സാബിത് അഹ്‌മദ്
‘പത്ത് വയസ്സുകാരി തൂങ്ങിമരിച്ചു’
രാവിലത്തെ കട്ടന്റെ ഊക്ക് കിട്ടാതെ പത്രം വായിച്ചു തുടങ്ങിയ സേതു ഒന്ന് വിറച്ചു.
തലപൊക്കി വരുന്ന സൂര്യന്റെ വളിഞ്ഞചിരിയുടെ ഭാവഭേദങ്ങൾ മുറ്റത്ത് മടിച്ചു നിൽക്കുന്നുണ്ട്. ഒരല്പം പോലും ചൂട് സേതുവിന് ഏൽക്കുന്നില്ല.
ചാരുകസേരയുടെ ആട്ടം അയാളെ അമ്മാനമാട്ടുന്ന പോലെ തോന്നും.
കയ്യിൽ തുറന്നുപിടിച്ച പത്രം സേതുവിനെ തുറിച്ചു നോക്കുന്നുണ്ട്?
“എടിയേ…”
” ഇതാ വരുന്നു…”
അടുക്കളയിലെ സമരപ്പന്തലിൽ വിപ്ലവം നടത്തുന്ന രാധാമണിക്ക് ആ വിളി അത്രയങ്ങ് രസിച്ചില്ല. എന്നാലും പതിവില്ലാത്തതാണ് പെട്ടെന്നുള്ള ഈ ഒറ്റ വിളി. രാധാമണി അപ്പച്ചട്ടുകവും പിടിച്ച് സേതുവിനടുത്തെത്തി.
കയ്യിൽ ചട്ടുകവുമായി രാധാമണിയെ കണ്ട സേതു ഒന്നുകൂടെ ഉമിനീരെത്താത്ത വായിൽ നിന്ന് എന്തോ ഇറക്കാൻ തുനിഞ്ഞു. ഒരു വലിയ ശ്രമം പോലെ.
“അതാ നിങ്ങൾക്ക് ചായ തന്നിട്ടില്ലേ.. ഞാൻ അത് മറന്നോ..? എനിക്ക് ബോധമില്ലാതായോ…?
എല്ലാം സ്വയം ചോദിച്ച് രാധാമണി തിരികെ അടുക്കളയിലേക്ക് തന്നെ ഓടി.
കരിഞ്ഞു തുടങ്ങിയ അപ്പം വാങ്ങിയിട്ട്,
പുതിയരെണ്ണം ചട്ടിയിൽ ഒഴിച്ച്, സേതുവിന് എടുത്തുവെച്ചിരുന്ന ചായയുമായി വീണ്ടും രാധാമണി അവിടെ എത്തി.
” ദാ ചായ”
തിരക്കുകളുണ്ടായിട്ടും തിരക്ക് അഭിനയിച്ച ഒരു മുഖം പോലും നൽകാതെ രാധാമണി പോകാനാഞ്ഞു. ചായയുടെ ആദ്യമുറുക്ക് കെട്ടിയോൻ കുടിക്കുന്നത് കാണാനൊന്നും അവൾ നിൽക്കുന്നില്ലേ?
“രാധേ, കുട്ടികൾ എണീറ്റില്ലേ? “
“ഇല്ല ഉറങ്ങുകയാണ്, ഇന്നലെ ഒരു സിനിമ കണ്ട് വൈകിയാണ് രണ്ടും ഉറങ്ങിയത്.”
പതുക്കെ പതുക്കെ കട്ടന്റെ മുറുക്കം കുടിക്കുന്ന സേതു വീണ്ടും ഒന്ന് വിറച്ചു. പക്ഷെ രാധാമണി സമരപ്പന്തലിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ തന്നെയാണ്.
“പിന്നെയ്, ഇന്നൊരു ക്ലാസുണ്ട്. രക്ഷിതാക്കൾക്ക്, ഒമ്പത് മണിക്കാണ്, എവിടേക്കും പോവുകയൊന്നും വേണ്ടല്ലോ.. ഓൺലൈനിൽ ആണ്, ഇങ്ങള് കയറൂലെ? “
രാധാമണി ഓർത്തെടുത്ത പോലെ സേതുവിനോട് ചോദിച്ചു.
“എന്ത് ക്ലാസാണ്? “
“കുട്ടികളുടെ കാര്യാണ്. ഈ പുതിയ ഫോൺ പഠനം വന്നപ്പോൾ പത്ത് വയസ്സായ നമ്മുടെ സജിക്കും ഫോൺ കൊടുക്കേണ്ടി വന്നില്ലെ, ഇപ്പോൾ സിനിമയും ഗെയിം ഒക്കെയായി അവന്റെ പരിപാടികൾ.”
രാധാമണി നിസ്സഹായാവസ്ഥയോടെ പറഞ്ഞ് തന്റെ തിരക്കുകളിലേക്ക് മറഞ്ഞു.
കൃത്യം 9 മണിക്ക് തന്നെ സേതു ക്ലാസ്സിൽ കയറി. പതിയെ പതിയെ രക്ഷിതാക്കളിൽ ചിലർ കയറിത്തുടങ്ങിയിരുന്നു. ആദ്യംതന്നെ രക്ഷിതാക്കളുടെ പേര് വിളിക്കുകയാണ് ചെയ്തത്. ആരുമില്ലെന്ന് അപ്പോഴാണ് മനസ്സിലായത്. എല്ലാവർക്കും തിരക്കുകളായിരിക്കും. ആർക്കാണ് ഇങ്ങനെ കുട്ടികളുടെ കാര്യത്തിൽ ഇടപെടാൻ സമയം ഉണ്ടാവുക!
പക്ഷേ മീറ്റിംഗ് തുടങ്ങി.
സ്വാഗത ഭാഷണം കൊണ്ട് സംസാരം ആരംഭിച്ച അധ്യാപകൻ ക്ലാസിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുതുടങ്ങി.
“പത്ത് വയസ്സുകാരി തൂങ്ങിമരിച്ച വാർത്തയാണ് ഇന്ന് രാവിലെ നമ്മൾ വായിച്ചത്. അത്രതന്നെ നമ്മുടെ ശ്രദ്ധയും ബോധവും ചുറ്റുപാടും ഭീകരമായി നശിച്ചു തുടങ്ങിയിരിക്കുന്നു. എവിടെനിന്നാണ് ഈ പ്രായം വിദ്യാർത്ഥികൾക്ക് തൂങ്ങിമരിക്കാനും ലഹരികൾ ഉപയോഗിക്കാനും അറിവ്കിട്ടുന്നത്? പലപ്പോഴും അതിന്റെ ഉത്തരം നാം സ്വയം കലാകാരന്മാരായി വിലയിരുത്തുന്ന സിനിമകളിൽ നിന്ന് തന്നെ എന്ന് പറയേണ്ടി വരുന്നു. വില്ലാളി പരിവേഷത്തോടെ ലഹരി ഉപയോഗിക്കുന്നതും അക്രമങ്ങളുടെയും അനീതികളുടെയും ചിത്രങ്ങൾ കാണിക്കുന്നതും നമ്മുടെ കുട്ടികളുടെ മുന്നിലാണ്. സങ്കടങ്ങളും തകർച്ചകളും അഭിനയിച്ച് ആത്മഹത്യയെ അവസാന രക്ഷാമാർഗ്ഗമായി പറഞ്ഞു കൊടുക്കുന്നതിലും കുട്ടികളുടെ നായിക-നായകൻമാർ കലാകാരന്മാരാണ്. ആധുനികലോകം ഇങ്ങനെയുള്ള മാധ്യമങ്ങളിലേക്ക് എല്ലാ പ്രായക്കാരായ കുട്ടികൾക്കും വഴി തുറന്നു കൊടുത്തു. അത് നിയന്ത്രിക്കാൻ അച്ഛനമ്മമാർക്ക് സമയമില്ലാതെയായി……” അയാൾ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.
“സജി എണീറ്റില്ലേ.? “
“കണ്ടില്ലല്ലോ” : രാധാമണി അപ്പോഴാണ് പോലും അത് ആലോചിക്കുന്നത്.
ഫോൺ അവിടെവെച്ച് സേതു സജിയുടെ മുറിക്ക് അരികിലെത്തി. കതകടച്ചാണ് അവൻ കിടക്കാറുള്ളത്.
സേതു മുട്ടിവിളിച്ചു.
” സജീ ടാ…….. “
തിരികെ ഒന്നും കേൾക്കുന്നില്ല. പിന്നെയും പിന്നെയും ശക്തി കുറഞ്ഞു വരുന്ന സേതുവിന്റെ ശബ്ദം കൊണ്ടും കൈകൊണ്ടു മുട്ടി വിളിച്ചു കൊണ്ടിരുന്നു.
“എടാ സജിക്കുട്ടാ…” രാധാമണിയും അല്പം ഇടർച്ചയോടെ വിളിച്ചുനോക്കി.
ഒരു പ്രതികരണവും കേൾക്കുന്നില്ല.
അപ്പുറത്ത് ഫോണിൽ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്സിൽ ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്.
ആര് കേൾക്കാൻ?
ഇനി എന്തിന് കേൾക്കണം.?
ആ വീട്ടിൽ ആരും ഒന്നും പ്രതികരിക്കുന്നുണ്ടായിരുന്നില്ല.