മോഹനൻ്റെ കൂർമ്മജന്മം

മോഹനൻ്റെ കൂർമ്മജന്മം

മനോജ് ദേവരാജൻ

മൂന്നു ലോകങ്ങൾക്കും തെക്ക് ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് ഇരുപത്തിയെട്ട് തലങ്ങളിൽ പടർന്നുകിടക്കുന്ന അധോഭുവനം. അതിൽ ഒരു തലങ്ങളിലും പെടാതെ, പക്ഷേ എല്ലാതലങ്ങളിലേയും ദൃശ്യങ്ങളുടെ മടുപ്പിൽ മോഹനൻ നടന്നു. ചതുരിന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്ക വേണ്ടന്നു മാത്രമേയുള്ളൂ. പക്ഷേ കാഴ്ചമൂടുവാൻ പറ്റില്ലല്ലോ? കണ്ണടക്കാനും .. കണ്ടുതന്നെ തീരണം. അതാണു സ്വയം വരിച്ച ശിക്ഷ. രൗരവത്തിൽ നിന്നുള്ള സർപ്പശീൽക്കാരങ്ങൾ കേൾക്കാതിരിക്കാൻ ചെവികൾ പൊത്താം പക്ഷേ ശരീരത്തിൽ ചുറ്റിവളഞ്ഞ് മാംസം കൊത്തിവലിക്കുന്നത് കാണാതിരിക്കാൻ പറ്റില്ലല്ലോ? കുംഭീപാകത്തിൽ നിന്ന് തെറിക്കുന്ന തിളച്ചയെണ്ണ ശരീരത്തിൽ വീഴാതെ മാറിനടക്കാം പക്ഷേ പച്ചമാംസം പൊള്ളിയടരുന്നത് കണ്ടേതീരു. ലാലഭക്ഷത്തിലെ ചീഞ്ഞശുക്ലനദിയിൽ നിന്നുയരുന്ന ദുർഗന്ധം അടച്ചമൂക്കിലൂടെ തുളച്ചിറങ്ങാൻ പ്രയാസമാണെങ്കിലും അതിൽ മുങ്ങിനീങ്ങുന്നവരുടെ മുഖം മറക്കാൻ സാധിക്കുമോ?

യമപുരിയിലെ പ്രവേശന കവാടത്തിൽ നിന്നും സ്വർണ്ണധ്വജങ്ങളും വർണ്ണക്കുടകളും നിറഞ്ഞ തെരുവിലൂടെ കുറേദൂരം നടക്കണം ചിത്രഗുപ്തൻ്റെ കൊട്ടാരത്തിലെത്താൻ. ഈരേഴു പതിനാലുലോകത്തിലേയും ജീവൻ്റെ കണക്കുകൾ കുറിക്കപ്പെടുന്ന തിരക്കേറിയ ഈ ഇടത്തിൽ നിന്നും, യമരാജസന്നിധിയിലേക്ക് ഇരുപതുയോജന ദൂരമുണ്ട്. ആയിരം സ്തംഭങ്ങളാൽ ഇരുനൂറുയോജന നീളവും ഇരുനൂറു യോജന വീതിയും അൻപത് യോജന ഉയരത്തിലും വിളങ്ങി നിൽക്കുന്ന ഭവനത്തിൻ്റെ വലത്തു വശത്താണ് ധർമ്മസഭ. വിശപ്പോ ദാഹമോ അറിയാതെ ജരയോ നരയോ ബാധിക്കാതെ സ്വർഗ്ഗീയ സുഖത്തോടെ ലോകജീവിതത്തിൽ പുണ്യം ചെയ്തവർ വസിക്കുന്ന സ്ഥലം. അവിടെനിന്നാണ് മോഹനൻ ഇടയ്ക്ക് പുറത്തുപോകുന്നത്. ഇരുപത്തിയെട്ടു നരകങ്ങളും കണ്ടുനടക്കുമ്പോൾ അവിടെ ശിക്ഷ അനുഭവിക്കുന്നവരെ ഒരാളെപ്പോലും തനിക്ക് ലോക ജീവിതത്തിൽ നേർവഴിനടത്താൻ സാധിച്ചില്ലയെന്നോർത്തു ഒരുതരം മരവിപ്പാണ് അനുഭവപ്പെടാറ് .

പുയോദകത്തിലെ ചലനദിയുടെ ഓരത്തുകൂടി നടക്കുന്നതിനിടയിലാണ് പുറകിലൊരു പോത്തിൻ്റെയമറൽ കേട്ടത്. തിരിഞ്ഞു നോക്കാതെ തന്നെ ആളെയറിയാം. ചോദിക്കാൻ പോകുന്ന ചോദ്യവുമറിയാം .

“ഉണ്ണീ ധർമ്മസഭയിലെ ജീവിതം മറന്ന് ഈ അലഞ്ഞുതിരിയൽ എന്തിനാണ്?”

ഉത്തരം പ്രതീക്ഷിക്കുന്നില്ലയെന്നറിയാം. ഞാനെല്ലാമറിയുന്നു എന്ന അറിയിക്കലാണ് ലക്ഷ്യം. ചെയ്യാൻ പാടില്ലാത്തതാണ് ചെയ്യുന്നത്. സ്വയംശിക്ഷ പാടില്ലാത്തതാണ്. ധർമ്മസഭയിലെ ശിഷ്ട ജീവിതമാണ് കണക്കു പുസ്തകത്തിലെ ബാക്കിപത്രം. ലംഘനത്തിലൂടെയുള്ള മാറ്റിമറിക്കലുകൾ ചിത്രൻ്റെ അപ്രീതിക്ക് കാരണമാകാം. അതിൽനിന്ന് രക്ഷപെടുത്തുവാൻ കൂടിയാവും ഈ പിൻതുടരലുകളും ചോദ്യവും. “ക്ഷമിക്കണം” എന്നു മാത്രംപറഞ്ഞു തിരിഞ്ഞുനടന്നു.

നടക്കുന്നതിനിടയിൽ പോത്തിൻ്റെ മുഖം ശ്രദ്ധിച്ചു. നിർവികാരത നിറഞ്ഞമുഖം. യമൻ്റെ നിർദേശങ്ങളനുസരിച്ച് ചലിക്കുന്ന കാലുകൾ. എന്തിന് ചെയ്യുന്നുവോ എന്ത് ചെയ്യുന്നുവോയെന്നറിയാത്ത നിഷ്കളങ്കഭാവം. ചെയ്യുന്നതിനു വേണ്ടി ചെയ്യുന്നു. ഗുണങ്ങളൊ ദോഷമോ പ്രതീക്ഷിക്കാത്ത പ്രവർത്തികൾ. അലസചലനങ്ങൾ. സൂക്ഷിച്ചു നോക്കുമ്പോൾ തൻ്റെ ഛായ പ്രതിഫലിക്കുന്നതായി മോഹനനുതോന്നി. ധർമ്മം പുറത്ത് സഞ്ചരിക്കുമ്പോൾ തുല്യതയും നിസംഗതയും കൊണ്ട് പലപ്പോഴും മാനുഷികപക്ഷങ്ങളിലെ വേദനകളറിയാതെപോയ ദിനങ്ങൾ.

“തിരിച്ചു പോകണം … തിരുത്തണം തെറ്റുകൾ…”

മോഹനൻ പറഞ്ഞതു കേട്ട് യമൻ ചിരിച്ചു. വലിയവാൽ വീശിയ പോത്തിൽനിന്നൊഴിഞ്ഞ് അൽപ്പം ദൂരെമാറി മോഹനൻ നടത്തം തുടർന്നു.

“ഉണ്ണിയുടെയിടം എൻ്റെ ഹൃദയത്തിലാണ്. എന്തിന് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലയെങ്കിലും ഒന്നും തടയാത്തത് അതിനാലാണ്. പക്ഷെ പിന്നേയും ചോദിക്കുന്നു എന്തിന്?” യമൻ പറഞ്ഞുനിർത്തി.

“പോകണം … ചെയ്ത കാര്യങ്ങൾക്കൊരു പുനർചിന്തനം മാത്രമല്ല പുനർനിർമ്മിതി തന്നെയാണ് മനസ്സിൽ “

“കാലങ്ങളുടെവ്യത്യാസം പഴയ മഹാത്മാവിന് മനസ്സിലായില്ലാന്നുണ്ടോ? ചിലതെല്ലാം സഹിക്കാൻ പറ്റാതെ തളരരുത്. പുതിയലോകത്തിന് പറ്റിയവരല്ല നിങ്ങൾ. സത്യവും നീതിയും മുറുകെ പിടിച്ചുള്ള മുന്നേറ്റങ്ങളെ മാറോടണക്കുന്ന ജനത സ്വപ്നങ്ങളിൽമാത്രം. ജയിക്കാനുള്ള കളികൾ സമർത്ഥമായ് കളിക്കുന്നവർക്കുള്ള കളിത്തട്ടാണിന്നു ലോകം”

“ധർമ്മവും നീതിയും ലോകത്ത് നിന്ന് അകന്നുവെന്നുള്ള വിശ്വാസം എനിക്കില്ല. വഴികൾ തെറ്റിയതാണ് പ്രശ്നമെന്ന് കരുതുന്നു”

“മരണമാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ സംഗതിയെന്ന് അറിഞ്ഞുകൊള്ളൂ. അടച്ചിട്ട ഇരുട്ടുമുറിയിൽ വച്ചിരിക്കുന്ന തേൻനിറഞ്ഞ ഭരണിപോലെയാണത്. അറിയാത്തവർ പേടിച്ച് മാറി നടക്കും. അവസാനം മധുരതരമെന്ന് അറിഞ്ഞാൽ പിന്നെ മത്സരംനിർത്തി ജീവിതം നല്ലതിനുവേണ്ടി സമർപ്പിക്കും.”

“ധർമ്മസഭയിലേക്കുള്ള വരവുകളുടെ കുറവും ഇരുപത്തെട്ട് തലങ്ങളിലും നിറഞ്ഞുകവിയുന്ന ആത്മാക്കളുടെ കൂടുതലും ഞാൻ കാണുന്നു യമധർമ്മാ .. പുനസ്ഥാപനധർമ്മങ്ങളുടെ കാലം കഴിഞ്ഞെന്ന് നീ വിശ്വസിക്കുന്നോ?”

“ഭാവിയറിയാവുന്നവൻ്റെ വിശ്വാസത്തിന് എന്തർത്ഥം? അവന് ഭാവനയും വിശ്വാസവുമില്ല. ഉള്ളത് പച്ചയായ അറിവുകൾ മാത്രം. ചിത്രനോട് സംസാരിക്കു. ചിലപ്പോൾ ഉണ്ണിയുടെ ചോദ്യങ്ങൾക്ക് ഉത്തരവും ചിന്തകൾക്ക് തണുപ്പും അവനു നൽകാനാവും”

ചിത്രഗുപ്തൻ്റെ കൊട്ടാരത്തിൽ എപ്പോഴും തിരക്കാണ്. പരിചാരകർ ,സന്ദേശവാഹകർ , ജ്വരമന്ദിരങ്ങളിലെ കാര്യകർത്താക്കൾ , കണക്കുകൂട്ടൽ വിദഗ്ദർ … എല്ലാവർക്കും തിരക്കാണ്. ആ തിരക്കിലൊഴുകി മോഹനൻ നടന്നു. ചിത്രൻ്റെ വാതിൽപ്പടിയിൽ ചെന്നപ്പോൾ വലിയകണക്കുപുസ്തകമാണ് കണ്ണിൽപ്പെട്ടത്. അതിൽ തല താഴ്ത്തിയിരിക്കുന്ന ചിത്രൻ. അമിതമേദസ്സിനാൽ നിറഞ്ഞുകവിഞ്ഞ വയറും അരക്കെട്ടും. ഉടുത്തുകെട്ടും ഉത്തരീയവും കഴിഞ്ഞ് പുറത്തേക്കു തള്ളിനിൽക്കുന്ന ദേഹമുയർത്തി ചിത്രൻ മോഹനനേ നോക്കി. പരിചാരകർ മുമ്പിലുള്ള ഭീമൻ പുസ്തകം ഉരുട്ടിമാറ്റി. മുമ്പിലുള്ള പീഠം ചൂണ്ടി ചിത്രൻ അനങ്ങിയിരുന്നു. ഭാവപ്രകടനങ്ങളും സംസാരവും കുറവ്. പറയുന്നത് അളന്നുമുറിച്ച് ആവിശ്യമുള്ളതുമാത്രം.

” പോകണമെന്നത് തീർച്ചപ്പെടുത്തിയോ?”

“ഉവ്വ് … കൽപ്പവൃക്ഷത്തിൻ്റെ ധാരാളിമയിൽ ധർമ്മസഭയുടെ സുഖോഷ്മളതയിൽ കഴിയാനാവുത് പലർക്കും ഭാഗ്യംതന്നെ. പക്ഷേ കൂടെയുള്ളവർ നരകാഗ്നിയിൽ എരിയുമ്പോൾ മനസ്സ് കൈവിട്ടു പോകുന്നു. അവരേയും കൂടെ കൂട്ടിയേ തീരൂ. അതിനായി എന്നെ മനുഷ്യലോകത്തിലേക്ക് ഒരു രണ്ടാം ജന്മത്തിനായി അയക്കൂ “

” കഴിഞ്ഞത് മത്സ്യജന്മമാണ്. പുണ്യം നിറച്ച് ധർമ്മസഭ പ്രാപ്തമാക്കിയ ജന്മം. കൂർമ്മ വരാഹാദി തുടർജന്മങ്ങൾ ധർമ്മസഭയിൽ എത്തിയതോടെ അവസാനിച്ചു. മോക്ഷം നേടി. ഇനിയൊരു തിരിച്ചിറക്കം അഹങ്കാരമാണ്.

” ശിക്ഷകൾ സ്വീകരിക്കാനൊരുക്കമാണ്. അല്ലെങ്കിലും സ്നേഹവും അഹിംസയും സ്വയം പീഠനങ്ങളുമായിരുന്നല്ലോ എൻ്റെ ആയുധങ്ങൾ. “

” അറിവുകൾ ഉള്ളതു നല്ലതു തന്നെ. പുണ്യങ്ങൾ നിറച്ച പഴയ ജന്മത്തിൻ്റെ ആവർത്തനം പ്രതീക്ഷിക്കണ്ട. പുതിയ ലോകത്തിൽ നീതിയല്ല നിയതിയാണ് നിയന്ത്രണം. ധർമ്മമല്ല കർമ്മമാണ് മാർഗ്ഗം. മനസ്സല്ല മസ്തിഷ്കമാണ് ഉപകരണം. പഴഞ്ചൻ ആയുധങ്ങൾ കൊണ്ട് നേടാവുന്ന യുദ്ധങ്ങളല്ലവിടെ. പുതിയ ആയുധങ്ങൾ പോലും തോൽക്കുന്നയുദ്ധങ്ങളാണ് ശീലം”

മോഹനൻ എഴുന്നേറ്റു വന്ദിച്ചു. പുറത്തേക്കു തിരിഞ്ഞു.

ചിത്രൻ വിളിച്ചു ചോദിച്ചു

” പഴയയൊരു വടിയുണ്ടായിരുന്നല്ലോ? അതെങ്കിലും എടുക്കൂ “

വേണ്ടായെന്ന് കൈകാണിച്ച് മോഹനൻ നടന്നു. ചിത്രൻ വിളിച്ചതോടെ ഭീമൻ കണക്കു പുസ്തകം പരിചാരകർ ഉരുട്ടി മുമ്പിലെത്തിച്ചു. പുതിയ ഒരു താൾ മറിച്ചശേഷം ജനനമരണ ത്തീയതികൾ കുറിച്ച് ചിത്രഗുപ്തൻ ഒരുനിമിഷം ദീർഘമായിശ്വസിച്ചു. തലയുയർത്തി നോക്കിയപ്പോൾ ദൂരെ കോട്ടവാതിലിനു നേരെ നടന്നു പോകുന്ന മോഹനനെക്കണ്ടു. പുസ്തകത്തിൽ പകർത്താനായി വിവരങ്ങൾ കൊണ്ടുവരുന്ന സന്ദേശവാഹകരുടെ നിര പതിവില്ലാതെ നീണ്ടിരിക്കുന്നു. അതിൻ്റെ തിരക്കിലേക്ക് നീങ്ങുമ്പോഴും ഇടയ്ക്കിടക്ക് തല ഉയർത്തി മോഹനൻ്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.

മോഹനൻ കവാടം കഴിഞ്ഞ് പ്രവേശിച്ചത് പ്രകാശം കൊണ്ടുള്ളയൊരു തുരങ്കത്തിലാണ്. എതിരേവരുന്ന പലരും പുതിയ ലോകത്തെത്തിയതിൻ്റെ അമ്പരപ്പിലാണ്. തിരിച്ചറിയുന്ന പലരും വണങ്ങുന്നുണ്ട്. ചിലർ വഴി മാറിപ്പോകുന്നു. ക്രുദ്ധതയോട് നോക്കുന്നവരുമുണ്ട്. വലിഞ്ഞു മുറുകിയ മുഖത്തോടുകൂടി സാവധാനം നടന്നുവന്നയാൾ അടുത്തെത്തി മുഷ്ടിചുരുട്ടി വണങ്ങി. അടുത്തുചെന്ന് മോഹനൻ സംസാരിച്ചു. ഒട്ടും തൃപ്തിയില്ലാത്തതുപോലെ അയാൾ പറഞ്ഞു.

“സ്നേഹിക്കുക മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. മറ്റുള്ളവരുടെ കാര്യം നോക്കുക എൻ്റെ കടമയല്ലല്ലോ? പകരം സ്വയം സ്നേഹിച്ചു. സ്വന്തം ഇഷ്ടത്തിനൊത്തു സ്വതന്ത്രമായി ജീവിച്ചു. വർഗ്ഗസമത്വവും തുല്യനീതിയും പുലരാൻ ഇതിലുംനല്ല മാർഗ്ഗമില്ല. എങ്ങനെയത് തെറ്റാവും? ശിക്ഷ ലഭിക്കും? “

പിറുപിറുത്തു കൊണ്ട് അയാൾ നടന്നു. പുറകേ തൊഴുതു കൊണ്ടുവരുന്ന സ്ത്രീയേ മോഹനൻ ശ്രദ്ധിച്ചു. തലയിലൂടെ സാരിത്തലപ്പിട്ട് വന്നയുടൻ മോഹനനെ കുനിഞ്ഞുവണങ്ങി. ഒരു മകളെപ്പോലെ അവളെ മാറോടണച്ചു.

“എൻ്റെ തെറ്റെന്താണ് പിതാമഹാ? കുടുംബത്തേ സ്നേഹിച്ചതോ? ഭർത്താവിനേയും മക്കളേയും ചെറുമക്കളേയും എന്നേക്കാലുപരി സ്നേഹിച്ചു. എല്ലാ കുടുബങ്ങളും അതുപോലെ ചിന്തിച്ചാൽ ലോകം സമസ്ത സുന്ദരം”

അവളെ യാത്രയയച്ച് മോഹനൻ പിന്നേയും മുന്നോട്ട് നീങ്ങി. ചില ചിന്തകൾ അവനിൽ ഉണർന്നു. സ്നേഹമാണൊ പ്രശ്നം? പഴയ പല്ലവി മാറ്റണമോ? എതിരേ വരുന്ന ഒരാളുടെ മുഖത്തെ ചൈതന്യം മോഹനനെ ആകർഷിച്ചു. അടുത്തുവന്നയാൾ മോഹനൻ്റെ കാലിൽവീണു തൊഴുതു. പിടിച്ചെഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്തു ചോദിച്ചു .

“പറയൂ നീ സ്നേഹിച്ചത് നിന്നെയാണോ? “

“അല്ല “

” നിൻ്റെ കുടുംബത്തെയാണൊ?”

“എനിക്ക് കുടുംബമേയില്ല”

“പിന്നെ നീയിവിടെ?”

“ഞാൻ സ്നേഹിച്ചത് എൻ്റെ രാജ്യത്തേ. അതിലെ ജനങ്ങളെ. എങ്ങനെയത് തെറ്റാവും? എല്ലാ രാജ്യങ്ങളും അത് തുടർന്നാൽ ലോകത്തിൻ്റെ ശാന്തിയും സമാധാനവും ഉയരില്ലേ?”

മുമ്പോട്ടു നടക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും നിറയുന്നത് മോഹനനറിഞ്ഞു. പല പദങ്ങളുടേയും അർത്ഥം സാഹചര്യമനുസരിച്ചു മാറുന്ന അല്ലെങ്കിൽ മാറ്റുന്ന സ്ഥിതി. സ്നേഹം ,സത്യം ,ധർമ്മം , തെറ്റ് , ശരി… മാറ്റം വരുത്താത്തത് ഒന്നുമില്ല. ശരിയായ ലോകവീക്ഷണം എങ്ങനെ കിട്ടും ആരുതരും ? പുറകിലേക്ക് തിരിഞ്ഞു നോക്കി. ചിത്രൻ്റെ കൊട്ടാരം ഇനി അപ്രാപ്യം. പോത്തിൻ്റെ കുളമ്പടിയിനിസ്വപ്നം. ഉത്തരങ്ങൾ സ്വയം കണ്ടെത്തണം. പ്രകാശവഴി അവസാനിക്കാറായി. ഒരുനിമിഷം നിന്നു, പിന്നെ കാലുയർത്തിവച്ചു. ഭൂമിയിലെവിടെയോ ഒരു പിഞ്ചുകുഞ്ഞിൻ്റെ ആദ്യശബ്ദം കരച്ചിലായ് ഉയർന്നു. ചിത്രഗുപ്തൻ പുതിയതായി തുടങ്ങിയതാളിൽ തൻ്റെയെഴുത്ത് തുടങ്ങി.