കടലിന്റെ മരണം

കടലിന്റെ മരണം

ആതിര അംഗിരസ്

ഇതൊരു ശ്മശാനഭൂമിയാണ്.
അനേകായിരം മീനുകളുടെ,
കഥ പറഞ്ഞ മത്സ്യകന്യകയുടെ.
ഇനി ഇവിടെ കാടു പൂക്കും
അതിരും അതിർത്തിയുമുയരും.
അവയ്ക്കുമീതെ ഉപ്പ് പെയ്യും.
കൂടെ കൂടെ കാറ്റ് വീശും,
മത്സ്യഗന്ധമുള്ള കനൽകാറ്റ്.
പണ്ട് ഇതൊരു കടലായിരുന്നു.
കര തിരയുന്ന തിരകളുള്ള വൻകടൽ.
ചെറുമീനുകളും വമ്പൻ സ്രാവും
തിമിംഗലവീരന്മാരും
വിഹരിച്ചിരുന്ന ആഴക്കടൽ.
പവിഴപ്പുറ്റിനെ ചുംബിച്ചും,
നക്ഷത്ര മത്സ്യങ്ങളെ വാരിപ്പുണർന്നും,
മുത്തുച്ചിപ്പികളെ ഇക്കിളിപ്പെടുത്തിയും,
അലയടിച്ച് അലയടിച്ച്,
ഒടുക്കം,
അക്കടൽ മരിച്ചു,
ഒരിറ്റു വെള്ളം കിട്ടാതെ.