തെരുവിൽ ഒരു മനുഷ്യൻ

തെരുവിൽ ഒരു മനുഷ്യൻ

ഫാരി

ഓഫീസിൽ ഉദ്യോഗം ചെയ്യുന്ന ഗോപാലന് സാധാരണ ഒരു പുസ്തകം വായിച്ചു തീർക്കാൻ ഒരാഴ്ചയോളം സമയമെടുക്കും, ചിലപ്പോൾ ഒരു മാസവും കടക്കും. ഓഫീസ് ജോലിയിൽ നിന്നും മിച്ചം കിട്ടുന്ന സമയം പുസ്തകത്തിന് സമർപ്പിക്കാത്തപ്പോഴാണ് പുസ്തകം വായനയെ ഒരു മാസമായി വലിച്ചു നീട്ടി അതിന്റെ കോപം ഗോപാലനെ ധരിപ്പിക്കുന്നത്. ഒരാഴ്ച ആയാലും ശരി ഒരു മാസമായാലും ശരി, വായിച്ചു തീർത്താൽ ഗോപാലൻ തന്റെ പ്രിയതമയായി തീർന്ന പുസ്തകത്തേയും കൂടെക്കൂട്ടി ആനന്ദ കൊടുമുടിയിലേക്കൊരു ഉല്ലാസ യാത്ര പോവും, ആരുമൊന്നുമറിയാതെ. പുസ്തകമാണെങ്കിലോ… ഗോപാലൻ്റെ ആത്മാവിനെ ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചും, സന്തോഷം പകർന്ന് സ്വാന്തനിപ്പിച്ചും, തുഷാരം കൊണ്ട് തണുപ്പിച്ചും ആനന്ദ ലഹരിയുടെ മായാലോകത്തേക്ക് തള്ളിവിടുകയും ചെയ്യും.

എന്നിരിക്കെ, മാധവൻ നായരുടെ ‘തെരുവ് മനുഷ്യൻ’ എന്ന നോവൽ വായിച്ചു തീർക്കാൻ ഗോപാലന് ഒരറ്റ ദിവസമേ വേണ്ടി വന്നുള്ളൂ. വായിച്ചു തീർന്നതും പുസ്തകം ഒരു കഴുകനായി മാറുന്നത് ഗോപാലൻ ഇരു കണ്ണാലെ കണ്ടു. പൊടുന്നനെ, കൂർത്ത കട്ടിയുള്ള ചുണ്ട് കൊണ്ട് ആ കഴുകൻ ഗോപാലൻ്റെ മനസ്സിനെ കൊത്തിനുറുക്കി വലിക്കാൻ തുടങ്ങി. ഗോപാലൻ്റെ ആത്മാവ് വേദനയിൽ പുളഞ്ഞ് മറിഞ്ഞു. സഹിക്കവയ്യാതെ ഗോപാലൻ്റെ ആത്മാവ് ശരീരം വിട്ട് തെരുവുകളിലേക്ക് വേച്ച് വേച്ചിറങ്ങി അലയാൻ തുടങ്ങി. അലഞ്ഞ് നടന്നവസാനം മുന്നിലായി പരന്നുകിടക്കുന്ന നീറുന്ന യാഥാർത്ഥ്യങ്ങളുടെ അറ്റമില്ലാ കടലിലേക്ക് ഊളിയിട്ട് ആഴ്ന്നിറങ്ങിയപ്പോൾ, ചുടു കടലിൽ ആനന്ദ മായാലോകത്തിലെ തുഷാരങ്ങൾ അലിഞ്ഞില്ലാതാവുന്നതും കണ്ട് ആഴക്കടലിലെ വേദനയോട് കൂടിയ ചുടു സുഖത്തിൽ ഗോപാലൻ്റെ ആത്മാവ് മതിമറന്നുല്ലസിച്ച് നീന്തി തുടിച്ചു…
ആഴക്കടലിൽ നിന്നും മുങ്ങിയെണീറ്റ് തിരിച്ച് വീട്ടിലെത്തിയെപ്പോൾ, ഇനി എന്ത് എന്ന കനമ്മുള്ള ചോദ്യമായിരുന്നു തലയിൽ ഭാരം കൂട്ടിയത്.

കനപ്പെട്ട ചോദ്യവും തലയിലേറ്റി ഗോപാലൻ്റെ ശരീരം വീട്ടിലെ കൊച്ചു പുസ്തകശാലയിൽ ഗമയോടെ നിവർന്ന് നിൽക്കുന്ന മുഴുത്ത പുസ്തകങ്ങളുടെ നെറുകകളിലൂടെ തൻ്റെ ഉരുണ്ട കണ്ണിനെ ഉരുട്ടിവിട്ടു. ഗോപാലൻ്റെ വിരലുകൾ ഷെൽഫുകളിൽ മനസ്സിനെ കൊത്തി വലിക്കുന്ന കഴുകൻമാരെ തപ്പി പുസ്തകങ്ങളുടെ മണ്ടകളിലൂടെ ഓട്ടം തുടങ്ങി. യാഥാർത്ഥ്യങ്ങളുടെ ആഴക്കടലിൽ നീന്തിത്തുടിക്കാൻ ഗോപാലൻ്റെ ആത്മാവ് വെമ്പൽ കൂട്ടുകയായിരുന്നു. ഓരോ പുസ്തകങ്ങളുടെയും ഉടയാട മാറ്റി അഴകാർന്ന മാറിലേക്ക് നോക്കുമ്പോഴെല്ലാം ഗോപാലൻ തൻ്റെ ആത്മാവിനോട് മ്ലാനമായി മന്ത്രിച്ചു ‘എല്ലാം മായാലോകം, ആനന്ദ മായാലോകം’.

‘തെരുവ് മനുഷ്യൻ’ ഗോപാലനെ ദിവസങ്ങളോളം തുടരെത്തുടരെ ആക്രമിച്ച് പരവശനാക്കിയ ശേഷം അതിന്റെ പുസ്തക തടവറയിൽ തടവുപ്പുള്ളിയാക്കി തളച്ചിട്ടു. പല തവണ വായനയെ ആയുധീകരിച്ച് തടവറ ഭേദിച്ച് പുറത്ത് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും, എല്ലാം നിഷ്ഫലമായിരുന്നു. ഓരോ തവണയും പുതിയൊരു പുസ്തകം വായിച്ചു തീർക്കാനൊരുങ്ങുന്ന ഗോപാലൻ ഒടുവിൽ വായിച്ചു തീരുന്നത് ‘തെരുവ് മനുഷ്യനെ’യായിരിക്കും. അങ്ങനെ പല തവണയായി ഗോപാലൻ ‘തെരുവ് മനുഷ്യനെ’ പലയാവർത്തി വായിച്ചു തീർത്തു. ഓരോ തവണയും പുസ്തകം കഴുകനായി മാറി, ഗോപാലൻ വേദനയുടെ ആഴക്കടലിൽ നീന്തിത്തുടിച്ചു, ‘തെരുവ് മനുഷ്യൻ’ അതിന്റെ തടവറ സുഭദ്രമാക്കി…

ഒരു പുസ്തകം പോലും ഗോപാലന് മുമ്പിൽ ‘തെരുവ് മനുഷ്യനായി’ പരിണമിച്ചില്ല, കഴുകനായി രൂപം പ്രാപിച്ചില്ല, പുതിയൊരു ലോകം പടുത്തുയർത്തിയില്ല.

‘തെരുവ് മനുഷ്യൻ’ പോലോത്തെ ഒന്നും തന്നെ കണ്ടുകിട്ടാത്തതിൽ അരിശം പൂണ്ട്, സങ്കടം കൊണ്ട് ഒടുക്കം ഗോപാലൻ തൻ്റെ ആത്മാവിനോട് ആഴത്തിൽ മുരണ്ടു ‘ഇതുപോലൊരണ്ണം എനിക്കും എഴുതിയാലെന്താ?…’

ആത്മാവിന്റെ ഹൃദയാന്തരങ്ങളിലെവിടെയോ വെച്ച് മുരൾച്ച മഹത്തരമായൊരു മോഹമായി രൂപാന്തരം കൊണ്ടിരുന്നു, ഗോപാലൻ പോലുമറിയാതെ. ആ മഹത്തരമായ മോഹം പുസ്തക തടവറയിൽ നിന്നും ഗോപാലനെ ഖണ്ഡശഃ മോചിപ്പിച്ച് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളിലേക്ക് ചൂഴ്ന്ന് ചെല്ലാനുള്ള സ്വാതന്ത്ര്യം കൂടി ഗോപാലന് നേടിക്കൊടുത്തു.

ഗോപാലൻ്റെ വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേ ഓഫീസിലേക്കുള്ളൂ. പറഞ്ഞിട്ടെന്ത് കാര്യം, ധൃതി പിടിച്ച നഗരത്തിന്റെ തിരക്ക് പിടിച്ച റോഡികളിലൂടെ നടന്ന് ഓഫീസിലെത്തുമ്പോഴേക്കും ഒരു മല കയറിയ പ്രതീതിയായിരിക്കും. പിന്നെ കാറ്റും കൊണ്ട് ഓഫീസിൽ വിശാലമായൊന്നിരിക്കുമ്പോഴാണ് ആ പ്രതീതിയൊന്ന് ഉൾവലിഞ്ഞ് മാഞ്ഞുപോകുന്നത്.

തടവറയിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ച പിറ്റേന്ന് പോലീസ് സ്റ്റേഷനും പിന്നിട്ട് തിരക്ക് പിടിച്ച നഗരത്തിലൂടെ ഓഫീസിലേക്ക് പോകും വഴി തൻ്റെ അരികിലൂടെ ഉരുണ്ടും ഇഴഞ്ഞും ഞരങ്ങിയും ഞൊണ്ടിയും മൂന്ന് കാലിലും നാല് കാലിലുമെല്ലാം ധൃതിയോ തിരക്കോ ഒന്നും തന്നെ കൂടാതെ കടന്നു പോകുന്ന യാചകരെ കണ്ടപ്പോൾ, ഇവരെല്ലാം ഇവിടെ ഉണ്ടായിരുന്നോ എന്ന ഊക്കൻ ചോദ്യമാണ് ഗോപാലൻ തൻ്റെ മനസ്സിനോട് ചോദിച്ചത്. അട്ടഹസ്സിക്കുന്ന നീണ്ടൊരു മൗനം മാത്രമായിരുന്നു മനസ്സിന്റെ മറുപടി.

വൈകുന്നേരം ജോലിയും തീർത്ത് ഓഫീസും വിട്ട് വീട്ടിലേക്ക് മടങ്ങും നേരം, ഇഴഞ്ഞ് നീങ്ങുന്നൊരു യാചകനെ ഗോപാലൻ്റെ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ, ഗോപാലൻ്റെ മനസ്സ് കൈകളോടൊരു സ്വകാര്യം പറഞ്ഞു. കൈ അതിൻ്റെ നീരിളിപ്പിടിത്തതിൽ ഞെരുങ്ങിയമരുന്ന നാണയത്തുട്ടുകൾക്ക് സ്വകാര്യമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. യാചകൻ തൻ്റെ മുന്നിലേക്ക് ചാടി വീണ് ഒച്ച വെച്ചാഹ്ലാദിച്ച് തുള്ളിച്ചാടുന്ന നാണയ തുട്ടുകൾ ഒച്ച വെക്കാതെ പെറുക്കിയെടുത്ത ശേഷം, മങ്ങിയ നയനങ്ങൾ കൊണ്ട് ഗോപാലൻ്റെ മനസ്സിനെ ഉലച്ചു കളയും വിധം ദയനീയമായൊരു നോട്ടം തിരിച്ചും ഇട്ട് കൊടുത്ത് യാചകൻ തൻ്റെ ഇഴച്ചിൽ തുടർന്നെങ്കിലും, യാചക ജീവിതത്തിന്റെ ഓരോ അടരുകളും അടർത്തിയെടുത്ത് പകർത്തിയാൽ മാത്രമേ തൻ്റെ എഴുത്ത് പരിപൂർണ്ണമാവൂ എന്ന ചിന്ത ഗോപാലൻ്റെ മനസ്സിൽ ബലപ്പെടുത്തുന്നതായിരുന്നു ആ മങ്ങിയ നയന നോട്ടം. ഉലയുന്ന മനസ്സുമായാണ് പിന്നീട് ഗോപാലൻ വീട്ടിലേക്കുള്ള പാത നടന്നു പൂർത്തീകരിച്ചത്.

അത്താഴത്തിന് ഗോപാലൻ പാത്രത്തിലുള്ള ചോറും ഉപ്പേരിയും പപ്പടവുമെല്ലാം നിശ്ശബ്ദം വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ, ആ മങ്ങിയ നയനനോട്ടമാണ് ഗോപാലനെ അന്നേരമത്രയും തുരു തുരെ ആക്രമിച്ച് വേട്ടയാടിയത്. അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ, പേനയെടുത്ത് ഗോപാലൻ പേപ്പറിനു മുന്നിൽ തപസ്സിരുന്നു. പേനയുടെ നാഥന് മഷിമഴ പെയ്യിക്കാൻ മാത്രമുള്ള സാധുതകളൊന്നും കണ്ടു കിട്ടാത്തതിനാൽ പേപ്പർ തരിശുനിലമായി തന്നെ നിലകൊണ്ടു.

ഗോപാലൻ്റെ കൈകളിലൂടെയും മാറിലൂടെയും തലയിലൂടെയുമെല്ലാം നെട്ടോട്ടം പാഞ്ഞിരുന്ന പേന മേശയുടെ അറ്റത്തായി ചിതറിക്കിടക്കുന്ന നാണയത്തുട്ടുകളെ തലകൊണ്ടിടിച്ച് തെറിപ്പിച്ച് പായാൻ ശ്രമിക്കവെ, ഒന്ന് നിന്നു… മനസ്സിറഞ്ഞ് മന്ദഹസ്സിക്കുന്ന ഗോപാലൻ്റെ മുഖത്തേക്കാണ് പിന്നീട് പേന പതിയെ വലിഞ്ഞു കയറിയത്.

യാചകരുടെ ജീവിതാടരുകൾ തന്ത്രപരമായി മോഷ്ടിച്ചെടുക്കാൻ വേണ്ടുന്ന കുതന്ത്രമായി ഈ നാണയ തുട്ടുകളെ പ്രയോഗിക്കാമെന്നും, പേപ്പറിൽ മഷിമഴ തീർക്കാമെന്നും മനസ്സിൽ ചിത്രീകരിച്ച് നിജപ്പെടുത്തുന്ന ഗോപാലൻ്റെ മനോജ്ഞമായ പ്രക്രിയയായിരുന്നു ആ മനോഹരമായ മന്ദഹാസം.

പിറ്റേന്ന്, അത്യുത്സാഹത്തോടെ കുതന്ത്രങ്ങളും കയ്യിലേന്തി യാചകരെയും പരതി ഗോപാലൻ നേരത്തെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു. റോഡരികിലൂടെ ഒറ്റക്കാലിൽ പോകുന്ന ഒരു യാചകനെ കണ്ടപ്പോൾ, തൻ്റെയടുത്തേക്ക് സന്തോഷ പൂർവ്വം കൈ കൊണ്ട് വിളിച്ചു വരുത്തി ഗോപാലൻ അഞ്ചിൻ്റെ രണ്ട് കോയനുകൾ കൊടുത്തു. മോഷണത്തിനു മുന്നോടിയെന്നോണം അപക്വമായൊരു ചിരിയും കൂടി ഗോപാലൻ നാണയത്തോടൊപ്പം കൂട്ടിക്കൊടുത്തിരുന്നു.

നാണയങ്ങളിലേക്ക് സസൂക്ഷ്മം നോക്കി, കൈ കൊണ്ട് തിരിച്ചൊരാംഗ്യവും കാണിച്ച് യാചകൻ ഗോപാലനിൽ നിന്നും ചാടി കുതിച്ച് പോയപ്പോൾ, ആംഗ്യ ഭാഷയിൽ നന്ദി പറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞ ഗോപാലൻ മുഖത്ത് വിചിത്രമായൊരു ഭാവമുണ്ടാക്കി ചമ്മലതിലൊളിപ്പിച്ചു വെച്ച് ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. താനൊളിപ്പിച്ച രഹസ്യമായ ചമ്മൽ ആരും തന്നെ കണ്ടിട്ടില്ലായെന്ന് ഉറപ്പു വരുത്തിയ ശേഷം, അടുത്ത ഇരയെയും നോക്കി ഗോപാലൻ വീണ്ടും മുന്നോട്ട് നീങ്ങി.

ഗോപാലൻ്റെ കണ്ണുകൾ റോഡിന്റെ ഇടങ്ങുംവലങ്ങും തങ്ങി നിന്ന് യാചകരെ തപ്പുന്നതിനിടെയാണ് സിനിമയുടെ വർണ്ണാഭമായ ചുവർപരസ്യത്തിനു കീഴെ വർണ്ണമേതെന്ന് നിർവചിക്കാൻ സാധിക്കാത്തൊരു ഇളകുന്ന ഭണ്ഡാരം കിടക്കുന്നത് ഗോപാലൻ്റെ ശ്രദ്ധയിൽ പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ, താടിയും മുടിയും നീണ്ടു വളർന്ന്, മെലിഞ്ഞൊട്ടിയ ഭൂതം പോലോത്തൊരു യാചകൻ ചുരുണ്ട് കൂടി കിടക്കുന്നു. സന്തോഷം കൊണ്ട് വീർപ്പുമുട്ടി അടുത്തേക്ക് ചെന്ന് ഗോപാലൻ യാചകൻ്റെ മുഖ മുന്നിലേക്കായി രണ്ടിന്റെ രണ്ട് കോയിനുകൾ ഇട്ട് കൊടുത്തു. യാചകൻ ആ രണ്ട് കോയിനുകളും ദ്രുതഗതിയിൽ വാരിയെടുത്ത് ഗോപാലൻ്റെ മുഖത്തേക്ക് ഒരറ്റ ഏറ്…
‘ആർക്ക് വ്യേണടോ അൻ്റെ രണ്ടുർപ്യ?’

ഒരു മാത്രക്കൊണ്ട് ആസനസ്ഥനായി മാറിയ യാചകൻ്റെ ഒട്ടി വലിഞ്ഞ്, സുഷ്കമായ മുഖത്ത് ദേഷ്യത്തിൻ്റെ തിരമാലകൾ ഇരമ്പിയാർത്തു. ഗോപാലൻ പിന്നോട്ടടിച്ച് കോയിനുകൾ തീർത്ത മുഖത്തെ ചുവന്ന പാടുകളും തടവി യാചകൻ്റെ മുഖം തുളച്ച് വേദനിപ്പിക്കാനെന്നോണം രൂക്ഷമായൊരു നോട്ടം തിരിച്ചും എറിഞ്ഞു. ധൃതി പിടിച്ച നഗരം ധൃതി മാറ്റി വെച്ച് തന്നെ നിരീക്ഷിക്കുന്നതിൽ ധൃതി പിടിക്കുന്നുണ്ടോ എന്നൊരു തോന്നൽ ഗോപാലൻ്റെ മനസ്സിനെ തുറിച്ചു നോക്കിയതോടെ, ഒന്നും തന്നെ മിണ്ടാതെ ഓഫീസിലേക്ക് നീങ്ങിയ ഗോപാലൻ മനസ്സിനോട് ഉരുവിട്ടു
‘യാചകർ നീചരാണ്, നീചരാണ് യാചകർ’

ഓഫീസിലെ ഉദ്യോഗ വേളയിൽ സ്വസ്ഥമായിരിക്കാറുള്ള ഗോപാലൻ്റെ മനസ്സ് ഉരുണ്ട് മറിയുകയാണ്. തന്നെ ‘തെരുവ് മനുഷ്യൻ്റെ’ തടവറയിൽ നിന്നും രക്ഷിച്ച എഴുത്തെന്ന മഹത്തരമായ മോഹത്തെ ആ യാചകൻ്റെ ഭൂതം അതി മാരകമായി ആക്രമിക്കുകയാണെന്ന് തിരിച്ചറിയേണ്ട നിമിഷം, പരോപകാരമെന്ന നിലയിൽ, അല്ല ഇനിയും താൻ തടവിലാക്കപ്പെടുമ്പോൾ തൻ്റെ രക്ഷകനെന്ന നിലയിൽ മഹത്തരമായ മോഹത്തെ സംരക്ഷിക്കണമെന്ന പ്രതിജ്ഞ ഗോപാലൻ്റെ മനസ്സ് ഉറക്കെ ചൊല്ലി യാചകൻ്റെ ഭൂതത്തെ അതിശക്തമായി തിരിച്ചാക്രമിച്ചു. യാചകൻ്റെ ഭൂതം തീർത്തു വിടുന്ന ഓരോ ദുർചെയ്തികളും മറികടന്ന്, പ്രയാസപ്പെട്ട് ഗോപാലൻ ഒടുക്കം യാചകൻ്റെ ഭൂതത്തെ കീഴ്പ്പെടുത്തി, ആത്മവിശ്വാസത്തിൻ്റെ ചങ്ങലയിൽ തളച്ചിട്ടു.

ഉദ്യോഗം തീരുമ്പോൾ ഗോപാലൻ്റെ മനസ്സ് പഴയ പടി സ്വസ്ഥവും ശാന്തവുമായിരുന്നു. ഓഫീസിൽ നിന്നും ഇറങ്ങാനുദ്ദേശിച്ചപ്പോൾ, ഗോപാലൻ യാചകരിൽ നിന്നും തൻ്റെ എഴുത്തിൻ്റെ ചുക്കാൻ തിരിക്കാനും ഉദ്ദേശിച്ചിരുന്നു. ഈ വിശാലമായ ലോകത്തെ സസൂക്ഷ്മം നിരീക്ഷിച്ചാൽ നീറുന്ന യാഥാർത്ഥ്യങ്ങളുടെയൊരു സാഗരം തന്നെ തെളിഞ്ഞു വരുമെന്ന ഗോപാലൻ്റെ തെളിഞ്ഞ വിശ്വാസമായിരുന്നു അതിന് താങ്ങായി നിന്ന ഹേതുകം.

ഹേതുകമായ വിശ്വാസവും താങ്ങി ഗോപാലൻ യാചകരിലേക്ക് ഒരു നോട്ടവും കൊടുക്കാതെ ഉറച്ച കാൽ വെപ്പുകളോടെ ഓഫീസിൽ നിന്നും വീട്ടിലേക്ക് നടന്നുകൊണ്ടിരിക്കെ, പെട്ടന്ന് പിന്നിൽ നിന്നും പാമ്പിന്റെ സീൽക്കാരം പോലൊരു ശബ്ദം ഉയർന്ന് വന്നു
‘ശ്ശൂ…ശ്ശൂ…’

മുന്നോട്ട് ആഞ്ഞ് വെക്കാനിരുന്ന കാൽ പിൻവലിച്ച് സീൽക്കാരത്തിൻ്റെ ഉറവിടവും പരതി ഗോപാലൻ പിന്നിലേക്ക് കണ്ണുകൾ പായിച്ചു. രാവിലെ കണ്ട അതേ ഭൂത യാചകൻ തന്നെ നോക്കി ഇളിക്കുന്ന വികൃതമായൊരു രംഗത്തിൽ ചെന്നാണ് ഗോപാലൻ പായിച്ചു വിട്ട വിരസമായ കണ്ണുകളിടിച്ച് നിന്നത്. വിരസമായ കണ്ണുകൾ ദേഷ്യം കൊണ്ട് സ്ഫുരിച്ചു.

പിന്നെ ഗോപാലൻ്റെ ശരീരം ഭരിച്ചത് വികാരങ്ങളുടെ ക്രൂര രാജാവായ ദേഷ്യമായിരുന്നു. രാജ്യത്തെയാകമാനം അപമാനിക്കുന്ന പ്രവർത്തിയിലേർപ്പെട്ടതിനാൽ ഭൂത യാചകനെ യുദ്ധം ചെയ്ത് കീഴ്പ്പെടുത്തി വധിക്കാനാണ് ക്രൂര രാജാവ് പ്രജകളോട് ഉത്തരവിട്ടത്. യുദ്ധത്തിന് തയ്യാറായി ഒരുങ്ങി നിന്ന പ്രജകളായ കൈകളുടെ മുന്നിലേക്ക് തിളങ്ങുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ട് കെട്ടുകൾ നീണ്ടു വന്നതോടെ, യുദ്ധ മുറകൾ പയറ്റുന്നതിനു പകരം കൈകൾ സ്തംഭനാവസ്ഥയാണ് കൈവരിച്ചത്. ചടുലമായ ചലനം ഒരു നിമിഷത്തേക്ക് കൈകൾ മറന്ന് പോയി.

നിമിഷങ്ങൾ നീങ്ങി, പതിയെ ഗോപാലൻ്റെ കൈവിരലുകൾ നോട്ട് കെട്ടുകളെ വിഴുങ്ങി ഉള്ളിലേക്ക് കടത്തി വിട്ട് കൈ പള്ളയിൽ ഒതുക്കി വെച്ചു. ശേഷം, സ്വപ്നത്തിൽ മേഘങ്ങളിലൂടെ മന്ദം മന്ദം ആടിയുലഞ്ഞ് നടക്കും പോലെ ഗോപാലൻ ആലസ്യത്തോടെ നടന്നു നടന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് കയറിപ്പോയി.

കുറച്ച് സമയം കഴിഞ്ഞിട്ടാണെങ്കിലും, എസ്.ഐ സാറിന്റെ മുന്നിൽ കാര്യങ്ങൾ സ്പഷ്ടമായി തന്നെ ഗോപാലൻ വിസ്തരിച്ചു കൊടുത്തു. റോഡരികിൽ കിടക്കുന്നൊരു പിച്ചക്കാരനാണ് ഈ നോട്ട് കെട്ടുകൾ തന്നതെന്നും, അയാൾ ഇതെവിടുന്നോ കട്ടതാവണമെന്നും, അയാളെ തക്കതായി ശിക്ഷിക്കണമെന്നുമെല്ലാം അടങ്ങുന്ന തൻ്റെ നിഗമനങ്ങളും ആവിശ്യങ്ങളും ഗോപാലൻ എസ്.ഐ സാറിനു മുന്നിൽ നിവർത്തി വെച്ചു. ഗോപാലൻ്റെ വാക്കുകൾ ദേഷ്യത്തിൻ്റെ കുപ്പായമണിഞ്ഞാണ് വായയിൽ നിന്നും പുറത്തേക്ക് ചാടിയിരുന്നത്.

ഭീമമായ മുഖത്ത് സ്ഥിതി ചെയ്യുന്ന കട്ടിയുള്ള പുരികത്തെയും കട്ടിയുള്ള മൂക്കിനെയും കട്ടിയുള്ള ചുണ്ടിനെയും കോർമയോടെ കോർത്തിണക്കി സാർ ഒരു തരം ഗോഷ്ടി കാണിച്ചു. പോലീസുകാർക്കത് പിച്ചക്കാരനെ പൊക്കാനുള്ള കൽപനയാണെന്ന് വ്യാഖ്യാനിച്ചെടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല.

അൽപ സമയത്തിനുള്ളിൽ തന്നെ ഗോപലൻ്റെ സഹായത്തോടെ ഭൂത യാചകനെ സാറിനു മുമ്പിൽ പോലീസുകാർ ഹാജരാക്കി.

കസേരയിൽ നിന്നും എണീറ്റ് അരമുറുക്കി സാർ ചൊടിയോടെ ഒന്ന് നിന്നു. തൻ്റെ വലിയ നാവിൻ്റെ തല കൊണ്ട് തടിച്ച ചുണ്ടിനെ നനച്ചു.

‘ഇതെല്ലാം താനാണോ ഇയാൾക്ക് കൊടുത്തത്?…’ തലയും സ്വരവും താഴ്ത്തി, മേശന്മേലുള്ള നോട്ട് കെട്ടുകളിലേക്ക് വിരൽ ചൂണ്ടി പമ്മി നിൽക്കുന്ന ഭൂത യാചകനോട് സാർ ചോദിച്ചു. അതെയെന്ന് ഭൂത യാചകൻ തലയാട്ടി.

‘ഈ കാശ് തൻ്റേതന്നേണോ?…’ ഭൂത യാചകൻ്റെ മുഖത്തേക്ക് നോക്കി സാർ പുഞ്ചിരിയോടെ ആരാഞ്ഞു. ഭൂത യാചകനും പല്ല് കാണിച്ച് ചിരിച്ചു.

സാറിന്റെ തടിച്ച കൈ ഭൂത യാചകൻ്റെ ചെകിടത്ത് വന്ന് പതിച്ചതും ‘താനിതെവിടുന്നാടോ കട്ടത്?…’ ഗർജ്ജനം കൊണ്ട് സാർ അന്തരീക്ഷം വിറപ്പിച്ചതും ഒരേ സമയമായിരുന്നു. ഭൂത യാചകൻ തെറിച്ചു വീണു.

സാക്ഷിയായി നിൽക്കുന്ന ഗോപാലൻ ഞെട്ടാതിരുന്നില്ല. എങ്കിലും ഇത് ഭൂത യാചകൻ അർഹിച്ചതാണെന്ന് ഗോപാലൻ്റെ മുഖം ആരോടെന്നില്ലാതെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘തൻ്റെ പേരെന്താ?…’
സാർ ഭൂത യാചകന് നേരെ ചാടിയലറി.

‘ഒരൈഡ്യോ, കാർഡോ ഇല്ലാത്ത ഈ പിച്ചക്കാർക്ക് എവ്ട്ന്നാ സാറേ പേരൊക്കെ?…’ ഇടയ്ക്ക് കയറി ഗോപാലൻ നിയന്ത്രണം വിട്ട് പറഞ്ഞു പോയി.

സാറിന്റെ ക്രൂരമായ കണ്ണുകൾ കൊണ്ടുള്ള അതി ക്രൂരമായ നോട്ടം ഗോപാലനെ ഉരുക്കി കളഞ്ഞതോടെ, ഗോപാലൻ മെല്ലെയൊന്ന് ഒതുങ്ങി.

സാറിന്റെ ചോദ്യത്തിന് ഭൂത യാചകൻ ഒന്നും മിണ്ടുന്നില്ല… പെട്ടന്ന് ഭൂത യാചകനെ വലിയൊരു കൊടുങ്കാറ്റ് വന്നുലച്ചു, കാൽ വാരി ഭിത്തിയിലേക്ക് പ്രഹരിച്ചു. ഭൂത യാചകൻ്റെ മുഖത്ത് നിന്നും ചോര പൊടിഞ്ഞു.

‘സത്യം പറ്യടാ…’
ഇടിയോടും മിന്നലോടും കൂടി വീണ്ടും കൊടുങ്കാറ്റ് ഭൂത യാചകനെ പൊതിഞ്ഞു. ഭൂത യാചകൻ്റെ അവസാനത്തോടെ മാത്രമേ കൊടുങ്കാറ്റ് അവസാനിക്കുകയൊള്ളൂയെന്ന് തിരിച്ചറിഞ്ഞതോടെ ഗോപാലൻ്റെ കാലിൽ നിന്നും ഒരാന്തൽ മുകളിലേക്ക് പൊന്തി.

തുടർന്ന്, ഗോപാലൻ അടിച്ച് വീശുന്ന കൊടുങ്കാറ്റിലേക്ക് എടുത്ത് ചാടി ഭൂത യാചകനെ രക്ഷിക്കാൻ തുനിഞ്ഞതും, കൊടുങ്കാറ്റ് ഗോപാലനെയും പൊതിഞ്ഞു, എന്നിട്ട് ആർത്തട്ടഹസ്സിച്ചു ‘പോലീസിനെ തല്ലാമാത്രായോ?…’

സ്റ്റേഷൻ മുഴുക്കെ ഗോപാലനെയും ഭൂത യാചകനെയും ഏറ്റികൊണ്ട് വീശിയടിച്ച കൊടുങ്കാറ്റ്, ഒടുക്കം വാ തുറന്ന് പിടിച്ച ലോക്കപ്പിലേക്ക് ആഞ്ഞു വീശയതോടെ ഒന്നടങ്ങി. ഗോപാലനും ഭൂത യാചകനും ലോക്കപ്പിലേക്ക് തെറിച്ചു വീണതും, ലോക്കപ്പ് അതിന്റെ വായ മുറിക്കിയടച്ചു.

അനങ്ങാൻ പോലും പറ്റാത്ത ശരീരം കൊണ്ട് ഗോപാലനും ഭൂത യാചകനും ലോക്കപ്പിൻ്റെ രണ്ട് മൂലയിലായിരുന്ന് സ്വസ്ഥത കൊള്ളാനുള്ള ശ്രമം നടത്തി തുടങ്ങി.

കാറ്റും കൊണ്ട് വിശാലമായി വീട്ടിലിരിക്കേണ്ട സമയം ചുട്ട് പുകഞ്ഞ് ഈ ലോക്കപ്പിൽ?… ഗോപാലന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ‘ഏത് കെട്ട സമയത്താണാവോ ഈ വൃത്തികെട്ട ഭൂത യാചകനെ സഹായിക്കാൻ തോന്നിയത്?…’ ഗോപാലൻ്റെ മനസ്സ് കലി കയറി പിറുപിറുത്തു… ഹൃദയം പിടപിടച്ചു…

പോലീസ് സ്റ്റേഷനിൽ നിറഞ്ഞ് തുളുമ്പിയിരുന്ന സൂര്യ പ്രകാശം സമയം അൽപസ്വൽപമായി കുടിച്ച് തീർത്തു, പകരം നിർമ്മിത പ്രകാശം സ്റ്റേഷനിൽ തുളുമ്പാതെ നിറച്ച് വെക്കുകയും ചെയ്തതോടെ, അതുവരെയും മുഖം താഴ്ത്തിയിരുന്ന ഗോപാലൻ മുഖമുയർത്തി വെറുതെ ഭൂത യാചകന് തൻ്റെ തിരുനോട്ടം പ്രകാശതാലത്തിൽ വെച്ച് നീട്ടി കൊടുത്തതാണ്, അത്രെയും നേരം ഭൂത യാചകൻ്റെ കണ്ണുകൾ തൻ്റെ തിരുനോട്ടം ഏറ്റുവാങ്ങാൻ കാത്തിരിക്കുകയായിരുന്നുവെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയതോടെ ഗോപാലന് ദേഷ്യമാണ് വന്നത്. ഉടൻ തന്നെ നോട്ടം മടക്കിയെടുത്ത് ഗോപാലൻ തൻ്റെ കീശയിലേക്ക് മടക്കി വെക്കുകയും ചെയ്തു.

എപ്പോഴും ക്ഷിപ്രപ്രയാണം നടത്തുന്ന ഗോപാലൻ്റെ സമയം അരിച്ചരിച്ചാണ് നീങ്ങുന്നത്. ഗോപാലൻ വീണ്ടുമൊന്ന് ഭൂത യാചകന് തൻ്റെ തിരുനോട്ടം നീട്ടി കൊടുത്തു. അപ്പോഴും ഭൂത യാചകൻ ഗോപാലൻ്റെ നോട്ടവും പ്രതീക്ഷിച്ച് ഗോപാലനെ നോക്കിയിരിക്കുകയാണ്. പക്ഷേ, ഇത്തവണ ഗോപാലന് ദേഷ്യം വന്നില്ല, നോട്ടം മടക്കിയെടുത്തതുമില്ല. ഭൂത യാചകൻ്റെ കരുവാളിച്ച ചുണ്ടുകളിൽ നേർത്തൊരു ചിരിയും, ശോഷിച്ച കണ്ണുകളിലൊരു തിളക്കവും ഗോപാലൻ കണ്ടിരുന്നു, ‘തെരുവ് മനുഷ്യനിൽ’ സങ്കല്പിച്ചിടുത്ത കഥാപാത്രമായ തെരുവ് മനുഷ്യനെ പോലെ…

അവർ പരസ്പരം അങ്ങനെ നോക്കിയിരുന്നു. ഭൂത യാചകൻ്റെ കണ്ണാടിയെന്നോണം ഗോപാലൻ്റെ ചുണ്ടുകളിലും അവ്യക്തമായ നേർത്തൊരു ചിരി മൊട്ടിട്ടു. അവരുടെ നിർനിമേഷമായ നോട്ടത്തിൻ്റെ പ്രായം, സൗഹൃദം പിറന്ന് പക്വതയിലേക്ക് എത്താൻ മാത്രം പോന്നതായിരുന്നു. മൗനമെന്ന മഹത്തായ ഭാഷയിലൂടെ അവർ സൗഹൃദ സംഭാഷണവും നടത്തി പോന്നു.

പോലീസുകാർ തിരിഞ്ഞ് നോക്കിയതേയില്ല. നേരം ഇരട്ടിയായി ഇരുട്ടിയപ്പോൾ ഭൂത യാചകൻ ഉറങ്ങാനെന്നോണം ഭിത്തിയിലേക്ക് തല ചായിച്ചു. ഗോപാലന് ഉറക്കം വന്നില്ല. ശരീരമാസകലം വേദന. മനസ്സിന് വല്ലാത്ത കനവും.

ഈ അശുഭ സമയത്തിൽ താനെഴുതാനിരിക്കുന്ന നോവലിനെ കുറിച്ചുള്ള ചിന്തകൾ ഗോപാലൻ്റെ മനസ്സിലേക്ക് മെല്ലെ നുഴഞ്ഞ് കയറി. ഒന്നുമായില്ലെങ്കിലും നോവലിനെ കുറിച്ചുള്ള ചിന്തകൾ ഗോപാലൻ്റെ അശുഭ സമയത്തെ ശുഭ സമയമാക്കി മാറ്റുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നു.

നോവലിന്റെ ലോകത്ത് മുങ്ങി കിടന്ന ഗോപാലൻ്റെ ബോധത്തെ പിടിച്ചുപൊക്കിയത് ലോക്കപ്പിൻ മൂലയിൽ നിന്നുമുള്ള ജീവച്ഛവമായൊരു ഞരക്കമായിരുന്നു. ഗോപാലൻ നോക്കിയപ്പോൾ, ഭൂത യാചകൻ പൊതിരെ തല്ല് കിട്ടി ചാവാൻ കിടക്കുന്ന പാമ്പിനെപ്പോലെ വളഞ്ഞ് പുളഞ്ഞ് ഇളകുന്നു. നോക്കിയിരിക്കെ ഞരക്കത്തിൻ്റെ ഊക്കും വീര്യവും കനത്ത് വന്നു. പൊടുന്നനെ, ഭൂത യാചകൻ ഭൂതത്തെ പോലെ ആർത്തു
‘തീ… തീ…’.

ഗോപാലൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് മാറി നിന്നതും, ഒരു പോലീസുകാരൻ ദണ്ഡും കൊണ്ട് പാഞ്ഞു വന്നു. ലോക്കപ്പിൻ്റെ അഴികളിൽ ദണ്ഡ് കൊണ്ടടിച്ചും വായയിൽ നാവിട്ടടിച്ചും പോലീസുകാരൻ ഒച്ചയുണ്ടാക്കിയതോടെ ഭൂത യാചകൻ്റെ ആ ഭയങ്കരമായ ആർപ്പൊന്നമർന്നു. പേടിച്ച് വിറക്കുന്ന ഭൂത യാചകൻ്റെ മുഖത്തേക്ക് പേടിയോടെയാണ് പിന്നീട് ഗോപാലൻ ഒളി കണ്ണിട്ട് നോക്കിയത്. പിന്നെ ഭൂത യാചകൻ ഉറങ്ങിയില്ല. ഒന്നും മിണ്ടിയതുമില്ല.

ഭീതിപ്പെടുത്തുന്ന ഭൂതമായി മൗനം മാറുന്നുണ്ടെന്ന് ഗോപാലന് തോന്നിത്തുടങ്ങിയപ്പോൾ, മൗനത്തെ അറുത്തു മുറിച്ച് മാറ്റാൻ തന്നെ ഗോപാലൻ നിശ്ചയിച്ചു.
‘താൻ പറഞ്ഞത് സത്യായിര്ന്നോ?’

ഭൂത യാചകൻ ദീർഘ ശ്വാസമെടുത്ത് എന്ത് യെന്ന മട്ടിൽ തല നെടുങ്ങനെയാട്ടി.

‘കാശിന്റെ കാര്യമാ ചോദിച്ചേ… തൻ്റേതന്നേണോ കാശ്?’ ഭൂത യാചകൻ അതെയെന്ന് തലയാട്ടി.

അവർക്കിടയിൽ മൗനം വീണ്ടും മുളപൊട്ടി പൊന്തി വന്നു ‘എങ്ങനെ ഉണ്ടാക്കീതാ?’ കുതുകിയായി മാറിയ ഗോപാലൻ മൗനത്തെ മുളയിലേ നുള്ളിക്കളയുകയും ചെയ്തു.

‘ബിസിനസ്ന്ന്…’ ഭൂത യാചകൻ മറുപടി നൽകി.

തെല്ല് അമ്പരപ്പെട്ട് ഗോപാലൻ ഉരുവിട്ടു ‘എന്ത്?…’ പിന്നെ വിക്കി വിക്കി ചോദിച്ചു ‘എന്ത്.. ബിസിന?…’

ഗോപാലൻ്റെ ചോദ്യം അവസാനിക്കും മുമ്പേ ഭൂത യാചകൻ്റെ ഉത്തരം എത്തിയിരുന്നു ‘പുസ്തകം…’

‘പുസ്തകോ?… എന്ന്വച്ചാ?’ ഗോപാലൻ സന്ദേഹവും സന്തോഷവും കലർത്തി വ്യക്തത വരുത്താനെന്നോണം വീണ്ടും ചോദിച്ചു.

‘ബുക് പബ്ലിഷിംഗ് ഹൗസ്…’ ഭൂത യാചകൻ മറുപടിയായി പറഞ്ഞു.

ഗോപാലൻ്റെ ഉത്സാഹത്തോടെയുള്ള ഇരുപ്പ് കാരണമാവണം, ചുരുക്കം വാക്കുകൾ കൊണ്ട് മാത്രം സംസാരിച്ചിരുന്ന ഭൂത യാചകനിൽ നിന്നും വാക്കുകളാൽ ഒരു നദി തന്നെ പിന്നീട് ഗോപലനിലേക്ക് ഒഴുകി വന്നത്.

‘പുസ്തകങ്ങളിഷ്ടാണോ?… എനിക്ക് പുസ്തകങ്ങളെന്തിഷ്ടാണന്നോ… വലിയൊരു ലൈബ്രറി തന്നെ വീട്ടില്ണ്ടായിര്ന്നു. അതില്, ഞാന് വായിച്ചതും വായിക്കാത്തതുമൊക്കെയായി കൊറേ പുസ്തകങ്ങളും. എന്റെ പുസ്തകങ്ങൾക്കെന്താ പറ്റീന്നറ്യോ?’ തൻ്റെ ഉച്ചിയിലുള്ള മച്ചിൽ തറച്ച് വെച്ചിരുന്ന നോട്ടം ഭൂത യാചകൻ ഗോപാലനിലേക്ക് പറിച്ചു നട്ടു.

ഇതു താൻ കണ്ട ഭൂത യാചകൻ തന്നെയാണോ എന്ന സംശയത്തിൽ സ്തംഭിച്ചിരുന്ന ഗോപാലൻ അറിയില്ലായെന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്.

ഭൂത യാചകൻ പതറിയ സംസാരം തുടർന്നു. ‘നമ്മള് വായിച്ച പുസ്തകങ്ങള് നെരനെരയായി നിൽക്കണത് കാണുമ്പൊ കിട്ട്ന്ന സുഖം ഈ ലോകത്ത് വേറെവിടിം കിട്ടൂല്ലാ… ല്ലേ?…’ ഇത് തന്നോടുള്ള ചോദ്യമാണോ അതോ ഭൂത യാചകൻ്റെ ആത്മഭാഷണമാണോ, തലയാട്ടണോ, വേണ്ടയോ ഇത്യാദി കാര്യങ്ങളിൽ ഗോപാലൻ ശങ്കിച്ചു നിന്നെങ്കിലും, ഭൂത യാചകൻ തുടരുകയാണ്.

‘ഒരീസം യാത്രേം കഴിഞ്ഞ് ഞാന് വീട്ട്ല് ചെന്നപ്പോണ്ട്… എൻ്റെ പുസ്തകങ്ങള് കത്തുന്നു… എൻ്റെ മക്കള്… ഞാനവർക്ക് അവര്ടെ വിഹിതം കൊടുക്കുന്നില്ലെന്നും പറഞ്ഞ്, ൻ്റെ പുസ്തകങ്ങളെല്ലാം അവര് കത്തിച്ചു. പുസ്തകങ്ങള് കത്ത്ണത് കണ്ടപ്പോ, ഞാനും ആ പുസ്തകങ്ങൾടെ കൂടെ കത്ത്ന്നതായാ തോന്ന്യത്… വേറെന്തൊക്കെ ചെയ്യേര്ന്നോര്ക്ക്?!…… പുസ്തകങ്ങൾ കത്തി ചാമ്പലാവ്ന്നത്… താങ്ങാൻ സാധിച്ചീല്ലടോ… അന്നവടുന്നെറെങ്ങീതാ……
ഇനീം വായിക്കണന്നുള്ള… വായിക്കാനുള്ള എത്രെയോ പുസ്തകങ്ങൾ… ഞാനും എൻ്റെച്ഛനും കൂടി വായിച്ചു തീർത്ത എത്രെയോ പുസ്തകങ്ങൾ… അച്ഛൻ്റെ പ്രിയപ്പെട്ട എത്രെയോ പുസ്തകങ്ങൾ… ഒക്കെ അവര് കത്തിച്ചു… ആ തീ കണ്ണില് ഇപ്പഴും കാണ്ന്ന്ണ്ട്, ഒരിക്കലും കെടാത്ത ആ തീ… തീ…’

ഒരു നീണ്ട ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് ഭൂത യാചകൻ അതിനെ വാക്കുകളായി പുറത്തേക്ക് ഒഴിക്കി വിട്ടു.

‘എന്നെ ഞാനാക്കി മാറ്റിയ പുസ്തകങ്ങളില്ലെങ്കി… ൻ്റെ ജീവ്വായുവായ പുസ്തകങ്ങളില്ലെങ്കി… പിന്നെങ്ങനെ ആ വീട്ടില് താമസിക്കാൻ പറ്റാ?… നിങ്ങക്ക് പറ്റ്വോ?… പറ… പറ്റ്വോ?… പുസ്തകങ്ങളെ സ്നേഹിക്ക്ന്ന ആർക്കുൻ തന്നെ പറ്റൂല്ല…’

ഭൂത യാചകൻ്റെ വാക്കുകളിൽ ദേഷ്യം ഉയർന്നുയർന്ന് വന്നെങ്കിലും ശബ്ദം പ്രശാന്തമായിരുന്നു ‘പുസ്തകങ്ങൾടെ വെലയറിഞ്ഞിട്ടും പുസ്തകങ്ങൾക്ക് വെലകൽപ്പിക്കാത്തോർക്കെടേൽ എങ്ങനെ ജീവിക്കാ?… ഇങ്ങനെള്ള അവര് ചിലപ്പോ കാശിന് വേണ്ടി കൊല്ലാനും മടിക്കൂല്ല. അതിലും ഭേദം, സ്വസ്ഥമായി തെരുവിൽ ജീവിക്കുന്നതല്ലേ?…’ വാക്കുകളുടെ ഒഴുക്ക് നിലക്കാനായപ്പോഴേക്കും ഭൂത യാചകൻ്റെ തൊണ്ട ഇടറിയിരുന്നു, സംസാരം സ്വകാര്യം പറച്ചിലായി പരിണമിച്ചിരുന്നു.

കുറച്ച് നേരത്തേക്ക് ചുണ്ടുകൾ ചേർത്തു പിടിച്ച് വാക്കുകളെ വായയിൽ കെട്ടി നിറുത്തി ഭൂത യാചകൻ കഷ്ടപ്പെട്ട് തീർത്ത വാക്കുകളുടെ അണക്കെട്ട് പെട്ടന്ന് പൊട്ടിയൊലിച്ചു
‘അതെല്ലാതെ വേറൊന്നും… ചെയ്യാനറീല്ലെനിക്ക്…’

ഭൂത യാചകൻ്റെ തിളക്കമ്മുള്ള കണ്ണിൽ നിന്നും വെട്ടിത്തിളങ്ങുന്നൊരു മുത്ത് നിലത്തേക്ക് ഉരുണ്ട് വീണ് ഉടഞ്ഞു പോയതോടെ, മറുത്തൊരു ചോദ്യം ചോദിക്കാനുള്ള ഗോപാലൻ്റെ ധൈര്യം വീണുടഞ്ഞ് തരിപ്പണമായി.

കല്ല്യാണം കഴിക്കാത്തതിൽ അഭിമാനം കൊള്ളുന്ന, പുസ്തകങ്ങളെ പ്രിയതമയാക്കുന്നതിൽ അഹംഭാവം കൊള്ളുന്ന ഗോപാലൻ്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ഭൂത യാചകൻ്റെ ഇടറിയ വാക്കുകൾ ഘനീഭവിച്ച് ആഴ്ന്നിറങ്ങി ഉറഞ്ഞ് നിന്നു.
കുടുംബ മഹത്വം തുളുമ്പുന്ന സുഹൃത്തുക്കളുടെ ഉപദേശ വാക്കുകൾ ആവിയായി മനസ്സിന്റെ അടിത്തട്ടിൽ നിന്നും പുകഞ്ഞ് പൊന്തി. തൻ്റെ ആദർശമാണ് ശരിയെന്ന് അത്യുച്ചത്തിൽ ഉദ്ഘോഷിക്കുന്ന ഭൂത യാചകനിലേക്ക് ഗോപാലൻ്റെ മനസ്സ് കാന്തം കണക്കെ ആകർഷിച്ചു. ലോക്കപ്പിലെ വായു മുഴുവനും തീർക്കും വിധം ഗോപാലൻ മൂക്കിലൂടെ ശ്വാസം വലിച്ചു കയറ്റി. ശരീരമൊന്ന് ഉയർന്ന് താഴ്ന്നു.

ഭൂത യാചകനെ നോക്കിയപ്പോൾ തെരുവ് ജീവിതത്തിന്റെ വേറിട്ട ഉൾക്കാഴ്ചയുടെ വക്കിൽ നിന്നും അതിന്റെ അഗാധമായ ഗർത്തത്തിലേക്ക് എത്തി നോക്കുന്നത് പോലെ ഗോപാലന് തോന്നി. ഗോപാലൻ്റെ ശരീരമൊന്ന് വിറച്ച് പുളകം കൊണ്ടു.

പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ, പുസ്തകങ്ങളെ സ്നേഹിക്കാത്ത അവൻ്റെ കുടുംബം, കുടുംബം അവൻ്റെ സമ്പത്ത് കവർന്നപ്പോൾ പുസ്തകങ്ങൾ അവൻ്റെ സ്നേഹം കവർന്നു, സ്നേഹം മറന്ന കുടുംബത്തെ അവനും മറന്നു തുടങ്ങി, അവനെ വഴിതെറ്റിച്ചത് പുസ്തകങ്ങളാണെന്നുറപ്പിച്ച് കുടുംബം പുസ്തകങ്ങളോട് പോരടിച്ചു, പുസ്തകങ്ങൾ പരാജയപ്പെട്ടു, അവൻ തനിക്ക് വേണ്ടി എല്ലാം സമർപ്പിച്ച പുസ്തകങ്ങൾക്ക് വേണ്ടി തൻ്റെ ജീവിതവും സമർപ്പിച്ച് പുസ്തകങ്ങളുടെ ശത്രുവായ കുടുംബം വിട്ട് തെരുവിലേക്കിറങ്ങി, കുടുംബം ശാപമായി മാറിയ ഒരു സമ്പന്നനായ തെരുവ് മനുഷ്യനായി പരിണമിച്ചു, തൻ്റെ നോവലിലെ ആദ്യ ഭാഗം ചിതറിയ വാക്കുകളായി ഗോപാലൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു. പിന്നാലെ പല പല അധ്യായങ്ങളും കൺ മുന്നിലൂടെ മിന്നിമാഞ്ഞു. ഗോപാലൻ്റെ ഉള്ളം കുളിർന്നു കോരിത്തരിച്ചു.

താൻ വായനയിൽ രണ്ട് വയസ്സ് തികയുന്നൊരു ശിശുവാണെങ്കിൽ ഭൂത യാചകനൊരു യുഗ പുരുഷൻ തന്നെയാവണമെന്ന് ഒരു വേള ഗോപാലൻ ചിന്തിച്ചു പോയി.

പുസ്തകങ്ങളെ ഇത്രമേൽ സ്നേഹിക്കുന്ന വലിയൊരു മനുഷ്യനെയാണല്ലോ തൻ്റെ ഈഗോയിൽ പൊതിഞ്ഞ സത്യസന്ധത കാരണം അപമാനപ്പെട്ടത് എന്നാലോചിച്ചപ്പോൾ ആ കുളിർമയങ്ങ് ഒലിച്ചു പോവുകയും ചെയ്തു. അതോടെ, അതിയായ ആധിയിൽ ആഴ്ന്ന് ഗോപാലൻ മനസ്സ് പിടഞ്ഞ് മനസ്താപിക്കാൻ തുടങ്ങി. ഭൂത യാചകനോട് ചെയ്ത കടും പ്രവർത്തി ഓർക്കുമ്പോൾ ഗോപാലൻ്റെ മനം വല്ലാതെ വേദനിച്ചു. ഇതിന് പകരമായി തനിക്കിനി എന്ത് ചെയ്യാൻ സാധിക്കുമെന്ന ചിന്ത ‘ഞാൻ കൊടുത്ത കേസല്ലേ എനിക്ക് തന്നെ പിൻവലിക്കാല്ലോ, അതോട് കൂടി പ്രശനവും തീരുമല്ലോ…’ എന്ന മറു ചിന്തയിലേക്ക് ഗോപാലൻ പെട്ടന്നെത്തുകയും ചെയ്തു.

നാളെ കേസ് പിൻവലിക്കണമെന്ന് ദൃഢപ്പെടുത്തി പിടക്കുന്ന മനസ്സിനെ ഗോപാലൻ ഒരു വിധം ശാന്തമാക്കിയെടുത്തതോടെ, നേരം രാത്രിയുടെ പകുതിയും കവർന്നെടുത്തിരുന്നു. കേസ് ഇല്ലാതായാൽ ഭൂത യാചകൻ്റെ അപമാനവും ഇല്ലാതാകും എന്ന ചിന്ത ഗോപാലന് തെല്ലൊരാശ്വാസം നൽകി.

ആശ്വാസം കൊണ്ട മനസ്സ് നോവലിലെ അവശേഷിക്കുന്ന അവസാന ഭാഗമൊന്നിനി മെനെഞ്ഞുണ്ടാക്കണമെന്ന് കണക്ക് കൂട്ടി ഗോപാലനെ ശുഭ ലോകത്തേക്ക് ആനയിച്ച് കൊണ്ട് പോയി. ഗോപാലൻ സാവധാനം കണ്ണുകളടച്ചു. ഭൂത യാചകൻ എപ്പഴോ കണ്ണുകളടച്ചിരുന്നു… സ്വസ്ഥമായി.

പിറ്റേന്ന് സ്റ്റേഷനുണർന്നപ്പോഴാണ് ഗോപാലൻ ഉണർന്നത്. എസ്.ഐ സാറിനു ചുറ്റും കൂടി പോലീസുകാർ കുശുകുശുപ്പുന്നെതും മുറുമുറുപ്പുന്നെതും ഗോപാലൻ കേട്ടതിനു തൊട്ട് പിന്നാലെ രണ്ട് പോലീസുകാർ വന്ന് ഭൂത യാചകനെ ജയിലിൽ നിന്നും അടർത്തിയെടുത്ത് സാറിന്റെ അടുത്തേക്ക് കൊണ്ടുപോയി.

പോലീസുകാർ ഭൂത യാചകനോട് എന്തെല്ലാമോ ഉറപ്പിച്ചും തറപ്പിച്ചും ചോദിക്കുന്നു. ഭൂത യാചകൻ കാലിലേക്കും നോക്കി ഒരേ ഒരു നിൽപ്പാണ്. പെട്ടന്ന് ഗോപാലൻ ലോക്കപ്പിൻ ഇരുമ്പഴി ഏഞ്ഞു പിടിച്ച് അഴികൾക്കിടയിൽ തൻ്റെ മുഖം പ്രതഷ്ഠിപ്പിച്ച് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ‘എനിക്കൊരു കേസുമില്ല സാറേ, അയാളെ വിട്ടേക്ക്…’

ഒരു പോലീസുകാരനുമത് ചെവി കൊണ്ടില്ല. ഗോപാലൻ വീണ്ടും വീണ്ടും ശബ്ദം കൂട്ടി വിളിച്ചു പറഞ്ഞു. ഗോപാലൻ്റെ ശബ്ദം ഉയർന്നുയർന്ന് സാറിന്റെ ചെവിയും കടന്ന് മസ്തിഷ്കമിളക്കിയതും, ‘ഇനി താൻ വാ തൊറന്നാ പിന്നെ പൊറം ലോകം കാണില്ല… പോലീസിനെ തല്ലീത്… ഓർത്തോ… അധികം ചെലെക്കാൻ നിക്കണ്ട പൊലയാടി മോനേ…’ സാറിന്റെ ശബ്ദം സ്റ്റേഷനും കടന്ന് പുറം ലോകം കണ്ടു.

സാറിന്റെ ശബ്ദത്തിലടങ്ങിയ ഭീകരത ഗോപാലനെയൊന്ന് പിടിച്ചുലച്ചതോടെ, ഗോപാലൻ പതിയെ തൻ്റെ മൂലയെ തന്നെ പുണർന്നു. ക്ഷണം തന്നെ വലിയൊരു വ്യഥ ഗോപാലനെയും വാരിപ്പുണർന്നു.

പോലീസുകാരും ഭൂത യാചകനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഉയർന്ന് താഴ്ന്നു കൊണ്ടിരുന്നു. ഒടുവിൽ പല പല കുറ്റങ്ങൾ ചേർന്ന് വലിയ കുറ്റവാളിയായി മാറുന്നതിൻ്റെ അലയൊലികൾ ഭൂത യാചകൻ്റെ മുഖത്തും, അതു പോലെ പോലീസുകാരുടെ മുഖങ്ങളിലും ഒരേ സമയം ഗോപാലൻ പല നിലയിൽ കാണുകയുണ്ടായി. ചെറിയ കുറ്റവാളിയെ വലിയ കുറ്റവാളിയാക്കി പരുവപ്പെടുത്തിയെടുക്കാൻ വേണ്ടുന്ന അധ്വാനം പോലീസുകാരുടെ മുഖത്ത് വിയർപ്പു കണങ്ങളായി ചിതറിക്കിടക്കുന്നതും ഗോപാലൻ കാണാതിരുന്നില്ല.

സംഭവം ശുഭമായി തോന്നിയപ്പോഴാവണം പോലീസുകാർ വലിയ കുറ്റവാളിയെ ലോക്കപ്പിലേക്ക് തന്നെ കൊണ്ടു വന്നിരുത്തിയത്. അതുവരെ ഉണ്ടായിരുന്ന വിട്ടുമാറാത്ത കടുത്ത തലവേദന ഒരറ്റ നിമിഷം കൊണ്ട് ഇല്ലാതായാലുണ്ടാകുന്ന സന്തോഷം പോലെ പോലീസുകാർ പരസ്പരം ആശ്വാസം കൊണ്ട് മന്ദഹസിച്ചു.

ഗോപാലൻ്റേയും വലിയ കുറ്റവാളിയുടേയുമിടയിൽ മൗനം തളം കെട്ടി നിന്നു. ഇങ്ങനെയെല്ലാം ആയിത്തീർന്നതിലും സഹായിക്കാതിരുന്നതിലും വലിയ കുറ്റവാളിയോട് മാപ്പപേക്ഷിക്കാനുള്ള വാക്കുകൾക്ക് ഗോപാലന് പഞ്ഞം വന്നെങ്കിലും, മാപ്പപേക്ഷിക്കാനുള്ള ഭാവങ്ങൾക്ക് ഗോപാലന് യാതൊരു പഞ്ഞവും വന്നില്ല.

ഗോപാലൻ്റെ മുഖം ഓരോ നിമിഷവും വലിയ കുറ്റവാളിയിലേക്ക് ഓരോ തരം മാപ്പുഭാവങ്ങൾ തീർത്തുക്കൊണ്ടിരുന്നു. ലോക്കപ്പിൻ്റെ ഭിത്തിയിലേക്കും നോക്കി വലിയ കുറ്റവാളി സ്വസ്ഥമായി ഇരുന്നതേയൊള്ളൂ.

കുറച്ച് കഴിഞ്ഞപ്പോൾ, ഒരു പോലീസ് ജീപ്പ് സ്റ്റേഷനു മുന്നിലേക്ക് കടന്ന് വന്നു, കറുത്ത പുക കാർക്കിച്ച് തുപ്പിയതിന് ശേഷം കവാടത്തെ അഭിമുഖീകരിച്ച് കുലുങ്ങി നിന്നു.

‘ജയിലിലായിരിക്കും തെരുവിനേക്കാൾ സ്വസ്ഥം, അല്ലേ?…’ തളം കെട്ടിയ മൗനത്തിൽ വലിയ കുറ്റവാളി ഓളങ്ങൾ തീർത്തു.

ഗോപാലൻ ഒന്നും മിണ്ടിയില്ല. മിണ്ടാനുള്ള ശക്തി ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

വലിയ കുറ്റവാളി തുടർന്നു ‘ഞാങ്കാരണാണല്ലോ നിങ്ങളിവിടെത്തീത്…’ തെല്ല് മൗനത്തിന് ശേഷം ‘ഇന്നലെ, ഞാന്നിങ്ങളെ യെറിഞ്ഞു മുറിപ്പെട്ത്യപ്പോ, നിങ്ങടെ മുഖത്ത് മാത്രല്ല മുറിവുണ്ടാക്കീത്, എൻ്റെ മനസ്സിനേയുമത് മുറിപ്പെട്ത്തീര്ന്നു… വല്ല്യൊരു മുറി. ആ കാശ് കൊണ്ടെങ്കിലും മുറിവൊന്നുണക്കാൻ പറ്റൂന്ന് കര്തി…’ വലിയ കുറ്റവാളി മൗനത്തിലേക്ക് വീണു.

ഇയാൾ തന്നെ അഹിംസ കൊണ്ട് കൊല്ലുകയാണോയെന്ന് ഗോപാലന് തോന്നാതിരുന്നില്ല.

വലിയൊരു നെടുവീർപ്പിലൂടെ കുറച്ചാശ്വാസം വലിച്ചെടുത്ത ശേഷം വലിയ കുറ്റവാളി വീണ്ടും തുടർന്നു ‘ഇന്ത്യയില്ള്ള തെരുവിലെല്ലാം ജീവിച്ചു… ഇനി ജയിലെന്ന തെരുവ്… ങ്ഹും…’

വലിയ കുറ്റവാളി പറച്ചിൽ നിറുത്തി ഉടുത്തിട്ടുള്ള പഴകിയ തുണി മെല്ലെ പൊക്കി അടിയിലിട്ടിരുന്ന കറുത്ത ട്രൗസറിൽ നിന്നും സാഹസപ്പെട്ട് കറുത്തൊരു വസ്തു പുറത്തെടുത്ത് ഗോപാലന് നേരെ എറിഞ്ഞു കൊടുത്തു, എന്നിട്ട് പറഞ്ഞു ‘വേറൊന്നൂല്ല്യ… ഇത് മാത്രൊള്ളൂ…യിനി…’

ഈ വിശാലമായ നിഷ്കളങ്കതയിൽ അലിഞ്ഞു തീരാതിരിക്കാനെന്നോണം മരം പോലെ മരവിച്ച് ഗോപാലൻ വലിയ കുറ്റവാളിയെ മിഴിച്ചുനോക്കിയിരിക്കെ, രണ്ട് പോലീസുകാർ വലിയ കുറ്റവാളിയെയും ലാക്കാക്കി ലോക്കപ്പിലേക്ക് കടന്നു വന്നു. അയാൾ യാന്ത്രികമായി എണീറ്റു നിന്നു. പോലീസുകാർ അയാൾക്ക് അകമ്പടി സേവിച്ചു. നേരെ നടന്ന് വലിയ കുറ്റവാളി ജീപ്പിലേക്ക് കയറിയിരുന്നതും, ഇരയെ കിട്ടിയ സന്തോഷത്തിൽ കുലുങ്ങി ചിരിച്ച് മൂടും തട്ടി സ്റ്റേഷനും കടന്ന് ജീപ്പ് വേഗത്തിൽ പോയി.

കവാടത്തിൽ നിന്നും മൂടും തട്ടി സ്റ്റേഷനിലേക്ക് കടന്നു വന്നൊരു പോലീസുകാരൻ ഖിന്നനായി സ്തംഭിച്ചിരിക്കുന്ന ഗോപാലനെ നോക്കി പ്രത്യക്ഷമായൊരു ചിരി ചിരിച്ചതാണ് ‘സത്യത്തിൽ തനിക്ക് അയാളെ സഹായിക്കാനുദ്ദേശമുണ്ടായിരുന്നോ?…’ യെന്ന ചോദ്യമായിട്ടാണ് പോലീസുകാരൻ്റെ പ്രത്യക്ഷമായ ചിരിയെ ഗോപാലൻ്റെ മനസ്സ് അനായാസേനെ പരിഭാഷപ്പെടുത്തിയത്. അതോട് കൂടി, ചിരി ഒരു തീ കനൽ പോലെ ഗോപാലൻ്റെ ഹൃത്തിലേക്ക് ഉതിർന്ന് വീണു. ഗോപാലൻ അസ്വസ്ഥനായി.
‘വലിയൊരു മഹാൻ ഞാൻ കാരണം അപകീർത്തിപ്പെട്ടു… അപമാനപ്പെട്ടു… എന്നിട്ട്, ഞാനൊന്നും ചെയ്തതുമില്ല, സഹായിച്ചതുമില്ല… എന്തൊരു മ്ലേച്ഛവും നീചവുമായ മനസ്സാണെൻ്റേത്, സ്വഭാവമാണെൻ്റേത്!… ജയിലിനെ കുറിച്ച് പറയുമ്പോൾ ആ മഹാന്റെ ശബ്ദം പ്രശാന്തമായിരുന്നെങ്കിലും, കണ്ണുകളിൽ മുഴുത്തൊരു പക നിഴലിച്ച് നിന്നിരുന്നോ?…’

ഗോപാലൻ തൻ്റെ ഓർമകളിലൂടെ ചിക്കി ചികഞ്ഞു. ‘അതെ, ഉണ്ടായിരുന്നു!!!…’ മഹാന്റെ പകകണ്ണ് ഓർമയുടെ തിരശ്ശീലയിൽ വെട്ടിത്തിളങ്ങി.

ഗോപാലൻ്റെ ഉള്ളം ഭീകരമായ അസ്വസ്ഥതയിൽ പെട്ട് നീറിപ്പുകഞ്ഞു. ‘എൻ്റെ മ്ലേച്ഛമായ, നീചമായ ഈ സ്വഭാവം കണ്ടാൽ ഒരു മനുഷ്യനെന്ത് വിചാരിക്കും?… സുഹൃത്തുക്കളെന്ത് പറയും?… എൻ്റേത് ഇങ്ങനത്തെ സ്വഭാവമാണെന്നറിഞ്ഞാൽ സുഹൃത്തുക്കളെന്നെ വെറുക്കില്ലേ?, വെറുക്കും തീർച്ച… ഇനി എൻ്റെ സുഹൃത്തുക്കളെയും ഞാനപകീർത്തിപ്പെടുത്തുമോ?… എപ്പോഴും കൂടെ നിൽക്കുന്ന, സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേരുന്ന, വിഷമ ഘട്ടങ്ങളിൽ താങ്ങായി നിൽക്കുന്ന ഉറ്റ സുഹൃത്ത് എൻ്റെ മ്ലേച്ഛമായ, നീചമായ സ്വഭാവം കാരണം അപമാനപ്പെട്ട് മുഷിയുമ്പോൾ എനിക്ക് വല്ലതും തോന്നുമോ, വല്ലതും സംഭവിക്കുമോ?… അതോ, ഇതുപോലെ ഒന്നും മിണ്ടാതെ, സഹായിക്കാതെ എൻ്റെ സ്വാർത്ഥതയെ സാക്ഷാൽകരിക്കാൻ വേണ്ടി ഒരു കൂസലുമില്ലാതെ നോക്കിയിരിക്കുമോ?… ഇതിന്റെയെല്ലാം ഫലമായി ക്രൂര മനസ്സിനുടമസ്ഥനായ എനിക്ക് ക്രൂരമായ പര്യാവസാനം തന്നെയായിരിക്കും?… അല്ലേ?… ഇത്രെയും ക്രൂരമായ മനസ്സിലിനി നോവലിലെ ഒടുക്കം വെളിവാകുമോ?… ഇല്ല ഒരിക്കലുമില്ല…’

പരിഭാഷപ്പെടുത്തലിൽ നിന്നും ഉരുത്തിരിഞ്ഞ് ഉരുണ്ട് കൂടിയ അസ്വസ്ഥതയുടെ കറുത്ത മേഘങ്ങളിൽ നിന്നും വിചിത്രമായ ചിന്തകളുടെ ഘോരമായ പെരുമഴ ഗോപാലൻ്റെ മനസ്സിൽ വർഷിക്കാൻ തുടങ്ങി. പെരുമഴയിൽ നനഞ്ഞ് കുതിർന്ന കണ്ണുകൾ ഗോപാലൻ്റെ മടിയിലേക്ക് തളർന്ന് കുഴഞ്ഞു വീണു.

ആ മഹാനെറിഞ്ഞ കറുത്ത വസ്തു ഗോപാലൻ്റെ അരണ്ട കാഴ്ചയുടെ ഭാഗമായി ശാന്തമായി മടിയിൽ കിടക്കുന്നു. ഗോപാലൻ പയ്യെ ആ കറുത്ത വസ്തു കയ്യിലെടുത്തു. പൊടി പിടിച്ച് പൊട്ടിപ്പൊളിഞ്ഞ് പഴക്കം പിടിച്ചൊരു ലെതർ പേഴ്സായിരുന്നു. ശ്വാസം അടക്കിപ്പിടിച്ച് ഗോപാലൻ പതിയെ പേഴ്സ് തുറന്നു.

സാധാരണ പേഴ്സുകളുടെ വാതായനങ്ങളിൽ കാണപ്പെടുന്ന ഒന്നും തന്നെ ഗോപാലൻ കണ്ടില്ല. ഗോപാലൻ്റെ വിരലുകൾ പേഴ്സിൻ്റെ അറകളിലേക്ക് നൂണിറങ്ങി. എന്തെല്ലാമോ തടയുന്നു. വിരലുകൾ അതിനെയെല്ലാം കൊത്തിയെടുത്ത് പുറത്തേക്ക് വലിച്ചിട്ടു. പൊടി പൊടിച്ച രണ്ട് കാർഡുകളും ചില്ലറ പേപ്പർ തുണ്ടുകളും. ഗോപാലൻ ഒരു കാർഡെടുത്ത് അതിലെ പൊടി നീക്കി. അതൊരു എടിഎം കാർഡായിരുന്നു. അടുത്ത കർഡിലെ പൊടിയും ചെളിയും തുടച്ച് കളഞ്ഞു. ഒരു പാൻ കാർഡ് തെളിഞ്ഞു വന്നു. അതിലെ മങ്ങിയ അക്ഷരങ്ങൾ കൂടിച്ചേർന്ന്
‘മധു. എൻ’ എന്ന പേരായി രൂപം കൊണ്ടു.

ഗോപാലൻ്റെ കണ്ണുകളിൽ കാർഡിലെ മങ്ങിയ ഫോട്ടോ ഉദിച്ചു പൊങ്ങി.
‘നല്ല പരിചയമുള്ള മുഖം. കണ്ണുകളിൽ തിളക്കമുണ്ട്… അതേ മുഖം!… ‘തെരുവ് മനുഷ്യൻ്റെ’ പുറം ചട്ടയിലുള്ള തുടുത്ത സുന്ദരമായ അതേ മുഖം!!!…’.

ഗോപാലൻ്റെ ആമാശയത്തിൽ നിന്നും തലയിലേക്കൊരു കൊള്ളിയാൻ അന്നേരം പാഞ്ഞുകയറി. ഫോട്ടോയും പേരും കൂടി കൂട്ടിയിണച്ചപ്പോൾ ഗോപാലൻ്റെ ഹൃദയം താളം തെറ്റി മിടിക്കാൻ തുടങ്ങി. കണ്ണുകളിൽ ഇരുട്ട് പടർന്നു. ചെവികൾ പാറകളായി. ഒന്നും കാണുന്നില്ല. ഒന്നും കേൾക്കുന്നില്ല.

നിമിഷനേരം കൊണ്ട് മനസ്സിൽ നോവലിലെ അവസാന ഭാഗങ്ങൾ തെളിഞ്ഞു വന്നു. ഒപ്പം നോവലിന്റെ പേരും കൂടി സ്പഷ്ടമായി തെളിഞ്ഞു “തെരുവിൽ ഒരു മനുഷ്യൻ”

താളം തെറ്റിയ ഗോപാലൻ്റെ ഹൃദയം പൊടുന്നനെ നിലച്ചു.