നു വിളിക്കുന്നവരോട് തനിക്കൊന്നും പറയുവാനില്ലെന്ന് അയാൾ.

“മതി. വന്നു ജീപ്പിൽ കയറൂ.”

ഉദ്യോഗസ്ഥരിലൊരാളുടെ കനത്ത ശബ്ദം. അകത്ത് മുത്തശ്ശിയുടെ രാമായണപാരായണം തുടരുന്നുണ്ട്. മൊബൈൽ ക്യാമറ ഓണാക്കി ചിലരവിടെ തയ്യാറെടുത്തു.

അയാൾ ഒരിയ്ക്കൽക്കൂടി അവളെ നോക്കി. അവളുറങ്ങുകയാണ്. ഇവിടെ അവളും താനും തോറ്റവരാണെങ്കിലും നാളെ, ആ വരിഞ്ഞുകെട്ടിയ തുണികൾ വലിച്ചെറിഞ്ഞ്, അവൾ തിരിച്ചുവരുമെന്ന് തനിക്കുറപ്പുണ്ട്. അയാളുടെ കാൽവെപ്പുകൾക്ക് ബൂട്ടണിഞ്ഞ കാൽപ്പാദങ്ങളേക്കാളേറെ ഒച്ചയുണ്ടായിരുന്നു.