നജീബ് കാഞ്ഞിരോട്
അയാൾ പുതിയൊരു കഥ തേടിയുള്ള യാത്രയിലാണ്. നഗരങ്ങളും ഗ്രാമങ്ങളും മലകളും കാടുകളും കടന്ന്.. അസാധാരണമായ ശാന്തത കലങ്ങിയ ആ റഷ്യൻ തെരുവിലെത്തിയപ്പോൾ പ്രായമുള്ളൊരു സ്ത്രീ തെരുവിന്റെ ഓരത്തിരുന്ന് നിശബ്ദമായി കരയുന്നത് കണ്ടു. ‘എന്താമ്മേ ഇങ്ങനെ കരയുന്നത്? ആരാണ് നിങ്ങൾ?’ ഗോർക്കി എന്നെഴുതി വെച്ച പൊടി പിടിച്ച് നിറം മങ്ങിയ നെയിം ബോർഡിന് താഴെയിരിക്കുകയായിരുന്ന ആ സ്ത്രീ ഞെട്ടലോടെ തലയുയർത്തി. ‘ഞാൻ പിലഗേയ നിലോവ്ന. ഞാനും എന്റെ മോൻ പാവേലും കൂട്ടുകാരും നടത്തിയ വിപ്ലവങ്ങളൊക്കെ വെറുതെയായല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു വേദന..’ അവരുടെ മറുപടിയിൽ അയാളുടെ ചിന്തകൾ ഒരു നിമിഷം ചുവന്ന കാറ്റിനൊപ്പം സ്വന്തം നാട്ടിലേക്ക് പോയി തിരിച്ചു വന്നു. അന്വേഷിച്ച കഥ തനിക്കവിടെ കിട്ടില്ലെന്ന് മനസ്സിലായപ്പോൾ അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു നീങ്ങി. അപ്പോഴും ആ സ്ത്രീയുടെ വിങ്ങൽ തെരുവിലേക്ക് അലച്ചു വീണുകൊണ്ടിരുന്നു.
രാത്രിയുടെ കറുത്ത തണുപ്പിലും പകലിന്റെ മഞ്ഞച്ച ചൂടിലും അയാൾ തന്റെ യാത്ര തുടർന്നു.
പുതിയ തെരുവുകളിൽ, ഗ്രാമങ്ങളിൽ, നഗരങ്ങളിൽ അയാളുടെ പാദങ്ങൾ കഥ തേടി അലഞ്ഞു. പുഴകളും മരുഭൂമികളും അയാളുടെ വിയർപ്പുകൾ ഏറ്റുവാങ്ങി ആശീർവദിച്ചു. ടാഗൻറോഗിന്റെ അഗാധതയിലും തണുത്ത കാറ്റും വിളറിയ മൗനവുമല്ലാതെ കഥകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. അജ്ഞാത ജീവിതത്തിന്റെ ഏടുകൾ മറിച്ചു നോക്കി നിരാശനായ അയാൾ വിയർത്തു. യുദ്ധവും സമാധാനവും ഇടവിട്ട് നിറഞ്ഞ യാസ്‌നയ പോല്യാനയുടെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഏതോ കാട്ടിൽ നിന്നും അന്നാ കരേനിനയുടെ നിലവിളി കേട്ടതു പോലെ തോന്നിയെങ്കിലും അയാൾ പതറാതെ ലക്ഷ്യം തേടി നടന്നു കൊണ്ടിരുന്നു.
നിലാവ് നിറഞ്ഞ തണുത്ത രാത്രിയുടെ വിജനമായ ഏതോ യാമത്തിൽ ചുറ്റും വിഷാദം നിറഞ്ഞു നിന്ന ചെറിയൊരു കുടിലിൽ അലിഞ്ഞു തീരാറായ മെഴുകുതിരി വെട്ടത്തിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന അന്നയെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. ആ കടലാസുകൾ കിട്ടിയിരുന്നെങ്കിൽ തന്റെ അന്വേഷണം പൂർത്തിയാവും. പെട്ടെന്നാണ് പിന്നിൽ നിന്നും ‘ആരാണ് നിങ്ങൾ? എന്താണ് വേണ്ടത്?’ എന്ന ശബ്ദത്തോടൊപ്പം കാരമോവ് സഹോദരൻമാർ അയാളെ വളഞ്ഞു പിടിച്ചത്. ‘ഞാൻ ഒരു എഴുത്തുകാരനാണ്. അങ്ങ് ദൂരെ കേരളത്തിൽ നിന്നും വരികയാണ്. ഒരു കഥ അന്വേഷിച്ചിറങ്ങിയതാണ്.’ അയാളുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു. ‘ആരാണ് പുറത്ത്? എന്താണ് ബഹളം?’ അന്ന ഗ്രിഗോറിയേനയുടെ വിഷാദസ്വരം പുറത്തേക്ക് തെറിച്ചു വീണു. ‘ഇയാൾ പെരുമ്പടവത്തിന്റെ നാട്ടിൽ നിന്നും വന്നതാണ്. ഒരു കഥ വേണമെന്ന്.’ ‘ഇവിടെ കഥയൊന്നുമില്ല. വേഗം പറഞ്ഞ് വിട്ടേക്ക്.’
മോസ്‌ക്കോയിലെ ഇരുട്ട് പുതച്ച റോഡിലേക്ക് അലച്ചു വീഴുമ്പോഴും അയാൾ നിരാശപ്പെട്ടില്ല.
ഇടറിയ കാലുകൾ നീട്ടി വെച്ച് മുന്നോട്ട് നീങ്ങിയ അയാളുടെ യാത്രക്ക് അതിരുകൾ തടസ്സമായിരുന്നില്ല. പഴയ ഓസ്ട്രിയൻ നഗരമായ ബോഹീമിയ വഴി പ്രേഗിന്റെ തീരത്തലയുമ്പോൾ അയാളുടെ ചിന്തകൾ ഒരേ സമയം അതിയാഥാർഥ്യത്തിന്റെയും നിരർത്ഥകതയുടെയും ഉത്തുംഗതയിലായിരുന്നിരിക്കണം. പ്രേഗിലെ തെരുവുകളിൽ ചിതറികിടക്കുന്ന കത്തുകളിൽ തികഞ്ഞ അന്യതാ ബോധത്തോടെ അയാൾ തനിക്ക് വേണ്ട കഥ അന്വേഷിച്ചെങ്കിലും നിരാശയുടെ മൂടൽമഞ്ഞിൽ പുതഞ്ഞ് തിരിച്ചു പോയാലോ എന്നൊരു ചിന്ത ആത്മവിചാരണയെന്ന പോൽ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.
അറകാറ്റക്കയുടെ തീരവും കടന്ന് മെക്സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശത്തെ ശ്മശാനത്തിന്റെ ഭീതിയുറഞ്ഞ നിശബ്ദതയിൽ അപരിചിതനായ തീർഥാടകനെയെന്ന പോലെ ഏകാന്തത ചുറ്റി വരിഞ്ഞപ്പോൾ അയാളുടെ ചിന്തകൾ വിപരീത ദിശയിലായി. ഒരുപക്ഷെ ആൾക്കെമിസ്റ്റിലെ സാന്റിയാഗോയെ പോലെ താൻ തേടുന്ന നിധി തന്റെ സ്വന്തം ദേശത്തിൽ തന്നെയാവാം എന്ന തിരിച്ചറിവിൽ അയാൾ തിരിച്ചുള്ള യാത്രയാരംഭിച്ചു. അയാൾ ഇപ്പോഴും യാത്ര തുടരുകയാണ്.. പുതിയ കഥ തേടി..