ആ രാത്രിയിൽ

ആ രാത്രിയിൽ

നജീബ് കാഞ്ഞിരോട്

റോഡിലേക്ക് ചെരിഞ്ഞു വീഴുന്ന നിയോൺ ലൈറ്റുകളുടെ മഞ്ഞ വെളിച്ചത്തിന്റെ ആലസ്യത്തിൽ നേർത്ത ചാറ്റൽ മഴയുടെ കീഴെ ബൈക്കിന്റെ ഗിയർ ടോപ്പിലേക്ക് മറിച്ചിട്ട് വേഗത വർദ്ധിപ്പിക്കുമ്പോൾ വിനോദന്റെ മനസ്സിൽ നന്ദിനിയുടെ പഴയ കാലത്തെ രൂപമായിരുന്നു. കോളേജിൽ ആദ്യം കയറി വന്ന അന്ന് തന്നെ ഹൃദയത്തിലേക്ക് കൊളുത്തി വലിച്ചു കയറിയ വെളുത്ത് മെലിഞ്ഞ, വിടർന്ന കണ്ണുകളും മഞ്ഞയിൽ പൂക്കളുള്ള പാവാടയും ബ്ലൗസുമണിഞ്ഞ് തുളുമ്പി നടന്ന നന്ദിനിയുടെ രൂപം അയാളുടെ ഉള്ളിലേക്ക് പൊടി നിറഞ്ഞ പഴയ നോട്ട് ബുക്കിന്റെ പാട നീങ്ങി തെളിഞ്ഞു കൊണ്ടിരുന്നു. എതിരെ വന്ന കാറിൽ നിന്നും ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ണിലേക്കു തുളച്ചു കയറി മുന്നിലെ കാഴ്ച്ച മങ്ങിയപ്പോൾ ‘ഡിമ്മാക്കി ഓടിക്കടാ നായിന്റെ..’ എന്ന് കാറിനെ നോക്കി ഉച്ചത്തിൽ അലറി അയാൾ ബൈക്ക് വെട്ടിച്ചു. എല്ലാ ക്ണാപ്പൻമാർക്കും ഇപ്പോൾ ലൈറ്റ് ഡിം ചെയ്യാൻ മടിയാണ്.

മെയിൻ റോഡ് വിട്ടു നന്ദിനിയുടെ വീട്ടിലേക്കുള്ള ഇടറോഡിലേക്ക് കയറുമ്പോൾ വിനോദനിൽ പിന്നെയും അവളുടെ ഓർമ്മകൾ പുളഞ്ഞു കയറി. റോഡിലെ ചെളി നിറഞ്ഞ കുഴികളിലേക്ക് ഇറക്കാൻ ഗിയർ സെക്കന്റിലേക്ക് തട്ടുമ്പോൾ ഉള്ളിലെ തൃഷ്ണകൾ ടോപ്പിലേക്ക് കയറി അയാളെ പ്രകമ്പനം കൊള്ളിച്ചു.
അവസാനം കണ്ട ഫോട്ടോയിൽ അവൾ ഇത്തിരി തടിച്ചിട്ടുണ്ട്. എന്നാലും മൂന്നു മക്കളുടെ അമ്മയാണെന്ന് പറയാനാവാത്ത സൗന്ദര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന നന്ദിനിയെ പറ്റി ഓർക്കുമ്പോൾ അയാളിൽ അസ്വസ്ഥജനകമായ നൈരാശ്യവും ബാങ്ക് ഉദ്യോഗസ്ഥനായ അവളുടെ ഭർത്താവിനോടുള്ള രോഷവും അടിച്ചു കയറും. പെട്ടെന്ന് മുന്നിലെ ടയർ ഒരു വലിയ ഗട്ടറിൽ വീണു ബൈക്ക് ചെരിഞ്ഞപ്പോൾ അയാൾ ആരെയൊക്കെയോ തെറി പറഞ്ഞു.
എന്തായാലും അവൾ മാസങ്ങൾക്ക് ശേഷം സ്വന്തം തറവാട്ടിൽ മൂന്ന് ദിവസത്തേക്ക് ഭർത്താവില്ലാതെ വന്നത് തനിക്ക് അവളുമായി സംഗമിക്കാനുള്ള അവസരമാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ബൈക്ക് അല്പം ദൂരെ ഒതുക്കി വെച്ചു ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ അയാൾ മൊബൈലിൽ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. “ഡാ ഞാൻ പുറത്തുണ്ട്. പിന്നിലെ വാതിൽ തുറന്ന് വെക്ക്. “
അപ്പുറത്ത് നന്ദിനിയുടെ വിറഞ്ഞ സ്വരം അയാളിലേക്കു പതഞ്ഞു വീണു. “നീ നേരെ മുന്നിലേക്ക് വാ. എല്ലാവരും ഉറങ്ങി. മുന്നിലെ വാതിൽ തുറക്കാം. ഒച്ചയുണ്ടാക്കരുതേ.”
ആവേശത്തോടെ മൊബൈൽ കട്ടാക്കി അയാൾ ശബ്ദമുണ്ടാക്കാതെ സിറ്റൗട്ടിലേക്ക് നടന്നു. ചാറ്റൽ മഴയിൽ അയാൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. പാതി തുറന്ന വാതിലിലൂടെ നന്ദിനിയെ കണ്ടതോടെ അയാളിൽ അപ്രതീക്ഷിതമായി നേരിയൊരു ഭീതി അരിച്ചു കയറിയെങ്കിലും ഹൃദയത്തിലെ വിവരിക്കാനാവാത്ത അനുഭൂതി അതിനെയൊക്കെ കവച്ചു. അയാൾ അകത്തു കയറിയ ഉടനെ അവൾ പതിയെ വാതിൽ അടച്ചു. “വാ, മുകളിലോട്ട് കയറിക്കോ.” അവൾ അയാളുടെ കൈ പിടിച്ചു നിശബ്ദമായി സ്റ്റെയർ കേസ് കയറിത്തുടങ്ങിയപ്പോൾ മുറിയിൽ നിന്നും അച്ചാച്ചന്റെ ചുമ തെറിച്ചു വീണു മൗനത്തെ വെട്ടിക്കീറി.

താൻ ഒരുപാട് മോഹിച്ച നന്ദിനിയാണ് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്നത് അയാൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. ആവേശത്തോടെ അയാൾ അവളെ കെട്ടിപ്പിടിച്ചു.
“ഡാ പതുക്കെ. താഴെ ആളുകളുണ്ട്.”
“അതെന്താ കുറേ ആളുകൾ? നീയല്ലേ പറഞ്ഞത് അച്ചാച്ചനും അമ്മയും മക്കളും മാത്രമേ ഉള്ളൂന്ന്.”
അവളെ ബെഡിലേക്ക് ഇരുത്തിക്കൊണ്ട് അയാൾ വിവശനായി. “അച്ചാച്ചന് ഇന്ന് വൈകുന്നേരം അസുഖം കൂടി. ഡോക്ടറെ കാണിക്കാൻ വേണ്ടി അനിയൻ പ്രസാദ് വന്നു. തിരിച്ചു വരാൻ താമസിച്ചത് കൊണ്ട് അവൻ ഇന്ന് പോയില്ല. അച്ചാച്ചന്റെ അടുത്ത മുറിയിൽ അവനാ. അടുക്കളയോട് ചേർന്നുള്ള മുറിയിൽ അമ്മയും.” അവളുടെ സ്വരം വിറച്ചു.
വിനോദൻ അവളോട് ചേർന്നിരുന്ന് നെറ്റിയിൽ ചുംബിച്ചു. പതുക്കെ അയാളുടെ വിറഞ്ഞ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് നീങ്ങുമ്പോഴാണ് താഴെ നിന്നും നിലവിളിയുയർന്നത്. അവൾ ഞെട്ടി പുറകോട്ട് മാറി. “ഡാ എന്തോ കുഴപ്പമുണ്ട്. ഞാൻ താഴെ പോയി നോക്കിയിട്ട് വരാം.” അതും പറഞ്ഞ് നന്ദിനി താഴേക്കിറങ്ങി. നിരാശയോടെ വിനോദൻ അവളുടെ റൂമിലൂടെ കണ്ണോടിച്ചു. ചുവരിൽ തൂക്കിയിട്ട ചിത്രങ്ങളിൽ തെളിഞ്ഞ പെൺ രൂപങ്ങളിൽ അയാൾ എന്തൊക്കെയോ തിരഞ്ഞു കൊണ്ടിരുന്നു. ആ ചിത്രങ്ങൾക്കപ്പോൾ വല്ലാത്തൊരു മനോഹാരിതയുണ്ടെന്ന് തോന്നി.
പെട്ടെന്ന് ഭയത്തോടെ നന്ദിനി മുറിയിലേക്ക് കയറി വന്നു.
“പണി കിട്ടി മോനെ. അച്ചാച്ചൻ മരിച്ചു. അവിടെ അമ്മയും പിള്ളേരും നിലവിളിയാ. ഇപ്പോൾ ആള് കൂടും. ഈശ്വരാ എന്താ ചെയ്യുക.?” കരഞ്ഞു കൊണ്ട് അവൾ നിലത്തേക്കിരുന്നു. അമ്പരന്ന് വായ പൊളിഞ്ഞു പോയ വിനോദന്റെ ഉള്ളിലും ഭയം പെരുമ്പാമ്പിനെ പോലെ ഇഴഞ്ഞു കയറി.

“അയൽക്കാരൊക്കെ ഇപ്പ വരും. അതിന് മുമ്പ് നീ എങ്ങനെയെങ്കിലും പോകാൻ നോക്ക്.” അവൾ കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ അയാൾ നിസ്സഹായനായി. “മട്ടുപ്പാവിലൂടെ ഇറങ്ങാം പറ്റുമോന്ന് നോക്കാം. വാ.” അവൾ അയാളുടെ കൈ പിടിച്ചു പുറത്തേക്ക് നീങ്ങി. അവിടെ നിന്നും പതിയെ ടെറസ്സിലേക്ക് കാല് വെച്ച അയാൾ മുറ്റത്ത് ശബ്ദം കേട്ട് താഴേക്ക് നോക്കി. അപ്പുറത്തെ വീട്ടിലെ ആളുകൾ ഗേറ്റ് തുറന്നു അകത്തേക്ക് വരുന്നത് കണ്ട നന്ദിനി അയാളെ പിടിച്ചു വലിച്ചു മുറിയിലേക്ക് നടന്നു. “തല്ക്കാലം നീ ഈ മുറിയിൽ നിന്നും പുറത്തിറങ്ങേണ്ട. ഞാൻ താഴേക്ക് പോയിട്ട് ഇപ്പൊ വരാം. അപ്പോഴേക്കും എന്തെങ്കിലും വഴി തെളിയുമൊന്ന് നോക്കട്ടെ.” അവൾ വാതിൽ പുറത്ത് നിന്നും പൂട്ടി താഴേക്ക് പോയി.

അടഞ്ഞ വാതിലുകൾക്കിടയിൽ അയാൾ അസ്വസ്ഥനായി. ചുവരിലെ ചിത്രങ്ങളുടെ ഭംഗി നഷ്ടപ്പെട്ടത് പോലെ തോന്നിയ വിനോദൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ആളുകളും വാഹനങ്ങളും അകത്തേക്ക് കയറുകയാണ്. പുറത്തും അകത്തും ആളുകളുടെ വർത്തമാനങ്ങൾ. കിളവന് മരിക്കാൻ കണ്ട സമയം. അപ്പോഴയാളുടെ മനസ്സിലൂടെ അനിതയുടെയും കുട്ടികളുടെയും മുഖങ്ങൾ കടന്നു പോയി. അവർ ഇതറിഞ്ഞാൽ എന്തായിരിക്കും തന്റെ അവസ്ഥ? സമൂഹം..ജോലി.. നാട്ടുകാർ..?
അവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ അയാൾ ആയിരം വട്ടം ശപിച്ചു. അയാൾ നിരാശയോടെ ടോയ്‌ലെറ്റിന്റെ അടഞ്ഞ വാതിലിലേക്ക് നോക്കി നെടുവീർപ്പിട്ടു. അതേ നിമിഷം തന്നെ അയാളിലൂടെ മറ്റൊരു ചിന്ത കടന്നു പോയി. അപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുകയും പുറത്തെ വാതിലിലേക്ക് തുറിച്ചു നോക്കുകയും ചെയ്തു. അയാളുടെ മനസ്സ് വായിച്ചത് പോലെ നന്ദിനി അകത്തേക്കു കയറി. “ആളുകൾ കൂടി വരികയാ. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ..” അവളുടെ കണ്ണുകൾ നിറഞ്ഞു. “നീ പേടിക്കണ്ട. ഒരു വഴിയുണ്ട്.” വിനോദൻ അവളുടെ കയ്യിൽ പിടിച്ചു ആവേശത്തോടെ പറഞ്ഞു. “നീയല്ലേ പറഞ്ഞത് താഴെ കുറേ ആളുകൾ ഉണ്ടെന്ന്. നീയൊരു കാര്യം ചെയ്യ്. അതിൽ കുട്ടികളെയും നിനക്കറിയുന്ന കുറച്ച് സ്ത്രീകളെയും മുകളിലേക്ക് കൂട്ടിക്കൊണ്ട് വാ. എന്നിട്ട് അപ്പുറത്തെ രണ്ട് മുറികളിലും മട്ടുപ്പാവിലുമൊക്കെ ഇരിക്കാൻ പറ. ഈ മുറിയിൽ ബാത്റൂം ഉള്ളത് കൊണ്ട് നന്നായി. ബാക്കി ഞാൻ നോക്കിക്കോളാം. നീ ഈ വാതിൽ പാതി അടച്ചിട്ടു താഴേക്ക് പൊയ്ക്കോ.”

“നീ എന്തൊക്കെയാടാ പറയുന്നേ. എനിക്കൊന്നും മനസ്സിലാവുന്നില്ല. അവരൊക്കെ മുകളിലേക്ക് വന്നാൽ നിന്നെ കാണില്ലേ.” അവളുടെ കണ്ണുകളിലെ സംശയത്തിന്റെ സൂചിമുനകൾ തച്ചുടച്ച് അയാൾ തുടർന്നു. “നീ പേടിക്കണ്ട നന്ദിനീ, ബാക്കി എനിക്ക് വിട്ടേക്ക്. എന്തായലും നിനക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കോളാം.” അയാൾ കൊടുത്ത ധൈര്യത്തിൽ അവിശ്വസനീയതയോടെ നന്ദിനി താഴേക്ക് പോയപ്പോൾ അയാൾ ബാത്‌റൂമിലേക്ക് കയറി.
അല്പ നേരം കഴിഞ്ഞപ്പോൾ പുറത്ത് കുട്ടികളുടെ സംസാരവും സ്ത്രീകളുടെ ബഹളവും ഉയർന്നു തുടങ്ങി. അയാൾ ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങി, മുറിയുടെ വാതിൽ കടന്ന് ആരെയും ശ്രദ്ധിക്കാതെ പതിയെ നടന്നു. സ്റ്റെയർ കേസിൽ ബഹളം വെക്കുകയായിരുന്ന കുട്ടികൾക്കിടയിലൂടെ താഴേക്കിറങ്ങി, അച്ചാച്ചന്റെ ശവത്തിന് മുന്നിൽ കരഞ്ഞു കൊണ്ടിരിക്കുന്ന നന്ദിനിയെ ഇടം കണ്ണിട്ട് നോക്കി വിനോദൻ ശവത്തിന്റെ അരികിലേക്ക് നീങ്ങി. അച്ചാച്ചന്റെ ശിരസ്സിന്റെ ഭാഗത്തു നിന്ന് കണ്ണു തുടക്കുന്ന അയാളെ കണ്ട നന്ദിനിക്ക് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും പരിസരമോർത്ത് അവൾ കടിച്ചു പിടിച്ചു. മൂന്ന് മിനുട്ടോളം ശോകഭാവത്തിൽ നിന്ന വിനോദൻ പതിയെ ചുറ്റും നോക്കി പുറത്തേക്കിറങ്ങി പോകുന്നത് കണ്ട നന്ദിനിയിൽ ആശ്വാസത്തിന്റെ നിശ്വാസമുയർന്നു.