അഡ്വ. മുരളി. സി. എസ്
ശവദാഹത്തിന് വന്നു ചേർന്നവരിൽ ഏറെക്കുറെയെല്ലാവരും തന്നെ പിരിഞ്ഞു പോയിരിക്കുന്നു. നാലു കുടുംബങ്ങളിലെ സ്വന്തക്കാരും തൊട്ടയൽവക്കത്തെ ചുരുക്കം ചിലരുമേ ഇനി ശേഷിക്കുന്നുള്ളു. ശേഷക്രിയകൾ ചെയ്യുവാനുള്ള നിയോഗം തനിക്കായതിനാൽ ഒരു മണിക്കൂറോളം നീണ്ട അന്ത്യ കർമ്മങ്ങൾ കഴിഞ്ഞപ്പോഴേക്കും ശരിക്കും വയ്യാതായി. അറുപത് വയസ്സിന്റെ മുന്നറിയിപ്പുകൾ ഇനി അവഗണിക്കുവാൻ വയ്യാതായിരിക്കുന്നു. എവിടെയെങ്കിലും ഒന്നിരുന്നാൽ മതിയായിരുന്നു. എരിയുന്ന ചിത കാണാവുന്ന വിധം ഒരു കസേരയെടുത്തിട്ട് അതിലിരുന്നു. ഒരു പക്ഷെ ഈ എരിയുന്ന കനലിനേക്കാൾ ചൂടുണ്ടായിരുന്നിരിക്കും ഇതിലെരിയുന്ന അമ്മായിയുടെ മനസ്സിന് . ക്ഷീണത്താൽ കണ്ണ് അടഞ്ഞു പോകുന്നതായി അറിഞ്ഞു.
മോട്ടോർ വാഹന വകുപ്പിൽ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം വക്കീൽ പണിയിലേക്ക് തിരിഞ്ഞിട്ട് മൂന്ന് വർഷം ഇന്നലെയാണ് പൂർത്തിയായത്. ഓഫീസിൽ നിന്ന് ഇറങ്ങാൻ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ് വല്യമ്മായി നമ്മളെയെല്ലാം വിട്ടു പോയി മോനെ എന്ന അറിയിപ്പുമായി പുല്ലൂറ്റ് കുടുംബ വീട്ടിൽ നിന്ന് ചേട്ടത്തിയമ്മയുടെ ഫോൺ വന്നത്. ഇന്നോ നാളെയോ എന്ന നിലയിൽ രണ്ട് ദിവസമായി ഊർദ്ധ്വൻ വലിച്ചു കിടക്കുകയായിരുന്നുവെന്നും അതിനും രണ്ട് ദിവസം മുൻപ് , തന്നെ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നെന്നും അറിഞ്ഞു. ശേഷക്രിയ ചെയ്യേണ്ടയാളായതിനാൽ പെട്ടെന്ന് തന്നെ പുറപ്പെടുവാനും കൂടി ചേടത്തിയമ്മ ഓർമ്മപ്പെടുത്തി. അങ്ങിനെയാണ് ഈ ആഴ്ചയിലുള്ള എല്ലാ കേസുകളും ഓഫീസിൽ കൂടെയുള്ള വക്കീലിനെ ഏൽപ്പിച്ച് രാത്രിവണ്ടിക്ക് തന്നെ പുറപ്പെട്ട് പുലർച്ചെ ഇവിടെയെത്തിയത്. ഇവിടെ ദഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വെച്ചിരുന്നതിനാൽ വന്ന ഉടനെ കുളിച്ച് ഈറനുടുത്ത് അന്ത്യ കർമ്മങ്ങളിലേക്ക് കടക്കുവാൻ സാധിച്ചു.
ഏകദേശം എൺപതു വയസ്സ് കഴിഞ്ഞു കാണും അമ്മായിക്ക്. എട്ടര ഏക്കറോളം സ്ഥലത്ത് നാലതിരുകളിലായി കുടുംബക്കാരുടെ നാലു വീടുകൾ ഉള്ളതിൽ കിഴക്കെയറ്റത്തുള്ള വീട്ടിലാണ് വല്യമ്മായിയുടെ കുടുംബം. ഈ നാലു വീടുകൾക്കും ഇടയിലായി കാടും പടലുമായി കിടക്കുന്ന ചെടികൾക്കും മാവിനും പ്ലാവിനുമെല്ലാം പുറമെ സാമാന്യം വലിയ മൂന്ന് സർപ്പക്കാവുകളും പറമ്പ് നനയ്ക്കുവാൻ മാത്രമുള്ള ഒരു കുളവും ഒരു ചെറിയ അമ്പലവുമുണ്ട്. ഒപ്പം ഭഗവതീസമേതനായ കാലഭൈരവനെന്ന ശിവസങ്കൽപ്പത്തിനായി പ്രത്യേകം ഓരോ ഇരിപ്പിടവും നാഗങ്ങളുടെ കളം പാട്ടിനായി ഒരു പ്രത്യേക തറയും. ഇതിനെല്ലാം പുറമെ ഏതു കൊടും വേനലിലും വറ്റാത്ത കിണറും കുളവും. അപ്പൂപ്പന്റെ ദീർഘവീക്ഷണം എത്രമാത്രം തെളിഞ്ഞതായിരുന്നുവെന്ന് പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. അമ്മായിയുടെ ഒരേയൊരു മകനായിരുന്നു ഉണ്ണിക്കുട്ടൻ. ഉണ്ണിക്കും തനിക്കും ഒരേ പ്രായമാണ്. അമ്മായി തന്നെയും മകനെപ്പോലെ സ്നേഹിച്ചിരുന്നു. പക്ഷെ അമ്മായിയുടെ ഏറ്റവും വലിയ സന്തോഷവും വിഷമവും ഉണ്ണി തന്നെയായിരുന്നു.
ഉണ്ണിയെപ്പറ്റി ഒരു പാട് കാര്യങ്ങൾ അമ്മായി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ ചരിയത്ര കൊല്ലം പറമ്പിൽ തറവാടിന്റെ കുടുംബ ക്ഷേത്രമായ ധർമ്മ ദൈവ ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാവരുമൊത്ത് പോയിരിക്കുകയായിരുന്നു. അന്ന് ഞങ്ങൾക്ക് വെറും രണ്ടര വയസ്സാണ് പ്രായം. സ്റ്റേജിൽ പരിപാടി നടന്നുകൊണ്ടിരുന്നപ്പോൾ ഇടക്ക് വച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഉണ്ണി വാശി പിടിച്ച് കരഞ്ഞു. എല്ലാവരും ശ്രദ്ധിച്ചപ്പോൾ ആകെ നാണക്കേടായി . അമ്മായി അവനെ കൊണ്ടുപോയി മൂത്രമൊഴിപ്പിച്ച സമയം ഒരു ഉപദേശവും കൊടുത്തു. ഇനി ഇങ്ങനെ തോന്നിയാൽ ‘എനിക്ക് ഒന്ന് പാടണം ‘ എന്ന് എന്നോട് രഹസ്യമായി പറഞ്ഞാൽ മതിയെന്ന്. കലാ പരിപാടികൾ തീരാൻ പിന്നെയും ഒരു പാട് സമയമെടുത്തു. അന്ന് പരിപാടികൾ കഴിയുന്നതിനു് മുമ്പെ തന്നെ ഉറങ്ങിപ്പോയ ഉണ്ണിയെയും എടുത്ത് തോളിലിട്ട് അമ്മാവനും ഞങ്ങൾ എല്ലാവരും ഏറെ വൈകിയാണ് വീടുകളിൽ എത്തിയത്.
എന്നാൽ അന്ന് രാത്രി കിടന്ന ശേഷം നടന്ന തമാശ പിറ്റേന്നാണ് എല്ലാവരും അറിഞ്ഞത്. രാത്രി എപ്പോഴോ ഉണർന്ന ഉണ്ണി അടുത്തു കിടക്കുന്നതാരെന്ന് അറിയാതെ ‘എനിക്ക് ഒന്ന് പാടണം’ എന്ന് വാശി പിടിച്ചതും കൂടെ കിടന്നിരുന്ന വല്യമ്മാൻ ഇപ്പോൾ എല്ലാവരും ഉറങ്ങുകയല്ലേ , ഇനി നാളെ നേരം വെളുത്തിട്ട് പാടാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഉണ്ണിയുടെ വാശി കൂടിയപ്പോൾ ‘എന്നാൽ മോൻ പതുക്കെ അച്ഛന്റെ ചെവിയിൽ പാടിക്കോളൂ’ എന്ന് പറഞ്ഞു പ്രശ്ന പരിഹാരം കണ്ടെത്തിയതും തുടർന്ന് അമ്മാവന്റെ ചെവിയിലേക്ക് മൂത്രമൊഴിച്ച് ഉണ്ണിക്കുട്ടൻ തന്റെ രീതികൾ ലോകത്തോട് പ്രഖ്യാപിച്ചതും എല്ലാം രാവിലെ എല്ലാവരും ചേർന്ന് ആർത്ത് ചിരിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും അതിലൊന്നും പെടാതെ മുറിക്കകത്ത് ഒറ്റക്ക് മാറി നിന്ന് മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പിയ അമ്മായിയെ താനും അമ്മയും ശ്രദ്ധിച്ചിരുന്നു. അടുത്തു ചെന്ന തന്നെ ചേർത്ത് പിടിച്ച് കരച്ചിലടക്കി അമ്മയോട് അമ്മായി പറഞ്ഞത് ഇപ്പോഴും ഓർമ്മ വരുന്നു.” എന്തു ചെയ്യാം നാത്തൂനെ, ദൈവം എനിക്ക് തന്നത് ഇങ്ങനെയൊരു കടിഞ്ഞൂൽ പൊട്ടനെയായിപ്പോയി”.
ഉണ്ണി അല്പം കൂടി വളർന്ന് മൂന്നര വയസ്സ് പ്രായമായപ്പോൾ എന്തോ ചെറിയ കുറുമ്പ് കാണിച്ചതിന് വല്യമ്മാൻ ഒരു ഈർക്കിൽ എടുത്ത് അടിക്കുന്ന ഭാവത്തിൽ കയ്യ് പൊക്കിയതും ഇട്ടിരുന്ന ട്രൗസർ നനച്ചു കൊണ്ട് മൂത്രം കാലിലൂടെ ഒഴുകിയറങ്ങി. ഉരുളി കമിഴ്ത്തിയും വഴിപാട് നടത്തിയും കിട്ടിയ ഉണ്ണിയെ തല്ലുവാൻ അതിനു ശേഷം പിന്നീടൊരിക്കൽ പോലും വല്യമ്മാൻ ഓങ്ങി യിട്ടില്ല.
ചിതയിൽ നിന്ന് എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ആലസ്യത്തോടെ കണ്ണ് തുറന്നു നോക്കി. ഇല്ല, പകുതിയേ കത്തിത്തീർന്നിട്ടുള്ളു. ചെറിയച്ഛനും മറ്റ് ചിലരും ചേർന്ന് സഞ്ചയനത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്ന തിരക്കിലാണ്. കണ്ണുകൾ വീണ്ടും അടഞ്ഞു പോകുന്നു.
ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചാണ് സ്കൂളിൽ ചേർത്തത്. അന്ന് ആദ്യ ദിവസമായിരുന്നതിനാൽ ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളൂ. മുതിർന്നവർക്ക് വെറും അഞ്ച് മിനിട്ട് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഞങ്ങൾ കൂട്ടുകാരുമൊത്ത് നടന്ന് കഥകൾ പറഞ്ഞും ഓരോ കടകളുടെ മുൻപിൽ നിന്ന് പലതും നോക്കിയും ഓരോ വണ്ടികൾ കണ്ട് അതിശയിച്ചുമെല്ലാം വീടെത്തുമ്പോൾ പതിനഞ്ച് മിനിട്ട് കഴിഞ്ഞിരിക്കും. ആദ്യ ദിവസം വരുന്ന വഴി വല്യമ്മാൻ നടത്തുന്ന അവരുടെ സ്വന്തം പലചരക്കു കടയിൽ വെറുതെ ഒന്ന് കയറിയിട്ടാണ് ഞങ്ങൾ വീടെത്തിയത്. വീട്ടിലെത്തി ഊണ് കഴിച്ച് അല്പം കഴിഞ്ഞപ്പോഴേക്കും അമ്മായി വെപ്രാളപ്പെട്ട് ഓടിയെത്തി തന്റെ മൂത്ത ചേച്ചിയെ അന്വേഷിച്ചു. കാര്യമന്വേഷിച്ചപ്പോൾ അമ്മായി വിതുമ്പിക്കൊണ്ട് പറഞ്ഞു. ഉണ്ണി സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് കടയിൽ നിന്ന് സാധനങ്ങൾ തൂക്കിക്കൊടുക്കുന്നതിനുള്ള 50 ഗ്രാമിന്റെ പിത്തളയിൽ തീർത്ത തൂക്കുകട്ടി എടുത്ത് ട്രൗസറിന്റെ പോക്കറ്റിലിട്ടാണ് വന്നത്. ഇപ്പോൾ അതെടുത്ത് വണ്ടിച്ചക്രമാക്കി ഉരുട്ടിക്കളിക്കുന്നതു കണ്ടപ്പോഴാണ് ചോദിച്ചതും കാര്യങ്ങൾ മനസ്സിലായതും. ഉടനെ തന്നെ ചേച്ചിയുടെ കയ്യിൽ അത് കടയിലേക്ക് കൊടുത്തു വിട്ടിട്ടും അമ്മായി വിതുമ്പിക്കൊണ്ട് ഞാനെന്തു പാപം ചെയ്തിട്ടാ നാത്തൂനെ, ഇവൻ ഇങ്ങനെയൊരു ഉണ്ണിപ്പൊട്ടനായിപ്പോയത് എന്ന് അമ്മയോട് പറയുന്നതു് താൻ കേട്ടിരുന്നു. ഉണ്ണി അപ്പോഴും ഒരാൾ വട്ടം പിടിച്ചാൽ എത്താത്ത അത്രയും വണ്ണമുള്ള മരത്തൂണിൽ പുറം ചാരി ‘ ഓ ഇതിൽ ഇത്ര പറയാനെന്തിരിക്കുന്നു’ എന്ന മട്ടിൽ അലക്ഷ്യമായി ഇരിക്കുകയായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. ‘തൊട്ടാവാടി’ എന്ന ഓമനപ്പേരിൽ നാലാം തരം വരെ മാത്രമുണ്ടായിരുന്ന ഒരു ചെറിയ സ്കൂളായിരുന്നു അത്. ഒരു ദിവസം പ്രഭ ടീച്ചർ ക്ലാസിലെത്തി ഹാജർ എടുത്ത ശേഷം മലയാളം പദ്യം നാലു വരി പഠിപ്പിച്ചു. എന്തോ കാര്യത്തിന് സ്കൂൾ ഓഫീസിൽ പോകാനായി ഇറങ്ങിയപ്പോൾ ക്ലാസ് ലീഡറായിരുന്ന ഉണ്ണിയെ ക്ലാസിൽ ബഹളമുണ്ടാക്കുന്നവരുടെ പേരു് എഴുതി വയ്ക്കുവാൻ ഏൽപ്പിച്ചു. അഞ്ചു മിനിട്ട് കൊണ്ട് തിരിച്ചു വന്ന ടീച്ചർ ഉണ്ണി എഴുതിവച്ച പേരുകാരെ ഓരോരുത്തരെയായി വിളിച്ച് ചൂരൽ കൊണ്ട് ഓരോ തലോടൽ നടത്തുകയാണ്. സത്യസന്ധമായി സ്വന്തം പേരും എഴുതി വച്ചിരുന്ന ഉണ്ണിയുടെ ഊഴമായി. അടിച്ചാൽ മൂത്രമൊഴിക്കുമോ എന്ന് ടീച്ചർ ചോദിച്ചപ്പോൾ ഉണ്ണി ഇല്ല എന്ന് തലയാട്ടി. കയ്യിൽ അടി വീണതും കാലിലൂടെ ട്രൗസർ നനച്ചു കൊണ്ട് മൂത്രം ഒലിച്ചിറങ്ങി ക്ലാസിൽ പരന്നൊഴുകി. ഇതൊന്നും ഞാനല്ല ചെയ്തത് എന്ന ഭാവത്തിലും ഇതിലൊന്നും എനിക്ക് ഒരു ബന്ധവുമില്ല എന്ന മട്ടിലും ഉണ്ണി നിസ്വനെപ്പോലെ നിന്നു. ആൺകുട്ടികളും പെൺകുട്ടികളുമുള്ള ക്ലാസ് ഒന്നടങ്കം ഉണ്ണിയെ നോക്കിയപ്പോൾ ഉണ്ണി ടീച്ചറെ നോക്കി ഇപ്പോൾ ആരാണ് തോറ്റത് എന്ന മട്ടിൽ ഒന്ന് ചിരിച്ചു.
പിന്നീട് ട്രൗസർ മാറ്റി വരുവാൻ തന്നെയും കൂട്ടിയാണ് ഉണ്ണിയെ വീട്ടിലേക്ക് വിട്ടത്. തിരിച്ചെത്തിയപ്പോൾ ക്ലാസ് മുഴുവനും നല്ലപോലെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയിരിക്കുന്നു. ആരൊക്കെയോ നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. ഉണ്ണിയുടെ ആ ചിരിയുടെ അർത്ഥം തനിക്ക് അപ്പോഴാണ് പിടികിട്ടിയത്. അതോടെ ആ സ്കൂളിൽ നിന്ന് മാറിപ്പോകുന്നതു വരെ ഉണ്ണിയെ ഒരു ടീച്ചർമാരും തല്ലിയിട്ടില്ല; തല്ലി തോറ്റിട്ടില്ല.
ഉണ്ണിക്കുട്ടന്റെ വീണ്ടുവിചാരമില്ലായ്മക്ക് ഒരിക്കൽ താൻ തന്നെ ദൃക്സാക്ഷിയാണ്. അന്ന് ഞങ്ങൾ നാലാം ക്ലാസിൽ പഠിക്കുന്ന കാലം. പഠിക്കുന്ന കാര്യത്തിലായാലും മെയ് വഴക്കത്തിലായാലും തന്നെക്കാൾ എപ്പോഴും അവൻ തന്നെയായിരുന്നു മുന്നിൽ. ഉച്ചക്ക് വീട്ടിലെത്തി ഊണ് കഴിഞ്ഞ് ഞങ്ങൾ തിരിച്ച് ചെന്ന് കളിക്കാനുള്ള ആവേശത്തിൽ സ്കൂളിന്റെ പടി കടന്ന് കോമ്പൗണ്ടിലേക്ക് കാലെടുത്ത് വച്ചതും കുറെ കുട്ടികൾ ചേർന്ന് വട്ടം കൂടി ആരവത്തോടെ നിൽക്കുന്നതാണ് കണ്ടത്. കാര്യമറിയാൻ ഞങ്ങളും ഓരോരുത്തരെയായി വകഞ്ഞു മാറ്റി എത്തി നോക്കി. കുട്ടികളുടെ വലയത്തിന്റെ നടുക്ക് ഒരു മൂർഖൻ പത്തിവിടർത്തി നിൽക്കുന്നു. രണ്ട് മൂന്ന് അദ്ധ്യാപകരാവട്ടെ ഇവരെ നിയന്ത്രിക്കാനും അപകടം ഒന്നും ഉണ്ടാകാതിരിക്കാനും നന്നെ പാടുപെടുന്നു. വല്യമ്മായി രഹസ്യമായി തന്നോട് പലപ്പോഴും ‘അവനെ മോൻ ഒന്ന് നോക്കിക്കോണം’ എന്ന് പറഞ്ഞിട്ടുള്ളതിനാൽ അവനെവിടെയെന്ന് നോക്കിയതും കണ്ട കാഴ്ച തന്നെ മരവിപ്പിച്ചു കളഞ്ഞു. ‘താനിതൊക്കെ എത്ര കണ്ടിരിക്കുന്നു’ എന്ന മട്ടിൽ ഉണ്ണി മൂർഖന്റെ നേരെ പുറകിലൂടെ ചെന്ന് മൂർഖന്റെ വാലിൽ പിടിച്ച് ചുഴറ്റിയെടുത്ത് തലക്കു ചുറ്റുമായി മൂന്ന് വട്ടം ആഞ്ഞു കറക്കിയതും അതേ ആക്കത്തിൽ റോഡിനപ്പുറമുള്ള പൊന്തക്കാട്ടിലേക്ക് എറിഞ്ഞതും എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കഴിഞ്ഞു.
ഒരു നിമിഷത്തേക്ക് അവിടെ നിശ്ശബ്ദത നിറഞ്ഞു…… ! എന്താണ് നടന്നതെന്ന് മനസ്സിലായി വരാൻ എല്ലാവർക്കും അല്പ സമയം വേണ്ടി വന്നു. കുട്ടികൾ എല്ലാവരും ചേർന്ന് അവനെയെടുത്ത് പൊക്കി ആർപ്പുവിളിച്ച് വരാന്തയിലൂടെ നടന്നപ്പോഴെല്ലാം ഇതിലൊക്കെ എന്തിരിക്കുന്നു എന്ന നിസ്സാര മട്ടിലായിരുന്നു ഉണ്ണി. സംഭവം വീട്ടിലറിഞ്ഞു. നാട്ടിലും പാട്ടായി. അമ്മായിയുടെ വിഷമം പക്ഷെ ആരും കണ്ടില്ല; താനൊഴിച്ച് . സന്ധ്യക്ക് അമ്പലത്തിൽ വിളക്ക് കൊളുത്തിയപ്പോൾ ഉണ്ണിക്കുട്ടന് നല്ല ബുദ്ധി നൽകണേയെന്ന് അവർ ദൈവങ്ങളോട് കരഞ്ഞ് പറയുന്നത് താൻ മാത്രമേ ശ്രദ്ധിച്ചുള്ളു. അതിവിശാലമായിക്കിടക്കുന്ന ഈ പറമ്പിലുള്ള മൂന്ന് സർപ്പക്കാവിലും ഞങ്ങൾ മാറി മാറി ഓരോരുത്തരാണ് ദിവസേന വിളക്കു കൊളുത്താറുള്ളത്. ഈ പരിചയത്തിൽ നിന്ന് കിട്ടിയ ധൈര്യത്തിലായിരിക്കും അവൻ അങ്ങിനെ ചെയ്തത് എന്ന് പറഞ്ഞ് താൻ അമ്മായിയെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അവൻ ഇങ്ങനെ വീണ്ടുവിചാരമില്ലാത്തവനായാൽ ഇനി എന്തൊക്കെ വരുത്തിക്കൂട്ടുമോ എന്തോ എന്ന അമ്മായിയുടെ മനസ്സിലെ ആധി ക്രമേണ എല്ലാവരുടെയും ഉള്ളിലെ ആശങ്കയായി മാറിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.
ആരോ തോളിൽ തട്ടി വിളിക്കുന്നു എന്ന് തോന്നി. കണ്ണുകൾ ആയാസപ്പെട്ട് തുറന്നു. ചെറിയച്ഛനാണ്. സഞ്ചയനം ഇന്നേക്ക് അഞ്ചാം ദിനവും തെളിച്ചു കുളി, പുല വീടൽ, അടിയന്തിരം ഇവ ഒരുമിച്ച് പതിനൊന്നാം ദിനവും ആക്കിയാലോ എന്ന് തന്നോട് അഭിപ്രായം ചോദിക്കുകയാണ്. ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടി. ചിത ഏറെക്കുറെ കത്തിയമർന്നിരിക്കുന്നു. പാതി കുടിച്ച കട്ടൻ ചായയുടെ ബാക്കി കൂടെ പൂർത്തിയാക്കി കാലുകൾ മുന്നോട്ട് നീട്ടി പുറകിലേക്ക് ചാഞ്ഞ് ഇരുന്നു. മനസ്സിലെ ചിത്രങ്ങൾ വീണ്ടും പുറകോട്ട് ഓടിക്കൊണ്ടിരുന്നു.
ഉണ്ണി കാര്യങ്ങളെ ഗൗരവമായി എടുക്കാതെ എല്ലാം നിസ്സാരമായി കാണുന്നതിനെപ്പറ്റിയും അവന്റെ ശ്രദ്ധയില്ലായ്മയെപ്പറ്റിയും അമ്മായി ഒരിക്കൽ പറഞ്ഞതോർക്കുന്നു. അന്ന് ഞങ്ങൾ ആറാം തരത്തിൽ പഠിക്കുന്നു. കണക്കിന് ക്ലാസ്സിൽ ഏറ്റവും മിടുക്കൻ ഉണ്ണി തന്നെയായിരുന്നു. വല്യമ്മാൻ ആറു മാസം കൂടുമ്പോൾ സ്ഥിരമായി ആവണക്കെണ്ണയിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് സേവിച്ച് വയർ ഇളക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങൾ കുറച്ച് മുതിർന്ന് തുടങ്ങിയല്ലോ എന്ന് കരുതിയിട്ടാകണം പുഴക്ക് അക്കരെ രണ്ട് കിലോമീറ്റർ അപ്പുറമുള്ള കൊടുങ്ങല്ലൂർ ടൗണിൽ പോയി നാരങ്ങ വാങ്ങി വരുവാൻ വല്യമ്മാൻ ഉണ്ണിയെ ചട്ടം കെട്ടി. മകരം ഒന്നിന്റെ താലപ്പൊലി ഉത്സവത്തിന്റെ തിരക്കിലമർന്ന് നഗരം പൂർണ്ണമായും പൊടിപടലത്തിൽ മുങ്ങി സകലവിധ കച്ചവടങ്ങളും പ്രദർശനങ്ങളും കൂടാതെ മരണക്കിണർ , മാജിക്, കൺകെട്ട് വിദ്യ, ആന മയിൽ ഒട്ടകം, കറങ്ങുന്ന ഊഞ്ഞാൽ തുടങ്ങിയ എല്ലാവിധ പറ്റിക്കൽ പരിപാടികളാലും കൊഴുത്ത് നിൽക്കുന്ന സമയമായിരുന്നു. ഉത്സവത്തിരക്കിൽ അല്പം വൈകിയാണെങ്കിലും ഉണ്ണി സാധനം തിരക്കിപ്പിടിച്ച് വാങ്ങിക്കൊണ്ട് വന്നു് അമ്മാവൻ മുമ്പാകെ അഭിമാനത്തോടെ സമർപ്പിച്ചു. പിന്നെ കേട്ടത് അമ്മായിയുടെ കരച്ചിലും അമ്മാവന്റെ ശകാരവുമായിരുന്നു. ഞങ്ങൾ എല്ലാവരും കാര്യമറിയാൻ ഓടിച്ചെന്ന് നോക്കുമ്പോൾ തിണ്ണയിലിരിക്കുന്ന അമ്മാവന്റെ അടുത്ത് ചെറുനാരങ്ങയുടെ അതേ വലുപ്പത്തിലുള്ള മൂന്ന് ചെറിയ നാരങ്ങകൾ ഇരിക്കുന്നു. നല്ല സുന്ദരൻ മധുര നാരങ്ങകൾ. അത്രയും ചെറുത് കണ്ടുപിടിക്കാൻ നന്നെ പാടു പെട്ടെന്ന് പിന്നീട് ഒരിക്കൽ കളിയായി ഉണ്ണി തന്നോട് പറഞ്ഞതോർക്കുന്നു.
ഏതു കാര്യത്തിലും വരുംവരായ്കയെപ്പറ്റി ഒട്ടുമേ ചിന്തിക്കാത്ത പ്രകൃതക്കാരനായിട്ടാണ് ഉണ്ണി വളരുന്നത് എന്ന് ഓരോ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. അന്ന് ഞങ്ങൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. പറമ്പിന്റെ വടക്കേയറ്റത്തുള്ള വീട്ടിൽ വലിയമ്മയും കുടുംബവുമായിരുന്നു. വലിയമ്മയുടെ മൂത്ത മകളെ വലിയ ദൂരെയല്ലാതെ കയ്പമംഗലം എന്ന സ്ഥലത്തേക്കായിരുന്നു കെട്ടിച്ചു വിട്ടിരുന്നത്. അവിടെ ആ ചേച്ചിവീട്ടിലേക്ക് പലതവണ ഒറ്റക്കും കൂട്ടായും ബസ്സിലും നടന്നും പോയി ഞങ്ങൾക്ക് നല്ല പരിചയവുമുണ്ടായിരുന്നു. ഒരു ദിവസം ഉണ്ണി, നാളെയേ മടങ്ങി വരൂ എന്ന് പറഞ്ഞ് ആ ചേച്ചിവീട്ടിലേക്ക് പോയിട്ട് പിറ്റേന്ന് രാവിലെ ഇവിടെ വീട്ടിൽ തിരിച്ചെത്തിയത് 45 കിലോമീറ്റർ അകലെയുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദവുമായിട്ടാണ്.
ഉണ്ണി അതുവരെ ഒറ്റക്ക് ഗുരുവായൂർ പോയിട്ടേയില്ല. ചോദിച്ചപ്പോൾ കാര്യം പുറത്തു വന്നു. വീട്ടിൽ പറഞ്ഞാൽ ഒറ്റക്ക് വിടില്ല എന്ന് നന്നായി അറിയാവുന്നതിനാലാണ് ചേച്ചിവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയത്. നേരെ ഗുരുവായൂർക്കുള്ള ബസ്സിൽ കയറി. പറമ്പിന്റെ പടിഞ്ഞാറ് അതിർത്തിയിലെ വീട്ടിൽ ചെറിയമ്മയുടെ കുടുംബമായിരുന്നു. ചെറിയച്ഛന് ഗുരുവായൂർ ദേവസ്വത്തിൽ ജോലിയായിരുന്നതിനാൽ പുള്ളി ഒറ്റക്ക് അവിടെ ക്വാർട്ടേഴ്സിൽ തങ്ങി ആഴ്ചയിൽ വരുമായിരുന്നു. പ്രദേശവാസിയായ കണ്ടക്ടർക്ക് ഞങ്ങളെയെല്ലാം അറിയാമായിരുന്നതിനാൽ കണ്ടക്ടർ ഉണ്ണിയെ കൊണ്ടുപോയി ചെറിയച്ഛനെ ഏൽപ്പിച്ചു. അന്ന് അവിടെ തങ്ങി , പിറ്റേന്ന് പുലർച്ചെ ചെറിയച്ഛനൊപ്പം ദർശനവും നടത്തി. പ്രസാദമെല്ലാം വാങ്ങിക്കൊടുത്ത് വഴിക്കൊന്നും ഇറങ്ങരുത് എന്ന ഉപദേശവും കൊടുത്ത് തലേ ദിവസം കയറി വന്ന അതേ ബസ്സിൽ തന്നെ ചെറിയച്ഛൻ നേരിട്ട് ഇങ്ങോട്ട് കയറ്റി വിടുകയാണ് ചെയ്തത്. ഇങ്ങനെയായാൽ ഇവൻ ഇനി എങ്ങോട്ടൊക്കെ പോകുമോ ആവോ എന്റെ നാത്തൂനെ എന്നായിരുന്നു കാര്യമറിഞ്ഞ് തളർന്നു പോയ അമ്മായി തന്റെ അമ്മയോട് പിന്നീട് വിഷമം പങ്കിട്ടത്. പക്ഷെ അമ്മായിയുടെ ആശങ്ക ഒട്ടുമേ അസ്ഥാനത്തായിരുന്നില്ല എന്ന് വൈകാതെ തന്നെ കാലം തെളിയിച്ചു.
അതൊരു പരീക്ഷണവും പരിശീലനവും ആയിരുന്നുവോ എന്ന് പിന്നീട് നടന്ന സംഭവം കൂട്ടി വായിച്ചപ്പോൾ തോന്നിയിട്ടുണ്ട്. അടുത്ത വർഷം കാവിലെ മീന ഭരണി ഉത്സവത്തിന്റെ തലേ ദിവസത്തെ അശ്വതി കാവു തീണ്ടലിൽ പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്ര പരിസരത്ത് ചെമ്പട്ട് ഉടുത്ത് അരമണിയും ചിലമ്പുമണിഞ്ഞ് വാളുയർത്തിപ്പിടിച്ച് ഭക്തി ലഹരിയിൽ കടൽ പോലെ ഇരമ്പി മറിയുമ്പോൾ, ഞാനൊന്ന് കാവിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ ഉണ്ണി പിന്നീട് തിരിച്ചു വന്നില്ല. എല്ലാവരും ഒറ്റക്കും കൂട്ടായും പോലീസ് മുഖേനയും ഒക്കെ ദിവസങ്ങളും മാസങ്ങളും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മായി പൂർണ്ണമായും തകർന്നു പോയി. ഏറെ നാൾ കിടപ്പിൽ തന്നെയായിരുന്നു. വർഷങ്ങളെടുത്തു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ. പിന്നീട് എട്ട് പത്തു വർഷങ്ങൾക്കു ശേഷം നാട്ടിൽ നിന്ന് ഉത്തരേന്ത്യയിൽ തീർത്ഥാടനത്തിന് പോയ ഒരു സംഘത്തിലെ ചിലർ ശൃംഗേരിയിലെ ശാരദാ പീഠത്തിൽ തങ്ങിയ വേളയിൽ അവിടെ വച്ച് ഒരു യോഗിയെ പരിചയപ്പെടുകയുണ്ടായെന്നും കുറച്ച് വർഷങ്ങൾക്കു മുമ്പ് ഉണ്ണിയുടെ സ്ഥലകാല , ആകാര, സംസാര ലക്ഷണങ്ങളോടെ ഒരു യുവാവ് ബദരിനാഥിലെ ജ്യോതിർ മഠത്തിൽ ഉണ്ടായിരുന്നതായും ഈ യോഗിയിൽ നിന്ന് സന്യാസ ദീക്ഷയെടുത്തിരുന്നതായും അറിയുവാൻ കഴിഞ്ഞുവെന്ന് പറയപ്പെടുന്നു.
ആളും ആരവവും എല്ലാം ഒഴിഞ്ഞിരിക്കുന്നു. കനലെരിഞ്ഞടങ്ങിയ ചിതക്കരികിലേക്ക് പതിയെ എഴുന്നേറ്റ് ചെന്നു മുട്ടുകുത്തി ഇരുന്നു. തന്റെ മകൻ കടിഞ്ഞൂൽ പൊട്ടനായിട്ടെങ്കിലും ഒന്ന് തിരിച്ചു വന്നെങ്കിൽ എന്ന് എത്രയോ ദിവസങ്ങളിൽ അമ്മായി ആഗ്രഹിച്ചു കാണും; തിരിച്ച് വന്നതായി സങ്കൽപ്പിച്ചും കാണും .
കൈകൾ കൂപ്പി കണ്ണുകളടച്ചു . എന്നിൽ അർപ്പിതമായ ഈ നിയോഗം പൂർത്തിയാക്കാനായിട്ട് , പതിനൊന്ന് ദിവസത്തേക്ക്, എന്റെ സ്വതസിദ്ധമായ വേഷച്ചാർത്തുകളെല്ലാം ഞാനിവിടെ അഴിച്ച് വയ്ക്കട്ടെ….! എങ്ങോ മറഞ്ഞുപോയ ഉണ്ണിയുടെ മനോവികാരങ്ങളുടെയും വിചാരങ്ങളുടെയും ഒരു അദൃശ്യ സാന്നിദ്ധ്യം ഇപ്പോൾ ഒരു പ്രാവശ്യത്തേക്ക് …; എവിടെയോ മാഞ്ഞു പോയ ഉണ്ണിക്കുട്ടന്റെ ചേതനയുടെ ഒരു ആത്മീയ സാന്നിദ്ധ്യം ഇപ്പോൾ ഒരു പ്രാവശ്യത്തേക്ക്…; എന്നിൽ വന്ന് നിറഞ്ഞ് കവിയേണമേ … ! അങ്ങിനെ ഉണ്ണിയായി പകർന്നാട്ടം നടത്തി ഈ ദൗത്യം പൂർത്തികരിക്കുവാൻ എനിക്ക് സാധിക്കണേ ..!
ആചാര്യ സ്വാമികളുടെ ഭജഗോവിന്ദത്തിലെ ഈരടികളെയും വഹിച്ചു കൊണ്ടു വന്ന ഒരു തണുത്ത കാറ്റ്, അനുഗ്രഹം ചൊരിഞ്ഞ് ആശീർവദിക്കുന്ന മട്ടിൽ അപ്പോൾ അവിടെയാകെ പരന്നൊഴുകുവാൻ തുടങ്ങി.